Monday, September 15, 2014

കനലെരിയും കാലം - കൂത്താട്ടുകുളം മേരി


അമ്മ വീടിന്റെ ഉമ്മറക്കോലായിൽ വല്യമ്മാമന്റെയും സുഹൃത്തുക്കളുടെയും സംസാരത്തിലാണ് ഇടയ്ക്കിടെ കെ.ആർ എന്നും കൂത്താട്ടുകുളം മേരി എന്നുമൊക്കെ കേട്ടിട്ടുള്ളത്. അതാരെന്ന് അടുക്കളക്കെട്ടിൽ അന്വേഷിച്ചതിന് "പെണ്ണിന് വേറൊന്നും അറിയാനില്ലേ... ? " എന്ന ചോദ്യത്തോടൊപ്പം തലക്കൊരു കിഴുക്കും കിട്ടി. അവിടുന്ന് പുറത്തേക്കിറങ്ങി വെറുതെ പറമ്പിലൂടെ നടക്കുമ്പോഴും ആ പേരുകൾ മനസ്സിൽ നിറഞ്ഞു നിന്നു. ഇനിയും ചോദിക്കാൻ പറ്റിയ ഒരാളുണ്ട്, വല്യേട്ടൻ .... !  കോളേജ് വിട്ടു വരുന്നതു വരെ കാത്തിരിക്കുക തന്നെ.... 

വല്യേട്ടൻ , വളരെ ലളിതമായി പറഞ്ഞു തന്നത് ഇന്നും തെളിമയോടെ ഓർമയിലുണ്ട്... "പാവങ്ങൾക്കായി ജീവിക്കുന്ന മനുഷ്യസ്നേഹിയായ ഒരു ചേച്ചി.... " അന്നത്തെ എന്റെ കുഞ്ഞുമനസ്സിനെ തൃപ്തിപ്പെടുത്താൻ അതു ധാരാളമാണെന്ന് വല്യേട്ടന് നന്നായി അറിയാമായിരുന്നു.

കാലങ്ങൾ പോകെ വല്യമ്മാമനും വല്യേട്ടനും പറയുന്ന കഥകളിലൂടെ കമ്യൂണിസത്തിലേക്ക് ആകർഷിക്കപ്പെടുമ്പോൾ രണ്ടു കെ. ആർമാരുടെയും ആരാധികയായിത്തീർന്നിരുന്നു.

രാജാവിനും രാജവാഴ്ചക്കുമെതിരെ ഒറ്റയാൾ സമരം പ്രഖ്യാപിച്ചു ക്ലാസ്സു വിട്ടിറങ്ങിയിടത്ത് നിന്നാണ് കൂത്താട്ടുകുളം മേരിയുടെ ചരിത്രം വേറിട്ടതായത്. പിന്നീട് സ്വാതന്ത്ര്യ സമരത്തിലും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും ത്യാഗപൂർണമായ സാന്നിദ്ധ്യമായി.... നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടിയിൽ ധീരയായ ഒളിപ്രവർത്തകയായി... ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിന്റെയും ജയിൽ ജീവിതത്തിന്റെയും ഇരയായി.... കെ. ആർ എന്റെയുള്ളിൽ വാനോളം വളരുകയായിരുന്നു.



കാലിന്റെ സർജറിയും ഫിസിയോതെറാപ്പിയും ഒക്കെ കഴിഞ്ഞ്, തിരികെ കാനഡക്ക് പോരാറായ സമയത്താണ് ചെന്നൈയിൽ നിന്നും പ്രിയ സുഹൃത്ത്‌ സുനിൽ കൃഷ്ണൻ  കാണാനെത്തിയത്. സുനിലിന്റെ സമ്മാനമായി ലഭിച്ചത് , 'കനലെരിയും കാലം' എന്ന കൂത്താട്ടുകുളം മേരിയുടെ തീക്ഷണമായ ജീവിതാനുഭവം രേഖപ്പെടുത്തിയ പുസ്തകമായിരുന്നു. യാദൃശ്ചികമാകാം , കൂത്താട്ടുകുളം മേരിയുടെ അന്ത്യം അതിന് ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു. പഴയകാല സ്മരണകളിലൂടെ കടന്നു പോകുന്ന ദിവസങ്ങളായിരുന്നത്. വല്യേട്ടന്റെ കൂടെ ഒരു സുഹൃത്തിന്റെ വീട്ടിൽ വെച്ച് ഒരിക്കൽ , ഒരിക്കൽ മാത്രം കൂത്താട്ടുകുളം മേരിയെന്ന കെ. ആറിനെ കാണാൻ ഭാഗ്യം ലഭിച്ചതൊക്കെ സ്മരണകളിൽ നിറഞ്ഞ ദിവസങ്ങളായിരുന്നു....

തൊണ്ണൂറുകളിൽ പോലും  ഊർജ്ജസ്വലയായിരുന്ന , വെറുതെയിരിക്കാൻ ഇഷ്ടപ്പെടാതിരുന്ന കെ.ആറിന് ആ രണ്ടാം ബാല്യത്തിലാണ് ചിത്രരചന ഒരു ഹരമായി മാറിയത്. 2010 ഫെബ്രുവരിയിൽ എറണാകുളത്ത് തന്റെ ചിത്രപ്രദർശനം നടത്തുകയും ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടി ഒന്നാകണമെന്ന സ്വപ്നം ബാക്കി വെച്ച് 2014 ജൂണ്‍ 22 ന് കെ. ആർ എന്ന കൂത്താട്ടുകുളം മേരി ഈ ലോകത്തു നിന്നും യാത്രയായി 


Related Posts Plugin for WordPress, Blogger...