(ഫയൽ ചിത്രം)
എന്റെ പേര് ജംബോ. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ആനയാണ് ഞാൻ. ഒരു ആനയ്‌ക്ക് ലോകത്തിന്റെ മുഴുവൻ മനസ്സിൽ ഇടംപിടിക്കാൻ കഴിയുമെന്ന് ആരെങ്കിലും കരുതിയതാണോ? അതങ്ങനെ ഒരു നിയോഗം പോലെ എന്റെ ജീവിതത്തിൽ സംഭവിച്ചു. അതുപോലെ മരണത്തിലും... ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞെങ്കിലും ഇന്നും ആളുകൾ എന്നെപ്പറ്റിയും എന്റെ മരണത്തെപ്പറ്റിയും പല കഥകളും പറയുന്നുണ്ട്.
ഞാൻ, അന്നത്തെ ഒരു സൂപ്പർ സ്റ്റാറായിരുന്നു കേട്ടോ. എന്റെ ജീവിതകഥ കേൾക്കാൻ താല്പര്യമുണ്ടെങ്കിൽ വരൂ... അൽപ്പസമയം നമുക്കൊന്നിച്ചു ചെലവഴിക്കാം.
ആഫ്രിക്കയിൽ ജനിച്ച ഞാൻ എങ്ങനെയാണ് കാനഡയിൽ എത്തിയതെന്നു ആദ്യം പറയാം ല്ലേ... 1860 ൽ സുഡാനിലാണ് എന്റെ ജനനം. ആഫ്രിക്കയിൽ ജനിച്ചെങ്കിലും എന്റെ അച്ഛനെയോ അമ്മയെയോ കണ്ട ഓർമ്മയെനിക്കില്ല. പല കൈകൾ മറിഞ്ഞു എന്റെ ചെറുപ്പത്തിൽ തന്നെ ഞാൻ ലണ്ടനിൽ എത്തിപ്പെട്ടിരുന്നു. ബാല്യവും കൗമാരവുമെല്ലാം അവിടെയായിരുന്നു. അവിടെയും എനിക്കു സ്വന്തക്കാരോ ബന്ധുക്കളോ ആരുമുണ്ടായിരുന്നില്ല. എങ്കിലും ഞാൻ വളർന്നു. അതാണല്ലോ പ്രകൃതി നിയമവും.
പല മുതലാളിമാരുടെ കൂടെയായിരുന്നു ലണ്ടനിലെ എന്റെ ജീവിതം. അവർ എനിക്കു വേണ്ട ഭക്ഷണവും ശുശ്രുഷയും തരുന്നുണ്ടായിരുന്നു. അതിനനുസരിച്ചുള്ള ജോലികളും എന്നെക്കൊണ്ടു ചെയ്യിച്ചിരുന്നു. എന്നാലും ഞാൻ സന്തോഷവാനായിരുന്നു. ഞാൻ ഏറ്റവും സന്തോഷത്തോടെ ജീവിച്ച ഒരു കാലമായിരുന്നു ലണ്ടനിലെ കാഴ്ചബംഗ്ലാവിലെ സവാരിക്കാരനായി ജോലി ചെയ്തിരുന്ന നാളുകൾ. അവിടെ മനുഷ്യക്കുട്ടികൾക്കു വേണ്ടിയായിരുന്നു എന്നെ ഉപയോഗിച്ചിരുന്നത്. നിങ്ങളെപ്പോലുള്ള കുട്ടികളോടൊപ്പം കഴിഞ്ഞ ആ കാലമായിരുന്നു സന്തോഷത്തിന്റെ വർണ്ണപ്പീലിക്കാലമായി ഞാനെന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നത്. അങ്ങനെ വളർന്നു വളർന്നു ഏകദേശം 12 അടി ഉയരവും 7 ടൺ ഭാരവുള്ള ഒത്തൊരു ആനയായി. അന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ആനയാണ് ഞാനെന്നു പലരും പറഞ്ഞു.
അങ്ങനെയിരിക്കുമ്പോഴാണ് എന്നെപ്പറ്റി കേട്ടറിഞ്ഞ ബാർണ്ണം എന്ന സർക്കസ് ഉടമ കാനഡയിൽ നിന്നും എന്നെത്തേടി എത്തിയത്. നല്ലൊരു തുക എന്റെ മുതലാളിക്കു കൊടുത്തിട്ടാണ് അദ്ദേഹം എന്നെ സ്വന്തമാക്കിയത്. 1882 ലാണ് എന്നെ കാനഡായിലേക്കു കൊണ്ടു വരുന്നത്. എന്നെക്കൊണ്ടു പോകാനുള്ള കൂടു പണിയാൻ രണ്ടാഴ്ച എടുത്തു എന്നൊക്കെ അതിശയത്തോടെ പലരും പറയുന്നത് ഞാനും കേൾക്കുന്നുണ്ടായിരുന്നു. കാനഡയിലേക്കു പോരുന്ന അന്ന് ലണ്ടൻ നിവാസികൾ തന്ന യാത്രയയപ്പ് ഞാൻ ഒരിക്കലും മറക്കില്ല. അവർ എന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നുവെന്നതിന്റെ സാക്ഷ്യമായിരുന്നു ആ യാത്രയയപ്പ്. ഇന്നും അതോർക്കുമ്പോൾ സന്തോഷം കൊണ്ട് എന്റെ മനസ്സും കണ്ണും നിറയും.
ബാർണ്ണത്തിന്റെ സർക്കസ് കമ്പനിയിലായിരുന്നു എനിക്കു ജോലി. പതിയെ കാനഡയിലും എന്നെ ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങി. കാനഡയെയും അവിടുത്തെ ആളുകളെയും ഞാനും ഇഷ്ടപ്പെട്ടു. അപ്പോഴേക്കും പി.ടി ബർണത്തിന്റെ " ഗ്രേറ്റസ്റ്റ് ഷോ ഓൺ എർത്ത്" എന്ന സർക്കസ് പരിപാടി, അന്നുവരെയുള്ള സർക്കസ് ചരിത്രത്തിലെ ഒരു വലിയ അധ്യായമായി മാറിയിരുന്നു. ആ പരിപാടിയിലെ പ്രധാന ആകർഷണം ഞാനായിരുന്നു എന്നതിൽ എനിക്കും സന്തോഷമുണ്ട്.
ഇവിടെ എനിക്കു ചില കൂട്ടുകാരെയൊക്കെ കിട്ടി ട്ടോ. ടോം തമ്പ് എന്ന കുട്ടിയാനയോടായിരുന്നു കൂടുതൽ അടുപ്പം. എന്തും പറയാവുന്ന വിശ്വസിക്കാവുന്ന കൂട്ടുകാരൻ എന്നൊക്കെ നിങ്ങൾ പറയില്ലേ.. അതു പോലെയുള്ള കൂട്ടുകാരനാണവൻ. എവിടെയും ഞങ്ങൾ ഒന്നിച്ചായിരുന്നു. ഞങ്ങളുടെ പരിശീലകനായ മാത്യു സ്കോട്ടും ഞങ്ങളുമായി നല്ല സ്നേഹത്തിലായിരുന്നു. അദ്ദേഹം എപ്പോഴും ഞങ്ങളെ സ്നേഹത്തോടെ ചേർത്തു പിടിച്ചു.
മെല്ലെ മെല്ലെ കാനഡയിലെ ജീവിതം ആസ്വദിച്ചു തുടങ്ങി. കാനഡയുടെ വിവിധ ഭാഗങ്ങളിൽ സർക്കസുമായി ചുറ്റിക്കറങ്ങി. പോകുന്നയിടത്തെല്ലാം ആളുകളുടെ പ്രത്യേകിച്ചു കുട്ടികളുടെ സ്നേഹം ഒരുപാട് സന്തോഷം നൽകി. ജീവിതം അങ്ങനെ ശാന്തസുന്ദരമായി മുന്നോട്ടു പോകുകയായിരുന്നു.
1885 സെപ്റ്റംബർ 15 ലെ ആ രാത്രി എന്റെ ജീവിതത്തിലെ ശപിക്കപ്പെട്ട ദിവസമായിരുന്നുവെന്നു പറയാം. അന്നാണ് സെന്റ് തോമസ് നഗരത്തിൽ സർക്കസ് കളിക്കാനായി ഞാനും എന്റെ സുഹൃത്തുക്കളും എത്തുന്നത്. റെയിൽവേ ട്രാക്കിനു അടുത്തു തന്നെയായിരുന്നു ഞങ്ങളുടെ കൂടാരം. അതെന്താണെന്നു വെച്ചാൽ, ഞങ്ങളെയൊക്കെ സർക്കസിനു കൊണ്ടുവരാനും കൊണ്ടുപോകാനുമുള്ള സൗകര്യത്തിനാണ് സർക്കസ് കൂടാരം എപ്പോഴും തീവണ്ടിപ്പാതയ്ക്കു അരികിലാക്കുന്നത്. അതിനുള്ള അനുമതിയും റയിൽവേയിൽ നിന്നും ബാർണം നേടിയിരുന്നു.
(ഫയൽ ചിത്രം)