Thursday, September 7, 2023

ജംബോ - ലോകത്തിന്റെ വാത്സല്യഭാജനം

 

 (ഫയൽ ചിത്രം) 


എന്റെ പേര് ജംബോ. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ആനയാണ് ഞാൻ. ഒരു ആനയ്‌ക്ക് ലോകത്തിന്റെ മുഴുവൻ മനസ്സിൽ   ഇടംപിടിക്കാൻ കഴിയുമെന്ന് ആരെങ്കിലും കരുതിയതാണോ? അതങ്ങനെ ഒരു നിയോഗം പോലെ എന്റെ ജീവിതത്തിൽ സംഭവിച്ചു. അതുപോലെ മരണത്തിലും... ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞെങ്കിലും ഇന്നും ആളുകൾ എന്നെപ്പറ്റിയും  എന്റെ മരണത്തെപ്പറ്റിയും പല കഥകളും പറയുന്നുണ്ട്.   

ഞാൻ, അന്നത്തെ ഒരു സൂപ്പർ സ്റ്റാറായിരുന്നു കേട്ടോ. എന്റെ ജീവിതകഥ കേൾക്കാൻ താല്പര്യമുണ്ടെങ്കിൽ വരൂ... അൽപ്പസമയം നമുക്കൊന്നിച്ചു ചെലവഴിക്കാം. 

ആഫ്രിക്കയിൽ ജനിച്ച ഞാൻ എങ്ങനെയാണ് കാനഡയിൽ  എത്തിയതെന്നു ആദ്യം പറയാം ല്ലേ... 1860 ൽ സുഡാനിലാണ് എന്റെ ജനനം. ആഫ്രിക്കയിൽ ജനിച്ചെങ്കിലും എന്റെ അച്ഛനെയോ അമ്മയെയോ കണ്ട ഓർമ്മയെനിക്കില്ല. പല കൈകൾ മറിഞ്ഞു എന്റെ ചെറുപ്പത്തിൽ തന്നെ ഞാൻ ലണ്ടനിൽ എത്തിപ്പെട്ടിരുന്നു. ബാല്യവും കൗമാരവുമെല്ലാം അവിടെയായിരുന്നു. അവിടെയും എനിക്കു സ്വന്തക്കാരോ ബന്ധുക്കളോ ആരുമുണ്ടായിരുന്നില്ല. എങ്കിലും ഞാൻ വളർന്നു. അതാണല്ലോ പ്രകൃതി നിയമവും. 

പല മുതലാളിമാരുടെ കൂടെയായിരുന്നു ലണ്ടനിലെ എന്റെ ജീവിതം.  അവർ എനിക്കു വേണ്ട ഭക്ഷണവും ശുശ്രുഷയും തരുന്നുണ്ടായിരുന്നു. അതിനനുസരിച്ചുള്ള ജോലികളും എന്നെക്കൊണ്ടു ചെയ്യിച്ചിരുന്നു. എന്നാലും ഞാൻ സന്തോഷവാനായിരുന്നു. ഞാൻ  ഏറ്റവും സന്തോഷത്തോടെ ജീവിച്ച ഒരു കാലമായിരുന്നു ലണ്ടനിലെ കാഴ്ചബംഗ്ലാവിലെ സവാരിക്കാരനായി ജോലി ചെയ്തിരുന്ന നാളുകൾ. അവിടെ മനുഷ്യക്കുട്ടികൾക്കു വേണ്ടിയായിരുന്നു എന്നെ ഉപയോഗിച്ചിരുന്നത്. നിങ്ങളെപ്പോലുള്ള കുട്ടികളോടൊപ്പം കഴിഞ്ഞ ആ കാലമായിരുന്നു സന്തോഷത്തിന്റെ വർണ്ണപ്പീലിക്കാലമായി ഞാനെന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നത്. അങ്ങനെ വളർന്നു വളർന്നു ഏകദേശം 12 അടി ഉയരവും 7 ടൺ ഭാരവുള്ള ഒത്തൊരു ആനയായി. അന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ആനയാണ് ഞാനെന്നു പലരും പറഞ്ഞു. 


അങ്ങനെയിരിക്കുമ്പോഴാണ് എന്നെപ്പറ്റി കേട്ടറിഞ്ഞ ബാർണ്ണം എന്ന സർക്കസ് ഉടമ കാനഡയിൽ നിന്നും എന്നെത്തേടി എത്തിയത്. നല്ലൊരു തുക എന്റെ മുതലാളിക്കു കൊടുത്തിട്ടാണ് അദ്ദേഹം എന്നെ സ്വന്തമാക്കിയത്. 1882 ലാണ് എന്നെ കാനഡായിലേക്കു കൊണ്ടു വരുന്നത്. എന്നെക്കൊണ്ടു പോകാനുള്ള കൂടു പണിയാൻ രണ്ടാഴ്ച എടുത്തു എന്നൊക്കെ അതിശയത്തോടെ പലരും പറയുന്നത് ഞാനും കേൾക്കുന്നുണ്ടായിരുന്നു. കാനഡയിലേക്കു പോരുന്ന അന്ന് ലണ്ടൻ നിവാസികൾ തന്ന യാത്രയയപ്പ് ഞാൻ ഒരിക്കലും മറക്കില്ല. അവർ എന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നുവെന്നതിന്റെ സാക്ഷ്യമായിരുന്നു ആ യാത്രയയപ്പ്. ഇന്നും അതോർക്കുമ്പോൾ സന്തോഷം കൊണ്ട് എന്റെ മനസ്സും കണ്ണും നിറയും.  


ബാർണ്ണത്തിന്റെ സർക്കസ് കമ്പനിയിലായിരുന്നു എനിക്കു ജോലി. പതിയെ കാനഡയിലും എന്നെ ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങി.  കാനഡയെയും അവിടുത്തെ ആളുകളെയും ഞാനും ഇഷ്ടപ്പെട്ടു. അപ്പോഴേക്കും പി.ടി ബർണത്തിന്റെ " ഗ്രേറ്റസ്റ്റ് ഷോ ഓൺ എർത്ത്" എന്ന സർക്കസ് പരിപാടി, അന്നുവരെയുള്ള സർക്കസ് ചരിത്രത്തിലെ ഒരു വലിയ അധ്യായമായി മാറിയിരുന്നു. ആ പരിപാടിയിലെ പ്രധാന ആകർഷണം ഞാനായിരുന്നു എന്നതിൽ എനിക്കും സന്തോഷമുണ്ട്.  


ഇവിടെ എനിക്കു ചില കൂട്ടുകാരെയൊക്കെ കിട്ടി ട്ടോ. ടോം തമ്പ് എന്ന കുട്ടിയാനയോടായിരുന്നു കൂടുതൽ അടുപ്പം. എന്തും പറയാവുന്ന വിശ്വസിക്കാവുന്ന കൂട്ടുകാരൻ എന്നൊക്കെ നിങ്ങൾ പറയില്ലേ.. അതു പോലെയുള്ള കൂട്ടുകാരനാണവൻ. എവിടെയും ഞങ്ങൾ ഒന്നിച്ചായിരുന്നു. ഞങ്ങളുടെ പരിശീലകനായ മാത്യു സ്കോട്ടും ഞങ്ങളുമായി നല്ല സ്നേഹത്തിലായിരുന്നു. അദ്ദേഹം എപ്പോഴും ഞങ്ങളെ സ്നേഹത്തോടെ ചേർത്തു പിടിച്ചു. 


മെല്ലെ മെല്ലെ കാനഡയിലെ ജീവിതം ആസ്വദിച്ചു തുടങ്ങി. കാനഡയുടെ വിവിധ ഭാഗങ്ങളിൽ സർക്കസുമായി ചുറ്റിക്കറങ്ങി. പോകുന്നയിടത്തെല്ലാം ആളുകളുടെ പ്രത്യേകിച്ചു കുട്ടികളുടെ സ്നേഹം ഒരുപാട് സന്തോഷം നൽകി.  ജീവിതം അങ്ങനെ ശാന്തസുന്ദരമായി മുന്നോട്ടു പോകുകയായിരുന്നു. 


1885 സെപ്റ്റംബർ 15 ലെ ആ രാത്രി എന്റെ ജീവിതത്തിലെ ശപിക്കപ്പെട്ട ദിവസമായിരുന്നുവെന്നു പറയാം. അന്നാണ് സെന്റ് തോമസ് നഗരത്തിൽ സർക്കസ് കളിക്കാനായി ഞാനും എന്റെ സുഹൃത്തുക്കളും എത്തുന്നത്. റെയിൽവേ ട്രാക്കിനു അടുത്തു തന്നെയായിരുന്നു ഞങ്ങളുടെ കൂടാരം. അതെന്താണെന്നു വെച്ചാൽ, ഞങ്ങളെയൊക്കെ സർക്കസിനു കൊണ്ടുവരാനും കൊണ്ടുപോകാനുമുള്ള സൗകര്യത്തിനാണ് സർക്കസ് കൂടാരം എപ്പോഴും തീവണ്ടിപ്പാതയ്ക്കു അരികിലാക്കുന്നത്. അതിനുള്ള അനുമതിയും റയിൽവേയിൽ   നിന്നും ബാർണം നേടിയിരുന്നു.  


(ഫയൽ ചിത്രം)

അന്നു രാത്രി ഒമ്പതരയോടെ സർക്കസു കഴിഞ്ഞു ഞാനും  ടോം തമ്പും ഞങ്ങളുടെ പരിശീലകനായ  മാത്യു സ്കോട്ടിനോടൊപ്പം കൂടുകളിലേക്കു മടങ്ങുകയായിരുന്നു. പെട്ടെന്നാണ് ഒരു ചരക്കു തീവണ്ടി പാഞ്ഞു വരുന്നത് സ്‌കോട്ട്  കണ്ടത്.  അപകടസാധ്യത മനസ്സിലാക്കിയ അദ്ദേഹം ഞങ്ങളെ ട്രാക്കിന്റെ അരികിലൂടെ താഴേക്കു  തള്ളി നീക്കാൻ ശ്രമിച്ചു. എന്താണു സംഭവിക്കുന്നതെന്ന് ആദ്യം എനിക്കു മനസിലായതേയില്ല. വീണ്ടും അദ്ദേഹം ഉച്ചത്തിൽ  കൂടാരത്തിലേക്കു ഓടാൻ ഞങ്ങളോടു പറഞ്ഞു. അതു  കേട്ടതും എന്തോ ആപത്തു വരുന്നെന്നു തിരിച്ചറിഞ്ഞ ഞാനും ടോമും ഓടാൻ തുടങ്ങി.  


പിന്നിലായിപ്പോയ ടോമിനെ അപ്പോഴേക്കും അടുത്തെത്തിയ തീവണ്ടി ഇടിച്ച് തെറിപ്പിച്ചിരുന്നു. തൊട്ടടുത്ത നിമിഷത്തിൽ തന്നെ എന്റെ കാലുകളുടെ പിന്നിലായി ആ തീവണ്ടി  ശക്തമായി ഇടിച്ചതിനാൽ ഞാൻ മുട്ടു  കുത്തി വീണു. അസഹ്യമായ വേദനയാൽ എന്റെ നിലവിളി അത്യുച്ചത്തിലായിരുന്നുവത്രേ. പ്രാണൻ പിടയുന്ന വേദനയിൽ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല.  എന്നെ ഇടിച്ചു വീഴ്ത്തിയതോടെ തീവണ്ടിയും  പാളം തെറ്റുകയുണ്ടായി. കണ്ടു നിന്നവർ പറഞ്ഞത് രണ്ടു തീവണ്ടികൾ കൂട്ടി മുട്ടുന്നത് പോലെ ശക്തമായിരുന്നു ആ ഇടി എന്നാണ്.    


എനിക്ക് മാരകമായി പരിക്കു പറ്റിയിരുന്നു. ഒന്നനങ്ങാൻ പോലുമാവാതെ ആ തീവണ്ടിപ്പാളത്തിൽ കിടക്കുമ്പോൾ മാത്യു സ്കോട്ടിനെയും ടോം തമ്പിനെയും അവസാനമായി ഒന്നു കൂടി  കാണാനായി ആഗ്രഹിച്ചു... അങ്ങ് ദൂരെയായി വീണു കിടക്കുന്ന  ടോമിനെക്കണ്ടു ഹൃദയം നുറുങ്ങിപ്പോയി. അവന്റെ അടുത്തേക്ക് ഓടിച്ചെല്ലാൻ ആഗ്രഹിച്ചെങ്കിലും അതിനു കഴിയാത്ത നിസ്സഹായാവസ്ഥയിൽ മനസ്സ് വിങ്ങി. എന്നെ കെട്ടിപ്പിടിച്ചു കരയുന്ന സ്‌കോട്ടിനെ ആശ്വസിപ്പിക്കാനായി തുമ്പിക്കൈ കൊണ്ട് അദ്ദേഹത്തെ ആലിംഗനം ചെയ്യാനേ എനിക്കപ്പോൾ കഴിഞ്ഞുള്ളൂ. എന്നത്തേയും പോലെ അദ്ദേഹം സ്നേഹത്തോടെ  തുമ്പിക്കൈയിൽ മെല്ലെ തലോടി. കഴിഞ്ഞ പതിനാലു വർഷങ്ങളായി എന്നോടൊപ്പമുള്ള ആ സ്നേഹത്തണലിൽ തന്നെ ഞാൻ എന്റെ അവസാന ശ്വാസവും അർപ്പിച്ചു.   


എന്റെ മൃതദേഹവുമായി ബർണ്ണത്തിന്റെ സർക്കസ് ടീം കാനഡയിലെമ്പാടും പര്യടനം നടത്തിയപ്പോൾ   എന്നെ സ്നേഹിക്കുന്ന ജനങ്ങളെല്ലാം അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയിരുന്നു. പിന്നീട് എന്റെ അസ്ഥികൂടം ന്യൂയോർക്ക് സിറ്റിയിലെ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലേക്കു സംഭാവന ചെയ്തു. 


ഇന്നും, ഒന്റാരിയോ സെന്റ് തോമസിലെ നിവാസികൾ അവരുടെ പട്ടണത്തിന്റെ ചരിത്രത്തിലെ മായാത്ത ഭാഗമായി എന്നെയും കണക്കാക്കുന്നു. 1985-ൽ പട്ടണത്തിന്റെ പ്രവേശന കവാടത്തിനടുത്ത് അവർ എന്റെ വലിയൊരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.  ഇന്നും ഒരുപാടാളുകൾ എന്നെ കാണാൻ അവിടെ എത്തുന്നുണ്ട്. 


ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നുള്ള ചർച്ച ഇന്നും തുടരുന്നുണ്ട്.  









Tuesday, February 28, 2023

ബനാറസ് ചരിത്രവീട്

  






കാനഡയും ബനാറസുമായി എന്താണു ബന്ധം? പേരിലെ ആ  കൗതുകമാണ് അതന്വേഷിച്ചു പോകാനുണ്ടായ പ്രചോദനം. 

നമുക്കെല്ലാം അറിയുന്ന പോലെ ഉത്തരേന്ത്യയിലെ ഗംഗാനദിയുടെ തീരത്തുള്ള ഒരു നഗരമാണല്ലോ ബനാറസ്. ഹിന്ദുമതവും ജൈനമതവും ബുദ്ധമതവും ഒരു പോലെ പവിത്രമായി കരുതുന്ന നഗരമാണിത്. ഹിന്ദു മതത്തിന്റെയും  ജൈനമതത്തിന്റെയും ഏഴു പുണ്യ നഗരങ്ങളിൽ ഒന്നാണ് വാരാണസി അഥവാ ബനാറസ്. ബനാറസ് ഹിസ്റ്റോറിക് ഹൗസിന്റെ നിർമാതാവും ഉടമയുമായ എഡ്ഗർ നീവ് ഒരു യാത്രാപ്രേമിയായിരുന്നു. അദ്ദേഹം തന്റെ യാത്രയിൽ കണ്ടിഷ്ടപ്പെട്ട ബനാറസിന്റെ ഓർമ്മയ്ക്കായിട്ടാണ്  തന്റെ വീടിനു ആ പേര് നല്കിയത്. അക്കാലത്തൊക്കെ  അങ്ങനെ പേരിടുന്നത് ഒരു പതിവായിരുന്നുവത്രേ. 

165 വർഷത്തിലേറെ  പഴക്കമുള്ളതും ജോർജിയൻ ശൈലിയിലുള്ളതുമായ  എസ്റ്റേറ്റാണ് ബനാറസ് ഹിസ്റ്റോറിക് ഹൗസ്. നാലു തലമുറകളുടെ ചരിത്രമുറങ്ങുന്ന ഈ വീട്ടിൽ  ഒരു പ്രദർശന ഗാലറിയുണ്ട്.  അവരുടെ കുടുംബ സ്വത്തുക്കളാണ് പ്രധാനമായും  അവിടെ  പ്രദർശിപ്പിച്ചിരിക്കുന്നത്‌. 

1835 ലായിരുന്നു എഡ്ഗർ ഈ വീടുണ്ടാക്കിയത്.  ഏറെ  താമസിയാതെ അതു ക്യാപ്റ്റൻ ഹാരിസിനു വിൽക്കുകയുണ്ടായി. പിന്നീട് തലമുറകളോളം ഹാരിസ് കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ എസ്റ്റേറ്റ്. ഹാരിസ്, സയേഴ്സ് കുടുംബത്തിലെ നാലു തലമുറകൾ ഇവിടെ താമസിച്ചിരുന്നു. 1857 ലാണ് ഇന്നു കാണുന്ന രൂപത്തിൽ 'ബനാറസ്' നിർമ്മിക്കപ്പെട്ടത്. 1977 ൽ  ക്യാപ്റ്റൻ ഹാരിസിന്റെ കൊച്ചുമക്കളാണ് വീടും അതിലെ സാധനങ്ങളും മിസ്സിസോഗ ചരിത്രസംരക്ഷണ വകുപ്പിനു സംഭാവന  ചെയ്തത്. 1995  ലാണ് ഈ മ്യൂസിയം പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്.

ജോർജിയൻ ശൈലിയിലുള്ള വാസ്തുവിദ്യയാണ് ബനാറസിൽ ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം വരാന്തയും ബാൽക്കണിയും പോലുള്ള പ്രാദേശിക ഘടനകളും ഇതിൽ ചേർത്തിരിക്കുന്നു.  1835-ൽ നിർമ്മിച്ച  ഭവനത്തിന്റെ  ഭാഗമാണെന്നു വിശ്വസിക്കപ്പെടുന്ന നീളമുള്ള ഒറ്റനില കെട്ടിടവും  ദീർഘചതുരാകൃതിയിലുള്ള രണ്ടു  നിലകളുള്ള കെട്ടിടവും ചേർന്നതാണ്  പ്രധാന വീട്. ആദ്യത്തെ  കെട്ടിടം ഒരു തീപിടുത്തത്തിൽ നശിച്ചതിനാൽ വീണ്ടും പണിതതാണ് ഇപ്പോഴത്തെ  പ്രധാന കെട്ടിടം. വീടിന്റെ  മുൻഭാഗത്ത് വീതിയിൽ ഒരു തുറന്ന വരാന്തയുണ്ട്. അന്നത് പുതുമയുള്ള ഒരു വാസ്തുവിദ്യാസവിശേഷതയായിരുന്നുവത്രേ. മുൻവശത്തെ പ്രവേശന കവാടത്തിനു  മുകളിൽ ഒരു ചെറിയ ബാൽക്കണിയുമുണ്ട്. ജനലുകളും അവയുടെ ഷട്ടറുകളും മേൽക്കൂരയിലുള്ള ചിമ്മിനികളും ആദ്യകാലം മുതലുള്ളവയാണെന്നു കരുതപ്പെടുന്നു. 

പ്രധാന വീടിനെ ചുറ്റി പിന്നാമ്പുറത്തു എത്തിയാൽ അവിടെ പല വലിപ്പത്തിലുള്ള ഔട്ട്ഹൗസുകൾ കാണാം. അവ, പലതരം സംഭരണശാലകൾ ആയിരുന്നിരിക്കണം.  

നഗരത്തിനുള്ളിൽ തന്നെയുള്ള ബനാറസ് എസ്റ്റേറ്റ് മിസ്സിസോഗയുടെ കാർഷിക ഭൂതകാലത്തിലേക്കുള്ള ഒരു പ്രധാന കണ്ണി കൂടിയാണ്. നഗരത്തിനു നടുവിലായിട്ടു പോലും ഈ പ്രദേശത്തെ ചരിത്ര സ്മാരകമായി സംരക്ഷിക്കുകയാണ്. 

ചരിത്രങ്ങൾ സംരക്ഷിക്കപ്പെടണം, എന്നാലേ ഒരു രാജ്യവും അതിലെ ജനങ്ങളും കടന്നു പോയ വഴികളും ജീവിതവും പിന്നാലെ വരുന്ന തലമുറകൾക്കു കണ്ടറിയാൻ സാധിക്കുകയുള്ളൂ. ഇന്നത്തെ രീതിയിലേക്കു തങ്ങൾ എങ്ങനെ എത്തിയെന്നറിയാൻ... ആദരപൂർവ്വം അവയെ കാത്തു സൂക്ഷിക്കാൻ... അഭിമാനപൂർവ്വം അവയെ സംരക്ഷിക്കാൻ... പുതുതലമുറ പഠിക്കാൻ നമ്മൾ അവയെ സംരക്ഷിക്കുക തന്നെ വേണം.

മിസ്സിസോഗയിലും ഒന്റാരിയോയുടെ മറ്റു ഭാഗങ്ങളിലുമായി  അനേകം ചരിത്രസ്മാരകങ്ങൾ ഉണ്ട്. ഈ വർഷത്തെ വേനൽക്കാലം അത്തരം ചരിത്രങ്ങളിലൂടെയുള്ള യാത്രകളായിരുന്നു. 




Monday, February 27, 2023

ബ്ലാക്ക് ഹിസ്റ്ററി മന്ത് (കറുത്ത ചരിത്രമാസം)

 



വംശീയത എന്നതു  വൈകാരികമായി സ്ഫോടനാത്മകമായ ഒരു പദമാണ്. അതിന്റെ വിപത്തുകൾ ലോകമെമ്പാടും പലതരത്തിൽ പലരൂപത്തിൽ നടമാടുന്നുണ്ട്. മാനവചരിത്രത്തിന്റെ ഉല്പത്തി മുതൽ കാണുന്നതാണ്   നിറത്തിന്റെ പേരിൽ മനുഷ്യൻ മനുഷ്യനെ അകറ്റി നിർത്തുന്നതും ആട്ടിയോടിക്കുന്നതും. ഇന്നും ആ അടിമത്വഭാവം വിവിധരൂപത്തിൽ തുടർന്നു പോരുന്നുണ്ട്. 

ബ്ലാക്ക് ഹിസ്റ്ററി മാസം എന്നത് ഒരേ സമയം ആഘോഷവും ശക്തമായ ഓർമ്മപ്പെടുത്തലുമാണ്. കറുത്ത ചരിത്രം എന്നത് പ്രധാനമായും ആഫ്രിക്കൻ വംശജരുടെ കഥകൾ, അനുഭവങ്ങൾ, നേട്ടങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നുവെങ്കിലും കറുത്തവരുടെ ചരിത്രം കറുത്തവർഗ്ഗക്കാരുടേതു മാത്രമല്ല കാനഡയുടെ ചരിത്രം കൂടിയാണ്. 

1800 നും 1865 നും ഇടയിൽ, ഏകദേശം 30,000 കറുത്തവർഗ്ഗക്കാരാണ്  ഭൂഗർഭ റെയിൽറോഡ് വഴി കാനഡയിൽ എത്തിയത്. അടിമകളായ ആഫ്രിക്കക്കാർ സ്വതന്ത്ര അമേരിക്കൻ സംസ്ഥാനങ്ങളിലേക്കും കാനഡയിലേക്കും  രഹസ്യ മാർഗ്ഗങ്ങളിലൂടെ രക്ഷപ്പെട്ടിരുന്നു. അവർ മിക്കവരും വീട്ടുവേലക്കാരും കൃഷിപ്പണിക്കാരുമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത്, പ്രത്യേകിച്ച് 1783-ന് ശേഷം യുണൈറ്റഡ് എംപയർ ലോയലിസ്റ്റുകളുടെ വരവോടെ കറുത്ത അടിമകളുടെ എണ്ണം വർദ്ധിച്ചു.1834-ൽ ഗ്രേറ്റ് ബ്രിട്ടൻ അതിന്റെ സാമ്രാജ്യത്തിൽ അടിമത്തം നിർത്തലാക്കി. അങ്ങനെ ബ്രിട്ടന്റെ അധീനതയിലുള്ള അടിമകളെ സ്വതന്ത്രമാക്കിയപ്പോൾ  ആയിരക്കണക്കിന് ആഫ്രിക്കൻ അമേരിക്കക്കാർ കാനഡയുടെ അഭയകേന്ദ്രത്തിലേക്കു രക്ഷപ്പെട്ടു.

വംശീയ നിയന്ത്രണങ്ങൾ അവഗണിച്ചു  രണ്ട് ലോകമഹായുദ്ധങ്ങളിലും കറുത്ത കനേഡിയൻമാർ പങ്കെടുത്തു. യുദ്ധത്തിൽ പങ്കെടുക്കാൻ തങ്ങളെ അനുവദിക്കാൻ കറുത്ത സമൂഹം കനേഡിയൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കി. ഇത്  ഒന്നാം ലോകമഹായുദ്ധസമയത്ത് നമ്പർ 2 കൺസ്ട്രക്ഷൻ ബറ്റാലിയൻ സൃഷ്ടിക്കുന്നതിലേക്കു  നയിച്ചു.

തുല്യത എന്നു പ്രഘോഷിക്കപ്പെടുമ്പോഴും പലയിടത്തും നിറത്തിന്റെ പേരിൽ തഴയപ്പെടുന്നുണ്ട്. വരുമാനത്തിലാകട്ടെ,അവസരങ്ങളിലാകട്ടെ ഇപ്പോഴും തുല്യതയില്ല. പലപ്പോഴും അവർക്കു അവസരങ്ങളും അംഗീകാരങ്ങളും നിഷേധിക്കപ്പെടുന്നു. അവർക്ക് ശബ്ദമുണ്ടെന്ന് തോന്നുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ജോർജ്ജ് ഫ്‌ളോയിഡ്, ബ്രയോണ ടെയ്‌ലർ, അഹ്മദ് അർബെറി തുടങ്ങിയവരുടെയും അതിനുമുമ്പ് പലരുടെയും ദാരുണമായ വംശീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ, ഈ പ്രയാസകരമായ വിഷയത്തെ നേരിടാൻ സമയമില്ല. വംശീയത അവസാനിപ്പിക്കണം, ആ വംശത്തെ അംഗീകരിക്കേണ്ടതുണ്ട്-എല്ലാ വ്യത്യാസങ്ങളും പ്രധാനമാണ്. ഒരു വശത്ത് വ്യത്യാസം മൂലമുണ്ടാകുന്ന അസമത്വങ്ങളെ അഭിസംബോധന ചെയ്യുകയും മറുവശത്ത് ആ വ്യത്യാസത്തെ വിലമതിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ നമുക്ക് വൈവിധ്യത്തിന്റെ യഥാർത്ഥ ശക്തി പ്രയോജനപ്പെടുത്താൻ കഴിയൂ.

ഈ ബ്ലാക്ക് ഹിസ്റ്ററി മാസത്തിൽ ഒലിവിയറെ( Olivier Le Jeune) ഓർക്കാതിരിക്കാനാവില്ല. 1628-ൽ, കാനഡയിൽ ജീവിച്ച (അന്നു കാനഡ അല്ല, ന്യൂ ഫ്രാൻസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്)  ആദ്യത്തെ അടിമയായ  ആഫ്രിക്കക്കാരനായി ഒലിവിയർ ലെജ്യൂൺ രേഖപ്പെടുത്തപ്പെട്ടു. ഒലിവിയറിന്റെ  മാതാപിതാക്കൾ നല്കിയ പേര് എന്താണെന്നു ആർക്കുമറിയില്ല. കാരണം അദ്ദേഹത്തെ ചെറുപ്പത്തിൽത്തന്നെ  ആഫ്രിക്കയിൽ നിന്നു കൊണ്ടുപോകുകയും ഒടുവിൽ അവനെ വാങ്ങിയ പുരോഹിതന്റെ  പേരിലെ അവസാന നാമം നൽകുകയും ചെയ്തു.

ഭീകരമായ അടിമത്വത്തിന്റെ മുറിവുകൾ ഉള്ളപ്പോഴും ചരിത്രത്തിൽ സ്ഥാനം പിടിച്ച പല കറുത്ത വർഗ്ഗക്കാരുമുണ്ട്. അവരുടെ നേട്ടങ്ങളെ, സംഭാവനകളെ  വെളിച്ചത്തുകൊണ്ടുവരുന്നതിനും അവബോധം വളർത്തുന്നതിനും ചരിത്രത്തിൽ അഭിമാനിക്കുന്നതിനുമാണ് ബ്ലാക്ക് ഹിസ്റ്ററി മാസം ആഘോഷിക്കുന്നത്. 


ഇതിന്റെ ഉത്ഭവം അമേരിക്കയിൽ നിന്നാണ്.  ആഫ്രിക്കൻ പ്രവാസികളുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ആളുകളെയും സംഭവങ്ങളെയും ഓർമ്മിക്കുന്നതിനുള്ള ഒരു മാർഗമായാണ് ഇതാരംഭിച്ചത്. അമേരിക്കയിലിത് ആഫ്രിക്കൻ-അമേരിക്കൻ ചരിത്ര മാസം എന്നും അറിയപ്പെടുന്നു. അമേരിക്കയിലെയും കാനഡയിലെയും സർക്കാരുകൾ കറുത്ത ചരിത്ര മാസത്തെ ഔദ്യോഗികമായി അംഗീകരിച്ചതാണ്.

കറുത്തവർഗക്കാരായ കനേഡിയൻമാരുടെ പാരമ്പര്യത്തെ ആദരിക്കുന്നതിനായി 1979-ൽ ബ്ലാക്ക് ഹിസ്റ്ററി മാസം പ്രഖ്യാപിച്ച കാനഡയിലെ ആദ്യത്തെ മുനിസിപ്പാലിറ്റിയായി ടൊറന്റോ മാറി. 

നിലവിൽ, കാനഡയെ സാംസ്കാരികമായി വൈവിധ്യമാർന്നതും അനുകമ്പയുള്ളതും സമ്പന്നവുമായ ഒരു രാജ്യമാക്കി മാറ്റാൻ വളരെയധികം സംഭാവന ചെയ്‌ത കറുത്തവർഗ്ഗക്കാരായ കനേഡിയൻമാരുടെയും അവരുടെ സമൂഹത്തിന്റെയും  നേട്ടങ്ങളെ ആഘോഷിക്കാനുള്ള അവസരമായാണ് കാനഡ ഈ ഉത്സവത്തെ നിർവചിക്കുന്നത്. കറുത്ത കനേഡിയൻമാർ  നഗരത്തിലും രാജ്യത്തും ഉണ്ടാക്കിയ പാരമ്പര്യം, ചരിത്രം, നേട്ടങ്ങൾ എന്നിവ ആഘോഷിക്കാനും അനുസ്മരിക്കാനും ഈ മാസം അവസരം നൽകുന്നു.

 

Wednesday, January 25, 2023

ചിത്രയും ഷാ ഫെസ്റ്റിവലും

വേനൽക്കാലം, യാത്രകളുടെയും കാഴ്ചകളുടെയും വസന്തകാലം കൂടിയാണ്. അങ്ങനെയൊരു കാഴ്ചയുടെ അരങ്ങായിരുന്നു ഷാ ഫെസ്റ്റിവൽ. 





ഫെസ്റ്റിവൽ തിയേറ്റർ, റോയൽ ജോർജ്ജ് തിയേറ്റർ, ജാക്കി മാക്സ് വെൽ  സ്റ്റുഡിയോ തിയേറ്റർ എന്നിങ്ങനെ മൂന്നു വ്യത്യസ്ത തീയറ്ററുകളിലായിട്ടാണ് ഷാ ഫെസ്റ്റിവൽ  നാടകങ്ങൾ നടത്തുന്നത്. ഈ തിയേറ്ററുകളെ കൂടാതെ രണ്ടു ഔട്ട്ഡോർ വേദികളുമുണ്ട്. 

1962-ൽ, ഒന്റാറിയോയിലെ നയാഗ്ര-ഓൺ-ദി-ലേക്കിൽ, അഭിഭാഷകനും നാടകകൃത്തുമായ ബ്രയാൻ ഡോഹെർട്ടി (Brian Doherty) ഐറിഷ് നാടകകൃത്ത് ബെർണാഡ് ഷായുടെ സൃഷ്ടികളോടുള്ള തന്റെ പ്രണയത്തെ ഒരു വേനൽക്കാല നാടകോത്സവമാക്കി മാറ്റിയതാണ് ഷാ ഫെസ്റ്റിവൽ. ആദ്യ കാലത്ത് ബർണാഡ് ഷായുടെ സൃഷ്ടികൾ മാത്രമായിരുന്നു ഈ ഉത്സവത്തിൽ അരങ്ങേറിയിരുന്നത്. പിന്നീട് ക്രിസ്റ്റഫർ ന്യൂട്ടണും ജാക്കി മാക്സ് വെല്ലും  ചേർന്നു മാറ്റങ്ങൾ വരുത്തി. 

 1973 ൽ നയാഗ്ര-ഓൺ-ദി-ലേക്കിലെ  ഫെസ്റ്റിവൽ തിയേറ്റർ ഔദ്യോഗികമായി തുറന്നത് എലിസബത്ത് രാജ്ഞിയാണ്.  ഇന്ദിരാഗാന്ധി, പിയറി എലിയറ്റ് ട്രൂഡോ തുടങ്ങിയവരും ഉദ്‌ഘാടന പരിപാടികളിൽ അന്നു പങ്കെടുത്തിരുന്നു.  പ്രശസ്ത കനേഡിയൻ വാസ്തുശില്പിയായ റൊണാൾഡ് തോം രൂപകൽപന ചെയ്ത ഫെസ്റ്റിവൽ തിയേറ്റർ ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടി. അത്,  വലിയ തോതിലുള്ള പ്രദർശനങ്ങൾ നടത്താൻ ഷാ ഫെസ്റ്റിവലിനെ  പ്രാപ്തമാക്കി. 

ബർണാഡ്ഷായുടെ കാലഘട്ടത്തിൽ വിസ്മരിക്കപ്പെട്ട സ്ത്രീ നാടകകൃത്തുക്കൾ എഴുതിയ കൃതികൾ ഉൾപ്പെടെ നിരവധി നാടകങ്ങൾ ഷാ ഫെസ്റ്റിവലിൽ അരങ്ങേറി. കാനഡയിലെ പ്രശസ്തരായ നാടകകൃത്തുക്കളുടെ കൃതികളും  കനേഡിയൻ ക്ലാസിക്കുകളും ഇവിടെ അവതരിപ്പിക്കാറുണ്ട്. 

ഷാ ഫെസ്റ്റിവലിലെ ഒരു അരങ്ങായ റോയൽ ജോർജ്ജ് തിയേറ്ററിൽ കിംബർലി റാംപർസാദ് സംവിധാനം ചെയ്ത 'ചിത്ര' എന്ന നാടകമായിരുന്നു ഞങ്ങൾ ഈ വർഷം കണ്ടത്. 

ടാഗോറിന്റെ ഈ നാടകത്തിലൂടെ മണിപ്പൂരിലെ രാജാവിന്റെ മകളായ ചിത്രാംഗദയെ നമുക്ക് പരിചയപ്പെടുത്തുന്നു. ആണ്മക്കളില്ലാത്തതിനാൽ, ഒരു ആൺകുട്ടിയായി ചിത്രയെ വളർത്തുകയും ഒരു യോദ്ധാവിനു വേണ്ട കലകളൊക്കെ അഭ്യസിപ്പിക്കുകയും ചെയ്തു.  രാജകുമാരിയും യോദ്ധാവുമായ  ചിത്രാംഗദയും പാണ്ഡവരിലെ മഹാനായ യോദ്ധാവ് അർജ്ജുനനും കണ്ടുമുട്ടുന്ന മനോഹരമായ കഥയാണ് ചിത്ര എന്ന ഏകാങ്കനാടകം 

നമ്മുടെ  ഇതിഹാസമായ മഹാഭാരതത്തിലെ ഒരു കഥയെ ആസ്പദമാക്കി രബീന്ദ്രനാഥ ടാഗോറാണ്  ഈ നാടകം എഴുതിയത്. 1892 ൽ ബംഗാളിയിലാണ് ഇതെഴുതപ്പെട്ടത്.  അദ്ദേഹത്തിനു സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച 1913 ലാണ് അദ്ധേഹം ഈ നാടകം ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത്.  

ഒരു ആൺകുട്ടിയെപ്പോലെ വളർന്നു വന്ന രാജകുമാരിയായിരുന്നു ചിത്രാംഗദ. അർജ്ജുനനെ കണ്ടുമുട്ടുന്ന ചിത്രാംഗദ, ജീവിതത്തിൽ ആദ്യമായി ഒരു പുരുഷനെ പ്രണയിക്കാൻ തുടങ്ങുന്നു. അർജ്ജുനനോടുള്ള  സ്നേഹത്താൽ ഞെരിഞ്ഞമർന്ന അവൾ, പന്ത്രണ്ടു വർഷത്തെ ബ്രഹ്മചര്യത്തിന്റെ പവിത്രമായ പ്രതിജ്ഞയെടുത്ത അർജ്ജുനന്റെ ശ്രദ്ധ ആകർഷിക്കുന്നതിനായി തന്നെ സുന്ദരിയാക്കാൻ ദേവന്മാരോട് അപേക്ഷിക്കുന്നു. പ്രണയത്തിന്റെ ദൈവവും  വസന്തകാലത്തിന്റെ ദൈവവും അവളുടെ ആഗ്രഹം സാധിച്ചുകൊടുക്കുകയും അവളെ അഭൗമസൗന്ദര്യമുള്ള ഒരു സൃഷ്ടിയാക്കി മാറ്റുകയും ചെയ്യുന്നു.

ചിത്രയെ കണ്ടതോടെ അർജ്ജുനൻ, തന്റെ പ്രതിജ്ഞകൾ മറക്കുന്നു. അതു ചിത്രയെ പരിഭ്രാന്തയാക്കുന്നു. അവളുടെ സങ്കല്പത്തിലുള്ള അർജ്ജുനൻ ഇതായിരുന്നില്ല. അത്, ഉയർന്ന ചിന്താഗതിയുള്ളതും അതിനോടു നീതി പുലർത്തുന്നവനുമായ ഒരാളായിരുന്നു .  ദേവന്മാരാകട്ടെ, ഒരു വർഷം നീ അവനോടൊപ്പം ജീവിക്കൂ എന്നും അതിനു ശേഷം നിന്നെയവൻ ശ്രദ്ധിക്കില്ലെന്നും അവളോടു  പറയുന്നു. 

സൗന്ദര്യം വ്യക്തിത്വത്തിന്റെ  ഒരു ഭാഗം മാത്രമാണെന്ന് അർജുനൻ മനസ്സിലാക്കുന്നു. താൻ പോരാളിയായ രാജകുമാരിയാണെന്നു  ചിത്ര സ്വയം വെളിപ്പെടുത്തുമ്പോൾ, "പ്രിയപ്പെട്ടവളേ, എന്റെ ജീവിതം നിറഞ്ഞിരിക്കുന്നു" എന്നു  മാത്രമേ അർജുനനു പറയാനാകുന്നുള്ളൂ. 

ഗംഭീരവും ലളിതവുമായതും വിവിധ തലങ്ങളുള്ളതുമായ സെറ്റിൽ ചടുലമായതും സ്പഷ്ടമായതുമായ സംഭാഷണങ്ങളിലൂടെ കഥ വികസിക്കുമ്പോൾ പ്രേക്ഷകർ ശ്വാസമടക്കി പിടിച്ചിരിക്കുകയായിരുന്നു. നിശബ്ദനർത്തകരുടെ ചലനങ്ങളിലൂടെ ചിത്രാംഗദയുടെ മനോവ്യാപാരങ്ങളും വികാരങ്ങളും കാഴ്ചക്കാരിലേക്കു ഒഴുകിയെത്തുന്നു. അതിനോടു  ചേർന്നു പോകുന്ന പ്രകാശസംവിധാനവും കൂടിയായപ്പോൾ ഒരു മണിക്കൂർ കടന്നു പോയതറിഞ്ഞതേയില്ല. യഥാർത്ഥപ്രണയത്തിന്റെ മോഹിപ്പിക്കുന്ന ഒരു കവിത പോലെ സുന്ദരമായ ഒരനുഭവമായിരുന്നു ചിത്ര എന്ന നാടകം! 




കിംബർലി റാംപർസാദിന്റെ  സംവിധാനവും നൃത്ത  സംവിധാനവും അഭിനന്ദനർഹമാണ്. ഒരു സംഭാഷണമോ ചലനമോ പോലും അധികപ്പറ്റായി ഉണ്ടായിരുന്നില്ല. ആൻഡ്രൂ ലോറിയുടെ അർജ്ജുനൻ, നമ്മുടെ ഭാവനയിലെ അർജ്ജുനനെ തൃപ്തിപ്പെടുത്തുന്നതു തന്നെ. കേന്ദ്ര കഥാപാത്രമായ ചിത്രയായി ഗബ്രിയേല സുന്ദർ സിംഗ് രംഗത്തു നിറഞ്ഞു നിന്നു. 

നാടകം കഴിഞ്ഞു പുറത്തൊരു ഹാളിൽ സംവിധായകനും അഭിനേതാക്കളും പ്രേക്ഷകരുമായി മുഖാമുഖവും ഉണ്ടായിരുന്നു. മഹാഭാരതകഥയായതു കൊണ്ടാകാം, എനിക്കു സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല.  എന്നാൽ, പലരും ആ കഥയുടെ മൂലകഥയൊക്കെ അന്വേഷിക്കുന്നുണ്ടായിരുന്നു. 

അവിടുന്നിറങ്ങുമ്പോൾ മുന്നിലെത്തിയ ചിത്രയോടു (ഗബ്രിയേല സുന്ദർ സിംഗ്) ചെറുകുശലങ്ങൾ നടത്തുകയും  അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തതു കൂടാതെ കുറച്ചു ചിത്രങ്ങളും എടുത്തു മനോഹരമായ ഒരു ദിവസത്തിന്റെ ഓർമ്മയിലേക്കു ചേർത്തു വെച്ചു.

https://emalayalee.com/vartha/281017



  


Related Posts Plugin for WordPress, Blogger...