Thursday, April 8, 2010

കാലത്തിന്റെ കല്‍പ്പടവുകളിലൂടെ....



ദീപാരാധനയും തൊഴുതു പ്രസാദവും വാങ്ങി പടിക്കെട്ടുകള്‍ ഇറങ്ങുമ്പോഴാണ്, പൊട്ടിച്ചിരിയോടെ ഒരു പെണ്‍കുട്ടി പടിക്കെട്ടുകള്‍ ഓടിക്കയറി വരുന്നത് കണ്ടത്. പതിനാലോ പതിനഞ്ചോ വയസു തോന്നിക്കുന്ന, ശ്രീത്വവും കുസൃതിത്തരവും കളിയാടുന്ന മുഖം. ഒരു നിമിഷം അവളെ തന്നെ നോക്കി പടിക്കെട്ടില്‍ നിന്നു പോയി. പൊടുന്നനെ ഉള്ളിലൊരു പിടച്ചില്‍! മെല്ലെ പടിക്കെട്ടിനു സമീപമുള്ള അരഭിത്തിയില്‍ ഇരുന്നു.

പെണ്‍കുട്ടിയുടെ പിന്നാലെ, ഒരു ആണ്‍കുട്ടിയും മുന്നിലൂടെ ഓടിപ്പോകുന്നതു പോലെ.....

പട്ടുപാവാടയുടുത്തു, മുടി രണ്ടായി മെനഞ്ഞിട്ട ഒരു പെണ്‍കുട്ടിയും അവളുടെ ഒപ്പം എത്താന്‍ ഓടുന്ന ഒരു ആണ്‍കുട്ടിയും.താനും തന്റെ കുഞ്ഞാറ്റയും ! ആദ്യം ഓടി മുകളില്‍ എത്തുമ്പോള്‍ അവളുടെ സന്തോഷം കാണാന്‍ മനപ്പൂര്‍വം തോറ്റുകൊടുക്കുന്നു എന്നു എന്റെ കുഞ്ഞാറ്റ ഒരിക്കലും അറിഞ്ഞിരുന്നില്ല.

എന്നും അവളുടെ സന്തോഷമായിരുന്നല്ലോ തനിക്കു വലുത്.തനിക്കു മാത്രമല്ല,അച്ഛനും അമ്മയ്ക്കും മുത്തശ്ശിക്കും എല്ലാം....


എന്നിട്ടും എന്റെ കുഞ്ഞാറ്റ...  എന്തിനാണവള്‍ ഞങ്ങളോട് ഇങ്ങിനെ ചെയ്തത്? ഒരു വാക്ക്, ഈ കുഞ്ഞേട്ടനോടെങ്കിലും പറഞ്ഞു കൂടായിരുന്നോ അവള്‍ക്ക്?

കുഞ്ഞാറ്റയുടെ ഒരിഷ്ടത്തിനും ഏട്ടന്‍ എതിരല്ലായിരുന്നല്ലോ....


പുസ്തകങ്ങളോടുള്ള വാവയുടെ ഇഷ്ടം അറിഞ്ഞു എന്നും പുസ്തകങ്ങള്‍ കൊണ്ട് തരുമായിരുന്നല്ലോ ഈ ഏട്ടന്‍. അതിനു സ്നേഹത്തോടെയാണെങ്കിലും അമ്മ ശാസിക്കുമ്പോള്‍ മുത്തശ്ശി പറയും, 
"വാവക്ക്,കുട്ടനല്ലാതെ വേറെ ആരാ അമ്മിണി പുസ്തകങ്ങള്‍ വാങ്ങി കൊടുക്കുന്നത്....."

"ഉം...എല്ലാവരും കൂടെ കൊഞ്ചിച്ചോളൂ വാവയെ,ഞാന്‍ ഒന്നും പറഞ്ഞില്ല" 
പുഞ്ചിരിയോടെ അമ്മ തിരിഞ്ഞു നടക്കുമ്പോള്‍, കുഞ്ഞാറ്റ കണ്ണിറുക്കി ചിരിക്കും.അമ്മയുടെ പുറകെ പോകും. ല്‍പ്പസമയത്തിനുള്ളില്‍ രണ്ടാളുടെയും ചിരി കേള്‍ക്കാം.

ആ കുഞ്ഞാറ്റയാണ്, ഒരുനാള്‍ ആരോടും പറയാതെ വീട് വിട്ടു പോയത്. കോളേജില്‍ നിന്നും വരുന്ന പതിവ് സമയം കഴിഞ്ഞിട്ടും കാണാതെ വന്നപ്പോഴാണ്,അമ്മ ബാങ്കിലേക്ക് ഫോണ്‍ ചെയ്തത്.

"അവള്‍ ഉടനെ എത്തും, അമ്മ വിഷമിക്കാതിരിക്കൂ. ഞാന്‍ പോയി നോക്കി വരാം" 


അമ്മയെ ആശ്വസിപ്പിച്ചെങ്കിലും തന്റെ ഉള്ളിലും വേവലാതിയായിരുന്നു. ഉടനെ ബാങ്കില്‍ നിന്നും ഇറങ്ങി. ബൈക്കുമെടുത്ത്‌ കോളേജില്‍ ചെന്നപ്പോള്‍, അവിടം ശൂന്യം. ഒരു കുഞ്ഞിനെപ്പോലും കാണാനില്ല. വാച്ചുമാനോട് അന്വേഷിച്ചപ്പോള്‍, കോളേജിനു യൂണിവേഴ്സ്സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ ട്രോഫി ലഭിച്ചതിനാല്‍ അന്നു ഉച്ച കഴിഞ്ഞു അവധിയായിരുന്നു എന്നു പറഞ്ഞു. വാവക്കു എന്തു പറ്റിക്കാണും, ഈശ്വരന്മാരെ എന്റെ കുഞ്ഞാറ്റയെ കാത്തുകൊള്ളണേ.... ഉള്ളില്‍ നിറയെ ആ ഒരു പ്രാര്‍ത്ഥന മാത്രം.

ഇനി ഒരുപക്ഷെ,ഏതെങ്കിലും കൂട്ടുകാരുടെ വീട്ടില്‍ പോയിട്ടുണ്ടാകുമോ?  പറയാതെ എവിടെയും പോകുന്ന കുട്ടിയല്ല.  എന്നാലും, ഒന്നന്വേഷിക്കുക തന്നെ. അറിയാവുന്ന കൂട്ടുകാരികളുടെ വീട്ടിലേക്കൊക്കെ ഒന്നു പോയാലോ? എന്തായാലും ഗൗരിയുടെ വീട്ടില്‍ പോയി നോക്കാം ആദ്യം.  കുഞ്ഞാറ്റയുടെ അടുത്ത കൂട്ടുകാരിയല്ലേ,  ഗൗരി അറിയാതെ,  ഗൗരിയുടെ കൂടെയല്ലാതെ കുഞ്ഞാറ്റ എവിടേക്കും പോകാറില്ലല്ലോ.

ഗൗരിയുടെ അമ്മ വീട്ടു മുറ്റത്തു ചെടികള്‍ നനച്ചു നില്‍ക്കുന്നു. തന്നെ കണ്ടതും, അമ്മ സാരിത്തുമ്പില്‍ കൈ തുടച്ചു കൊണ്ട് അടുത്തേക്ക് വന്നു.

"വാ കുട്ടാ, എന്തൊക്കെയുണ്ട് വിശേഷം, ഈ വഴി വന്നിട്ട് കുറച്ചായല്ലോ, ബാങ്കീന്ന് വരുന്ന വഴിയാണോ, ഞാന്‍ ചായ എടുക്കാം,കുട്ടന്‍ ഇരിക്ക് ട്ടോ." 
അമ്മ അകത്തേക്കു നടക്കുകയും ക്ഷണിക്കുകയും എല്ലാം കൂടെയായിരുന്നു.

"ഗൗരി എവിടെ അമ്മെ?കാണുന്നില്ലല്ലോ"  


തന്റെ ഉള്ളിലെ വിഷമം മറച്ചു വച്ചു അമ്മയോടു കുശലം ചോദിച്ചു. 

"ഗൗരീ, ഇതാ കുട്ടന്‍ വിളിക്കുന്നു നിന്നെ" 

അമ്മ പറയുന്നത് കേട്ടപ്പോള്‍ ഉള്ളൊന്നാളി. അപ്പോള്‍ കുഞ്ഞാറ്റ ഇവിടെയും ഇല്ല. മുറിയിലേക്ക് വന്ന ഗൗരിയുടെ മുഖത്ത് കരച്ചിലിന്റെ ഭാവം.

"മോളെ ഗൗരീ, കുഞ്ഞാറ്റ എവിടെ? എന്തു പറ്റി എന്റെ കുഞ്ഞാറ്റക്ക് ?" 
അവളെ കണ്ടതും വെപ്രാളത്തോടെ ചോദിച്ചു.

"അത് കുഞ്ഞേട്ടാ,അവള്‍ ഇന്ന് ....." ബാക്കി പറയാനാവാതെ ഗൗരി നിന്നു വിക്കി.
 
"പറയ്‌ മോളെ,കുഞ്ഞാറ്റ എവിടെ?"

"അവള്‍ ഇന്ന് ജോസിന്റെ കൂടെ പോയി " ഗൗരി പെട്ടന്ന് പറഞ്ഞു. 


"ജോസോ,ആരാ അത്, അതെന്തിനാ അയാളുടെ കൂടെ പോയത്, അങ്ങിനെ ഒരു പേര് വാവ പറഞ്ഞു കേട്ടിട്ടില്ലല്ലോ, ഒരിക്കല്‍ പോലും.....അവളുടെ എല്ലാ കൂട്ടുകാരെയും ഈ ഏട്ടനു അറിയാം, പിന്നെ ഇതാരാണീ ജോസ്?"


ചായയുമായി വന്ന അമ്മ കണ്ടത്, പൊട്ടിത്തകര്‍ന്ന പോലെ നില്‍ക്കുന്ന എന്നെയും അടക്കിപ്പിടിച്ചു കരയുന്ന ഗൗരിയേയും, കാരണമറിയാതെ പകച്ചു പോയ അമ്മയുടെ തോളില്‍  മുഖമര്‍ത്തി ഗൗരി വാവിട്ടു കരഞ്ഞു.

"വാവ ജോസിനോടൊപ്പം പോയീ അമ്മെ "എന്നു പറഞ്ഞു.

അതോടെ സര്‍വ നിയന്ത്രണങ്ങളും വിട്ടു പോയി തനിക്ക്, കസേരയിലേക്ക് വീണു പൊട്ടിക്കരഞ്ഞു. ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ് സമനില വീണ്ടെടുത്തത്.

"അത് അമ്മയാവും ഗൗരീ, നീ ഫോണ്‍ എടുക്ക്"

"ഉം..ഉം ഇല്ല...ഉം" മുക്കിയും മൂളിയും അവള്‍ എന്തൊക്കെയോ പറഞ്ഞു.എന്നിട്ട് ഉടനെ വീട്ടിലേക്കു ചെല്ലാന്‍ തന്നോട് പറഞ്ഞു.

അച്ഛനോടും അമ്മയോടും എന്തു പറയും എന്ന വേവലാതിയോടെ, വീട്ടിലേക്കു തിരിച്ചു. അവിടെയെത്തിയപ്പോള്‍ ആരും ഒന്നും അറിഞ്ഞിട്ടില്ല എന്നു തോന്നി. ഉമ്മറത്ത്‌ തന്നെ ഉണ്ടായിരുന്നു മൂന്നാളും. എന്റെ കൂടെ കുഞ്ഞാറ്റയും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച പോലെയായിരുന്നു അമ്മയുടെ ദേഷ്യം. എന്നാല്‍ വാവയെ കാണാതെ വന്നപ്പോള്‍, അവരെല്ലാം ആകെ പരിഭ്രമിച്ചു. അവള്‍, ഗൗരിയുടെ വീട്ടില്‍ ഉണ്ടെന്നു വെറുതെ ഒരു കള്ളം പറഞ്ഞു, വീട്ടിനകത്തേക്ക്‌ കയറി.

പിന്നാലെ വന്ന അമ്മ പറഞ്ഞു, "ഒരു ജോസ് നിന്നെ വിളിച്ചു,വന്നാല്‍ ഉടനെ തിരിച്ചു വിളിക്കാന്‍ പറഞ്ഞു നമ്പര്‍ തന്നിട്ടുണ്ട്.എന്തോ അത്യാവശ്യമാണത്രേ"

ഉടനെ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു."ഹലോ" അങ്ങേ തലയ്ക്കല്‍ ഒരു അപരിചിത ശബ്ദം.

"ജോസിനെ കിട്ടുമോ"എന്ന എന്റെ അന്വേഷണത്തിന്, "കുഞ്ഞേട്ടനല്ലേ, ഞാന്‍ ജോസ് ആണ്" എന്ന മറുപടി അമ്പരപ്പുണ്ടാക്കിയില്ല.

"എന്റെ കുഞ്ഞാറ്റ".....കൂടുതല്‍ പറയാനായില്ല, വിതുമ്പിപ്പോയി അപ്പോഴേക്കും.

"ഇവിടെയുണ്ട്,കൊടുക്കാം, കുഞ്ഞേട്ടന്‍ ഞങ്ങളെ അനുഗ്രഹിക്കണം, ക്ഷമിക്കണം." ജോസിന്റെ വിനയത്തോടെയുള്ള സംസാരം.

"വേണ്ട, എനിക്കൊന്നും ചോദിക്കാനും പറയാനുമില്ല, എന്നാലും ഒരു വാക്ക്, അവള്‍ക്കു എന്നോടെങ്കിലും പറയാമായിരുന്നു"

കൂടുതല്‍ പറയാനാവാതെ താന്‍ ഫോണ്‍ വച്ചുകളഞ്ഞു.

"വാവക്ക് എന്താ പറ്റിയേ കുട്ടാ?" കേട്ടു നിന്ന അമ്മയും മുത്തശ്ശിയും വാവിട്ടു കരയാന്‍ തുടങ്ങി.
"ഒന്നും പറ്റിയില്ല അമ്മെ, അവള്‍ ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ ജീവിക്കാന്‍ പോയി,നമ്മളെയെല്ലാം വേണ്ടെന്ന്‌ വച്ച്.... അവള്‍ പോയി. നമ്മുടെ വാവ പോയി"

ഒരു നിമിഷം പകച്ചു നിന്ന അമ്മ,പെട്ടന്ന് താഴെ വീണു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും അമ്മയെ തിരിച്ചു കിട്ടിയില്ല. അന്നു മുതല്‍ അച്ഛന്‍ ആരോടും മിണ്ടാതായി. മുറിക്കുള്ളില്‍ നിന്നും പുറത്തിറങ്ങാതെ. സ്വയം ശിക്ഷ ഏറ്റു വാങ്ങുന്ന പോലെ...താമസിയാതെ മുത്തശ്ശിയും അമ്മയുടെ പിന്നാലെ യാത്രയായി....

ജീവിതം യാന്ത്രികമായി ചലിച്ചുകൊണ്ടിരുന്ന നാളുകളില്‍,ഗൗരിയും കുടുംബവും ഒരു താങ്ങായി. ഇന്നും ഗൗരി കൂടെയുള്ളത് കൊണ്ടാണ് ജീവിക്കുന്നത്.

18 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു, തന്റെ കുഞ്ഞാറ്റയെ കണ്ടിട്ട്.!

എവിടെയായാലും അവള്‍ സുഖമായി ഇരിക്കണേ ഈശ്വരാ എന്നു തന്നെ ഇന്നും പ്രാര്‍ത്ഥന.എത്രയായാലും തന്റെ വാവയല്ലേ അവള്‍, തന്റെ മാത്രം കുഞ്ഞാറ്റ.!

വീണ്ടും ആ പെണ്‍കുട്ടിയുടെ പൊട്ടിച്ചിരി വര്‍ത്തമാന കാലത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. ഇത്ര വേഗം തൊഴുതു വന്നോ ഈ കുട്ടി..... ഓരോന്ന് ഓര്‍ത്തിരുന്നു സമയം പോയത് അറിഞ്ഞില്ല. അടുത്ത് വന്നിരുന്ന അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു, പിന്നെ പതുക്കെ എണീറ്റ്‌ പടിക്കെട്ടുകള്‍ ഇറങ്ങി.

41 comments:

  1. ഓ കുഞ്ഞൂസ്, എന്താ പറയുക?

    വളരെയധികം ഹൃദയ സ്പര്‍ശിയായ കഥ. ഏതൊരു കഠിന ഹൃദയനെയും ഒരു നിമിഷം പിടിച്ചുലക്കുന്ന ഒന്ന്

    കീപ്‌ ഇറ്റ്‌ അപ്പ്‌! എല്ലാ വിധ ആശംസകളും

    ReplyDelete
  2. നല്ല ഭംഗിയുള്ള കഥ. ഒരക്ഷരം പോലും സംസാരിക്കാതെ കുഞ്ഞാറ്റ കഥയില്‍ മുഴുവന്‍ നിറഞ്ഞുനിന്നത് അവതരണത്തിന്റെ മേന്‍മ തന്നെ.
    കറ കളഞ്ഞ സ്നേഹം തുളുമ്പി നില്‍ക്കുന്ന ഒരു കുടുംമ്പം വായനക്കാരുടെ മനസ്സില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു.ഒരു നൊമ്പരം പോലെ കഥ അവസാനിക്കുമ്പോള്‍ നല്ല മിഴിവ്.
    എനിക്ക് ഒത്തിരി ഇഷ്ടായി.

    ReplyDelete
  3. നല്ല ഭംഗിയുള്ള, ഹൃദയ സ്പര്‍ശിയായ കഥ.

    ReplyDelete
  4. ചേച്ചി കഥയ്ക്ക് നീളക്കൂടുതലാ........

    ReplyDelete
  5. വീണ്ടും വായിച്ചു.
    നല്ല കഥ ചേചീ.

    ReplyDelete
  6. വായിച്ചു, നല്ല കഥ
    ഇന്നേവരെ വീട്ടുകാരുടെ ഭാഗത്ത് നിന്ന് ഒളിച്ചോടലിനെ നോക്കികണ്ടിരുന്നില്ലാ, പയ്യന്മാരേയും പെന്‍പിള്ളേരേയും സപ്പോട്ട് ചെയ്തിട്ടേയുള്ളൂ.. പക്ഷേ... ഇത് വായിച്ചപ്പോ...

    ReplyDelete
  7. valare nalla katha.. manoharamayi paranjirikkunnu.. eniyum varam ithu vazhi..

    ReplyDelete
  8. കഥ നന്നായി കുഞ്ഞൂസ്.പിന്നെ ഫോണ്ടിന്റെ കളറുകളും ബാക്ക് ഗ്രൌണ്ടും മാച്ചാവാന്‍ ശ്രദ്ധിക്കുക. ഈ കുഞ്ഞാറ്റയെ എനിക്കറിയാമെന്നു തോന്നു,വേറെയൊരാംഗിളില്‍ കൂടി!. ആശംസകള്‍ നേരുന്നു.

    ReplyDelete
  9. നല്ലൊരു കഥ... കുഞ്ഞാറ്റമാര്‍ സ്വന്തം കാര്യം മാത്രം എപ്പോഴും ചിന്തിയ്ക്കുന്നു...

    ReplyDelete
  10. kunjoos
    വളരെ ഹൃദയസ്പര്‍ശിയായ കഥ.
    ഇത് യാഥാര്‍ഥ്യമാണോ എന്നൊരു തോന്നല്‍.
    ഞാന്‍ ഒരിക്കല്‍ കൂടി വായിച്ചു. നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  11. എന്നെക്കരയിച്ചേ അടങ്ങൂ..അല്ലേ..
    നീളക്കൂടുതലുണ്ടെങ്കിലും ഒറ്റയിരുപ്പിനു വായിച്ചു.,വീണ്ടും വായിച്ചു..,
    ആ കുഞ്ഞാറ്റക്ക് നല്ലത് വരുത്തണേ.,ഒത്തിരി പെൺ കുട്ടികൾ ഇങ്ങനെ വീട്ടുകാരെയും നാട്ടുകാരെയും പിണക്കി പ്രണയിച്ച് ഒളിച്ചോടിപ്പോയി അവസാനം ഒന്നിനും കൊള്ളാതാവുമ്പോൾ കാമുകനാൽ ഉപേക്ഷിക്കപ്പെട്ട് വഴിയാധാരമാവുന്നതോ അല്ലെങ്കിൽ മൂന്ന് ചാൺ കയറിൽ ഒടുങ്ങുന്നതോ ഒക്കെ നമ്മുടെ ചുറ്റിലും നടക്കുന്നു..,
    അങ്ങനെയൊന്നും സംഭവിക്കല്ലേ എന്ന് നമുക്കാശിക്കാം.

    നോട്ട് ദ പോയന്റ്:

    (വിശ്വാസം അതല്ലേ എല്ലാം എന്ന് കല്ല്യാൺ ജ്വല്ലറിക്കാർ പറയുന്നു..,ഇവിടെ ആരുടെ വിശ്വാസമാണു സംരക്ഷിക്കപ്പെടുന്നത്..,ആരുടെതാണു തരിപ്പണമാകുന്നത്..ആ എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല..)

    ReplyDelete
  12. എവിടെയായാലും കുഞ്ഞാറ്റ സുഖമായി ഇരിക്കണേ ഈശ്വരാ എന്നു തന്നെ ഇന്നും പ്രാര്‍ത്ഥന.

    ReplyDelete
  13. വളരെ നല്ല കഥ ഇഷ്ട്ടമായി എനിക്കും ഒരു പാട്..ആശംസകൾ...

    ReplyDelete
  14. കഥയുടെ വിഷയ്ത്തിന്റെ അല്ല അതിന്റെ അവതരണം കൊണ്ടു ശ്രദ്ധേയമായി....കുഞ്ഞാറ്റ എന്ന വ്യക്തി മനസ്സില്‍ ഇഷ്ടമുള്ള ആളുടെ കൂടെ ജീവിതം പങ്കുവയ്ക്കാന്‍ തീരുമാനിക്കുന്നു. പ്രതിബന്ധങ്ങള്‍- വീട്ടുകാരുടെ എതിര്‍പ്പ് ഒക്കെ നേരിടാന്‍ സാധിക്കില്ല എന്നതുകൊണ്ട് ഒളിച്ചോടണ്ടി വരുന്നു... കുഞ്ഞാറ്റയുടെ നഷ്ടങ്ങള്‍ കൂടുതല്‍ ആണ്. കഥയില്‍ നിറഞ്ഞു നിന്നിട്ടും കുഞ്ഞാറ്റയെ പറ്റി ചിന്തിക്കാന്‍ ഉള്ള അവസരം വായനക്കാര്‍ക്ക് നല്‍കീന്നതാണു ഈ കഥയുടെ പ്രത്യേകത.... കുഞ്ഞാറ്റയെ സ്നേഹിക്കുന്ന കുഞ്ഞേട്ടന്റെ മനസ്സ് നന്നായി വരച്ചിട്ടു ..

    ReplyDelete
  15. നല്ല ഭംഗിയുള്ള കഥ

    ReplyDelete
  16. പ്രണയത്തെ അംഗീകരിയ്ക്കാനോ അതേക്കുറിച്ചന്വേഷിയ്ക്കാനോ കുടുംബങ്ങള്‍ക്കു താല്‍പ്പര്യമില്ലെന്നു മാത്രമല്ല. കേട്ട ഉടന്‍ എതിര്‍ക്കുന്ന പ്രവണതയാണു കൂടുതലും കണ്ടുവരുന്നതും. ഇവിടെയും കുഞ്ഞാറ്റ എന്തിനിതു ചെയ്തു എന്നാണു ചോദിച്ചിരിയ്ക്കുന്നത്. അതില്‍ നിന്നും നാമാരും‌തന്നെ അതില്‍നിന്നു വിഭിന്നമല്ലെന്നു മനസ്സിലാക്കാം. നമ്മുടെ ഈ ചിന്താഗതികളാണു കുഞ്ഞാറ്റമാരെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിയ്ക്കുന്നത്. സ്വന്തം കുടുംബാംഗങ്ങളും അങ്ങനെ ചെയ്യുമെന്ന് അവര്‍ ഭയപ്പെടുന്നുണ്ടാവണം. കുടുംബത്തിന്റെ ബന്ധങ്ങള്‍ ബന്ധനങ്ങള്‍ക്കായി മാറുന്നുണ്ടെന്ന സത്യത്തിന്റെ പരോക്ഷ സൂചന ഈ പോസ്റ്റ് തരുന്നുണ്ട്. കാളപെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുത്തു പായുന്ന മനസ്സിനെ ഒട്ടൊന്നു ചിന്തിപ്പിയ്ക്കാനും ഈ പോസ്റ്റിനു കഴിയും. ചുരുക്കത്തില്‍, സ്വയമറിയാതെതന്നെ നല്ലൊരു സന്ദേശം വായനക്കാരില്‍ ചിന്തയോടുകൂടി ഇട്ടുകൊടുക്കുന്നതില്‍ കുഞ്ഞൂസ് വിജയിച്ചിരിയ്ക്കുന്നു.

    ReplyDelete
  17. നല്ല വായനാ സുഖം തന്നൂ.ഇഷ്ടമായി....സസ്നേഹം

    ReplyDelete
  18. കുഞ്ഞൂസേച്ചി നല്ല കഥ ...

    കുഞ്ഞാറ്റ ഇഷ്ടപെട്ട ആളുടെ ഒപ്പം പോയി ഇപ്പോളും സുഖമായി ജീവിക്കുന്നുണ്ടാകും.. വീട്ടുകാര്‍ക്ക് അല്പം ദുഖം നല്‍കി എങ്കിലും...

    ReplyDelete
  19. nalla katha...mizhikal eeranaayi checheee....

    ReplyDelete
  20. ടച്ചിംഗ് സ്റ്റോറി !!

    ReplyDelete
  21. ആ പതിനാലുകാരി പെണ്‍കുട്ടി വാവയുടെ മകളായിരുന്നെങ്കില്‍ ...
    കഥയ്ക്ക് ഇങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആലോചിച്ചു പോയി. നല്ല കഥ. സ്നേഹബന്ധങ്ങളുടെ വിലയറിയാത്ത സ്വാര്‍ത്ഥതയും ഉണ്ട് ലോകത്ത്.

    ReplyDelete
  22. അവതരണത്താൽ മികച്ചുനിൽക്കുന്ന ഒരു ഹൃദയസ്പര്‍ശിയായ കഥ..കേട്ടൊ

    ReplyDelete
  23. "ഉം...എല്ലാവരും കൂടെ കൊഞ്ചിച്ചോളൂ വാവയെ,ഞാന്‍ ഒന്നും പറഞ്ഞില്ല"
    പുഞ്ചിരിയോടെ അമ്മ തിരിഞ്ഞു നടക്കുമ്പോള്‍, കുഞ്ഞാറ്റ കണ്ണിറുക്കി ചിരിക്കും.അമ്മയുടെ പുറകെ പോകും. അല്‍പ്പസമയത്തിനുള്ളില്‍ രണ്ടാളുടെയും ചിരി കേള്‍ക്കാം.

    പിണങ്ങിയ അമ്മയെ പോലും ചിരിപ്പിച്ചിരുന്ന കുഞ്ഞാറ്റയ്ക്ക് ജീവിതത്തിലെ പ്രധാന തീരുമാനം എടുക്കുമ്പോഴും അത് പോലെ കാര്യങ്ങള്‍ പറഞ്ഞു സന്തോഷത്തോടെ ഇറങ്ങിയാല്‍ പോരായിരുന്നോ? സ്നേഹിച്ചോട്ടെ, വലിയ തീരുമാനങ്ങളെടുത്തോട്ടെ, പക്ഷെ ഒരു വാക്ക് കുഞ്ഞെട്ടനോടെങ്കിലും പറഞ്ഞിരുന്നെങ്കില്‍... ആ വേദനകള്‍ അവള്‍ക്കു മനസ്സിലാക്കാന്‍ എന്തേ പറ്റീല...

    ഉള്ളില്‍ തട്ടിയ കഥ!

    ReplyDelete
  24. വീട്ടുകാരുടെ വികാരം കമിതാക്കള്‍ക്കറിയില്ല, തിരിച്ചും..
    സിനിമയിലും നോവലുകളിലും എന്നും വില്ലന്‍ ആരെന്നു നമുക്കറിയാം.
    പ്രേമിച്ചു വിവാഹിതരാവുന്നതാണോ വിവാഹിതരായിട്ട് പ്രേമിക്കുന്നതാണോ ഉചിതം എന്ന് ചിന്തിക്കേണ്ടതാണ്.

    നല്ല അവതരണം. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

    ReplyDelete
  25. നമ്മള്‍ എത്ര പറഞ്ഞാലും എതിര്‍ത്താലും ഇത് അനസ്യുതം തുടരുന്ന ഒരു സ്നേഹപ്രക്കിറിയ ആണ് . നമ്മുടെ ആര്‍ക്കും ഇത്തരത്തില്‍ ഒന്നും സംഭവിക്കില്ല എന്ന ശുഭാപ്ത്തി വിശ്വാസക്കാരാണ്നമ്മിലേറെ പേരും . പക്ഷെ അങ്ങനെയല്ല എന്നതിന് , ഈ കഥ അതിനൊരു ഉദാഹരണം മാത്രം .എങ്കിലും നമുക്ക് പാടാം സ്നേഹം അനശ്വരമെന്നു . നമുക്ക് സങ്കടപെടുകയും ആകാം ......... നല്ല രീതിയില്‍ കഥ പറഞ്ഞിരിക്കുന്നു .

    ReplyDelete
  26. നല്ല ഒഴുക്കോടെ എഴുതിയിരിക്കുന്നു..ആദ്യമായ്‌ വന്നതാണു ഇനിയും വരും..എല്ലാ ആശംസകൾ

    ReplyDelete
  27. "ഒന്നും പറ്റിയില്ല അമ്മെ, അവള്‍ ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ ജീവിക്കാന്‍ പോയി,നമ്മളെയെല്ലാം വേണ്ടെന്ന്‌ വച്ച്.... അവള്‍ പോയി. നമ്മുടെ വാവ പോയി"

    കണ്ണുകള്‍ നിറഞ്ഞുപോയി.!! .

    ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ പോവുമ്പോള്‍ എത്ര പേരുടെ ഇഷ്ടം ഇവര്‍ കണ്ടില്ലെന്നു നടിക്കുന്നു . ഒരു കുടുംമ്പത്തിന്‍റെ തകര്‍ച്ച അവര്‍ക്കൊരു പ്രശ്നമാവുന്നേയില്ലല്ലോ.. എത്ര എത്ര അനുഭവങ്ങള്‍ മുന്നില്‍ ഉണ്ടായിട്ടും ഇവര്‍ ഒന്നും മനസ്സിലാക്കത്തത് എന്താണാവോ..!

    മനസ്സില്‍ തറക്കുന്ന വിധത്തില്‍ വളരെ മനോഹരമായി എഴുതി .!!

    ReplyDelete
  28. ഒരു കാര്യം കൂടി: ബ്ലോഗ് അടിപൊളി ആയിരിക്കുന്നു.!!

    ReplyDelete
  29. വളരെ പഴയ ഒരു തിം പക്ഷെ അത് ഇതിലും നന്നായി മനസ്സിൽ തട്ടുന്ന രീതിയിൽ വായിച്ച സന്ദർഭങ്ങൾ കുറവാണ് അഭിനന്ദനങ്ങൾ .കഥയെ മാറ്റിനിർത്തിയാൽ അമ്മയൂടെ മരണവും മറ്റി നിർത്തിയാൽ പതിനെട്ട് വർഷങ്ങൾ കൊണ്ടൂം ശെരിയായി മാറാൻ കഴിയാത്ത ഒരു തെറ്റായിരുന്നോ അത്?

    ReplyDelete
  30. വായന മനസ്സില്‍ തുളുമ്പുന്നു

    ReplyDelete
  31. ഉം കൊള്ളാം. നന്നായിരിയ്ക്കുന്നു.

    ReplyDelete
  32. പലയിടത്തും കമന്റുകളില്‍ കണ്ടിട്ടുണ്ടെങ്കിലും ഇവിടെതുന്നത് ആദ്യായിട്ടാണെന്നു തോന്നുന്നു. ഉടന്‍ തന്നെ പിന്തുടരുകയും ചെയ്തു.

    മനസ്സില്‍ തട്ടിയ കഥ. ഒഴുക്കോടെ പറഞ്ഞു. ഇത് വരെ എല്ലാ കഥകളും കമിതാക്കളുടെ ഭാഗത്ത്‌ നിന്നെ വായിച്ചിട്ടുള്ളൂ , ചിന്തിച്ചിട്ടുമുള്ളൂ.
    പക്ഷെ ആദ്യമായി മറ്റൊരു മുഖം. കുഞ്ഞാറ്റ ഇങ്ങിനെ ചെയ്യേണ്ടിയിരുന്നില്ലെന്നു തോന്നി. അല്ലെങ്കിലും മനസങ്ങിനെയാ അല്ലെ.
    ഇഷ്ടം തോന്നിയാല്‍ പിന്നെ മറ്റെല്ലാം.....?

    അഭിനന്ദനങ്ങള്‍. തുടര്‍ന്നും ഉണ്ടിവിടെ ഞാന്‍...

    ReplyDelete
  33. നല്ല കഥ ...
    അഭിനന്ദനങ്ങള്‍....!!

    ReplyDelete
  34. കാലം ഉണക്കാത്ത മുറിവില്ലല്ലോ? കഥ നന്നായിട്ടുണ്ട്. വായിച്ചിട്ടുള്ള പ്രമേയം ആണെങ്കിലും നല്ല ഫീലിംഗ് ഉണ്ട്. അഭിനന്ദനങ്ങള്‍!!

    ReplyDelete
  35. വളരെ ഭംഗിയായി എഴുതിയിരിയ്ക്കുന്നു. പിടിച്ചിരുത്തുന്ന കഥ, അഭിനന്ദനങ്ങൾ.

    ReplyDelete
  36. പാട്ടു മറന്നൊരു പൂങ്കുയിലിനെ തേടി, കാലത്തിന്‍‍റെ കല്പടവുകളേറി ഇവിടം വരെയെത്തി. കുഞ്ഞാറ്റ ഇച്ചിരി വേദനിപ്പിച്ചു.

    18 വര്‍ഷം; ഇതിനുള്ളില്‍ കുഞ്ഞാറ്റയെ കണ്ടെത്താന്‍ കഴിയാഞ്ഞതോ, അതോ....? പുകഞ്ഞ കൊള്ളി പുറത്തെന്ന് വച്ചോ?
    സ്വാര്‍ത്ഥതയുള്ള കുഞ്ഞാറ്റമാരും, ദുരഭിമാനികളായ കുഞ്ഞേട്ടന്മാരും ഇപ്പൊ സുലഭം.
    (ചെറൂത് പറഞ്ഞെന്നേള്ളൂ, കെറുവിക്കല്ലേ) ;)

    ReplyDelete

Related Posts Plugin for WordPress, Blogger...