Sunday, April 17, 2011

പാട്ടു മറന്നൊരു പൂങ്കുയില്‍...



തിങ്കളാഴ്ചയുടെ തിരക്കിനിടയില്‍  ഇന്റര്‍കോം ശബ്ദിച്ചപ്പോള്‍ ദേഷ്യമാണ് വന്നത്. ആ റിസപ്ഷനിലെ കുട്ടിയോട് പലതവണ പറഞ്ഞിട്ടുള്ളതാണ് തിരക്ക് സമയങ്ങളില്‍ ആരെയും അകത്തേക്കു വിടരുതെന്ന് ... എന്നാലും ഇടയ്ക്കിടെ  ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. രണ്ടു മൂന്നു തവണയായപ്പോള്‍ ദേഷ്യത്തോടെ റിസീവര്‍ എടുത്തു,

'സാര്‍,രണ്ടുപേര്‍ കാണാന്‍ വന്നിരിക്കുന്നു,അത്യാവശ്യം എന്ന് പറഞ്ഞത് കൊണ്ടാണ് വിളിച്ചത്..." ആവശ്യത്തിലേറെ ഭവ്യതയോടെയുള്ള  റിസപ്ഷനിസ്റ്റിന്റെ സംസാരം.

"ആരാണ്, കസ്റ്റമേഴ്സാണോ?"

അല്ല സാര്‍, പേര്‍സണല്‍ ആണെന്ന് പറയുന്നു"

ശരി, ഒരു പത്തു മിനിറ്റ് വെയിറ്റ് ചെയ്യാന്‍ പറയു..."

"ഓക്കേ സാര്‍.."  

ഫയലുകളുടെ തിരക്കിലേക്ക് ഊളിയിട്ടപ്പോള്‍ സമയം കടന്നു പോയത് അറിഞ്ഞതേയില്ല.....  വീണ്ടും ഇന്റര്‍കോം ശബ്ദിച്ചു,

 "സാര്‍, അവര്‍ വെയിറ്റ് ചെയ്യുന്നു "

അപ്പോഴാണ് വാച്ചില്‍ നോക്കിയത്, പത്തു മിനിറ്റ് എന്നത് മണിക്കൂറുകള്‍ ആയിരിക്കുന്നു!

"ഓ, അവരോടു വരാന്‍ പറയു"

നിമിഷങ്ങള്‍ക്കുള്ളില്‍ കതകു തുറന്നു ഒരു പെണ്‍കുട്ടിയും പിന്നാലെ അവളുടെ അച്ഛന്‍ എന്ന് തോന്നിക്കുന്ന പ്രായമായ ഒരാളും അകത്തേക്കു വന്നു.ആദ്യം അല്പം സംഭ്രമിച്ചു നിന്നിട്ട്, പെണ്‍കുട്ടി പെട്ടന്ന് തന്റെ കാലു തൊട്ടു തൊഴുതപ്പോള്‍ ‍, അറിയാതെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു, കൈ അവളുടെ തലയില്‍ വെക്കുകയും ചെയ്തു.കണ്ടുനിന്ന അവളുടെ അച്ഛന്റെ മിഴികളിലെ നീര്‍ത്തിളക്കം, തന്റെ കണ്‍കോണിലും...

"ഞാന്‍ ജോസ്, കുഞ്ഞേട്ടന് എന്നെ അറിയാമോ എന്നറിയില്ല,പക്ഷേ ഗൌരിക്ക് എന്നെ അറിയാം"

ഉള്ളില്‍ ഒരു കൊടുംകാറ്റു  വീശി, ജോസ്, അപ്പോള്‍ കൂടെയുള്ള പെണ്‍കുട്ടി? 

"ഇതു എന്റെ മകള്‍ ജോസഫീന, അമ്മു എന്നാണ് വിളിക്കുന്നത്‌"

തന്റെ കണ്ണുകള്‍ ആരെയോ തേടുന്നത് കണ്ടറിഞ്ഞ പോലെ ജോസ് പറഞ്ഞു,

"ഇല്ല, വന്നിട്ടില്ല...."

വികാരവിക്ഷോഭം കൊണ്ടു വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ നിന്ന തന്റെ കൈ പിടിച്ചു ജോസ് വീണ്ടും തുടര്‍ന്നു...

"കുഞ്ഞാറ്റക്കു ഒരുപാടു ആഗ്രഹമുണ്ടായിരുന്നു,ഈ കുഞ്ഞേട്ടനെ ഒരിക്കലെങ്കിലും ഒന്നു കാണാന്‍,മാപ്പു ചോദിയ്ക്കാന്‍, പക്ഷേ... കുഞ്ഞേട്ടന്‍ അവളോട്‌ ക്ഷമിക്കുമോ എന്നായിരുന്നു അവളുടെ ഭയം, അതവള്‍ക്ക്‌ താങ്ങാനാവില്ല,അതിനാലാണ് ഒരിക്കലും കുഞ്ഞാറ്റ കാണാന്‍ ശ്രമിക്കാതിരുന്നത് . പക്ഷേ, ഇപ്പോള്‍ അവള്‍ക്കു വേണ്ടിയാണ് ഞാനും മോളും വന്നിരിക്കുന്നത്"

ചോദ്യഭാവത്തില്‍ ജോസിനെ നോക്കാന്‍ മാത്രമേ അപ്പോള്‍ കഴിഞ്ഞുള്ളു. ഉള്ളില്‍ അലറുന്ന ഓര്‍മകളുടെ തിരമാലകള്‍...വാക്കുകള്‍ തൊണ്ടയില്‍ തടയുന്നു...
............

അവരോടൊപ്പം കാറില്‍ ഇരിക്കുമ്പോള്‍, പുറത്തെ കാഴ്ചകള്‍ക്കൊപ്പം കാലങ്ങളും പിന്നോട്ട് ഓടിക്കൊണ്ടിരുന്നു.

അകലെയെവിടെയോ നിന്നെന്ന പോലെ 'കുഞ്ഞേട്ടാ'എന്ന തേനൂറുന്ന വിളി, തന്റെ വാവയുടെ മാത്രമായ ആ വിളിയുടെ മാസ്മരികതയില്‍ കണ്ണുകള്‍ പൂട്ടി.ആഹ്ലാദത്തിന്റെ, കുസൃതികളുടെ  ആ  പൂക്കാലം കണ്മുന്നില്‍ തെളിഞ്ഞു....

വാവയുടെയും തന്റെയും  പൊട്ടിച്ചിരികള്‍ നിറഞ്ഞുനിന്ന വീട്ടിലേക്ക് കണ്ണീരും മൌനവും കുടിയേറിയത് എന്നാണ്? കാലത്തിന്റെ കല്പടവുകളിലൂടെ   വാവ പിന്നെയും കയറി വരുന്നു, മനസ്സിലേക്കും ജീവിതത്തിലേക്കും... ജീവിതത്തിരക്കില്‍ അല്പം മങ്ങലേറ്റിട്ടുണ്ടെങ്കിലും വാവയുടെ മുഖം  ഒരിക്കലും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ലല്ലോ...

കൈത്തണ്ടയിലെ നനുത്ത, മൃദുവായ സ്പര്‍ശനത്തിലൂടെ അമ്മു , ഓര്‍മകളുടെ ലോകത്ത് നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് കണ്ണുകള്‍ തുറപ്പിച്ചു.  'മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്പിറ്റല്‍' എന്നെഴുതിയ ബോര്‍ഡ് ഉള്ളം വിറപ്പിച്ചു. ഒരു ബലത്തിനെന്നോണം  അമ്മുവിന്‍റെ കൈയില്‍ മുറുകെ പിടിച്ചുകൊണ്ടു അവളോടൊപ്പം പതിയെ നടന്നു.


അങ്ങിങ്ങായി നരവീണ മുടിയും ക്ഷീണിച്ച മുഖവുമായി ആശുപത്രിക്കിടക്കയിലെ  രൂപം, ഓര്‍മകളിലെ വാവ ചില്ലുകഷണങ്ങളായി ചിതറി...  

കൊളസ്ട്രോള്‍ കുറക്കാന്‍ വേണ്ടിയുള്ള സ്റ്റാറ്റിന്‍ മരുന്നിന്റെ നിരന്തരമായ ഉപയോഗം, വാവയുടെ മസ്തിഷ്ക്കത്തെ ബാധിച്ചിരിക്കുന്നു.ഓര്‍മകളില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നു.ആരെയും തിരിച്ചറിയാനാവാത്ത രീതിയില്‍,കുഞ്ഞാറ്റ മാറിയിരിക്കുന്നു...!!  

"വാവേ" ഹൃദയത്തില്‍ തിക്കുമുട്ടിയ വിളി കരച്ചിലായാണ് പുറത്തു വന്നത്. 

പ്രതീക്ഷയുടെ നനവും പേറി ജോസും അമ്മുവും...

ഒന്നു മുഖമുയര്‍ത്തി തന്നെ നോക്കുക പോലും ചെയ്യാത്ത വാവയെ കണ്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല.വാരിയെടുത്ത് മാറോടു ചേര്‍ക്കുമ്പോഴും ആ കണ്ണുകള്‍ നിര്‍വികാരമായിരുന്നു...!

അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട ജോസ്, തളര്‍ന്നു കട്ടിലിന്റെ കാല്‍ക്കല്‍ തലചായ്ചു വിതുമ്പുമ്പോള്‍ അമ്മുവിന്‍റെ കരച്ചില്‍ പൊട്ടിക്കരച്ചിലായി മുറിയില്‍ നിറഞ്ഞു...  
 
 



 

62 comments:

  1. പൂക്കാലം, കാലത്തിന്റെ കല്‍പ്പടവുകളിലൂടെ
    ഇതു രണ്ടും മുന്പ് വായിച്ചിരുന്നു.കമന്റാന്‍ വാക്കുകളില്ലായിരുന്നു.
    അത്രക്കും മനസില്‍ തട്ടി..ഇപ്പൊ ദാ ഒരു ഇടവേളക്ക് ശേഷം കുഞ്ഞേട്ടനും
    വാവയും വീണ്ടും മനസിനെ തൊട്ടുണര്‍ത്താന്‍ ഒരു നൊമ്പരമായി....

    ReplyDelete
  2. nannayirikkunnu chechee.. malayalam typan pattunnilal entho error vishadhamayi pinne commentam

    ReplyDelete
  3. വളരെ സ്പര്‍ശിയായി പറഞ്ഞു... ഓര്‍മകള്‍ മരിക്കുന്ന ആ ഒരു അവസ്ഥ ആലോചിക്കാനേ വയ്യ.

    ReplyDelete
  4. ഹൃദയത്തെ സ്പര്‍ശിക്കുന്ന രചന . ആശംസകള്‍

    ReplyDelete
  5. മുമ്പത്തെ കഥയുടെ തുടര്‍ച്ച, നന്നായിരിക്കുന്നു.ഇതില്‍ കുറെ അനുഭവത്തില്‍ നിന്നെടുത്തതാണെന്നാണെന്റെയോര്‍മ്മ?. ആശംസകള്‍!

    ReplyDelete
  6. വാവയേയു, വാവയുടെ കുഞ്ഞേട്ടനേയും ഒരുപാടിഷ്ടമായി.
    എങ്കിലും എന്തിനാണു കുഞ്ഞാറ്റ മാപ്പു ചോദിക്കുന്നത് എന്നത് വായനക്കരന്റെ മുന്നിൽ ഒരു ചോദ്യചിഹ്നമായി നിൽക്കുന്നു!

    ReplyDelete
  7. നന്നായി ഈ കഥ.
    വായിക്കുമ്പോള്‍ ഒരു നൊമ്പരം മനസ്സില്‍ . വാവ ഒരു സങ്കടമാവുന്നു

    ReplyDelete
  8. കുഞ്ഞാറ്റക്കഥ ഇഷ്ടമായി

    ReplyDelete
  9. അനുഭവത്തിന്‍റെ തീക്ഷ്ണത തോന്നിപ്പിക്കുന്ന നോവിന്‍റെ കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു.
    മുംപത്തെതും ചേര്‍ത്ത് വായിച്ചു.

    ReplyDelete
  10. പൂക്കാലവും, കാലത്തിന്റെ കല്‍പ്പടവുകളിലൂടെയും നേരത്തെ വായിച്ചിരുന്നു. അതിലെ സ്നേഹവും ഭാഷയും ബന്ധവും അതേപടി നിലനിര്‍ത്തി ഇക്കഥയും ഒരു നൊമ്പരം പോലെ മനസ്സിലൊരു വിഷാദം പരത്തി കടന്നുപോയി.

    ReplyDelete
  11. കുഞ്ഞൂസേ , ഇതിനു മുന്‍പ് ഉള്ള കഥകള്‍ വായിച്ചപ്പോളും അന്ന് ഒന്നും എഴുതാന്‍ കഴിഞ്ഞില്ല ..ഇന്ന് ഈ കഥ കൂടി വായിച്ചപ്പോള്‍ എനിക്ക് ഒന്നും എഴുതുവാന്‍ കിട്ടുന്നില്ല ......

    ReplyDelete
  12. കഥയൊക്കെ ഇഷ്ടപ്പെട്ടു ..ഒരു ജീവിത സന്ദര്‍ഭം അടര്‍ത്തിയെടുത്ത് വച്ചിരിക്കുന്നു ,,അനില്‍ പറഞ്ഞത് പോലെ ഒരു സംശയം ഇല്ലാതില്ല ..കണക്ഷന്‍ ലിങ്കുകള്‍ എന്റെ ആസ്വാദ്യതയെ കുറച്ചു കേട്ടോ ..മടികൊണ്ടും കൂടിയാണെ ..:)

    ReplyDelete
  13. രണ്ടു തവണയും കുഞ്ഞാറ്റ പ്രത്യക്ഷപ്പെടാതെ
    വായനക്കാരന്റെ മനസ്സില്‍ നിറഞ്ഞു നിന്നു.ഇപ്പോള്‍
    അവസാനം ഒന്നും അറിയാനാവാതെ കുഞ്ഞാറ്റ വീണ്ടും...
    ഹൃദയ സ്പര്‍ശിയായി പറഞ്ഞു ഈ കഥ...ആശംസകള്‍
    കുഞ്ഞുസ്...
    അനില്‍,രമേശ്‌.:-ഞാന്‍ പൂകാലവും കല്പടവുകളും ഒന്ന്
    കാണാന്‍ സമയം കണ്ടെത്തി.ഒന്ന് പോയി നോക്കു..ഈ കുഞ്ഞാറ്റയെ
    പിന്നെ നിങ്ങള്‍ അറിയാതെ സ്നേഹിച്ചു പോകും കുഞ്ഞേട്ടനെയും..
    കുഞ്ഞെട്ടനെപ്പോലെ കുഞ്ഞാറ്റയോട് ക്ഷമിക്കുകയും ചെയ്യും..

    ReplyDelete
  14. ഞാന്‍ പൂക്കാലവും കല്പടവുകളും ഇപ്പോളാണ്
    വായിച്ചത്... എല്ലാം ഒത്തിരി ഇഷ്ടമായി...
    ഒരു പക്ഷെ, സ്നേഹിക്കുന്നവരെ ഒക്കെ
    വിഷമിപ്പിച്ചു ഇറങ്ങിപോയതു കൊണ്ടാവും
    കുഞ്ഞാറ്റയ്ക്കിങ്ങനെ ഒരു വിധി വന്നത് ....

    ReplyDelete
  15. ‘പൂക്കാല’ത്തിന് ശേഷം കാലത്തിന്റെ കല്പടവുകളിലൂടെ കുഞ്ഞാറ്റയെ തൊട്ടറിഞ്ഞിട്ടുണ്ടായിരുന്നു.
    ഇതും നൊമ്പരത്തിൽ പൊതിഞ്ഞുവെച്ചു അല്ലേ ...


    ഇതെല്ലാം കൂടി കൂടിയിണണക്കിയാൽ ഒരു നല്ല നോവലിനുള്ള സ്കോപ്പുണ്ട് കേട്ടൊ....കുഞ്ഞൂസ്

    ReplyDelete
  16. റിയാസ്
    ബിജൂ
    ഷബീര്‍
    ഇസ്മായില്‍
    ചെറുവാടി
    കുസുമം
    എക്സ് - പ്രവാസിനി
    സിയാ
    എന്റെ കുഞ്ഞേട്ടനെയും കുഞ്ഞാറ്റയേയും ഇഷ്ടമായതില്‍ ഒത്തിരി സന്തോഷം....

    ReplyDelete
  17. ഇക്കാ, ഇതില്‍ അനുഭവത്തിന്റെ ചെറിയ ഒരു നിഴല്‍പ്പാട് മാത്രം... എനിക്ക് ലഭിക്കാതെ പോയ , കൊതിയുള്ള ഒരു ബന്ധത്തിന്റെ , സ്വപ്നമാണ് പൂക്കാലമെങ്കില്‍, കല്‍പ്പടവുകളിറങ്ങിപ്പോയ വാവക്കും പാട്ട് മറന്നു പോയ പൂങ്കുയിലിനും എവിടെയൊക്കെയോ എന്റെ തന്നെ സാദൃശ്യം ഉണ്ട്...!

    അനിലേട്ടന്‍ & രമേശ്‌: സ്നേഹത്തിന്റെ കൂടാരത്തില്‍ നിന്നും ജോസിന്റെ കയ്യും പിടിച്ചു കല്‍പ്പടവുകളിറങ്ങി പോന്നപ്പോള്‍ കുഞ്ഞാറ്റയുടെ നഷ്ടങ്ങള്‍ ഏറെയാണ്‌.കാലമേറെ കഴിഞ്ഞാലും... ആരോടും പറയുന്നില്ലെങ്കിലും, ജോസ് അത് തിരിച്ചറിയുന്നുണ്ട്.

    വിന്‍സന്റ് : അതേ, കുഞ്ഞേട്ടന് വാവയോടു ക്ഷമിക്കാന്‍ കഴിയും എന്ന് വാവക്കും അറിയാം.എന്നാലും...
    എന്റെ കുഞ്ഞേട്ടനെയും കുഞ്ഞാറ്റയേയും ഹൃദയത്തില്‍ ഏറ്റു വാങ്ങിയതിനു നന്ദി പറയുന്നില്ല, സ്നേഹം മാത്രം...!

    ReplyDelete
  18. പ്രിയപ്പെട്ട കഥാകാരീ,
    വീണ്ടുമൊരിക്കല്‍ക്കൂടി ഹൃദയത്തിന്റെ ഭാഷയിലൊരു കഥ..
    വായിച്ചു കഴിഞ്ഞപ്പോഴേക്കും കുഞ്ഞേട്ടന്റെ സങ്കടം വായനക്കാരുടെ മനസ്സിലുമൊരു വിങ്ങലായി..
    അഭിനന്ദനങ്ങള്‍..

    ReplyDelete
  19. kunjechi, nannayirikkunnu...
    :)

    ReplyDelete
  20. നല്ല കഥ, ചേച്ചീ

    ReplyDelete
  21. "അമ്മുവിന്‍റെ കരച്ചില്‍ പൊട്ടിക്കരച്ചിലായി മുറിയില്‍ നിറഞ്ഞു"

    എന്റെ ഉള്ളിലും ഒരു തേങ്ങല്‍ എരിഞ്ഞടങ്ങി....നന്നായി എഴുതി ചേച്ചീ...

    ReplyDelete
  22. വാവ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ഒരു നൊമ്പരമായി....കുഞ്ഞേട്ടനും....പറയാൻ വാക്കുകളില്യാ...മനസ്സിൽ തട്ടിയ വരികൾ...

    ReplyDelete
  23. റാംജീ, മുരളി, മെയ്‌ ഫ്ലവേഴ്സ്, ജയരാജ്‌, ശ്രീ : എന്നും പ്രോത്സാഹനങ്ങളുമായി എത്തുന്ന പ്രിയ സ്നേഹിതര്‍, എല്ലാവരോടും സ്നേഹം മാത്രം.
    ലിപി, ചാണ്ടിക്കുഞ്ഞ് , സീത, സരിന്‍: വായനക്കും നല്ല വാക്കുകള്‍ക്കും ഏറെ നന്ദി...!

    ReplyDelete
  24. ശരിക്കും കുറെ വിഷമം തോന്നി പൂക്കാലവും,കാലത്തിന്റെ കല്‍പ്പടവുകളും ഒക്കെ ഇപ്പോഴാണ് വായിക്കുന്നത്..എന്ത് പറയാന്‍ വാക്കുകള്‍ ഒന്നും ലഭിക്കുന്നില്ലല്ലോ..കുഞ്ഞൂസേ...

    ReplyDelete
  25. നൊമ്പരത്തിണ്റ്റെ സൌന്ദര്യം!

    ReplyDelete
  26. നല്ല കഥ.മനസ്സിൽ തട്ടുന്ന വിധത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണു കഥാകാരിയുടെ വിജയം.അഭിനന്ദനങ്ങൾ

    ReplyDelete
  27. കുഞ്ഞുസ്..... വളരെ നന്നായിരിക്കുന്നു....മനസ്സില്‍ വല്ലാതെ കൊണ്ടു...

    ReplyDelete
  28. എന്റെ കുഞ്ഞൂസേ . ..എന്തിനാ ഇങ്ങനെ കരയിപ്പിക്കുന്നത്???!!!!

    ReplyDelete
  29. വളരെ നന്നായി അവതരിപ്പിച്ചു, മനസ്സില്‍ തങ്ങിനില്‍ക്കും..

    ആശംസകള്‍....

    ReplyDelete
  30. “Mill on the Floss"എന്ന വളരെ മനോഹരമായ ഒരു നോവല്‍ ഉണ്ട് ജോര്‍ജ് ഇലിയറ്റ് എഴുതിയത്..വളരെയേറെ സ്നേഹിച്ചു കഴിഞ്ഞിരുന്ന സഹോദരീ സഹോദരന്മാര്‍ ജീവിതപ്പാതകളില്‍ പരസ്പരം അകലുന്നു..പിണങ്ങി കഴിയുന്നു..അവസാനം “ഫ്ലോസ്” നദിയിലെ വെള്ളപ്പൊക്കം എല്ലാറ്റിനേയും ഒഴുക്കിക്കൊണ്ടു പോയി..വെള്ളം ഇറങ്ങിയപ്പോള്‍ ഒരു കൊച്ചു ചങ്ങാടത്തിനോട് ചേര്‍ന്ന് പരസ്പരം ആലിംഗന ബദ്ധരായി കിടന്നിരുന്ന ആ സഹോദരീ സഹോദരന്മാരുടെ വാങ്മയ ചിത്രം ഒരിക്കലും മനസ്സില്‍ നിന്നു മായില്ല..എല്ലാ പുന:സമാഗമങ്ങളും വേദനയുടെ തുരുത്തുകളിലാണു...കാലം എല്ലാ മുറിവുകളേയും ഉണക്കുന്നു..പക്ഷേ അത് തിരിച്ചറിയപ്പെടുമ്പോളേക്കും വൈകിപ്പോകുന്നു..

    അതുകൊണ്ട് നിര്‍മലമായി നമുക്ക് സ്നേഹിക്കാം..സ്നേഹം പങ്കു വയ്ക്കാം..എന്തിനു നാളേക്ക് ആക്കി മാറ്റുന്നു

    നല്ല കഥ , നല്ല ആശയം

    ആശംസകള്‍

    ReplyDelete
  31. സങ്കട കഥ, അവര്‍ക്ക് നേരില്‍ കാണാനായെങ്കിലും അതൊരു.....

    നന്നായി പറഞ്ഞിരിക്കുന്നു. ഇഷ്ട്ടായി

    ReplyDelete
  32. ഹൃദയം കണ്ണീരില്‍ മുക്കിയ കഥ.ഇതാണ് കഥാകാരിയുടെ വിജയം.എല്ലാ കഥകളും കൂട്ടിവായിച്ചപ്പോള്‍ വല്ലാത്ത ഒരു അവസ്ഥയില്‍ ആയി ഞാന്‍.ആശംസകള്‍ ഉണ്ടേ.

    ReplyDelete
  33. പരാതിയും, പരിഭവവും... പോസ്റ്റിടുമ്പോൾ..എന്നെപ്പോലെയ്ല്ല വയസ്സന്മാർക്ക് ലിങ്ക് അയച്ച് തരണേ..ഓടിനടന്ന് തിരഞ്ഞുപിടിക്കാനുള്ള യൌവ്വനം കഴിഞ്ഞു പൊയില്ലേ... കഥയെക്കുറിച്ച് പറയാൻ കരച്ചിൽ സമ്മതിക്കുന്നില്ലാ... പുരുഷനായത് കൊണ്ട് കരഞ്ഞുകൂടാന്ന് പഴമക്കാർ പറഞ്ഞത് ഇതുപോലുള്ള ജീവിതഗന്ധിയായ കഥ വായിക്കാത്തത് കൊണ്ടാവാം.. എന്ന് എന്റെ അനുമാനം... ഇനിയും....എഴുതുക.. കത്തിരിക്കുന്നൂ

    ReplyDelete
  34. കുഞ്ഞേച്ചി
    ഈ കഥയും വായിച്ച് കഴിഞ്ഞപ്പോള്‍ മനസില്‍ വിഷമം തോന്നി

    ReplyDelete
  35. നല്ല കഥ..വാവയുടെയും കുഞ്ഞേട്ടന്റെയും ചിത്രം മനസ്സില്‍ നിറയുന്നു..സ്നേഹത്തിന്‍റെ വില പലരും മനസ്സിലാക്കാന്‍ വൈകും..

    ReplyDelete
  36. നന്നായി അവതരിപ്പിച്ചു എന്ന് പറയുന്നതില്‍ സന്തോഷം ഉണ്ട് കേട്ടോ

    ReplyDelete
  37. ഞാന്‍ കുറേ നാളായി ഈ വഴിക്ക് വരാറില്ല. ഇനി വരാം കേട്ടോ കുഞ്ഞൂസേ?

    ReplyDelete
  38. കുഞ്ഞേച്ചി കുഞ്ഞേട്ടനെയും കുഞ്ഞാറ്റയേയും എനിക്ക് വളരെ ഇഷ്ടമായി

    ReplyDelete
  39. മാസങ്ങള്‍ക്ക് ശേഷമുള്ള കണ്ണൂരാന്റെ വരവ് വെറുതെയായില്ല...

    ReplyDelete
  40. നല്ല കഥ കുഞ്ഞൂസാന്റി..എനിക്കൊരുപാട് ഇഷ്ടമായി ..

    ReplyDelete
  41. മാര്‍..ജാരനെ കാണാന്‍ വന്നതിനുള്ള തിരിച്ചടിയാണിത്.സന്തോഷം വലിയ കുഞ്ഞൂസെ.

    ReplyDelete
  42. കുഞ്ഞാറ്റയും കുഞ്ഞേട്ടനും മനസ്സില്ലൊരു നൊമ്പരപ്പാടായി

    ReplyDelete
  43. ഈ വഴി ഇത്‌ ആദ്യം ....
    കഥ ഇഷ്ട്ടപ്പെട്ടു .
    രചനാ ശൈലി പ്രശംസനീയം .

    ഇതുപോലെ ഒരു കുഞ്ഞേട്ടനും ,വാവയും ഇവിടെ എവിടെയോ ഉണ്ട് .എന്‍റെ കൈയെത്തുന്ന ദൂരത്ത്.
    ആ ജീവിതം കണ്മുന്‍പില്‍ കാണുകയായിരുന്നു ഈ കഥയിലൂടെ ഞാന്‍ .
    ജീവിതത്തിലെ കുഞ്ഞാറ്റയേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.

    കഥയുടെ ഒഴുക്ക് ലിങ്കുകളില്‍ തട്ടി രണ്ട് തവണ നിന്ന് പോയത് ഒരു പോരായ്മയായി തോന്നി.
    (എന്നിട്ടും ലിങ്കുകള്‍ തേടിപ്പിടിച്ചു ഞാന്‍ പുറകേപോയി കേട്ടോ:-))

    പിന്നെ കുഞ്ഞൂസ്സെ ..
    ആ "പൂക്കാലം" എന്ന ലിങ്കില്‍ കുഞ്ഞാറ്റ ഒരു കടലാസ് തോണി ഒഴുക്കുന്ന ഭാഗം ഉണ്ടല്ലോ .

    "പിന്നെ മഴ തോര്‍ന്ന് മരം പെയ്യാന്‍ തുടങ്ങുമ്പോള്‍ അവള്‍ ഒരു കടലാസ്സുമായി അടുത്തെത്തും ........
    കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലേക്ക് കുഞ്ഞാറ്റ കളിവഞ്ചിയിറക്കി...........

    ‘അയ്യേ, എന്റെ വാവക്ക് കുഞ്ഞേട്ടന്‍ ഇനിയും ഉണ്ടാക്കിത്തരാമല്ലോ’

    അപ്പോഴാണ് കാറ്റില്‍ ഒരു അപ്പൂപ്പന്‍‌താടി അവിടേക്ക് പറന്ന് വന്നത്."

    ആര്‍ത്തലച്ച് പെയ്ത മഴ തോര്‍ന്നിട്ട് അധികനേരം ആയിട്ടില്ലല്ലോ . അപ്പൂപ്പന്‍‌താടികളൊക്കെ നനഞ്ഞിട്ടുന്ടാകില്ലേ.
    പിന്നെ കാറ്റില്‍ എങ്ങനെ പറന്നു വന്നു ആ ഒരു അപ്പൂപ്പന്‍‌താടി....???.
    പെട്ടെന്ന് വെയില്‍ വന്നിട്ടുണ്ടാകുമോ ?
    തോടു പൊട്ടി അപ്പോള്‍ പുറത്തു വന്നതാകും അല്ലേ ...
    കഥയില്‍ ചോദ്യമില്ല ...ഞാന്‍ വെറുതെ ചോദിച്ചതാട്ടോ :-)

    ഇനിയും എഴുതുക .ആശംസകള്‍.

    ReplyDelete
  44. സങ്കട കഥ നന്നായി പറഞ്ഞിരിക്കുന്നു. :)

    ReplyDelete
  45. ആദ്യ ഭാഗം വായിച്ചില്ല. എങ്കിലും നെഞ്ചിലൊരു പിടി നോവിന്റെ മണല്‍.....

    ReplyDelete
  46. ലഭിക്കാതെ പോയ , കൊതിയുള്ള ഒരു ബന്ധത്തിന്റെ കഥ വളരെ ഭംഗിയായി പറഞ്ഞു.
    നഷ്ടപ്പെട്ടവ എത്ര കാലം കഴിഞ്ഞാലും ഒരു നഷ്ട ബോധമായി മനസ്സിനെ പിന്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. അല്ലേ കുഞ്ഞു.

    ReplyDelete
  47. ആ മനസിന്റെ പരിമളം കൊണ്ട് ആവാം ഇത്രമാത്രം ലോലമായി ഇതിനെ വായിക്കപെടുനത് ..........

    മനസ്സില്‍ പൂക്കാലം കൊതിച്ചു ഈ ഞാനും .........ഈ തീരത്ത് ഇങ്ങനെ ..............

    ReplyDelete
  48. കരയിയ്ക്കാൻ തീരുമാനിച്ചു.......

    ReplyDelete
  49. സങ്കടങ്ങളുടെ ഈ കടല്‍ത്തീരത്ത്
    ഓരോ വാക്കും ഹൃദയത്തെ സ്പര്‍ശിക്കുന്നു.

    ReplyDelete
  50. നന്നയിരിക്കുന്നു ചേച്ചി... ഹൃദയസ്പര്‍ശിയായ കഥ

    ReplyDelete
  51. നന്നായി അവതരിപ്പിച്ചിരിക്കുന്നു.....
    ആശംസകൾ...

    ReplyDelete
  52. കുഞ്ഞേട്ടനും വാവയും ഇവിടെവരെയെത്തി അല്ലേ?

    ReplyDelete
  53. ഗുഡ്! ഇനിയും ചുരുക്കി, മുറുക്കി എഴുതൂ.

    ReplyDelete
  54. ഒരു അപൂര്‍ണ്ണത.

    ലിങ്കുകള്‍ വഴി പോയപ്പോളാണ്‍ കുഞ്ഞാറ്റയെ കൂടുതല്‍ അറിഞ്ഞത്. അതോടെ എല്ലാം പൂര്‍ണ്ണമായി. ലേബലില്‍ ‘കഥ’ എന്നായതുകൊണ്ട് ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നറിയാം. ഒരു അനുഭവം, അതും കൃത്യമായ ഇടവേളകളിലൂടെ ആദ്യാവസാനം വായനക്കാരില്‍ എത്തിച്ചു. ഒരു തിരക്കഥകൃത്തിന്‍‍റെ കയ്യടക്കം.

    അഭിനന്ദനങ്ങള്‍... :)

    ReplyDelete
  55. നല്ല ഒരു കഥ ആയിരുന്നു. പക്ഷെ അവസാനം കളഞ്ഞു. അല്പം കൂടി ശ്രദ്ധിച്ചുകൂടെ ?

    ReplyDelete
  56. നല്ല കഥ. എനിക്കിഷ്ടമായി. ആശംസകൾ.satheeshharipad.blogspot.com

    ReplyDelete
  57. നല്ല ഹ്രിദയസ്പര്‍ഷിയായ കഥ..വളരെ ലളിതമായ രചനാ ശൈലി..പഴയ പോസ്റ്റുളും വായിച്ചൂട്ടോ..ആശംസകൾ.

    ReplyDelete
  58. വായിക്കാന്‍ വൈകിയെങ്കിലും കുഞ്ഞാറ്റയെ വായിക്കാതെ വിടാന്‍ കഴിയുമായിരുന്നില്ല. മനസ്സില്‍ നൊമ്പരമായി ആ പഴയ കുഞ്ഞാറ്റ ഉണ്ട്. തുടര്‍ച്ച നന്നായി പറഞ്ഞു. തിരക്കിട്ട് പറഞ്ഞു തീര്‍ന്ന പോലെ.

    ഈ കഥ പഴയ കഥയുടെ തുടര്‍കഥ അല്ലാത്തതിനാല്‍, ഒരു വരിയില്‍, പഴയവ വായിക്കാത്ത ആളുകള്‍ക്ക് മനസിലാവനെങ്കിലും കുഞ്ഞാറ്റ എന്തിനു മാപ്പ് പറയുന്നു എന്ന് പറയാമായിരുന്നു.

    ReplyDelete

Related Posts Plugin for WordPress, Blogger...