Thursday, September 7, 2023
ജംബോ - ലോകത്തിന്റെ വാത്സല്യഭാജനം
Tuesday, February 28, 2023
ബനാറസ് ചരിത്രവീട്
Wednesday, January 25, 2023
ചിത്രയും ഷാ ഫെസ്റ്റിവലും
വേനൽക്കാലം, യാത്രകളുടെയും കാഴ്ചകളുടെയും വസന്തകാലം കൂടിയാണ്. അങ്ങനെയൊരു കാഴ്ചയുടെ അരങ്ങായിരുന്നു ഷാ ഫെസ്റ്റിവൽ.
https://emalayalee.com/vartha/281017
Tuesday, May 31, 2022
Inukshuk (ഇനുക്ക് ഷൂക്ക് )
Pic by Sneha
കാനഡയിലെ ആദിവാസികളിൽ ഒന്നായ ഇന്യുട്ട് ഗോത്രവർഗ്ഗക്കാരുടെതാണ് ഇനുക്ഷുക് എന്ന കല്ലു പ്രതിമകൾ. മനുഷ്യന്റെ കഴിവിൽ പ്രവർത്തിക്കുന്നത് എന്നാണത്രേ 'ഇനുക്ഷുക്' എന്നതിനർത്ഥം. ആദിമകാലത്ത് കരയിലും കടലിലുമുള്ള യാത്രക്കാർക്കു വഴികാട്ടിയായിരുന്നു ഇവ. ഇനുക്ഷുക് പ്രധാനമായും കല്ലുകൾ ഒന്നിനു മേലെ ഒന്നായി അടുക്കി വെച്ചുണ്ടാക്കുന്നതാണ്. അവയെ തമ്മിൽ യോജിപ്പിക്കാൻ സിമന്റോ പശയോ ഒന്നും ഉപയോഗിക്കുന്നില്ല.
Inukshuk എന്ന വാക്ക് Inuktitut ലെ രണ്ടു അടിസ്ഥാന പദങ്ങളിൽ നിന്നാണു വന്നത്. Inuk ഒരു വ്യക്തിയെ പരാമർശിക്കുന്നു. suk എന്നാൽ പകരക്കാരൻ എന്നാണർത്ഥം. ആർട്ടിക് പ്രദേശത്തെ അവയുടെ ഉപയോഗത്തിന് അനുയോജ്യമായ ഒരു വിവരണം തന്നെ.
Wednesday, November 10, 2021
ടൂണി
കാനഡയിൽ വന്നകാലം എല്ലാമൊരു പുതുമയായിരുന്നു. ആ പുതുമയിൽ നിന്നു ജീവിതത്തിലേക്കു ചേക്കേറിയ ചില വാക്കുകളുമുണ്ട്. അതിലൊന്നാണ് ടൂണി. കേൾക്കാനും പറയാനും ഇമ്പമുള്ളൊരു വാക്ക്...! ആ കാലത്തൊരിക്കൽ സ്‌കൂളിൽ പോയി വന്ന മോൾ ടൂണിയുടെ പാട്ടു പാടി കേൾപ്പിച്ചെങ്കിലും ആകെ രണ്ടു വരിയാണ് ഓർമ്മയിൽ ഉള്ളത്.
"Paid a Toonie for the bus
And now I’m in a rush
I wish that it would all just stop
I’d never have to fuss"
നിത്യജീവിതത്തിന്റെ ഭാഗമായതിനാലാവാം ഈ വരികൾ മാത്രമാണ് ഇന്നും മനസ്സിൽ നിന്നൊഴിയാതെ നില്ക്കുന്നത്.
ശോ! ടൂണി എന്താണെന്നു പറഞ്ഞില്ലല്ലോ... നിങ്ങൾക്കും ടൂണിയുടെ കഥ കേൾക്കണ്ടേ?
കാനഡയുടെ രണ്ടു ഡോളർ നാണയമാണ് ടൂണി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത്. അതുവരെ രണ്ടു ഡോളറിന്റെ നോട്ടുകൾ ഉപയോഗിച്ചിരുന്ന കാനഡയിൽ, രണ്ടു ഡോളർ നാണയം വന്നപ്പോൾ അരുമയോടെ അവരതിനെ 'ടൂണി' എന്നു വിളിച്ചു. ഒരു ഡോളർ നാണയത്തിന്റെ പേരായ 'ലൂണി' യോടു രണ്ട് എന്നർത്ഥമുള്ള ടൂ ചേർത്താണ് ടൂണി എന്ന പേരുണ്ടായത്. നാണയത്തിന്റെ വാൽ(tail) ഭാഗത്തു മഞ്ഞുകട്ടയിലെ ധ്രുവക്കരടിയുടെ ചിത്രവും തല (head) ഭാഗത്ത് എലിസബത്ത് II രാജ്ഞിയുടെ ചിത്രവുമാണുള്ളത്. കാനഡയിലെ എല്ലാ നാണയങ്ങളിലും തലഭാഗത്ത് എന്നും രാജ്ഞി തന്നെ! വാൽ ഭാഗത്തെ ധ്രുവക്കരടിയെ രൂപകൽപ്പന ചെയ്തത് വൈൽഡ് ലൈഫ് ആൻഡ് ലാൻഡ്‌സ്‌കേപ്പ് ആർട്ടിസ്റ്റ് ബ്രെന്റ് ടൗൺസെന്റാണ്. രണ്ടുതരം ലോഹങ്ങളുപയോഗിച്ചാണ് ഈ ടൂണിയെ നിർമ്മിച്ചിരിക്കുന്നത്.
1996 ഫെബ്രുവരി 19 നാണ് രണ്ടു ഡോളർ നാണയം അന്നത്തെ പൊതുമരാമത്തു മന്ത്രി ഡയാൻ മാർലിയോ ഔദ്യോഗികമായി പുറത്തിറക്കിയത്. റോയൽ കനേഡിയൻ മിന്റാണ് കാനഡ സർക്കാരിനു വേണ്ടി നാണയം നിർമ്മിക്കുന്നത്. 2019 ലെ കണക്കനുസരിച്ച്, ഏറ്റവുമധികം പ്രചാരമുള്ള നാണയം ടൂണിയാണത്രേ.
ഇതിനിടയിൽ ടൂണിയിലെ ധ്രുവക്കരടിക്കു പേരിടാനുള്ള മത്സരങ്ങളും നടന്നു ... പതിനായിരങ്ങൾ പങ്കെടുത്ത മത്സരത്തിൽ നിന്നും 'ചർച്ചിൽ' എന്ന പേരാണ് തെരഞ്ഞെടുത്തത്. മാനിറ്റോബ സംസ്ഥാനത്തെ ഒരു ചെറുപട്ടണമാണ് ചർച്ചിൽ. ശരത്കാലത്ത് ഈ പ്രദേശത്തു ധാരാളമായി കാണപ്പെടുന്ന ധ്രുവക്കരടിയാണ് നാണയത്തിന്റെ വാൽ ഭാഗത്തുള്ളത്. അതിനാൽ ചർച്ചിൽ എന്ന പേര് അനുയോജ്യം തന്നെ....
ടൂണി ട്യുസ്‌ഡേയെപ്പറ്റി പറയാതെ എങ്ങനെയാ ടൂണിയുടെ ചരിതം പൂർണ്ണമാവുക! കെ.എഫ്.സിയുടെ ഒരു മാർക്കറ്റിങ്ങ് തന്ത്രമായിരുന്നു ടൂണി ട്യുസ്‌ഡേ. അതായത്, ചൊവ്വാഴ്ചകളിൽ രണ്ടു ഡോളറിനു രണ്ടു വലിയ ചിക്കൻ കഷണങ്ങളും ഉരുളക്കിഴങ്ങു വറുത്തതും അടങ്ങിയ ഒരു പൊതി. ഒരു നേരത്തെ വിശപ്പടക്കാൻ അതു ധാരാളം. അന്നൊക്കെ ചൊവ്വാഴ്ചകളിൽ കെ.എഫ്.സികളിൽ ടൂണി പാക്ക് വാങ്ങാൻ നീണ്ട നിരകളാണുണ്ടായിരുന്നത്. ഏതാണ്ട് പത്തു വർഷത്തിനു ശേഷം 2021 ജൂലൈയിൽ ഒരേ ഒരു ചൊവ്വാഴ്ച കെ.എഫ്.സി 'ടൂണി ട്യുസ്‌ഡേ' ആഘോഷിക്കുകയുണ്ടായി.
ഈ ടൂണിക്ക്, മനോഹരമായ ഒരു വീടുമുണ്ട് ട്ടോ...
കാംബെൽഫോഡിലെ ട്രെന്റ് നദിക്കരയിൽ പ്രകൃതിസുന്ദരമായ ഓൾഡ് മിൽ പാർക്കിലാണ് ടൂണിയുടെ പടുകൂറ്റൻ പ്രതിമയുള്ളത്. 27 അടി ഉയരവും 18 അടി വ്യാസവുമുള്ള ഈ സ്മാരകം 2001 ൽ നിർമ്മിച്ചതാണ്. രണ്ടു ഡോളർ നാണയത്തിന്റെ വാൽ ഭാഗത്തുള്ള ധ്രുവക്കരടിയെ രൂപകല്പന ചെയ്ത ബ്രെന്റ് ടൗൺസെന്റിന്റെ സ്മാരകമായാണ് ഈ പ്രതിമയുണ്ടാക്കിയത്.
അങ്ങനെയാണ് ശാന്തമായ ഈ നദീതീരനഗരം ടൂണിയുടെ ജന്മസ്ഥലമായി അറിയപ്പെട്ടു തുടങ്ങിയത്.
ഇക്കഥകളൊക്കെ അറിഞ്ഞപ്പോൾ ടൂണിയുടെ വീട്ടിൽപ്പോകാനും ടൂണിയെക്കാണാനും ആഗ്രഹം തോന്നുക സ്വാഭാവികമല്ലേ... അങ്ങനെ ഒരു ദിവസം ടൂണിയുടെ വീട്ടിൽപ്പോയി.
ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷം, 2021 ൽ ടൂണിയ്ക്കു പുതിയൊരു ഡിസൈൻ ഉണ്ടാവുകയാണ്. കാനഡ ലോകത്തിനു നല്കിയ മഹത്തായ കണ്ടുപിടുത്തമായ 'ഇൻസുലിൻ' ന്റെ ശതാബ്ദി വർഷമാണ് 2021. 1921 ൽ ടൊറന്റോ സർവകലാശാലയിൽ നടന്ന ഇൻസുലിൻ കണ്ടുപിടിത്തത്തെ ബഹുമാനിക്കുന്ന ചിത്രങ്ങളുടെ ഒരു കൊളാഷാണ് ടൂണിയുടെ പുതിയ ഡിസൈൻ.
https://malayalanatu.com/archives/10932
Tuesday, October 26, 2021
'മേരിയുടെ കുരിശിന്റെ വഴി' അഥവാ ജപമാല
വലിയ പള്ളിയുടെ സമീപത്തുള്ള വഴിയിലൂടെ താഴേക്കിറങ്ങിയാൽ മേരി ലേക്ക് മൈതാനത്തു എത്താം. നിശബ്ദതയുടെ ആ താഴ്വാരത്തിൽ കുരിശാണ് ആദ്യം കാണുക. തുടർന്ന് കൊന്തയുടെ ആദ്യ അഞ്ചു മണികൾ... പിന്നെ മേരിമാതാവിന്റെ പ്രതിമയാണ്. അതിൽ നിന്നും ജപമാലയുടെ ആദ്യത്തെ പത്തുമണികൾ ഒരു വശത്തായി സ്ഥാപിച്ചിരിക്കുന്നു. അതു തീരുന്നയിടത്ത്, എതിർവശത്തായി കുരിശും അതിന്റെ നാൾവഴികൾ ചിത്രീകരിച്ച ഫലകവും. അങ്ങനെ ഓരോ പത്തുമണിയിലും കുരിശും ഫലകവും. അവസാന പത്തുമണി കഴിഞ്ഞുള്ളതിൽ ക്രിസ്തുവിന്റെ മരണമാണ് ചിത്രീകരിച്ചിരിക്കുന്നത്. അതു കഴിഞ്ഞാൽ ഒഴിഞ്ഞ കല്ലറയാണ്. ഉയിർപ്പു പെരുന്നാളിനു ആ കല്ലറ തുറക്കാറുണ്ടെന്നാണ് അവിടെ എഴുതി വെച്ചിരിക്കുന്നത്.
കുരിശിനു പിന്നിലായി 'കൃപയുടെ കപ്പേള' സ്ഥിതി ചെയ്യുന്നു. കോവിഡ് കാലമായതിനാലാകാം കപ്പേള അടച്ചിട്ടിരിക്കുകയായിരുന്നു. കപ്പേളയുടെ മുന്നിലും പള്ളിയുടെ ചുറ്റിലുമായി മേരി തടാകം പരന്നു കിടക്കുന്നു. കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന പള്ളിയുടെ ബാൽക്കണിയിൽ നിന്നുള്ള കാഴ്ചയിൽ താഴ്വാരത്തെ ജപമാലയും കപ്പേളയും മൈതാനവും തടാകവുമെല്ലാം ഒരു പെയിന്റിംഗ് പോലെ അതിമനോഹരമാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സർ ഹെൻറി പെല്ലറ്റ് ഒന്റാരിയോയിലെ കിംഗ് സിറ്റിയിൽ കുറച്ചു സ്ഥലം വാങ്ങി ഭാര്യ മേരിയുടെ പേരിട്ടു. ആ സ്ഥലമാണ് മേരി ലേക്ക് എന്നറിയപ്പെട്ടത്. ഏതാണ്ട് എണ്ണൂറോളം ഏക്കറുള്ള ഈ സ്ഥലം പിന്നീട് അഗസ്തീനിയൻ സഭ ഏറ്റെടുക്കുകയുണ്ടായി. അതിലെ കെട്ടിടങ്ങളെ കപ്പേളയും സന്യാസമഠവും വിശ്രമജീവിത സങ്കേതങ്ങളുമായി പരിവർത്തനം ചെയ്തു. പൊതുസമൂഹവുമായി ഇടപഴകിയുള്ള മതക്രമമായിരുന്നു അഗസ്തീനിയൻ സഭക്കുണ്ടായിരുന്നത്. സന്യാസമഠം മാത്രമല്ല സ്‌കൂൾ, കോളേജ് എന്നിവയും ഗോശാലയും ക്ഷീരശാലയും ഇവിടെയുണ്ട്. കാലക്രമേണ പുതിയ കെട്ടിടങ്ങൾ വന്നുവെങ്കിലും ഇന്നും പഴയവയെ സംരക്ഷിച്ചു വെച്ചിരിക്കുന്നു.
ജപമാലയുടെ മുഴുവൻ പാതയും ഏകദേശം 1.5 കിലോമീറ്റർ നീളമുണ്ട്. ഇരുപതു ഏക്കറിലധികം കുന്നുകളും പഴയ കൃഷിയിടങ്ങളുമായി വ്യാപിച്ചു കിടക്കുന്നു ഈ പ്രദേശം. സ്നേഹത്തിന്റെയും വിശുദ്ധിയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും അപ്രതിരോധ്യമായ സങ്കേതമാണിത്. ടെഡ് ഹരസ്തി എന്ന കലാകാരനാണ് ഈ ജപമാല രൂപകൽപ്പന ചെയ്തത്. വലിയ കുരിശടി അതായത്, കൊന്തയിലെ കുരിശ് ജപമാലപാതയുടെ തുടക്കത്തിലാണ്. പ്രത്യേകമായി സംസ്കരിച്ച സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് ഈ കുരിശ് നിർമ്മിച്ചിരിക്കുന്നത്. പത്തൊൻപത് അടിയോളം നീളമുണ്ട് ഈ കുരിശിന്. പ്രശസ്ത കനേഡിയൻ ശിൽപ്പിയായ തിമോത്തി ഷ്മാൾസാണ് ഇതുണ്ടാക്കിയത്. ക്രിസ്തുവിന്റെ തലയിലെ മുൾക്കിരീടവും അതിലെ "നസ്രത്തിലെ യേശു, ജൂതന്മാരുടെ രാജാവ്" എന്ന വിശേഷണവും ടെഡ് ഹരസ്തി രൂപകൽപ്പന ചെയ്തതാണ്. ഹീബ്രു, ലാറ്റിൻ, ഗ്രീക്ക് എന്നീ ഭാഷകളിൽ ഈ വിശേഷണം ആലേഖനം ചെയ്തിരിക്കുന്നു.
ഈ റോസരി പാതകളിലൂടെ വെറുതെ നടന്നാൽ തന്നെ മനസ്സിനൊരു ഉന്മേഷമാണ്. ചുറ്റുമുള്ള പ്രകൃതിയും പക്ഷികളും അവിടവിടെയായി ഇട്ടിരിക്കുന്ന കസേരകളും ഒരു ഉദ്യാന പ്രതീതിയാണ് നല്‌കുന്നത്. പാതകളിൽ അവിടവിടെയായി ഒരുപാടു പേരെ കണ്ടു. ചിലർ ഭക്തിയോടെ ജപമാല ചൊല്ലുന്നു, ചിലർ ബെഞ്ചുകളിൽ വിശ്രമിക്കുന്നു... ആരും ആരെയും ശല്യപ്പെടുത്താത്ത ബഹളങ്ങളില്ലാത്ത ശാന്തമായ ഇടം.
59 മുത്തുകൾക്കു പുറമേ, വലിയ കുരിശുപള്ളി, ചാപ്പൽ ഓഫ് ഗ്രേസ്, കുരിശിന്റെ വഴികൾ, ഫലകങ്ങൾ, ശവകുടീരം, പ്രതിമകൾ, ഒരു ജലധാര, ജപമാലയിലെ രത്നം, സ്മാരക ബെഞ്ചുകൾ, സ്മാരക മരങ്ങൾ, പൂക്കൾ എന്നിവയും ഈ ജപമാലപാതയിൽ ഉണ്ട്. ജപമാല രത്നം അഥവാ കന്യാമറിയത്തിന്റെ പ്രതിമ ജപമാല പാതയുടെ മകുടമായി നിലകൊള്ളുന്നു. ഇത് അക്ഷരാർത്ഥത്തിൽ സ്വർഗ്ഗീയ യാത്ര തന്നെ...
800 ഏക്കറിലധികം വരുന്ന മേരിലേക്ക് മൈതാനത്ത് ഒരു മഠവും റിട്രീറ്റ് സെന്ററും കൂടാതെ ധ്യാനിക്കാനോ പ്രാർത്ഥിക്കാനോ വെറുതെയിരിക്കാനോ ഒക്കെയായി തുറസ്സായ ഇടങ്ങളുമുണ്ട്.










