Monday, October 26, 2020

തലമുറകളുടെ ആപ്പിൾ മധുരം 


Farmside apple sale

വഴിതെറ്റിയാണ് ജെനറ്റിന്റെ ആപ്പിൾത്തോട്ടത്തിൽ എത്തിയത്. അതും അവരെല്ലാം ജോലികൾ നിർത്തി വീട്ടിലേക്കു പോകാനൊരുങ്ങുന്ന നേരത്ത്. എന്നിട്ടും പുഞ്ചിരിയോടെ ഞങ്ങളെ സ്വീകരിച്ചു. അവിടെ വരെ ചെന്നതല്ലേ, അതിനാൽ രണ്ടു ആപ്പിൾ വാങ്ങിപ്പോരാം എന്നേ ആപ്പിൾ ഇഷ്ടമില്ലാത്ത ഞാൻ കരുതിയുള്ളൂ. എന്നാൽ, ജെനറ്റിന്റെ ഹൃദ്യമായ സംഭാഷണം മണിക്കൂറുകളെ നിമിഷങ്ങളാക്കി മാറ്റി. കൃഷി, വ്യവസായം,, കുടുംബം എല്ലാം സംസാരവിഷയമായി...  

Carlisle farm and house

നെതർലാൻഡിൽ നിന്നും കുടിയേറിയ ജോയും ദിനിയും ടൊറോന്റോയിൽ കണ്ടുമുട്ടിയതും വിവാഹിതരായതും അവർക്കു നാലു മക്കളുണ്ടായതുമായ കഥ പറയാൻ ജെനെറ്റിനു എന്തുത്സാഹമായിരുന്നുവെന്നോ...! വിവാഹത്തിനു ശേഷം ജീവസന്ധാരണത്തിനായി അവർ ആപ്പിൾത്തോട്ടങ്ങൾ വാടകയ്‌ക്കെടുത്തു കൃഷി തുടങ്ങി.  മികച്ച ആപ്പിൾ പഴങ്ങൾ വളർത്തി പേരെടുത്തു. താമസിയാതെ ക്ളർക്ക്സണിലെ പുരാതനമായ കാർള്ളൈൽ തോട്ടം സ്വന്തമായി വാങ്ങി. 1904 ൽ തുടങ്ങിയ ഈ തോട്ടം മികച്ച ആപ്പിൾപ്പഴങ്ങൾക്കു പേരു കേട്ടതാണത്രേ. അവിടെയാണ് അവർ കുടുംബം പടുത്തുയർത്തിയതും നാലു മക്കളെ വളർത്തിയതും. 

ഇതിനിടെ അവർ ആപ്പിൾ സൈഡർ നിർമ്മാണത്തിലേക്കും തിരിഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കുന്ന മന്ത്രവിദ്യ വശമുണ്ടായിരുന്നോ എന്തോ അതിലും വളരെപ്പെട്ടെന്നു തന്നെ പേരെടുത്തു.  

സംസാരത്തിനിടെ നാല്പതു ഏക്കറിൽ പടർന്നു കിടക്കുന്ന ആപ്പിൾത്തോട്ടവും അതിനു പിന്നിലായുള്ള കുടുംബവീടുമെല്ലാം ഉത്സാഹത്തോടെ ജെനറ്റ് കാണിച്ചു തന്നു. കുടുംബാംഗങ്ങളെല്ലാം സ്വന്തം തോട്ടത്തിൽ തന്നെ  പണിയെടുക്കുന്നു. പണികൾ കഴിഞ്ഞു ട്രാക്ടറുകളും മറ്റും വണ്ടിപ്പുരകളിൽ കൊണ്ടു വന്നിടുന്ന തിരക്കിലായിരുന്നു നിക്കിയും ജോഡനും. അപ്പോഴേക്കും വിതരണത്തിനും വിപണനത്തിനുമായി പോയിരുന്ന ലീനും തിരിച്ചെത്തി. 

With Jenette

ഒന്റാരിയോയിലെ പ്രശസ്തമായ ആപ്പിൾത്തോട്ടമാണ് കാർള്ളൈൽ ഫാം. അതിന്റെ ഇപ്പോഴത്തെ അമരക്കാരിയാണ് റെജിസ്റ്റേർഡ് നേഴ്‌സ്(RN) ആയി വിരമിച്ച ജെനറ്റ്. ഉയർന്ന വിദ്യാഭ്യാസവും വിദഗ്ദ്ധ പരിശീലനവും നേടിയവരാണ് കുടുംബങ്ങളെല്ലാവരും തന്നെ. മൂന്നാംതലമുറയുടെ ഇക്കാലത്ത്, ആധുനികതയോടു കൈകോർത്തും എന്നാൽ ഗുണനിലവാരം നഷ്ടപ്പെടാതെയും വ്യവസായം മുന്നോട്ടു കൊണ്ടുപോകുന്നതിൽ ബന്ധശ്രദ്ധരാണ് വാൻ ഡർ മെറ്ൽ (Van Der Marel) കുടുംബം.  

എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ രണ്ടു ആപ്പിൾ വാങ്ങാൻ മറന്നു. അതിനകം, ജെനറ്റ് തന്ന ആപ്പിളുകൾ കഴിച്ചു വയർ നിറഞ്ഞിരുന്നു. പിന്നെ, തിരിച്ചിറങ്ങിച്ചെന്നപ്പോൾ എന്തോ മറന്നു വെച്ചോയെന്നു ചോദിച്ചാണ് ജെനറ്റ് ഓടി വന്നത്. ആപ്പിൾ വാങ്ങാൻ മറന്നുവെന്നു പറഞ്ഞു ചിരിച്ചു. കോവിഡ് കാരണം നിന്നെ കെട്ടിപ്പിടിക്കാൻ വയ്യല്ലോയെന്നു പറഞ്ഞു ജെന്നറ്റും ചിരിച്ചു. പിന്നെയും വിശേഷങ്ങൾ പറഞ്ഞു തീരാത്ത സുഹൃത്തുക്കളെപ്പോലെ എന്തൊക്കെയോ പറഞ്ഞു... മറക്കാതെ കുറച്ചു ആപ്പിളുകൾ വാങ്ങി. ഇനിയും കാണാമെന്നു പറഞ്ഞിറങ്ങി...






https://imalayalee.org/thalamurakalude-apple-madhuram?fbclid=IwAR1D9FZiLsoWy97HR8YFEPE-Q7mk8R1spw4quOCsBE9_8Ot6cGSWsfWLgJU

4 comments:

  1. കോവിഡ് കാലത്തെ ചെറിയ സന്ദർശനം ആണല്ലേ ... ആപ്പിൾ എന്താണ് ഇഷ്ടമില്ലാത്തത് കുഞ്ഞൂസ് മാഡം .. ആപ്പിൾ കൃഷി വൻവിജയമാക്കി നടത്തിക്കൊണ്ടുപോകുന്ന വനിതക്ക് ഒരു ബിഗ് സല്യൂട്ട് .
    സ്നേഹാശംസകൾ കുഞ്ഞൂസ് മാഡം ...

    ReplyDelete
    Replies
    1. വഴി തെറ്റിയെത്തിയതാണ് ഗീതാ... കോവിഡ് കാലത്തു യാത്രകൾ മാത്രമേയുള്ളൂ, സന്ദർശനങ്ങൾ വളരെ കുറവാണ്. ആപ്പിൾ മാത്രമല്ല ഗീതാ, പൊതുവെ ഒരു പഴവർഗ്ഗങ്ങളും ഇഷ്ടമല്ല... :)  

      Delete
  2. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ആപ്പിൾ തോട്ടത്തിന്റെയും ആയതിന്റെ ഇപ്പോഴത്തെ ഉടമസ്ഥയുടെയും ചരിതം നന്നായി പറഞ്ഞിരിക്കുന്നു ...

    ReplyDelete
  3. വളരെ നല്ല അനുഭവക്കുറിപ്പ്...

    ReplyDelete

Related Posts Plugin for WordPress, Blogger...