Friday, June 29, 2018

മേപ്പിൾ വീഥികളിലൂടെ ...

ബില്ലിങ് പ്രകാരമുള്ള പണം കെട്ടുന്നതിനായി ഉപഭോക്താവിനെ ഓര്മിപ്പിക്കാനാണ് ഫോണിൽ വിളിച്ചത്.   എറിക്കിനെ  കിട്ടുമോയെന്നുള്ള അന്വേഷണത്തിൽ അങ്ങേത്തലയ്ക്കൽ അടക്കിപ്പിടിച്ചൊരു പൊട്ടിക്കരച്ചിലിന്റെ ചീളുകളാണ് ഫോണിലൂടെ കേട്ടത്. ഒരു നിമിഷം എന്തു പറയണമെന്നറിയാതെ വിഷമിച്ചു, വീണ്ടും എറിക്കിനെ കിട്ടുമോയെന്നു ചോദിച്ചു. അപ്പോഴേക്കും മറ്റാരോ ഫോൺ വാങ്ങി. എറിക്ക് മരിച്ചുപോയെന്ന്  നിർവികാരതയോടെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. പതിവുപോലെ അനുശോചനം നടത്തി കാര്യത്തിലേക്കു കടക്കാനൊരുങ്ങിയതാണ്. അപ്പോഴാണ് അപ്പുറത്തു പൊട്ടിക്കരച്ചിലുകൾ ഉച്ചത്തിലായത്. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ വല്ലാത്തൊരു നിശബ്ദത ഫോണിൽ നിറഞ്ഞു. അങ്ങേത്തലയ്ക്കൽ ആളുണ്ടോ എന്നറിയാനായി പതിഞ്ഞ ശബ്ദത്തിൽ ഹലോ പറഞ്ഞു. അപ്പുറത്ത് സമനില വീണ്ടെടുത്ത ആരോ ക്ഷമാപണം നടത്തി. കാര്യമന്വേഷിച്ചു.... പണമടയ്‌ക്കേണ്ട ദിവസത്തെക്കുറിച്ചു പറഞ്ഞു.

എറിക്കിന്റെ അമ്മയായിരുന്നു സംസാരിച്ചത്. ആദ്യം ഫോൺ എടുത്തത്, എറിക്കിന്റെ ഗേൾഫ്രണ്ട് ആയിരുന്നുവെന്നും അവർക്കൊരു കുഞ്ഞുണ്ടായതിന്റെ അടുത്ത ദിവസമാണ് എറിക്ക് മരിച്ചതെന്നും അമ്മ  പറഞ്ഞു.  അമ്മയും അച്ഛനും, ഭാര്യയെയും കുഞ്ഞിനെയുമായി വീട്ടിലേക്കു വരുന്നതിനു മുമ്പേ വീടു അലങ്കരിക്കാൻ വേണ്ടി പോയതാണ് എറിക്ക്. ഡ്രൈവ് വേയിൽ കാറു നിറുത്തി ഇറങ്ങുമ്പോഴേക്കും എവിടുന്നോ പാഞ്ഞു വന്നൊരു വെടിയുണ്ടയിൽ എറിക്കിന്റെ ജീവൻ പിടഞ്ഞു വീണു.  കേസന്വേഷണം നടക്കുന്നു, എന്നാലും എറിക്കിനെ തിരിച്ചു കിട്ടില്ലല്ലോ എന്ന വേദനയിൽ ആ അമ്മ പറഞ്ഞു നിർത്തുമ്പോഴും നേർത്ത കരച്ചിലിന്റെ ഒലികൾ ഫോണിലൂടെ കേൾക്കാമായിരുന്നു.... !



Related Posts Plugin for WordPress, Blogger...