എന്നത്തേയും പോലെ രാവിലെ ഒരു കപ്പ് ചായയുമായി അനി ടിവിയിലെ വാർത്തകളിലേക്ക് കണ്ണുനട്ടിരുന്നു. പ്രധാന വാർത്തകൾ കഴിഞ്ഞപ്പോൾ അലസമായി കൈ നീട്ടി മുന്നിലെ ടീപോയിയിൽ നിന്നും പത്രം എടുത്തു.
അതിനിടയിൽ ടിവിയിൽ തെളിഞ്ഞ മുഖം, ശ്രദ്ധയെ വീണ്ടും ടിവിയിലേക്ക് തന്നെ കൊണ്ടു വന്നു...
"ഇന്ന് ഏപ്രിൽ 11, ലോകം പാർക്കിൻസണ്‍സ് ദിനമായി ആചരിക്കുന്നു. ഈ ദിനം നമുക്ക് 'സാന്ത്വന'ത്തിലേക്ക് പോകാം.... 'സാന്ത്വന' ത്തിലെ അനേകം രോഗികളിൽ നൊമ്പരപ്പെടുത്തുന്ന ഒരു മുഖമാണ് പ്രിയയുടെത്. അപൂർവമായി മാത്രം യുവാക്കളെ ബാധിക്കുന്ന ഈ രോഗം മുപ്പതുകളിൽ എത്തുന്നതിനു മുൻപേ പ്രിയയെ പിടികൂടിയതാണ് . ശുശ്രൂഷക്കായിട്ടാണ് കുടുംബം പ്രിയയെ 'സാന്ത്വന'ത്തിൽ ആക്കിയതെങ്കിലും പിന്നീട് ആരും ഇതുവരെ അന്വേഷിച്ചു വന്നിട്ടില്ലയെന്ന് 'സാന്ത്വന'ത്തിന്റെ നടത്തിപ്പുകാർ പറയുന്നു. എങ്കിലും വീട്ടുകാർ മുടങ്ങാതെ അവർക്കായുള്ള പണം ഇവിടെ എത്തിക്കുന്നുണ്ടെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു... പണം മാത്രം മതിയോ രോഗശമനത്തിന് ....? കേരളത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു പ്രിയയിലേക്ക് ... പ്രിയയിലൂടെ പാർക്കിൻസണ്‍ എന്ന രോഗത്തിലേക്ക് ... സാന്ത്വനത്തിൽ നിന്നും ക്യാമറാമാൻ സുഭാഷിനോടൊപ്പം വീണ ...."
പിന്നെയും അതേ മുഖം , ക്ഷീണിതയായ എങ്ങുമെത്താത്ത നോട്ടവും വിറയലാർന്ന കൈകളുമായി പ്രിയ.... അല്ല, പ്രിയയുടെ ഏതോ ജന്മത്തിലെ നിഴൽ , നിമിഷങ്ങളോളം ടിവിയിൽ തങ്ങി നിന്നു ...! ക്യാമറയും വീണയും പ്രിയയിൽ നിന്നും അകന്നു പോകുമ്പോൾ , അനിയുടെ ഹൃദയതാളത്തിൽ എത്തിയിരുന്നു പ്രിയ...
ഓർമകളിൽ ഓളങ്ങളിളക്കി മറ്റൊരു മുഖം പതിയെ തെളിഞ്ഞു തുടങ്ങി. പുഞ്ചിരിയും കുസൃതിയും നിറഞ്ഞ മുഖം... തന്റെത് മാത്രമെന്ന് വിശ്വസിച്ചിരുന്ന പ്രിയയുടെ മുഖം...!
എപ്പോഴും പരാതികളും പരിഭവങ്ങളുമാണവൾക്ക് ... ഒരു ദിവസം കണ്ടില്ലെങ്കിൽ ,
"എന്താ പറ്റിയേ , എന്നെ മറന്നോ " എന്നൊക്കെയുള്ള പരിഭവങ്ങളുമായി മുന്നിലെത്തും. പിന്നെ കാർമേഘങ്ങൾ നിറഞ്ഞ മുഖത്ത് പാൽനിലാവ് പടർത്താൻ ഏറെ കഷ്ടപ്പെടേണ്ടി വരും. അതിലൂടെ താനനുഭവിക്കുന്ന സ്നേഹം, പ്രണയം ഒക്കെ അവൾ മനസിലാക്കിയിരുന്നില്ലേ ആവോ... ? ഇല്ലായിരിക്കും, അല്ലെങ്കിൽ അവൾക്കെങ്ങിനെ .... !
രണ്ടു ദിവസത്തെ യാത്ര കഴിഞ്ഞെത്തിയതായിരുന്നു . 'ആര്യഭവനിൽ' നിന്നും ഊണും കഴിച്ചു വീട്ടിലേക്കു മടങ്ങുമ്പോൾ നന്നായോന്നുറങ്ങണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മീനച്ചൂടിന്റെ അസഹ്യതയിൽ ഷർട്ട് അഴിച്ച് ഹാങ്ങറിൽ തൂക്കി, കൈലിയെടുത്തു ഉടുത്തു. ജനലുകൾ എല്ലാം തുറന്നിട്ടു. കിടക്കാനൊരുങ്ങുമ്പോഴാണ് കോളിംഗ് ബെൽ അടിച്ചത്.
പ്രിയയാവും എന്നോർത്താണ് വാതിൽ തുറക്കാൻ പോയതും.
കതകു തുറന്നതും സുജാത അകത്തേക്ക് കേറി സോഫയിൽ ഇരുന്നു. മൂടിക്കെട്ടിയ മുഖം കണ്ടപ്പോഴേ പന്തികേട് മണത്തിരുന്നു. പ്രദീപുമായി വീണ്ടും വഴക്കുണ്ടായോ എന്തോ ... സാവധാനം ചെന്ന് അവൾക്കെതിരെയുള്ള സോഫയിൽ ഇരുന്നു.
സുജാത പറയട്ടെ എന്നോർത്ത് അവളുടെ മുഖത്ത് നോക്കിയിരുന്നു .
'എനിക്കിനി വയ്യ അനിയേട്ടാ ... " പൊട്ടിക്കരച്ചിലോടെ അവൾ പറഞ്ഞു.
പ്രദീപ്, എന്തക്രമമാകും ഇന്നുണ്ടാക്കിയിട്ടുണ്ടാവുക എന്ന ചിന്ത മുഴുമിക്കുന്നതിനു മുൻപേ സുജാതയിൽ നിന്നും വാക്കുകൾ തെന്നിത്തെറിച്ചു ...
"ഇത്രയും നാൾ മറ്റു സ്ത്രീകളെ കൊണ്ടുവന്നു വൃത്തികേടുകൾ കാണിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ . ഇപ്പോൾ ആണുങ്ങളേയും ... ഇന്ന് രണ്ടു പേരെ കൊണ്ട് വന്നു, കുടിയും തീറ്റയും പാട്ടും ഡാൻസും ... അതൊക്കെ സഹിക്കാം. അവസാനം, പറയാൻ അറക്കുന്നു അനിയേട്ടാ... മൂന്നു ആണുങ്ങളും ചേർന്നുള്ള രതിവൈകൃതങ്ങൾ ... "
അറച്ചിട്ടെന്ന പോലെ സുജാത തല കുടഞ്ഞു .
നെഞ്ചു പിടഞ്ഞു, പാവം കുട്ടി ... എന്തൊക്കെയാണ് അനുഭവിക്കുക, പ്രദീപിന്റെ കൂടെ ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ സുജാതയിൽ നിറഞ്ഞു നിന്ന സന്തോഷം, കണ്ണുകളിലെ തിളക്കം ഒക്കെ തന്റെ ഹൃദയത്തിലും സന്തോഷം നിറച്ചിരുന്നു. എല്ലാത്തിലും അവരോടൊപ്പം നിന്നു . കിളികൾ കൂട് കൂട്ടുന്ന പോലെ കുറേശ്ശേയായി അവർ ഒരു കുടുംബം പടുത്തുയർത്തുന്നത് , ഒരു ഏട്ടന്റെ ആഹ്ലാദത്തോടെ കണ്ടു നിന്നു. പലപ്പോഴും അവരുടെ പ്രണയം കണ്ടു അസൂയ പോലും തോന്നിയിട്ടുണ്ട്. എന്നിട്ടിപ്പോൾ....?
പണമുണ്ടാക്കണം , സുജാതയെ അവളുടെ വീടിനേക്കാൾ വലിയ വീട്ടിൽ താമസിപ്പിക്കണം എന്ന് പ്രദീപ് പറയുമ്പോഴൊക്കെ , " വല്യ വീടൊന്നും വേണ്ട, സന്തോഷവും സമാധാനവുമുള്ള ഒരു കൊച്ചു കിളിക്കൂട് മതി നമുക്ക്" എന്ന സുജാതയുടെ മനസ് അവളോട് കൂടുതൽ ഇഷ്ടം തോന്നിപ്പിച്ചു .
എത്രയും വേഗത്തിൽ പണമുണ്ടാക്കാനുള്ള വ്യഗ്രതയിൽ പ്രദീപ് പല കൂട്ടുകെട്ടുകളിലും ചെന്നുപെടുന്നത് അറിയാൻ വൈകി. തന്നിൽ നിന്നുപോലും സുജാത എല്ലാം ഒളിച്ചു വെച്ചു . ഒരിക്കൽ പാതിരാത്രിയായിട്ടും പ്രദീപ് തിരിച്ചെത്താതെ വന്നപ്പോഴാണ് അവൾ തന്നെ വിളിച്ചത്. സുജാതയുടെ സ്വരത്തിലെ പരിഭ്രമം തിരിച്ചറിഞ്ഞതിനാൽ ഉടനെ അവിടേക്ക് ചെന്നു . അപ്പോഴാണ് പ്രദീപിന്റെ വഴിവിട്ട സഞ്ചാരങ്ങൾ അറിയുന്നത് തന്നെ .
അന്ന്, പ്രദീപിനെ തേടി പാതിരാത്രിയിലും തുറന്നിരിക്കുന്ന ബാറുകൾ തോറും കയറിയിറങ്ങി . അവസാനം അവനുമായി വീട്ടിലെത്തുമ്പോൾ നേരം പുലർന്നിരുന്നു.
"അവർ എന്ത് വേണമെങ്കിലും ചെയ്തോട്ടെ , പക്ഷേ ഒരു കാഴ്ചക്കാരിയായി എന്നെ അവിടെ പിടിച്ചു വെച്ചത് സഹിക്കാനാവുന്നില്ല അനിയേട്ടാ ... ശർദ്ദിക്കാൻ വന്നപ്പോ കണ്ണുകൾ ഇറുക്കിയടച്ചു. പെട്ടന്ന് ചൂടുള്ളതെന്തോ മുഖത്തേക്ക് ചീറ്റിത്തെറിച്ചു... ഒരു നിമിഷം കണ്ണുകൾ തുറന്നു പോയി... വയ്യ അനിയേട്ടാ ... ഇതിൽ കൂടുതൽ എനിക്ക് പറയാൻ വയ്യ ..."
ഏങ്ങലടിച്ചു കരയുന്ന സുജാതയുടെ തലയിൽ കൈ നീട്ടി ഒന്നു തലോടി . അതോടെ നിയന്ത്രണം വിട്ട അവൾ സോഫയിൽ നിന്നും കുഴഞ്ഞു വീണു. താങ്ങിപ്പിടിച്ച തന്റെ കൈകളിൽ തൂങ്ങി മടിയിലേക്ക് മുഖം പൂഴ്ത്തി, വാവിട്ടു കരഞ്ഞു കൊണ്ടിരുന്നു അവൾ...
ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതിരുന്നതിനാൽ പതിയെ അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു. അവളുടെ കരച്ചിൽ കാണാൻ ശക്തിയില്ലാതിരുന്നതിനാൽ പൂട്ടിവെച്ച മിഴികളിൽ നിന്നും നനവ് കവിളിലേക്കു പടർന്നതും അറിഞ്ഞിരുന്നില്ല....
"അനീ...." പ്രിയയുടെ ആക്രോശം കേട്ടാണ് കണ്ണു തുറന്നത്. അതിന്റെ ശക്തി യിൽ സുജാതയും തന്റെ മടിയിൽ നിന്നും ഞെട്ടി പിടഞ്ഞു മാറി.
അടുത്ത നിമിഷം, ഒരു കൊടുംകാറ്റു പോലെ പുറത്തേക്കു പാഞ്ഞു പോയ പ്രിയയുടെ പിന്നാലെ ആടിയുലഞ്ഞ് സുജാതയും മെല്ലെ വാതിൽ കടന്നു.... എന്താണ് സംഭവിക്കുന്നതെന്നറിയാതെ വിറങ്ങലിച്ചു പോയ നിമിഷങ്ങൾ ....!
അകത്തെ മുറിയിൽ നിന്നും ഷർട്ട് എടുത്തിട്ടു പുറത്തേക്ക് ഓടുമ്പോൾ ആരുടെ പുറകെയാണ് പോകേണ്ടതെന്ന ആശയക്കുഴപ്പം മനസ്സിൽ ഉണ്ടായെങ്കിലും കാലുകൾ ചെന്ന് നിന്നത് പ്രിയയുടെ വീട്ടിലാണ്.
"പ്രിയാ, മോളെ... ഞാൻ പറയട്ടെ , നമ്മുടെ സുജാത .... " മുഴുമിപ്പിക്കാൻ അവൾ അനുവദിച്ചില്ല .
"അതെ, സുജാത... കണ്ടു എല്ലാം... കൂടുതൽ കേൾക്കണ്ട... "
"ഞാൻ ഒന്ന്... "
വേണ്ട, എനിക്കൊന്നും കേൾക്കണ്ട...."
"പാറൂ ...."
ഇനി എന്നെ അങ്ങിനെ വിളിക്കരുത്, നിങ്ങൾ എന്റെ ആരുമല്ല ... പൊയ്ക്കോ ... "
തല്ലിയടക്കപ്പെട്ട കതകിനു മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ അൽപ്പനേരം നിന്നു . പൊടുന്നനെയാണ് സുജാതയെ ഓർമ വന്നത്. പ്രിയയെ പിന്നെ കാര്യം പറഞ്ഞു മനസിലാക്കാം, അവൾ ഒന്ന് തണുക്കട്ടെ ...തന്റെ പാറുവല്ലേ ... അവൾക്കു തന്നെ അറിയാമല്ലോ...
സുജാതയെപ്പറ്റി ഓർത്തപ്പോൾ പുറത്തേക്കോടി. അക്ഷമ കൊണ്ട്, 'കിളിക്കൂട്' എന്ന ബോർഡിനു താഴെയുള്ള ബെല്ലിൽ വിരൽ അമർത്തിപ്പിടിച്ചു. ഇല്ല, ആരും കതകു തുറക്കുന്നില്ല.... വീടിനു ചുറ്റും നടന്നു നോക്കി, പിന്നിലെ പാതി തുറന്നു കിടന്ന ജനാലയിലൂടെ അകത്തേക്ക് കണ്ണോടിച്ചു... ആരെയും കാണുന്നില്ല....
വേവുന്ന മനസുമായി എങ്ങോട്ട് പോകണമെന്നറിയാതെ വഴിയിൽ ഉഴറി നിന്നു ... പിന്നെ കാടുപിടിച്ച ചിന്തകളുമായി എങ്ങോട്ടെന്നില്ലാതെ നടന്നു.
വീണ്ടും ബോധത്തിലേക്ക് വന്നപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. സുജാതയെ എവിടെ തേടണമെന്നറിയാതെ അടുത്ത് കണ്ട കലുങ്കിൽ തളർന്നിരുന്നു ... പിന്നെ കിടന്നു ...
ഉറങ്ങിപ്പോയെന്നറിയുന്നത് പുലർച്ചെ ചന്തയിൽ പോകുന്ന പെണ്ണുങ്ങളുടെ കലപില കേട്ടുണർന്നപ്പോഴാണ് ... അവരുടെ സംസാരത്തിൽ കേട്ട റെയിൽവേ ട്രാക്കിൽ ഒരു പെണ്ണിന്റെ ശവം എന്നത് മാത്രം പിടിച്ചെടുത്ത ബുദ്ധി , അവിടെക്കോടാൻ പ്രേരിപ്പിച്ചു .
അത് സുജാതയാവല്ലേ എന്ന പ്രാർത്ഥന ഒരു ദൈവവും കേട്ടില്ല...!
അതിൽപ്പിന്നെ പ്രിയയെ കാണണമെന്ന് തോന്നിയില്ല ... അവളും വാശിയിൽ തന്നെയായിരുന്നു....
പിന്നെ ഗൾഫിൽ ജോലിയുള്ളോരാൾ അവളെ കല്യാണം കഴിച്ചുവെന്ന് കേട്ടപ്പോഴും നിസ്സംഗത തന്നെയായിരുന്നു ...
വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു ... ഇപ്പോഴും പ്രിയയുടെ സ്ഥാനത്ത് പ്രിയ മാത്രം ...!
ആർക്കും വേണ്ടെങ്കിലും തനിക്കവളെ വേണം...
ഡയറക്റ്ററിയിൽ തപ്പി 'സാന്ത്വന'ത്തിലെ ഫോണ്‍നമ്പർ കണ്ടെത്തുമ്പോൾ ഹൃദയം അപ്പൂപ്പൻതാടി പോലെ പറന്നു തുടങ്ങിയിരുന്നു.
..........
സാവധാനം 'സാന്ത്വന''ത്തിന്റെ പടിക്കെട്ടുകൾ കേറി പ്രിയയുടെ അടുത്തെത്തുമ്പോൾ ഹൃദയം ശാന്തമായിരുന്നു.
പ്രിയയെ നെഞ്ചോട് ചേർത്ത് പിടിച്ചു , നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് അനി അവളുടെ കാതുകളിൽ മന്ത്രിച്ചു....
"എന്നേക്കാൾ നന്നായി മറ്റാർക്കാണ് നിന്നെ അറിയാൻ കഴിയുക ന്റെ പാറൂ ... ?"