Saturday, August 15, 2020

മഹാനഗരങ്ങളുടെ അതിജീവനം - കാനഡ



www.radiomalayalam.in ൽ 2020 ഓഗസ്റ്റ് 11 മുതൽ 18 വരെ പ്രക്ഷേപണം ചെയ്തത്. 

Mississauga
July/20/2020

പ്രിയപ്പെട്ട എബീ,

കുറെ നാളായി നിനക്കെഴുതണമെന്നു കരുതുന്നു. പിന്നെയും അതങ്ങനെ നീണ്ടുനീണ്ടു പോയതിൽ ക്ഷമിക്കുമല്ലോ...  

ലോകം മുഴുവൻ കൊറോണഭീതിയിൽ കഴിയുന്ന ഈ നാളുകളിൽ ഒന്നിനും കഴിഞ്ഞില്ലെന്നതാണ് വാസ്തവം. ഡിസംബർ 31 ന് ചൈനയിലെ വുഹാനിൽ ന്യൂമോണിയ ബാധിച്ച നിരവധി കേസുകളെക്കുറിച്ചു ലോകാരോഗ്യ സംഘടനയ്ക്ക് മുന്നറിയിപ്പു ലഭിച്ച ആ സമയത്തു തന്നെ വെക്കേഷനു ചൈനയിലേക്കു പോയ കാനഡക്കാരുടെ തിരിച്ചുവരവ് ആശങ്ക പരത്തിത്തുടങ്ങി. എന്നാലും എല്ലായിടത്തെയും പോലെത്തന്നെ ഇവിടെയും ആദ്യം കൊറോണയെ ഗൗരവമായെടുത്തില്ല...  ആ കാലത്തു കൊറോണയെ പ്രതിരോധിക്കാനുള്ള നാട്ടിലെ പ്രവർത്തനങ്ങൾ വളരെ ആശ്വാസത്തോടെയാണ് നോക്കിക്കണ്ടത്. ലോകത്തിന്റെ അങ്ങേയറ്റത്തൊരു കുഞ്ഞു നാടുണ്ടെന്നും അവിടെ നൂറു ശതമാനം സാക്ഷരരായ ജനങ്ങളുണ്ടെന്നും ദൈവത്തിന്റെ സ്വന്തം നാടെന്നാണ് ആ സ്ഥലം അറിയപ്പെടുന്നതെന്നുമൊക്കെ എന്റെ ഓഫീസിലെ കൂട്ടുകാരെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട നാളുകളിൽ നിന്നും കേരളയാണ് എന്റെ നാട് എന്നു പറയുന്നതിലേക്കു ഓടിച്ചാടി കേറിയ കോണിയായി മാറി കൊറോണ. കേരളക്കാരിയെന്ന്, മലയാളിയെന്ന് അഭിമാനപൂർവ്വം  തലയുയർത്തിപ്പിടിച്ചു. 

എങ്കിലും ആ സമയത്ത്, ഇവിടെ അത്രയും കർശനമായ നിയന്ത്രണങ്ങളില്ലാതിരുന്നത് സ്വാഭാവികമായും ഞങ്ങളെ ആശങ്കയിലാഴ്ത്തി. വൈകുന്നേരങ്ങളിലെ കേരള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കാണാൻ അതിരാവിലെ എണീറ്റു ടിവിയുടെ മുന്നിലെത്താൻ തുടങ്ങി. സർക്കാരിന്റെ കരുതലുകളിൽ തുടിക്കുന്ന മനവും നനയുന്ന മിഴികളുമായി ഏഴാം കടലിനക്കരെ ഞങ്ങളും കാത്തിരിക്കാൻ തുടങ്ങി... പ്രിയപ്പെട്ടവരെല്ലാം അവിടെ, നാട്ടിൽ  സുരക്ഷിതരാണല്ലോയെന്ന്  സമാധാനിച്ചു.

രണ്ടായിരത്തി ഇരുപത് ജനുവരി ഇരുപത്തിരണ്ടു മുതൽ ചൈനയിൽ നിന്നു കാനഡയിലേക്കു മടങ്ങിയെത്തുന്ന യാത്രക്കാർക്കു കൊറോണ  വൈറസ് സ്ക്രീനിംഗ് ടെസ്റ്റുകൾ നടപ്പിലാക്കിത്തുടങ്ങി. അപ്പോഴും ഞങ്ങൾ ദൂരെ... ദൂരെയാണ് കൊറോണയെന്ന് വിശ്വസിച്ചു.  ജനുവരി ഇരുപത്തഞ്ചിന് കാനഡയിലെ ആദ്യത്തെ കൊറോണ കേസ് സ്ഥിരീകരിച്ചു. തൊട്ടു പിന്നാലെ  മാർച്ച് ഒൻപതിനു ആദ്യത്തെ കൊറോണ മരണവും...

മാർച്ച് 16 മുതൽ ലോക്ക് ഡൌൺ ആണെന്ന് ഞങ്ങളുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞപ്പോൾ ഒരു വലിയ ആശ്വാസമാണ് തോന്നിയത്. ഞങ്ങളുടെ  പ്രീമിയർ ഡഗ് ഫോഡ് ആവട്ടെ, മാർച്ച് 17 ചൊവ്വാഴ്ച ഒന്റാരിയോയിൽ  അടിയന്തരാവസ്ഥയും  പ്രഖ്യാപിച്ചു. വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ട് വിപുലമായ അടച്ചുപൂട്ടലുകൾക്കും  മറ്റു  നിയന്ത്രണങ്ങൾക്കും  ഉത്തരവിട്ടു.   സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, റസ്റ്റോറന്റുകൾ എല്ലാം അടച്ചിട്ടു. എന്നാൽ, രണ്ടാം ദിവസം ടേക്ക് ഔട്ട് ബൂത്തുകൾ തുറക്കാൻ അനുമതി നൽകി.

മെല്ലെ മെല്ലെയെന്നോണം ഭീതിയുടെ കരിമ്പടം, ജീവിതങ്ങൾക്കുമേൽ തണുത്തുറഞ്ഞു. നിരത്തുകൾ വിജനമായി... ഹൈവേകൾ നിശ്ചലമായി...  ചീറിപ്പായുന്ന ട്രെയ്‌ലറുകളോ മറ്റു വാഹനങ്ങളോയില്ലാതെ 403, 407, ഹൈവേ 10 തുടങ്ങി എന്റെ ഫ്ലാറ്റിൽ നിന്നും കാണുന്നവയും വളഞ്ഞു പുളഞ്ഞു വെയിലിൽ ചുരുണ്ടു കിടന്നു...  ചുറ്റും  നിറയുന്ന നിശ്ചലതയിൽ പ്രകൃതിയും വിറങ്ങലിച്ചു നിന്നു...

നിശ്ചിതസമയങ്ങളിൽ മാത്രം പ്രവർത്തിച്ച സൂപ്പർ മാർക്കറ്റുകളിൽ സാമൂഹികാകലം പാലിച്ചു കൊണ്ട് വരിയായി നില്ക്കാനും മാസ്‌ക്കുകളും കൈയുറകളും ധരിക്കാനും ജനങ്ങൾ തയ്യാറായി. അത്യാവശ്യമെങ്കിൽ മാത്രം വീട്ടിൽ നിന്നൊരാൾ പുറത്തു പോയി വന്നു. ഞങ്ങളുടെ മിസ്സിസ്സാഗ സിറ്റിയിൽ പൊതുഗതാഗതം മാത്രം നിബന്ധനകൾ പാലിച്ചും സൗജന്യമായും  മുടക്കമില്ലാതെ പ്രവർത്തിച്ചു.

വായനാരാമം എന്ന വായനയുടെ കൂട്ടായ്മയും ദോശക്കൂട്ടം എന്ന സൗഹൃദക്കൂട്ടായ്മയും പെട്ടെന്നില്ലാതായപ്പോൾ ജീവിതവും നിശ്ചലമായി. ശൂന്യതയുടെ ആഴങ്ങളിൽ മുങ്ങി ശ്വാസംമുട്ടിയ ദിവസങ്ങളിലാണ്  വായനാരാമത്തിൽ ഓൺലൈൻ സാഹിത്യ സംവാദം   തുടങ്ങിയത്. ഓരോ ഞായറാഴ്ചയും പുതിയ പുതിയ എഴുത്തുകാർ വന്നു ... അതിനു മുന്നോടിയായി അവരുടെ കൃതികൾ വായിക്കുക, ചോദ്യങ്ങൾ തയ്യാറാക്കുക എന്നിവയും മീറ്റിങ്ങിനു ശേഷം അതേപ്പറ്റിയെഴുതുക എന്നിങ്ങനെയുള്ള തിരക്കുകളിൽ മുഴുകി.   എഴുതിയതു പ്രസിദ്ധീകരിക്കാൻ മലയാളനാട് ഓൺലൈൻ ഒപ്പം നിന്നു.  ഒന്നോ രണ്ടോ മീറ്റിങ്ങുകൾ എന്നതിൽ നിന്നും രണ്ടു മാസത്തോളം നീണ്ടു നിന്ന സാഹിത്യസംവാദം മനസികപിരിമുറുക്കത്തിനു തെല്ലയവു നല്കി. വായനാരാമത്തിലെ അംഗങ്ങളെല്ലാംതന്നെ ആവേശത്തോടെ പങ്കെടുത്തു. എന്തിനുമേതിനും ജൂനയും മുബിയും സുരേഷും കൂടെ നിന്നു.  

അതിനിടയിൽ, ഇവിടെ ഞങ്ങളുടെയടുത്തു കൊറോണയെത്തിയത് ഒട്ടും പ്രതീക്ഷിക്കാതെയാണ്. പതിവുപോലെ കഴിഞ്ഞ ശീതകാലത്തും വർക്ക് ഫ്രം ഹോം എടുത്തിരുന്നതിനാൽ, കൊറോണ വരുന്നതിനു മുമ്പേ വീട്ടിനുള്ളിൽ കേറിയതാണ്. എന്നിട്ടും... 

ഇടയ്ക്കൊന്നു ഓഫീസിൽ പോകേണ്ടി വന്നിരുന്നു. അവിടെ വന്ന പാർസൽ എടുക്കാനായിരുന്നത്. രണ്ടാഴ്ചയ്ക്കു ശേഷം, ഓഫീസ് അസ്സിസ്റ്റന്റിനു കൊറോണ സ്ഥിരീകരിച്ചതും ഓഫീസ് കെട്ടിടം പൂർണ്ണമായും അടച്ചിട്ടതും എന്നത്തേയും വാർത്തകൾ പങ്കുവെക്കുന്നതിനിടെ സഹപ്രവർത്തകൻ പറഞ്ഞു കേട്ടപ്പോഴും   കൊറോണ തൊട്ടടുത്തുണ്ടെന്നു അറിഞ്ഞതേയില്ല എബീ... തൊട്ടടുത്ത ദിവസം, രാവിലെയെഴുന്നേറ്റത് ശക്തിയായ തലവേദനയും ശ്വാസംമുട്ടലോടെയുമായിരുന്നു. ദേഹമൊക്കെ തളർന്നു പോകുന്ന പോലെ... അതിനടുത്ത ദിവസം നല്ല പനിയും തുടങ്ങി. ജീവിതം ഒരു മുറിയിലൊതുങ്ങി.... ഈരണ്ടു ദിവസത്തിലൊരിക്കൽ കുടുംബഡോക്ടർ വീഡിയോകോളിൽ വന്നു വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു. ടാലിനോൾ കഴിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നൊക്കെ  അദ്ദേഹം ഉപദേശിച്ചു കൊണ്ടിരുന്നു. നാലാംനാൾ മുതൽ പനി കുറഞ്ഞു... വിശപ്പു കൂടി... ഭക്ഷണത്തോടു ആർത്തിയായി... എന്നാലോ ഒന്നിനും രുചിയില്ലാതായി, കഴിക്കാൻ പറ്റാതായി... വീണ്ടും ശരീരം തളർന്നു ... ഒരാഴ്ചയോളം ദ്രാവകരൂപത്തിലുള്ള ഭക്ഷണം മാത്രമായിരുന്നു. കൂടുതലും ഓറഞ്ചു ജ്യൂസ് തന്നെ.... എബീ, എനിക്കിപ്പോൾ ഓറഞ്ചു ജ്യൂസ് കാണുമ്പോഴേ വെറുപ്പായി മാറിയിട്ടുണ്ട്... 

ഇതെല്ലാം കഴിഞ്ഞാണ്, കോവിഡ് ടെസ്റ്റ് ചെയ്തത്.  മൂന്നു തവണ ടെസ്റ്റ് ചെയ്തു, ആന്റിബോഡി ഉണ്ടെന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചത്. അതിനാലാണ്, എനിക്കു വന്നതും കൊറോണയായിരുന്നു എന്നു സ്ഥിരീകരിച്ചത്. 

ഈ ദിവസങ്ങളിൽ ജോലി ചെയ്യാനാവാതെ ലീവെടുക്കേണ്ടി വന്നു. എബീ, നിനക്കറിയാമല്ലോ, ജോലി ചെയ്തില്ലെങ്കിൽ ശമ്പളമില്ലാത്ത നാടാണിതെന്ന്... ! അതിനാൽ, ഞാനും CERB (Canada Emergency Response Benefit) കിട്ടാൻ  അപേക്ഷിച്ചു.  അടുത്ത ദിവസം തന്നെ എന്റെ ബാങ്ക് അക്കൗണ്ടിൽ രണ്ടായിരം ഡോളർ വരികയും ചെയ്തു.  കുടുംബ ഡോക്ടറുടെ നിർദ്ദേശപ്രകാരം രണ്ടു മാസത്തെ മെഡിക്കൽ അവധി ഓഫീസിൽ നിന്നു അനുവദിച്ചു കിട്ടി. ഈ രണ്ടു മാസവും CERB  യിൽ നിന്നും സഹായം കിട്ടിയതിനാൽ ടെൻഷനില്ലാതെ കഴിഞ്ഞു. ഈ മഹാമാരിക്കാലത്ത്   കാനഡ സർക്കാർ ജോലി നഷ്ടപ്പെട്ടവരെയും വിദ്യാർത്ഥികളെയും  കുഞ്ഞുങ്ങളെയുമെല്ലാം   ചേർത്തു പിടിച്ചത് വലിയൊരു ആശ്വാസം തന്നെയാണ്. സെപ്റ്റംബർ വരെ അപേക്ഷിക്കുന്ന എല്ലാവർക്കും CERB സഹായം നല്‌കാനാണ് സർക്കാർ തീരുമാനം. 

ആദ്യകാലത്തു കൂടുതൽ വ്യാപനമുണ്ടായത് ദീർഘകാലപരിചരണ കേന്ദ്രങ്ങളിലായിരുന്നു. അന്തേവാസികളുടെ കൂടിയ പ്രായവും അവർ ഇൻഷുറൻസുമായി ഏർപ്പെട്ടിട്ടുള്ള കരാറുമൊക്കെ ചികിത്സ നല്‌കാൻ തടസ്സമായി. എങ്കിലും വളരെപ്പെട്ടെന്നു തന്നെ സർക്കാർ തീരുമാനമെടുക്കുകയും വ്യാപനം കുറയ്ക്കാൻ അതു സഹായിക്കുകയും ചെയ്‌തു. 

എന്നാലും എബീ, ഞാൻ സന്നദ്ധപ്രവർത്തനത്തിനു പോയിരുന്ന കേന്ദ്രത്തിലെ പതിനേഴു പേരാണ് കൊറോണയെ കൂട്ടു പിടിച്ചു   പൊയ്ക്കളഞ്ഞത്.  എന്റെ  ചിരിക്കുടുക്ക മാഗിയും പുസ്തകങ്ങളും  വായനയും  ഇഷ്ടപ്പെടുന്ന ക്രിസും   കേക്കിന്റെ പുതിയ പുതിയ രുചിക്കൂട്ടുകൾ കണ്ടെത്തുന്ന ഷാരണും ഇല്ലാത്ത ആ കേന്ദ്രത്തിലേക്കു പോകാൻ തോന്നുന്നില്ല എബീ...  ഒഴിഞ്ഞു കിടക്കുന്ന മുറികൾ .... നിശബ്ദമായ വരാന്തകൾ... ആളില്ലാത്ത ഊണുമുറികൾ...  വിരസമായ സായാഹ്നങ്ങൾ... ഒരു ദിവസത്തെ സന്ദർശനം കൊണ്ടു തന്നെ  ഞാനാകെ ചിതറിപ്പോയല്ലോ... ബാക്കിയായവരുടെ കണ്ണിലെ നിസ്സഹായതയും നിസ്സംഗതയുമേറ്റു പിടഞ്ഞു പോയല്ലോ...

ഇപ്പോൾ ഭീതിയൊക്കെ കുറഞ്ഞു തുടങ്ങി. ആളുകൾ പാർക്കുകളിലും വനപാതയിലും കൂട്ടംകൂടിയും ബാർബിക്യൂ ചെയ്തും മറ്റും വേനലിനെ ആഘോഷിക്കുന്നുണ്ട്. വെയിൽ കിട്ടുന്ന രണ്ടോ മൂന്നോ മാസങ്ങളല്ലേയുള്ളൂ. അല്ലാത്ത സമയത്തെല്ലാം വീടുകൾക്കുള്ളിൽ അടച്ചിരിക്കുന്നവരല്ലേ... ഈ വർഷം കൊറോണയും വീട്ടിൽ പൂട്ടിയിടാനെത്തി,  വേനലിന്റെ പകുതിയും അപഹരിച്ചു. ജൂൺ അവസാനയാഴ്‌ച മുതലാണ് ലോക്ക് ഡൗണിനു കുറെയൊക്കെ അയവു കിട്ടിയത്. ഇവിടെ രോഗികൾ കുറഞ്ഞുവെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. 

ഞങ്ങളും ഒന്നുരണ്ടു കൂട്ടുകാരുടെ വീട്ടിലൊക്കെ പോയി. എല്ലാവരും തന്നെ കൊറോണഭീതിയിലും അതിന്റെ പിരിമുറുക്കത്തിലുമായിരുന്നു. മാനസികസംഘർഷങ്ങൾ തന്നെ പലരെയും ക്ഷീണിതരാക്കി. കുഞ്ഞുങ്ങളിൽ  പോലും നിരാശയും ഭീതിയും നിറഞ്ഞിരുന്ന പോലെ... എല്ലാവരെയും നേരിൽ കണ്ടതിന്റെ ഒരാശ്വാസം... പതിയെ പതിയെ ഒരു പ്രത്യാശ ഉണർന്നു വരുന്നുണ്ട് ചുറ്റിലും... എങ്കിലും ജാഗ്രതയുമുണ്ട്. 

ഞങ്ങളുടെ ഫ്ലാറ്റ് സമുച്ചയത്തിൽ ഇപ്പോഴും സന്ദർശകരെ കയറ്റാൻ അനുമതിയില്ല. എന്നാൽ, ലിഫ്റ്റിൽ ഒരു വീട്ടിലെയാണെങ്കിൽ മാത്രം രണ്ടുപേരിൽ കൂടുതൽ കേറാമെന്നും അല്ലെങ്കിൽ രണ്ടുപേർ എന്നും അയവു വരുത്തിയിട്ടുണ്ട്. പുറത്തു നിന്നും കേറി വരുമ്പോൾ കൈകൾ അണുവിമുക്തമാക്കണമെന്നും അതിനായി സ്ഥാപിച്ചിട്ടുള്ള സാനിറ്റൈസർ ഉപയോഗിക്കണമെന്നും  ഇപ്പോഴും നിർബന്ധമുണ്ട്.  ഇത്തരം നിർബന്ധങ്ങളൊക്കെ തങ്ങളുടെ സുരക്ഷയ്ക്കാണെന്ന തിരിച്ചറിവോടെ താമസക്കാർ പാലിക്കുന്നുമുണ്ട്. 

മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും മാസ്ക്ക് നിർബന്ധം എന്നതും തുടരുന്നു. ഓരോ ഷെൽഫുകൾക്കിടയിലും നടക്കാനുള്ള ദിശ അടയാളപ്പെടുത്തിയത് നോക്കി ഉപയോഗിച്ചിരുന്നവർ ഇപ്പോഴിപ്പോഴായി ദിശ നോക്കാൻ അലംഭാവം കാണിക്കുന്നുണ്ട്. ചിലപ്പോഴൊക്ക ഞാനും ചുറ്റിവരാൻ മടി പിടിച്ച്, തെറ്റായ ദിശയിലൂടെ ഷെൽഫുകളുടെ ഇടനാഴിയിൽ കേറാറുണ്ട്. ദേഷ്യം വരണ്ട എബീ, അപ്പോൾത്തന്നെ കുറ്റബോധം കൊണ്ട് തിരിച്ചിറങ്ങിപ്പോരും. പിന്നെ   താഴെ വരച്ചിരിക്കുന്ന ദിശ നോക്കിനോക്കിത്തന്നെ പോകും. ലോക്ക് ഡൗണിന്റെ ആദ്യകാലത്തു പെട്ടെന്നു ക്ഷാമം നേരിട്ട പലതും ഇപ്പോൾ ആവശ്യത്തിനു കിട്ടുന്നുണ്ട്. 

ഇപ്പോൾ കൊറോണയോടൊപ്പം ജാഗ്രതയോടെ ജീവിക്കാൻ എല്ലാവരും ശ്രമിക്കുന്നുണ്ട്.    

ഈയൊരവസ്ഥയിൽ എപ്പോഴൊക്കെയോ...
"അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നു ഞാൻ 
ഒരു മാത്ര വെറുതെ നിനച്ചു പോയി"

എബീ, നിന്റെ പരിഭവങ്ങൾ മാറിക്കാണുമെന്നു വിശ്വസിക്കുന്നു. സമയംപോലെ എഴുതുമല്ലോ...

നിറഞ്ഞ സ്നേഹത്തോടെ,
കുഞ്ഞൂസ് 









Related Posts Plugin for WordPress, Blogger...