ഈറൻ ഭൂമിയിൽ കുഞ്ഞു സുഷിരങ്ങളുണ്ടാക്കി മൺഗോപുരങ്ങൾ മെനയുന്ന മണ്ണിരകളുടെ സ്നേഹാർദ്രമായ 'ഈറം'. അതാണ് രാജേഷ് മേനോന്റെ 'ഈറം'.
മറ്റൊരാൾക്കു വേണ്ടി പ്രകാശമാകാൻ കഴിയുക എന്നതാണ് രാജേഷിന്റെ ചെറിയ ചെറിയ കുറിപ്പുകളിൽ തെളിയുന്ന പ്രാർത്ഥനകൾ. ആ പ്രകാശം ഹൃദയത്തിലേക്കിറങ്ങി ആത്മാവിനെ തൊടുന്നു. ചിന്തയെ പ്രകോപിപ്പിക്കുന്നു... ആത്യന്തികമായി മനുഷ്യനെ അറിയാനും ഭൂമിയിലെ സർവ്വചരാചരങ്ങളെയും സ്നേഹിക്കാനും പ്രേരിപ്പിക്കുന്ന ദിനസരിക്കുറിപ്പുകളാണവ...
ഒപ്പമുള്ള മനുഷ്യനെ തിരിച്ചറിയാത്തതാണ് ജീവിതമെങ്കിൽ അതെന്തു ജീവിതമെന്ന് രാജേഷ് നമ്മെ വ്യാകുലപ്പെടുത്തുന്നു. ഒപ്പം തന്നെ വയ്യാതായ വളർത്തുപൂച്ചയുടെ ഛർദ്ദിലുകൾ കോരിയെടുക്കാൻ വേണ്ടി മാത്രം രണ്ടുമാസത്തോളം വീടുവിട്ടു പുറത്തിറങ്ങാതിരുന്ന ഉഷച്ചേച്ചിയിലൂടെ (ഓ.വി. ഉഷ) ഉറവ വറ്റാത്ത കാരുണ്യങ്ങളെയും രാജേഷ് കാണിച്ചു തരുന്നത് ജീവിതമാണ് സംസ്ക്കാരം എന്നു വായനക്കാരനെ ഓർമ്മപ്പെടുത്താൻ തന്നെയാണ്.
വലിയ ആൾക്കൂട്ടത്തിന്റെ നടുവിൽ ആയിരം ആകാശസൗഹൃദങ്ങൾക്കു താഴെ തികച്ചും ഒറ്റപ്പെട്ട മനുഷ്യരാണ് നാമോരുരുത്തരുമെന്ന് രാജേഷ് വിരൽചൂണ്ടുന്നു. ഒപ്പമുള്ള ഒരു കവി തലേന്ന് എഴുതിയ കവിത, അയാളുടെ മരണക്കുറിപ്പായിരുന്നുവെന്ന് ഒപ്പം കിടന്നുറങ്ങിയ ആൾ പോലും അറിയാതെ പോവുകയും മരണമറിഞ്ഞ അടുത്ത നിമിഷത്തിൽ അതേക്കുറിച്ചു ആയിരം സൈബർ കുറിപ്പുകൾ, കവിതകൾ ഇറങ്ങുകയും ചെയ്യുന്നു എന്ന കാലത്തിന്റെ വൈരുധ്യത്തെ വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
എന്തൊരു എഴുത്താണിത് കൂട്ടുകാരാ... നിലാവിൽ അലിഞ്ഞ്... ഭൂമിയെ പുണർന്ന്... പുഴയായൊഴുകി... വായനക്കാരിൽ സ്നേഹത്തിന്റെ നനവായി പടരട്ടെ 'ഈറം'.
ആർദ്രമായ ഈ കുഞ്ഞുകുഞ്ഞു മൺഗോപുരങ്ങൾ 128 പേജുകളിലായി മെനഞ്ഞെടുത്തിരിക്കുന്നത് ആപ്പിൾ ബുക്സാണ്. വില 130 രൂപ.