Friday, November 29, 2019

ഈറം


ഈറൻ ഭൂമിയിൽ  കുഞ്ഞു സുഷിരങ്ങളുണ്ടാക്കി മൺഗോപുരങ്ങൾ മെനയുന്ന മണ്ണിരകളുടെ സ്നേഹാർദ്രമായ 'ഈറം'. അതാണ് രാജേഷ് മേനോന്റെ 'ഈറം'. 

മറ്റൊരാൾക്കു വേണ്ടി പ്രകാശമാകാൻ കഴിയുക എന്നതാണ്‌  രാജേഷിന്റെ ചെറിയ ചെറിയ കുറിപ്പുകളിൽ തെളിയുന്ന പ്രാർത്ഥനകൾ. ആ പ്രകാശം ഹൃദയത്തിലേക്കിറങ്ങി ആത്മാവിനെ തൊടുന്നു. ചിന്തയെ പ്രകോപിപ്പിക്കുന്നു...  ആത്യന്തികമായി മനുഷ്യനെ അറിയാനും ഭൂമിയിലെ സർവ്വചരാചരങ്ങളെയും സ്നേഹിക്കാനും പ്രേരിപ്പിക്കുന്ന ദിനസരിക്കുറിപ്പുകളാണവ...  

ഒപ്പമുള്ള മനുഷ്യനെ തിരിച്ചറിയാത്തതാണ് ജീവിതമെങ്കിൽ അതെന്തു ജീവിതമെന്ന് രാജേഷ് നമ്മെ വ്യാകുലപ്പെടുത്തുന്നു. ഒപ്പം തന്നെ വയ്യാതായ വളർത്തുപൂച്ചയുടെ ഛർദ്ദിലുകൾ കോരിയെടുക്കാൻ വേണ്ടി മാത്രം രണ്ടുമാസത്തോളം വീടുവിട്ടു പുറത്തിറങ്ങാതിരുന്ന ഉഷച്ചേച്ചിയിലൂടെ (ഓ.വി. ഉഷ) ഉറവ വറ്റാത്ത കാരുണ്യങ്ങളെയും രാജേഷ് കാണിച്ചു തരുന്നത് ജീവിതമാണ് സംസ്ക്കാരം എന്നു വായനക്കാരനെ ഓർമ്മപ്പെടുത്താൻ തന്നെയാണ്. 

വലിയ ആൾക്കൂട്ടത്തിന്റെ നടുവിൽ ആയിരം ആകാശസൗഹൃദങ്ങൾക്കു താഴെ തികച്ചും ഒറ്റപ്പെട്ട മനുഷ്യരാണ് നാമോരുരുത്തരുമെന്ന് രാജേഷ് വിരൽചൂണ്ടുന്നു. ഒപ്പമുള്ള ഒരു കവി തലേന്ന് എഴുതിയ കവിത, അയാളുടെ മരണക്കുറിപ്പായിരുന്നുവെന്ന് ഒപ്പം കിടന്നുറങ്ങിയ ആൾ പോലും അറിയാതെ പോവുകയും മരണമറിഞ്ഞ അടുത്ത നിമിഷത്തിൽ അതേക്കുറിച്ചു ആയിരം സൈബർ കുറിപ്പുകൾ, കവിതകൾ ഇറങ്ങുകയും ചെയ്യുന്നു എന്ന കാലത്തിന്റെ വൈരുധ്യത്തെ വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 

പുസ്തകം അയച്ചുകിട്ടിയപ്പോൾ എനിക്കുണ്ടായ ആശ്ചര്യം, ആദ്യവായനയിൽ ഞാനും ഉൾപ്പെട്ടിരിക്കുന്നു എന്നതാണ്.



എന്തൊരു എഴുത്താണിത് കൂട്ടുകാരാ... നിലാവിൽ അലിഞ്ഞ്... ഭൂമിയെ പുണർന്ന്... പുഴയായൊഴുകി... വായനക്കാരിൽ സ്നേഹത്തിന്റെ നനവായി പടരട്ടെ 'ഈറം'.

ആർദ്രമായ ഈ കുഞ്ഞുകുഞ്ഞു മൺഗോപുരങ്ങൾ 128 പേജുകളിലായി മെനഞ്ഞെടുത്തിരിക്കുന്നത്   ആപ്പിൾ ബുക്സാണ്. വില 130 രൂപ.




Wednesday, November 13, 2019

Remembrance Day (അനുസ്‍മരണാദിനം)




നവംബർ11 കാനഡയും മറ്റു കോമൺവെൽത്ത് രാജ്യങ്ങളും അനുസ്‍മരണാദിനമായി (Remembrance Day) ആചരിക്കുന്നു. ഇവിടെയിതിനെ പോപ്പി ഡേ എന്നും പറയുന്നു. ലോകയുദ്ധങ്ങളിൽ പങ്കെടുത്ത് വീരചരമം പ്രാപിച്ചവരെ അനുസ്‌മരിക്കുന്ന ദിവസമാണിന്ന്. ഒന്നാം ലോക മഹായുദ്ധം പതിനൊന്നാം മാസം, പതിനൊന്നാം ദിവസം, പതിനൊന്നാം മണിക്കൂറിൽ ഔദ്യോഗികമായി യുദ്ധവിരാമം നടത്തിയതിന്റെ ഓർമ്മ കൂടിയാണ് ഈ ദിവസം.


ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം മാഡം ഇ ഗറിൻ എന്ന ഫ്രഞ്ച് വനിതയാണ് ഫ്രാൻസിൽ പോപ്പി ചെടികൾ വളർത്തുന്നതിനും അതിന്റെ പൂക്കൾ വിൽക്കുന്നതിനും മുൻകൈ എടുത്തത്. അവ വിറ്റു കിട്ടുന്ന പണം മുറിവേറ്റ സൈനികരുടെ ചികിത്സയ്ക്കും സഹായത്തിനുമായി അവർ ഉപയോഗിച്ചു. ആദ്യത്തെ വിളവ് 1921 ൽ കാനഡയിലാണ്‌ വിതരണം ചെയ്തത്. അന്നു മുതൽ,  കാനഡയിൽ  റിമംബറൻസ് ഡേ ആചാരത്തിന്റെ ഭാഗമായി പോപ്പികൾ ഉപയോഗിച്ചു വരുന്നു. നവംബർ ഒന്നു മുതൽ തന്നെ പേപ്പറിലും തുണിയിലുമുണ്ടാക്കിയ പോപ്പികളും സംഭാവനാപ്പെട്ടികളും കടകളിലും ഓഫീസുകളിലും മറ്റും പ്രത്യക്ഷമാകും. ഈ പോപ്പികൾ ഉടുപ്പിലും ബാഗിലുമെല്ലാം  കുത്തിവെച്ച്  സ്മരണ പുതുക്കുന്നു.  സൈനികരുടെ സഹായനിധിയിലേക്കുള്ളതാണ് ആ പണം. 
യുദ്ധത്തിൽ മുറിവേറ്റു വീണ സൈനികരുടെ രക്തത്താൽ ചുവന്ന രണഭൂമിയിൽ വിരിഞ്ഞുവന്നതായതു കൊണ്ടാണത്രേ പോപ്പിക്ക് ഇത്ര കടുംചുവപ്പ് നിറമായതെന്നാണ് സൈനികർക്കിടയിൽ പ്രചരിച്ചിരുന്ന ഒരു കഥ.  അതെന്തായാലും ആ രണഭൂമിയിൽ ആകെ മുളച്ചതും വളർന്നതും പോപ്പിച്ചെടികൾ മാത്രമാണ്. അതിനാലാണ് പോപ്പിപ്പൂക്കളെ അനുസ്മരണാദിനത്തിന്റെ അടയാളമായി സ്വീകരിച്ചത്. ഒരിക്കൽ പുഷ്പിച്ചാൽ, നശിച്ചു പോകുകയും ചെയ്യും ഈ ചെടി. 


ബ്രിട്ടന്റെ ഭാഗമായിരുന്നതിനാൽ കാനഡയും ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തിരുന്നു. യുദ്ധഭൂമിയിലെ കാഴ്ചകളിൽ വേദനിച്ച് റോയൽ കനേഡിയൻ ആർമിയുടെ മെഡിക്കൽ സേനാവിഭാഗത്തിലെ ലഫ്റ്റനൻ്റ് കേണൽ ജോൺ  മക്രേ എഴുതിയ കവിത:



   In Flanders Fields the poppies blow
Between the crosses, row on row,

 That mark our place; and in the sky
The larks, still bravely singing, fly

Scarce heard amid the guns below.

(ബെൽജിയം, ഫ്രാൻസ്, നെതർലാൻഡ്‌സ് എന്നിവ ചേർന്ന തെക്കുപടിഞ്ഞാറൻ പ്രവിശ്യയാണ് ഫ്ലാണ്ടേഴ്‌സ് എന്നറിയപ്പെടുന്നത്. ഒന്നാം ലോക മഹായുദ്ധത്തിലെ പ്രധാനപ്പെട്ട ഒരു രണഭൂമിയായിരുന്നു ഫ്ലാണ്ടേഴ്‌സ്. )


ഓട്ടവയിലെ യുദ്ധസ്മാരകത്തിനടുത്തായി ഒരു ചെറിയ സ്‌മാരകശില കൂടിയുണ്ട്. അജ്ഞാതനായ സൈനികന്റെ ഭൗതികാവശിഷ്ടം അടക്കം  ചെയ്തയിടത്താണ് ആ സ്മാരകശില കുടികൊള്ളുന്നത്.  എല്ലാ യുദ്ധങ്ങളിലും ജീവത്യാഗം ചെയ്ത കാനഡക്കാരായ എല്ലാ സൈനിക വിഭാഗങ്ങളിലെയും പോരാളികളെ പ്രതിനിധീകരിക്കുന്നു ആ സ്‌മാരകശില. 

വെള്ളപോപ്പികളും ഇവിടെ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. സമാധാനത്തിന്റെ പ്രതീകമാണല്ലോ വെള്ളനിറം. വെള്ളനിറത്തിലെ പോപ്പികൾ ഉപയോഗിക്കാൻ തുടങ്ങിയത് 1933 മുതലാണ്. സമാധാനം മാത്രമല്ല, നിറപ്പകിട്ടാർന്ന ആഘോഷമായി റിമംബറൻസ് ഡേ മാറാതിരിക്കാനുള്ള ഓർമ്മപ്പെടുത്തലുമാണ്.  കൂടാതെ, യുദ്ധത്തിൽ വിധവകളായ സ്ത്രീകളോടുള്ള ഐക്യപ്പെടൽ കൂടിയാണത്. 




"Lest we forget"




Thursday, October 31, 2019

ഹാലോവീൻ


 ഇന്ന്, കാനഡയിൽ എവിടെ നോക്കിയാലും വിചിത്രമായ വസ്ത്രങ്ങളണിഞ്ഞ പുരുഷാരത്തെ കാണാം. സ്‌കൂളുകളിൽ, ഓഫിസുകളിൽ, മാളുകളിൽ എല്ലായിടത്തും മുഖത്തും ദേഹത്തും ചായങ്ങൾ കൊണ്ട് വികൃതരൂപങ്ങൾ വരഞ്ഞ്, പെയിന്ടടിച്ച രക്തരക്ഷസുകൾ... 

എല്ലാ വർഷവും ഒക്ടോബർ 31 കാനഡയിൽ ഹാലോവീൻ കൊണ്ടാടുന്നു.ഇതിന്റെ പിന്നിലെ ചരിത്രം തിരഞ്ഞു പോകുമ്പോൾ മതവിശ്വാസമാണ് കാണുന്നതെങ്കിലും ഇന്നത് മതത്തെ അതിജീവിച്ച് എല്ലാവർക്കുമുള്ള  ആഘോഷമായി മാറിയിരിക്കുന്നു.

ക്രിസ്ത്വബ്ദത്തിനു മുൻപേ യൂറോപ്യൻ രാജ്യങ്ങളിൽ ഉണ്ടായിരുന്ന സെൽറ്റിക്ക് മതത്തിലെ  ആഘോഷമായാണ് ഹാലോവീൻ അറിയപ്പെടുന്നത്. ഗ്രീഷ്മത്തിന്റെ അവസാനം, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായുള്ള അകലം നേർത്തു വരുമെന്നും ആത്മാക്കൾ ജീവിച്ചിരിക്കുന്നവരിലേക്ക് സന്നിവേശിക്കുമെന്നും അവർ വിശ്വസിച്ചു. പഴയ സെൽറ്റിക്ക് വിശ്വാസമനുസരിച്ച്, ആത്മാക്കൾക്ക് ജീവനുള്ളവരുടെ  ലോകത്തേക്കു കടക്കാൻ കഴിയുന്ന ഒരൊറ്റ രാത്രിയാണത്രെ ഇത്... അതിനാൽ, പിശാചുക്കളുടെയും രക്തരക്ഷസുകളുടെയും വേഷം കെട്ടി ആ ആത്മാക്കളെ കബളിപ്പിക്കാൻ ശ്രമിക്കുന്നതാണ് ഈ ആചാരം. 


സ്കോട്ട്ലാന്റുകാരുടെ കുടിയേറ്റത്തോടെയാണ് ഹാലോവീൻ കാനഡയിൽ എത്തിയതെന്നു പറയപ്പെടുന്നു. വേഷഭൂഷാദികൾ മാത്രമല്ല, ശില്പവേല ചെയ്ത മത്തങ്ങകൾ, ട്രിക് ഓർ ട്രീറ്റ് തുടങ്ങിയവയെല്ലാം ഹാലോവീൻ ആഘോഷങ്ങളുടെ ഭാഗമാണ്. 

വൈകിട്ട്, രക്ഷസിന്റെയും ആത്മാക്കളുടെയും പിശാചുക്കളുടെയുമൊക്കെ  വേഷം കെട്ടി, കുട്ടികളും ചില മുതിർന്നവരും ഓരോ വീട്ടുവാതില്ക്കലും മുട്ടിവിളിക്കും. ട്രിക് ആണോ ട്രീറ്റ് ആണോയെന്നു ചോദിക്കും. കൈ നിറയെ മിട്ടായി കൊടുത്ത് കുട്ടികളെ സന്തോഷിപ്പിച്ച്, അവരുടെ ട്രിക്കുകളിൽ നിന്നു രക്ഷപ്പെടുകയാണ് മിക്കവരും ചെയ്യുക.  




അന്നേ ദിവസം വീടുകളുടെ മുന്നിൽ മുഖത്തിന്റെ ആകൃതിയിൽ ശില്പവേല ചെയ്ത മത്തങ്ങയും അതിനുള്ളിൽ തിരിയോ വിളക്കോ തെളിച്ചതും വെയ്ക്കും.  വിളവെടുപ്പുകാലം കഴിഞ്ഞു കഠിനമായ തണുപ്പുകാലത്തിലേക്കു കടക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ വിളക്കു തെളിക്കൽ എന്നൊരു കഥയുമുണ്ട്. എന്നാൽ, നേരത്തെ പറഞ്ഞ ആത്മാക്കളെ വഴിതെറ്റിക്കാനാണെന്നും പറയപ്പെടുന്നു. ഈ മത്തങ്ങകൾ ' Jack O' lanterns' എന്നറിയപ്പെടുന്നു.

സൂര്യൻ, ഉത്തരായനത്തിൽ നിന്നും ദക്ഷിണായനത്തിലേക്കു കടക്കുന്ന ദിവസവും ഇന്നു തന്നെ. 




 


Tuesday, October 22, 2019

JLF പുസ്തകോത്സവം

ഒരു പ്രവാസിയായിരിക്കുമ്പോൾ നാട്ടിലെ ഉത്സവങ്ങൾ, ആഘോഷങ്ങൾ എല്ലാം നഷ്ടമാകുന്നുവെങ്കിലും കിട്ടുന്ന ചെറിയ ചെറിയ മേളകൾ കൊണ്ടു തൃപ്തിയടയുകയാണ് പലപ്പോഴും. നാട്ടിൽ KLF ഒന്നും പങ്കെടുക്കാനാവാതെ വിഷമിച്ചിരിക്കുമ്പോഴാണ്  ഈ വർഷത്തെ JLF(Jaipur Literary Festival)  ടൊറന്റോയിൽ വെച്ചു നടത്തപ്പെടുന്നുവെന്ന വിവരം കിട്ടുന്നത്. KLF ഇല്ലെങ്കിലെന്താ JLF ഉണ്ടല്ലോ എന്നായി ചിന്ത....  സെപ്റ്റംബർ 27 ന് ഇന്ത്യൻ ഹൈക്കമ്മീഷണർ വികാസ് സ്വരൂപ് ഉത്‌ഘാടനം ചെയ്ത JLF ന്റെ മുഖ്യ ആകർഷണം ശശി തരൂരുമായുള്ള സംവാദമായിരുന്നത്രേ. വെള്ളിയാഴ്‌ചയായതിനാൽ, ജോലി കഴിഞ്ഞെത്തുമ്പോൾ രാത്രി ഏറെ വൈകുമെന്നതിനാൽ അന്നത്തെ പരിപാടികളെല്ലാം നഷ്ടമായി. എന്നാലും അന്ന് രാത്രി തന്നെ,വായനക്കൂട്ടത്തിലെ മെസേജിലൂടെ  നിർമ്മലയും മുബിയുമൊത്ത് പോകാനുള്ള പദ്ധതിയും തയ്യാറാക്കി. രാവിലെ തന്നെ പുറപ്പെട്ടു.

പതിവുപോലെ ഞാനും മുബിയും യൂണിയൻ സ്റ്റേഷനിൽ നിർമ്മലയെ കാത്തു നിന്നു... അവിടെ നിന്നൊരുമിച്ച്, ഉത്സവം നടക്കുന്ന ഡിസ്റ്റിലറി ഡിസ്ട്രിക്ട് തെരുവിലേക്ക് നിർമ്മലയുടെ കുഞ്ഞുണ്ണി കാറിൽ കൊണ്ടുപോയാക്കി. ചെന്നിറങ്ങിയതോ, ചാട്ട്  വിഭവങ്ങളുടെ വില്പനശാലയുടെ മുന്നിലേക്ക്...

എന്തായാലും അകത്തുകേറി നോക്കിയിട്ടാവാം എന്നു തീരുമാനിച്ചു.
അകത്ത്, ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും നിറങ്ങളുടെയും  പുസ്തകങ്ങളുടെയും ഉത്സവമേളം... അറിയുന്നതും അറിയാത്തതുമായ ഒത്തിരിയേറെ ഇന്ത്യൻ എഴുത്തുകാർ നിരന്നിങ്ങനെ... കൂട്ടത്തിൽ ഇന്ത്യൻ അല്ലാത്ത കനേഡിയൻ എഴുത്തുകാരുമുണ്ട്.



The Sacred Feminine എന്ന വിഭാഗത്തിൽ  അമേരിക്കൻ ഇന്ത്യൻ എഴുത്തുകാരിയായ ചിത്ര ബാനർജി ഡിവകാറുനി തന്റെ പുതിയ നോവലിലെ സീതയെപ്പറ്റി സംസാരിച്ചു.  കനേഡിയൻ എഴുത്തുകാരിയായ വനേസ്സ സസ്സൻ യശോദര എഴുതാനുണ്ടായ സാഹചര്യങ്ങൾ വിശദീകരിച്ചു.
എന്തുകൊണ്ടോ വായനക്കാരുമായി സംവദിക്കാതെ അവരുടെ നിലപാടുകൾ മാത്രം വിശദീകരിച്ച്  ഏകപക്ഷീയമായി ചർച്ചയാവസാനിപ്പിക്കുകയാണുണ്ടായത്.



എന്നാൽ, അടുത്ത സെഷനായ 'These lands we call home' ൽ നല്ല രീതിയിൽ ചർച്ച മുന്നേറുകയുണ്ടായി. അതിൽ പങ്കെടുത്ത എഴുത്തുകാർ, അമിതാവ് കുമാർ, അനോഷ് ഇറാനി, ഗെൻ ബെനാവ്, സുകേതു മേത്ത എന്നിവരായിരുന്നു. കുടിയേറ്റക്കാർ, അവരുടെ ഭാഷാപ്രശ്നങ്ങൾ എന്നിവയൊക്കെ ചർച്ചാവിഷമായി. കൂട്ടത്തിൽ പറയട്ടെ, അനോഷ് ഇറാനിയുടെ   ചെറുകഥാപുസ്തകത്തിൽ നമ്മുടെ  കേരളവും ഉണ്ട്. ഒരു യോഗ മാസ്റ്റർ, അദ്ദേഹത്തിന്റെ ഉച്ചാരണരീതി.... :)




ഈ സെഷനുകളുടെ ഇടയിൽ ചായ കുടിക്കാനായി പുറത്തിറങ്ങുമ്പോൾ നല്ല മഴ... ചാട്ട് ശാലകൾ അടച്ചുപൂട്ടി പോയതിനാൽ, ചായ മാത്രം കിട്ടി. നല്ല അസ്സൽ ഏലക്കാച്ചായ...! കൽക്കട്ടത്തെരുവുകളിൽ മൺച്ചട്ടിയിൽ കിട്ടിയിരുന്ന ചായയുടെ സ്വാദ്...അങ്ങനെ JLF ഓർമ്മകളുടെ ഉത്സവം കൂടിയായി...!




Thursday, May 30, 2019

ട്യൂലിപ് ഫെസ്റ്റിവൽ

വസന്തത്തിലേക്കും നീണ്ടുപോയ ശൈത്യകാലത്തിന്റെ ആലസ്യത്തിൽ നിന്നും പിടഞ്ഞെഴുന്നേറ്റു ധൃതിപിടിച്ച് വർണ്ണങ്ങൾ വാരിയണിഞ്ഞു  മനോഹരിയാകുകയാണ്  കാനഡയുടെ തലസ്ഥാനമായ ഓട്ടവ നഗരം. വിവിധ വർണ്ണങ്ങളിലെ  ട്യൂലിപ് പൂക്കളാൽ നയനാനന്ദകരമായ  കാഴ്ചയൊരുക്കുന്ന തിരക്കിലാണ്   ഓട്ടവയും പരിസരപ്രദേശങ്ങളും. ലോകത്തിലെ ഏറ്റവും വലിയ ട്യൂലിപ് ഉത്സവമാണിത്. എല്ലാവർഷവും മെയ് മാസത്തിലാണ് ഏകദേശം ആറു ലക്ഷത്തോളമാളുകൾ സന്ദർശിക്കുന്ന ഈ   ഉത്സവം.


രണ്ടാം ലോകയുദ്ധകാലത്തു നെതർലണ്ടിന്റെ രാജകുമാരിക്കു ജനിക്കാൻ ആശുപത്രിയും സൗകര്യങ്ങളും വിട്ടു കൊടുത്തതിന്റെ സ്നേഹസ്മരണയ്ക്കായിട്ടാണ് സഹോദരി, ജൂലിയാന ആദ്യമായി ട്യൂലിപ് കിഴങ്ങുകൾ കൊടുത്തയച്ചത്. 1943 ലാണ് മാർഗരറ്റ് രാജകുമാരി കാനഡയിലെ ഓട്ടവ സിവിക് ആശുപത്രിയിൽ പിറന്നത്. രാജപൗരത്വം  നഷ്ടപ്പെടാതിരിക്കാൻ അന്ന് ആ ആശുപത്രിയിലെ പ്രസവ വാർഡിനെ  ഡച്ച് രാജകുടുംബത്തിനു താൽക്കാലികമായി വിട്ടു കൊടുത്ത്, സൗഹൃദത്തിന് പുതിയ മാനദണ്ഡങ്ങൾ കാനഡ എഴുതിച്ചേർത്തു. ആ സന്മനസ്സിനു നന്ദി പറഞ്ഞാണ്  1945 ൽ ഒരു ലക്ഷം ട്യൂലിപ് കിഴങ്ങുകൾ കൊടുത്തയച്ചത്. അന്നു മുതൽ ഓരോ വർഷവും പതിനായിരം കിഴങ്ങുകൾ കൂടുതൽ വീതം  കൊടുത്തയച്ചു കൊണ്ടിരിക്കുന്നു. ഇന്നിപ്പോൾ നൂറോളം ഇനങ്ങളിലായി ലക്ഷോപലക്ഷം ട്യൂലിപ് ചെടികളാണ് ഓട്ടവയിൽ ഉള്ളത്. 


മലക് കഷ് (Malak Karsh) എന്ന സുപ്രസിദ്ധ ഫോട്ടോഗ്രാഫറാണ് 'ട്യൂലിപ് ഫെസ്റ്റിവൽ' എന്ന ആശയം കൊണ്ടു വന്നത്. 1953 മുതൽ സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി കനേഡിയൻ ട്യൂലിപ് ഫെസ്റ്റിവൽ അറിയപ്പെടുന്നു. ഓട്ടവ നഗരത്തിന്റെ ഔദ്യോഗികപുഷ്പമായി  ട്യൂലിപ് മാറിയത് 2002 ലാണ്.  ഈ വർഷത്തെ ഉത്സവം മെയ് 10 മുതൽ ഇരുപതു വരെയായിരുന്നു.






Related Posts Plugin for WordPress, Blogger...