Showing posts with label ഓര്‍മ്മക്കുറിപ്പ്‌. Show all posts
Showing posts with label ഓര്‍മ്മക്കുറിപ്പ്‌. Show all posts

Tuesday, June 27, 2017

ഓൾഡ് സ്‌പൈസ് മണമുള്ള ഓർമ്മത്താൾ

                         




'Father's day' കാർഡും അച്ഛനൊരു സ്നേഹസമ്മാനവുമായിട്ടാണ് മോൾ വീട്ടിലെത്തിയത്. സമ്മാനങ്ങൾക്കു പകരമായി അച്ഛന്റെ വക ലഞ്ച് റസ്റ്റോറന്റിൽ ....  ഇക്കാലത്തെ രീതിയിൽ 'അച്ഛൻദിനം' ആഘോഷിക്കുകയാണവർ. 

അവരുടെ ആഹ്ളാദങ്ങളിൽ പങ്കുചേരുമ്പോൾ ഓർമ്മയാഴങ്ങളിൽനിന്നൊരു ഓൾഡ് സ്‌പൈസ് മണം, ചുറ്റിലും പരന്നപോലെ... അതു ഘ്രാണിച്ച് ഒരച്ഛൻ  കവിളിൽ മുഖമുരസുന്ന, മുത്തം കൊടുക്കുന്ന കുഞ്ഞായി...  

അച്ഛനെന്നും ഓൾഡ് സ്‌പൈസ് ഷേവിങ്ങ്ക്രീമും അശോകാബ്ലേഡുമാണ് ഷേവ് ചെയ്യാൻ ഉപയോഗിച്ചിരുന്നത്. ഷേവുചെയ്തു മിനുസമാക്കിയ കവിളിൽ ഓൾഡ് സ്പൈസിന്റെതന്നെ ആഫ്റ്റർഷേവ് ലോഷനും പുരട്ടും. ദിവസം മുഴുവൻ നീണ്ടുനില്ക്കുന്ന ആ മണം, അച്ഛനെന്ന  അഭിമാനത്തിന്റെ മണം കൂടിയായിരുന്നു...!  രാവിലെയുള്ള ഈ ഷേവിങ്ങ് കാണാനായി അരമതിലിൽ കേറിയിരുന്നിട്ടുള്ള ബാല്യകാലങ്ങൾ.... ഷേവിങ്ങിനു മുൻപുള്ള ഒരുക്കങ്ങളായ മഗ്ഗിൽ വെള്ളം എടുത്തുവയ്ക്കുന്നത്, ക്രീം, റേസർ, ബ്ലേഡ് ഒക്കെയടങ്ങിയ ബാഗ് കൊണ്ടുവയ്ക്കുന്നത് ... എല്ലാം ചെയ്യാൻ അനുവദിച്ചുകിട്ടുമ്പോൾ വലിയ കുട്ടിയായി അംഗീകരിച്ചതിന്റെ അടയാളമായി ഉണ്ടാകുന്ന അഭിമാനം... അച്ഛനെന്നും അങ്ങനെയായിരുന്നു, കുട്ടികളെയും വ്യക്തികളായിത്തന്നെ അംഗീകരിച്ചു പോന്നു. ആശയങ്ങളെയും അഭിപ്രായങ്ങളെയും മാനിച്ചിരുന്നു. 

അച്ഛൻ വീട്ടിലുണ്ടാകുന്ന ദിവസങ്ങളിൽ രാവിലെതന്നെ പറമ്പിലേക്കിറങ്ങും. പണിക്കാരോടൊപ്പംനിന്ന് കിളയ്ക്കാനും മറ്റും കൂടും. അവരുടെ കൂടെ ഭക്ഷണം കഴിക്കും. അതുകണ്ടുനില്ക്കുന്ന കുട്ടികളായ ഞങ്ങളും കൂടെ കൂടും.  ആൺപെൺ വ്യത്യാസമില്ലാതെ ഞങ്ങളെക്കൊണ്ട്  എല്ലാ ജോലിയും ചെയ്യിച്ചു. എല്ലാ ജോലിക്കും അതിന്റേതായ മഹത്ത്വമുണ്ടെന്ന് സ്വയം ചെയ്തു കാണിച്ചിരുന്നു .... 

വൈകുന്നേരങ്ങൾ പ്രാർത്ഥന കഴിഞ്ഞാൽപ്പിന്നെ ഗാനമേളയാണ്. അച്ഛൻ നന്നായി   ബുൾബുളും ഓടക്കുഴലും വായിക്കും. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമെല്ലാമായി ഞങ്ങളുടെ ഗാനമേള രാത്രി മുഴുവൻ നീളും....  വഴിയിലൂടെ പോകുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ പാട്ടുകേട്ട് വീട്ടിലേക്കു കേറിവരും. എല്ലാവരെയും സ്വാഗതം ചെയ്യുന്നപോലെ ഉമ്മറവാതിൽ എപ്പോഴും തുറന്നുകിടക്കും. പാഞ്ചാലിക്കു മാത്രമല്ല, എന്റെ അമ്മയ്ക്കും അക്ഷയപാത്രം കിട്ടിയപോലെയാണ്. എത്ര പേരുണ്ടായാലും ആരൊക്കെ വന്നാലും എല്ലാവർക്കുമുള്ള ഭക്ഷണമുണ്ടാകും അമ്മയുടെ അടുക്കളയിൽ... 

മറ്റുള്ളവരുടെ സന്തോഷത്താൽ മനസ്സുനിറച്ചിരുന്ന ആ അച്ഛന്റെ  കുഞ്ഞായി... ഓർമ്മകളിൽ ഓൾഡ് സ്‌പൈസ് മണവുമായി കാനഡയിലെ അച്ഛൻദിനാഘോഷം... ! 

ആഴങ്ങളിൽനിന്നു പെറുക്കിയെടുത്ത മുത്തുകൾ കൈയിൽപ്പിടിച്ചിരുന്നപ്പോൾ പുഴയൊന്നാകെ കണ്ണിൽനിറഞ്ഞു.... പിന്നെ , ഐ.സി.യുവിലെ തണുപ്പിൽ കവിളിൽ മുഖം ചേർത്തപ്പോൾ, കൈയിൽ അമർത്തിപ്പിടിക്കാൻ ശ്രമിച്ചു  വഴുതിപ്പോയ അച്ഛനോർമ്മകൾ....! 




Wednesday, May 31, 2017

ഓർമ്മപ്പുസ്തകത്തിലെ ജൂൺ

ചിലപ്പോൾ ചിണുങ്ങിക്കരഞ്ഞും മറ്റുചിലപ്പോൾ ആർത്തലച്ചു പൊട്ടിക്കരഞ്ഞും പെയ്യുന്ന മഴയോടൊപ്പം ജൂൺ മാസവും ഇങ്ങെത്തുകയായി. കാനഡയിലെ കുട്ടികൾക്ക് വേനലവധി തുടങ്ങുന്നതും  നാട്ടിലെ കുട്ടികൾക്ക് സ്കൂൾ വർഷം തുടങ്ങുന്നതും ഈ ജൂൺ മാസത്തിൽത്തന്നെ....

നാട്ടിലേക്ക് ഫോൺ ചെയ്യുമ്പോൾ കേൾക്കുന്നത് സ്കൂൾ തുറക്കുന്നതിന്റെ വിശേഷങ്ങൾ.... കുട്ടികളും മാതാപിതാക്കളും ഒന്നുപോലെ സന്തോഷത്തെക്കാളേറെ ആശങ്കകളാണ് പങ്കുവെക്കുന്നത്. അവധിക്കാലത്തുത്തന്നെ കുറെയേറെ പാഠഭാഗങ്ങൾ പഠിച്ചുവെച്ചിട്ടുണ്ടെങ്കിലും അടുത്തവർഷവും ഉയർന്ന മാർക്കുതന്നെ കിട്ടുമോ എന്നൊക്കെയുള്ള അച്ഛനമ്മമാരുടെ ആശങ്കകളുടെ ഭാണ്ഡവും പേറിയാണ് കുഞ്ഞുങ്ങൾ സ്കൂളിലേക്ക് പോകാൻ തയ്യാറാവുന്നത്. കൂട്ടുകാരെ കാണുന്നതിന്റെ സന്തോഷത്തോടൊപ്പം അവരിൽ ആരും തന്നെക്കാൾ കൂടുതൽ മാർക്ക് വാങ്ങുകയോ മുന്നിലാവുകയോ ചെയ്യരുതെന്ന സ്വാർത്ഥതാൽപര്യം കൂടെ സ്വകാര്യമായി സൂക്ഷിക്കുന്നുമുണ്ട്.

വിശേഷങ്ങൾ കേട്ടിരിക്കുമ്പോൾ , ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽ നിറം മങ്ങാത്ത ചിത്രങ്ങൾ ...!

മെയ്മാസത്തിന്റെ അവസാനത്തിൽ അമ്മവീട്ടിൽനിന്നു മടങ്ങിവരുന്നതോടെയാണ് സ്കൂൾ തുറക്കാറായി എന്ന ചിന്തയിലേക്ക് വരുന്നത്. എല്ലാത്തവണയും രാത്രിയിലാണ് വീട്ടിലെത്തുക. അന്നത്തെ ദിവസം ആകെയൊരു മൂഡോഫായതിനാൽ ഭക്ഷണംപോലും കഴിക്കാതെ നേരത്തെ കിടന്നുറങ്ങും.  

പിറ്റേന്ന് രാവിലെ പുതുതായി തയ്ച്ച യൂണിഫോമുകളുമായി  ജോണ്ചേട്ടൻ വരും . അവധിക്കാലം തുടങ്ങുമ്പോൾത്തന്നെ , യൂണിഫോമുകൾ തയ്ക്കാൻ അമ്മ ജോണ് ചേട്ടനെ ഏൽപ്പിച്ചിട്ടുണ്ടാവും. ഒരു ജോഡി യൂണിഫോം മാത്രം. കാരണം അന്നൊക്കെ എല്ലാ ദിവസവും യൂണിഫോം വേണ്ടായിരുന്നു ഞങ്ങൾക്ക് .... സ്കൂൾ ഇൻസ്പെക്ഷനു എ.ഇ.ഓ. വരുന്ന ദിവസം, പിന്നെ ഓഗസ്റ്റ് പതിനഞ്ച്,  ഒക്ടോബർ രണ്ട് തുടങ്ങിയ വിശേഷദിവസങ്ങളിലൊക്കെ മതിയായിരുന്നു യൂണിഫോം. അതുപോലും വാങ്ങാൻ കെൽപ്പില്ലാത്ത കുട്ടികളായിരുന്നു സ്കൂളിലെ ഭൂരിഭാഗവും. പേരു വെളിപ്പെടുത്താത്ത ഒരു നല്ലമനസ്സ് അവർക്കായി യൂണിഫോം, പുസ്തകം, കുട തുടങ്ങിയവ എല്ലാ വർഷവും സൗജന്യമായി നല്കിയിരുന്നു. ഒരിക്കൽ ആ സൗജന്യത്തിനായി ഞാനും അപേക്ഷ കൊടുത്തതാണ്. അതിന് പ്രധാനാധ്യാപികയുടെ മുറിയിലേക്ക് വിളിക്കപ്പെട്ടു, കുറെയേറെ വഴക്കും പുതിയ ചില അറിവുകളും അന്നു കിട്ടി... 

വൈകുന്നേരമാകുമ്പോൾ മുടിവെട്ടുകാരൻ ജോസപ്പേട്ടൻ വരും, എല്ലാവരുടെയും മുടിയൊക്കെ വെട്ടിക്കളഞ്ഞു നിരപ്പാക്കും. അവധിക്ക് നീട്ടിവളർത്തിയ മുടിയൊക്കെ ക്രോപ്പ് ചെയ്ത് ചെറുതാക്കിക്കളയും.  പിന്നെ, അമ്മ പിടിച്ചിരുത്തി കൈകാലുകളിലെ നഖങ്ങളൊക്കെ വെട്ടിവൃത്തിയാക്കും. ഇതൊക്കെയായിരുന്നു സ്കൂളിൽ പോകുന്നതിനു മുൻപുള്ള  ഞങ്ങളുടെ തയ്യാറെടുപ്പുകൾ.

ഒന്നാംക്ലാസ്സിൽ മാത്രമേ അമ്മ കൂടെ വന്നിട്ടുള്ളൂ. പിന്നെയുള്ള വർഷങ്ങളിലൊക്കെ മുതിർന്ന ക്ലാസ്സിലെ കുട്ടിയായിരുന്നു എന്നും... :) അടുത്തുള്ള ചേച്ചിമാരും ചേട്ടന്മാരുമൊക്കെ കൂട്ടുണ്ടായിരുന്നു. അവരുടെ കൂടെവിടാൻ അമ്മയ്ക്കും മടിയോ പേടിയോ ഇല്ലായിരുന്നു. ആറാംക്ലാസ്സ്‌വരെ അങ്ങനെയായിരുന്നു . ഏഴാംക്ലാസ്സിൽ എത്തിയപ്പോൾ കൂട്ടത്തിലെ സീനിയറാകാനുള്ള അവസരമായി. അപ്പോഴേക്കും ചേച്ചിമാരും ചേട്ടന്മാരുമൊക്കെ ഹൈസ്കൂളിലേക്ക് മാറിക്കഴിഞ്ഞിരുന്നു.

സ്കൂൾ തുറക്കുന്ന ദിവസം രാവിലെ കുളിച്ചൊരുങ്ങി, നല്ല ഉടുപ്പൊക്കെ ഇട്ടാവും പോകുന്നത്. ചിലപ്പോഴൊക്കെ മഴയും ഉത്സാഹത്തോടെ രാവിലെതന്നെ കൂട്ടായി എത്തും. അപ്പോൾ ഒന്നുകൂടെ  സന്തോഷംതന്നെയാണ്. സ്കൂളിലേക്ക് ഒന്നര കിലോമീറ്റർ നടപ്പുണ്ട്. പോകുന്ന വഴിയിൽ നിന്നു പല കൂട്ടുകാരും ഒപ്പംകൂടും. അവധിക്കാലരസങ്ങൾ പങ്കുവെച്ചും മറ്റും ബെല്ലടിക്കുമ്പോഴേക്കും സ്കൂളിൽ എത്തിച്ചേരും. 

അവിടെയും പഠിക്കേണ്ട വിഷയങ്ങളുടെ ഭാരമോ പരീക്ഷയുടെ ഭയമോ ഇല്ലായിരുന്നു. അടുത്ത ക്ലാസ്സിലും കൂട്ടുകാരൊക്കെ ഒപ്പമുണ്ടാകുമോ എന്ന ആകാംക്ഷ മാത്രമായിരുന്നു.... ഹാജർ വിളിച്ച് , പുതിയ ക്ലാസ്സിലേക്ക് വിടുമ്പോൾ പഴയ ക്‌ളാസ്സിലെ ടീച്ചറെ വിട്ടുപോകുന്നതിന്റെ സങ്കടം ടീച്ചർക്കും കുട്ടികൾക്കുമുണ്ടാകും. നല്ല കുട്ടികളായിരിക്കണമെന്നും നന്നായി പഠിക്കണമെന്നും പറയുമ്പോൾ ടീച്ചറുടെ സ്വരമിടറും. ആ സങ്കടവും ഉള്ളിൽപ്പേറി പുതിയ ക്ലാസ്സിലേക്ക് വരിവരിയായിപ്പോകും. അവിടെയും ഒരിക്കൽക്കൂടെ ഹാജർ വിളിക്കും. കുട്ടികൾക്ക് നല്ല പരിചയമുള്ള ടീച്ചർതന്നെയാണ്, എന്നാലും ടീച്ചർ സ്വയം പരിചയപ്പെടുത്തും. പിന്നെ, വാങ്ങേണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് തരും. അതൊക്കെ എഴുതിയെടുത്തുകഴിഞ്ഞാൽ ഒന്നാംദിവസം തീരുകയായി....

ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽനിന്നു ജൂണും മഴയും സ്‌കൂളും കുട്ടിക്കാലത്തിലെ ഓർമ്മകളുമായി തുള്ളിച്ചാടുകയാണ്... ഒരു സ്‌കൂൾക്കുട്ടിയായി കൂടെ ഞാനും ....!







  


Sunday, June 19, 2016

അച്ഛൻ - സ്നേഹത്തിന്റെ കുളിരും സുരക്ഷിതത്വത്തിന്റെ തണലും...



എന്നും എപ്പോഴും ഫേസ്ബുക്കിൽ നിറയെ  അമ്മസ്നേഹത്തിന്റെ പോസ്റ്റുകൾ. അതിലൊരു നിഴലായിപ്പോലും തെളിയാത്ത അച്ഛൻ .... അമ്മസ്നേഹത്തിന്  അമ്മിഞ്ഞപ്പാലിന്റെ മണവും നൈർമല്യവുമാണെങ്കിൽ അച്ഛൻസ്നേഹത്തിന് സുരക്ഷിതത്വത്തിന്റെ വജ്രകാഠിന്യവും ഹൃദയത്തിന്റെ ആർദ്രതയുമാണെനിക്കെന്നും.... 

ബാല്യത്തിലെ ഓർമ്മകളിൽ വല്ലപ്പോഴും ജോലിസ്ഥലത്തുനിന്നും വന്നെത്തുന്ന അതിഥിയായിരുന്നു അച്ഛൻ. കൊട്ടാരംഅമ്പലത്തിലെ താലപ്പൊലിക്ക് വെടിക്കെട്ടു കാണാൻ കൊണ്ടുപോകാം എന്ന വാഗ്ദാനം പാലിക്കാൻ ഓടിയെത്തിയതായിരുന്നു അത്തവണ. ഈ വെടിക്കെട്ട്‌ ഞങ്ങളുടെ നാട്ടുകാരുടെ ഒരു ദൗർബല്യമാണ് . അതിൽ ജാതിമതഭേദമില്ല. ആ സമയത്താണ് മറുനാടുകളിൽ ജോലി ചെയ്യുന്നവരും മറ്റും അവധിക്കുവരുന്നതും കൂട്ടുകാരും ബന്ധുക്കളും ഒക്കെയായി ഉത്സവത്തെ ആഘോഷമാക്കിത്തീർക്കുന്നതും .... 

സ്ലേറ്റിൽ ' എനിക്ക് മുണ്ടിനീരും പനിയുമാണ് ' എന്നെഴുതിവച്ച് രാവിലെ മുതൽ അച്ഛനെ കാത്തിരിക്കുകയാണ് , ... സന്ധ്യയായപ്പോൾ ആ കാത്തിരിപ്പ് ഗേറ്റിങ്കലായി ....   അച്ഛൻ ടാക്സിയിൽ വന്നിറങ്ങിയതും കൈയിലിരുന്ന സ്ലേറ്റ് പൊക്കിക്കാണിച്ചു. വാരിയെടുത്തുമ്മ വെച്ച് 'സാരോല്യ, ന്നാലും നമുക്ക് വെടിക്കെട്ടു കാണാൻ പോകാം' എന്നുപറഞ്ഞ് എന്റെ കുഞ്ഞു മനസ്സിനെ തൊട്ടു തലോടി. രാത്രിയിൽ അച്ഛന്റെ കൈയിൽ പിടിച്ചു വെടിക്കെട്ട്‌ കാണാൻ പോയത് അഭിമാനത്തോടെയാണ്. കാരണം, മുണ്ടിനീരും പനിയും ആയതുകൊണ്ട് എന്നെ കൊണ്ടുപോവില്ലെന്ന് കസിൻസ് രാവിലെ മുതൽ എന്നെ വേവലാതിയുടെ കയത്തിലേക്ക് തള്ളിയിട്ടു വേദനിപ്പിച്ചുകൊണ്ടിരുന്നു. ഒപ്പം, വെടിക്കെട്ട്‌ കാണാൻ പോകുമ്പോൾ അവർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന കളിസമാനങ്ങളുടെ വർണനകളും ഒക്കെ കണ്ണുനീരായി എന്റെ കവിളിലൂടെ ഒഴുകുന്നുണ്ടായിരുന്നു. പക്ഷേ,  അച്ഛൻ അതെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കി എനിക്കു തന്ന വാക്കു പാലിച്ചു. പിന്നെയും ഒരുപാട് ഉത്സവങ്ങൾക്ക് അച്ഛൻ കൊണ്ടുപോയിട്ടുണ്ടെങ്കിലും അന്നത്തെ ഉത്സവം ഒരു മഞ്ഞുതുള്ളി പോലെ ഹൃദയത്തിൽ പറ്റിച്ചേർന്നു നിൽക്കുന്നു.

അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ , യൂറിക്ക പരീക്ഷയുടെ സബ് ജില്ല തലത്തിൽ പരീക്ഷയെഴുതാൻ എന്നെയും അനിൽകുമാറിനെയും കൂട്ടി തൃപ്പൂണിത്തുറയ്ക്ക് പോയതാണ് സ്‌കൂൾ ഹെഡ്മിസ്ട്രസ് ആയ ട്രീസ ടീച്ചർ. ബസ് സ്റ്റാൻഡിൽ എന്നെ തനിച്ചാക്കി അനിൽകുമാറിനെയും കൊണ്ട് ടീച്ചർ എങ്ങോട്ടോ പോയി. ഇപ്പോൾ വരാമെന്നു പറഞ്ഞു പോയ ടീച്ചറെയും അനിൽകുമാറിനെയും കാണാതെ , പരിചയമില്ലാത്തിടത്ത് നിൽക്കുമ്പോൾ കരച്ചിൽ വന്നു ഉള്ളിൽ തിക്കുമുട്ടുകയായിരുന്നു. മണിക്കൂറുകളുടെ നിൽപ്പിനൊടുവിൽ അതു വഴി വന്ന ഒരു ബസ്സിൽ ഉണ്ടായിരുന്ന ഞങ്ങളുടെ മലയാളം മാഷ് , ബസ്സിൽ ഇരുന്ന് ഒറ്റയ്ക്ക് നില്ക്കുന്ന എന്നെ കാണുകയും വിളിച്ചു കേറ്റിക്കൊണ്ടു പോരുകയും ചെയ്തു. അന്ന് , കാലിലെ മുറിവ് കാരണം അച്ഛൻ ആശുപത്രിയിലായിരുന്നു. മാഷ്, നേരെ ആശുപത്രിയിലേക്കാണ് എന്നെയും കൊണ്ടു പോയത്.

അവിടെ,തൃപ്പൂണിത്തുറ സ്റ്റാൻഡിൽ എന്നെ വിട്ടിട്ടു പോയ ട്രീസടീച്ചർ .... ' എന്റെ കുഞ്ഞിനെ താ .... ' എന്ന് അവരോടു കയർക്കുന്ന അച്ഛനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു അച്ഛന്റെ സഹപാഠിയും സുഹൃത്തും കൂടിയായ ട്രീസ ടീച്ചർ.  'എന്റെ കുഞ്ഞിനെ തന്നാൽ മാത്രം മതി ' എന്ന് വീണ്ടും വീണ്ടും ഗദ്ഗധത്തോടെ പറയുന്നതും കേട്ടാണ് മാഷ് എന്നെയും കൊണ്ട് മുറിക്കകത്തു കയറുന്നത്. കണ്ടപാടെ ചേർത്തു പിടിച്ചു പൊട്ടിക്കരഞ്ഞ അച്ഛനോടൊപ്പം ഞാനും വിമ്മിക്കരഞ്ഞു കൊണ്ടിരുന്നു.

ഒരു സ്‌കൂളിൽ നിന്നും രണ്ടു കുട്ടികളെ പരീക്ഷക്കിരുത്തുകയില്ല. രണ്ടുമൂന്ന് പ്രാവശ്യം പരീക്ഷ എഴുതിച്ചിട്ടും ഒരേപോലെ മാർക്ക് കിട്ടിയതിനാൽ ആരെ തഴയും എന്ന ആശയക്കുഴപ്പത്തിലാണ് രണ്ടു പേരെയും ടീച്ചർ കൊണ്ടു പോയത്.  പിന്നെ, തിരികെ വന്ന് അനിൽക്കുമാറിന് വേണ്ടി എന്നെ ഒഴിവാക്കിയ കാര്യം അച്ഛനോടു പറയുകയായിരുന്നു അവർ . പാവപ്പെട്ട വീട്ടിലെ കുട്ടിയായ അനിൽക്കുമാറിന് അതൊരു സഹായമാകും എന്നൊക്കെ വിശദീകരിക്കാൻ ശ്രമിച്ച ടീച്ചറോട്, " എന്റെ കുഞ്ഞിന്റെ മനസ്സ് വേദനിപ്പിക്കേണ്ടായിരുന്നു, ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ മോളോട് പറഞ്ഞേനേ .... " ടീച്ചറുടെ ന്യായീകരണങ്ങൾ ചെവിക്കൊള്ളാൻ അച്ഛൻ കൂട്ടാക്കിയില്ല. അതിൽപിന്നീട്, ഒരു മത്സര പരീക്ഷയ്ക്കും അച്ഛൻ എന്നെ അയച്ചിട്ടില്ല.  അനിൽക്കുമാറിന്റെ പഠനച്ചെലവുകൾ അച്ഛൻ ഏറ്റെടുത്തത് , അനിൽക്കുമാറിനോട് എന്റെ കുഞ്ഞുമനസ്സിൽ വിദ്വേഷം ഉണ്ടാകാതിരിക്കാൻ വേണ്ടിക്കൂടിയാണ്. ഇന്നും എന്റെ നല്ലൊരു സുഹൃത്താണ് അനിൽകുമാർ.

ഇങ്ങിനെ  ഓർമ്മകളിൽ നിറയുന്ന ഒരുപാട് സംഭവങ്ങൾ....  എല്ലാത്തിലും നിറയുന്ന അച്ഛന്റെ സ്നേഹവും കരുതലും.... ചിറകിനു ബലം വരുന്നതിനു മുൻപേ കൂടു വിട്ടു പറക്കേണ്ടി വന്ന കിളിക്കുഞ്ഞിനോടുള്ള കരുതൽ എന്നും അച്ഛനുണ്ടായിരുന്നു. ആ അഭാവം നല്കുന്ന ശൂന്യതയിൽ പലപ്പോഴും അന്ധാളിച്ചു നില്ക്കുമ്പോൾ , നിനക്കാവും മോളെയെന്ന് അച്ഛൻ തോളിൽ തട്ടി ധൈര്യം പകരുന്ന തോന്നലാണ് ജീവിത പ്രതിസന്ധികളിൽ തളരാതെ പിടിച്ചു നിർത്തുന്നത് .



Sunday, June 5, 2016

ഒരു പെൺരാത്രിയുടെ കഥ







രാത്രികളുടെ സൗന്ദര്യത്തെക്കുറിച്ച് ആണ്‍സുഹൃത്തുക്കളുടെ വർണനകൾ കേട്ടിരിക്കുമ്പോൾ എന്തുകൊണ്ട് പെണ്ണുങ്ങൾക്ക് രാത്രികൾ അന്യമാകുന്നു എന്നോർത്ത് അസ്വസ്ഥപ്പെടുമായിരുന്നു. പിന്നെ, നമ്മുടെ സമൂഹത്തിന്റെ കൊട്ടിയടക്കപ്പെട്ട വാതിലുകൾക്ക് നേരെ തുറിച്ചു നോക്കി നെടുവീർപ്പിട്ട് അടുത്ത ജന്മത്തിലെങ്കിലും സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയുമെന്ന പ്രത്യാശയിൽ ആണ്‍സുഹൃത്തുക്കളോടുള്ള അസൂയയും നിറച്ചിരിക്കും. 

കാലം കടന്നു പോകെ കാനഡയിൽ എത്തിപ്പെട്ടു. എങ്കിലും ആദ്യകാലങ്ങളിൽ, വൈകുന്നേരം  ആറു മണിക്ക് മുന്നേ വീടിന്റെ സുരക്ഷിതത്വത്തിൽ അഭയം തേടുന്ന തനി മലയാളിയായി ജീവിച്ചു. 

ഒഴുക്കിലങ്ങിനെ നീന്തിപ്പോകുന്നതിനിടയിലാണ് ജിമ്മിയെ പരിചയപ്പെടുന്നത്. ആയിരത്തൊന്നു രാവുകൾ പോലെ ജിമ്മി ഒന്നൊന്നായി കഥകളുടെ ഒരു മാല കോർക്കുന്നത് അതിശയത്തോടെ കേട്ടിരുന്നു. ജിമ്മിയുടെ കഥകളിലുടനീളം രാത്രിയുടെ സൗന്ദര്യം നിറഞ്ഞു നിന്നു... ഒരു രാത്രിയെങ്കിലും സ്വന്തമാക്കണം എന്ന ആശ മാനം  മുട്ടോളം എന്റെയുള്ളിൽ  വളരുകയായിരുന്നു...!! 

അങ്ങിനെയിരിക്കെയാണ്‌ , മിസ്സിസ്സാഗ വിമൻസ് ഫോറത്തിൽ നിന്നും വരകളുടെ പെൺരാത്രി എന്ന പ്രോഗ്രാമിലേക്ക് ക്ഷണം കിട്ടുന്നത്. വരയ്ക്കാൻ അറിയില്ലെങ്കിലും ആ ക്ഷണം സ്വീകരിച്ചത് , മിസ്സിസാഗയുടെ തെരുവിൽ അപരിചിതരായ ഒരു കൂട്ടം പെണ്ണുങ്ങൾക്കൊപ്പം ഒരു രാത്രി എന്ന മോഹിപ്പിക്കുന്ന ആശയമായിരുന്നു. 

പല ഭാഷകൾ , പല വർണങ്ങൾ , പല സംസ്കാരങ്ങൾ .... എങ്കിലും തെരുവിൽ നിറഞ്ഞത് സൗഹൃദത്തിന്റെ ചിലമ്പൊലികളായിരുന്നു. ഇഷ്ടമുള്ളതെന്തും വരയ്ക്കാം. ഇഷ്ടം പോലെ തിന്നാം, കുടിക്കാം.... കൂട്ടു കൂടാം. 

രാത്രി 8 മണിയോടെ സെലിബ്രേഷൻ സ്ക്വയറിൽ എത്തിയപ്പോൾ കണ്ടത് , പരസ്പരം പരിചയപ്പെടുന്നവരുടെ തിരക്കാണ്. ആ തിരക്കിൽ അലിയാനുള്ള സങ്കോചത്തോടെ എല്ലാം കണ്ടു കൊണ്ട് ഒരു കോണിൽ ഒതുങ്ങി നിന്നു. അപ്പോഴാണ് വിടർന്ന ചിരിയുമായി ജയ്മി പരിചയപ്പെടാൻ എത്തിയത്. വളരെ പെട്ടന്ന് അപരിചിതത്വത്തിന്റെ മൂടുപടം അഴിഞ്ഞു വീഴുകയും ചിരപരിചിതരെ പോലെ വർത്തമാനത്തിലേക്ക് ഒഴുകിപ്പോകുകയും ചെയ്തു. ജയ്മി, പെൺരാത്രിയിൽ പങ്കെടുക്കുന്നത് ഇത് മൂന്നാം തവണയാണ്. അതിനാൽത്തന്നെ , കുറെ പരിചയക്കാരും ഉണ്ടായിരുന്നു. ഔദ്യോഗികമായ പരിചയപ്പെടലിനു മുന്നേ എല്ലാവരും സുഹൃത്തുക്കളായി മാറുന്ന കാഴ്ചകളായിരുന്നു എങ്ങും... ഇരുപത്തഞ്ചിനും അൻപതിനും ഇടയിൽ പ്രായമുള്ള  പതിനെട്ടു  സ്ത്രീകൾ .... ഒരു രാത്രി സ്വന്തമാക്കാൻ ആഗ്രഹിച്ചു വന്നവർ ... വരകളുടെ പെൺരാത്രിയിൽ എന്നെപ്പോലെ ആദ്യമായി വരുന്നവരും മുൻവർഷങ്ങളിൽ  വന്നവരും ഉണ്ടായിരുന്നു.  

ഔദ്യോഗികമായ പരിചയപ്പെടുത്തലും പരിപാടിയുടെ ഉത്ഘാടനവും വളരെ വേഗം കഴിഞ്ഞു. ഇഷ്ടമുള്ള ചിത്രങ്ങൾ കാൻവാസിൽ ഇഷ്ടമുള്ള പോലെ വരയ്ക്കാം, അല്ലെങ്കിൽ വരയ്ക്കുന്നവരെ സഹായിക്കാം. ആ രാത്രി മുഴുവൻ വരയ്ക്കാനും ആഘോഷിക്കാനും ഉള്ളതാക്കി മാറ്റി എല്ലാവരും.... വരയ്ക്കാൻ പഠിക്കുന്നവർ , അല്ലെങ്കിൽ ആദ്യമായി കാൻവാസും ബ്രഷും കയ്യിലെടുക്കുന്നവർ വരയ്ക്കുന്ന ചിത്രം തന്നെ ഞാനും വരയ്ക്കാൻ ശ്രമിച്ചു. അതായത്, 'മാൽഗുഡി ഡേയ്സ്' എന്ന സിനിമയിൽ അനൂപ്‌ മേനോന്റെ കഥാപാത്രം പറയുന്ന പോലെ രണ്ടു മലകൾ, അതിനു നടുവിലെ സൂര്യൻ, പുഴയിലൂടെ പോകുന്ന വഞ്ചി, കരയിൽ ഒരു തെങ്ങ്, ആകാശത്തിലൂടെ പറക്കുന്ന രണ്ടു കിളികൾ .... ഇതൊക്കെ തന്നെയായിരുന്നു എന്റെയും സൃഷ്ടികൾ....!! 

രാത്രി യാമങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ, ആഹ്ലാദത്തിമിർപ്പുകൾ കൂടി വരികയാണ്‌. പരസ്പരം ചിത്രങ്ങൾ നോക്കി പ്രോത്സാഹിപ്പിക്കുകയും ഇടയ്ക്ക് കളിയാക്കലുകളും ഒക്കെയായി കെട്ടഴിഞ്ഞ പട്ടം പോലെ പാറിപ്പറക്കുകയാണ് പെൺകൂട്ടം. കൂട്ടത്തിലുണ്ടായിരുന്ന നല്ല ചിത്രകാരികളായിരുന്നു ഇറാനിൽ നിന്നുള്ള സുബുഹിയും കൊറിയയിൽ നിന്നുള്ള ഗ്ലോറിയയും ആഫ്രിക്കയിൽ നിന്നുള്ള സ്റെഫാനിയും ...  മറ്റുള്ളവരെ സഹായിച്ചും പ്രോത്സാഹിപ്പിച്ചും അവർ എല്ലായിടത്തും ഓടി നടന്നു.  ലഹരി പകരുന്നതായിരുന്നു ആ രാത്രിയുടെ പെൺകൂട്ടായ്മ...!!

കളിയും ചിരിയും ബഹളങ്ങളും ഒക്കെയായി രാത്രി വളരുമ്പോൾ , എന്റെ മനസ്സ് ചിന്തകളുടെ ചിറകിലേറി പറക്കുകയായിരുന്നു. ഇതായിരുന്നോ ഞാൻ ആഗ്രഹിച്ച രാത്രി, അല്ല .... ഒരിക്കലുമല്ല.... ഒരു സുരക്ഷിതത്വത്തിന്റെ നടുവിലെ രാത്രിയല്ല എന്റെ സ്വപ്നത്തിൽ.... എന്റെ നാട്ടിലെ തെരുവിലൂടെ ഭയമില്ലാതെ ഇഷ്ടം പോലെ നടക്കാൻ കഴിയണം. കൂട്ടുകാരോടൊത്ത് കലുങ്കിലിരുന്നു വെടി പറയാനും പൊട്ടിച്ചിരിക്കാനും കഴിയണം. തനിയെയോ കൂട്ടുകാരോടൊപ്പമോ ബീച്ചിലും പാർക്കിലും സിനിമയ്ക്കും പോകാൻ കഴിയണം. ബസ്സിലും ട്രെയിനിലും ഭയമില്ലാതെ യാത്ര ചെയ്യാൻ കഴിയണം. ആക്രമിക്കപ്പെടുമെന്ന ഭയമില്ലാതെ ഒരു പെണ്ണായി ജീവിക്കാൻ കഴിയണം.

പക്ഷേ, കേരളത്തിൽ ജനിച്ചു വളർന്ന എനിക്ക് അതിനു കഴിയുന്നില്ല. ചെറുപ്പം മുതൽ മനസ്സിൽ വേരുപിടിച്ചു പോയ ആ ഭയം , കാനഡയിലോ ലോകത്തിന്റെ ഏതു കോണിലോ ആയാലും വിട്ടു പോകില്ല. എത്രയൊക്കെ ധൈര്യം പറഞ്ഞാലും ആ ഭയം ഈ ജന്മം മുഴുവൻ കൂടെയുണ്ടാവും. അതുപോലെ തന്നെ സംശയത്തിന്റെ നിഴൽക്കണ്ണുകൾ ഓരോ പുരുഷന്റെ നേർക്കും നീളുകയും അറിയാതെ തന്നെ ജാഗ്രത പുലർത്തുകയും ചെയ്യും.








Monday, October 5, 2015

പാട്ടുപാലത്തിലൂടെ കൽക്കട്ടയിലേക്കൊരു യാത്ര


ശ്രീമതി.മിംലു സെന്നിന്റെ 'ബാവുൾ ജീവിതവും സംഗീതവും' വായിച്ച് കൽക്കത്തയിലേക്ക് , പ്രത്യേകിച്ച് ബാവുൾ സംഗീതമേള നടക്കുന്ന കെന്ദുളിയിലേക്ക് ഒരു യാത്ര പോകണമെന്ന് ആശിച്ചിരുന്നതാണ്. എന്നാൽ അതങ്ങിനെ നീണ്ടു നീണ്ടു പോയ്‌ക്കൊണ്ടിരുന്നു. പിന്നത്തേക്ക് മാറ്റി വെച്ച ആഗ്രഹങ്ങളുടെ പട്ടികയിൽ  സ്ഥാനം പിടിച്ച ആ യാത്രയും ഓർമയിൽ നിന്നും മങ്ങി മങ്ങിപ്പോയിക്കൊണ്ടിരുന്നു. അപ്പോഴാണ് വി.മുസഫർ അഹമ്മദിന്റെ 'ഏക്‌താരയിലെ പാട്ടുപാലങ്ങൾ' എന്ന പുസ്തകവുമായി മുബി വരുന്നത്.   

പാട്ടു പാലത്തിലൂടെ സഞ്ചരിച്ച് ഞാൻ എത്തിച്ചേർന്നത് ആറു വർഷത്തെ കൽക്കട്ട (അന്ന് കൊൽക്കൊത്ത ആയി മാറിയിരുന്നില്ല) ജീവിതത്തിലേക്കാണ്. ജീവിതാനുഭവങ്ങളുടെ ആദ്യ പാഠങ്ങളിലേക്കാണ്. കണ്ണീരും ചിരിയും ഇടചേർന്ന നാളുകളിലേക്കാണ്...

ഓർമകളുടെ പ്രവാഹത്തിന് മഴക്കാലത്തെ ഹൂഗ്ലിയെക്കാൾ വേഗമായിരുന്നു, അടിത്തട്ട് കലങ്ങി മറിഞ്ഞ് , എല്ലാം കൂടെ ഒന്നിച്ച് .... റിക്ഷാ വാലകൾ, പാൽക്കാരൻ, ജോലിക്കാരികൾ, സുഹൃത്തുക്കൾ, ബാബറി മസ്ജിദ് കലാപം, സിനിമാശാലയുടെ മുന്നിലെ കൊലപാതകം, ജീവിതം പിടിച്ചു പറിച്ചു കൊണ്ട് പോയവർ ..... എല്ലാമെല്ലാം .... 

എന്നാൽ, എല്ലാത്തിനും മീതെ തെളിഞ്ഞു വന്നൊരു മുഖമാണ് കമലയുടേത്. ബംഗാളിന്റെ  ഗ്രാമീണ ജീവിതത്തിന്റെ, സംഗീതത്തിന്റെ വഴികളിലൂടെ എന്നെ കൊണ്ടു പോയത് കമലയാണ്. 
കൽക്കട്ടയിലെ   ജീവിതകാലത്ത് വീട്ടുജോലികളിൽ സഹായിക്കാൻ വന്നിരുന്ന കമല തികച്ചും ഒരു ഗ്രാമീണ സ്ത്രീയായിരുന്നു. അവരോടു സംസാരിച്ചാണ് ബംഗാളി സംസാരിക്കാൻ പഠിച്ചത്. കാരണം, കമലക്ക് ഹിന്ദി അറിയില്ലായിരുന്നു. ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നും ഭാഗ്യം തേടി കൽക്കട്ടയിൽ  എത്തിയ കുടുംബത്തിലെ മരുമകളായിരുന്നു കമല.  ഒരു കൌമാരക്കാരി പെണ്‍കുട്ടി എന്നേ അവളെ കണ്ടാൽ തോന്നൂ, എന്നാൽ 9,8,6,3,1  എന്നിങ്ങിനെ പ്രായമുള്ള അഞ്ചു മക്കളുടെ അമ്മയായിരുന്നു അന്നവൾ.... സാരിത്തലപ്പിനാൽ മുഖം മറച്ച്, അരയിൽ നിറയെ താക്കോൽക്കൂട്ടവുമായി , കാലിലെ ചിലമ്പിൽ നിന്നും സംഗീതം പൊഴിച്ചു കൊണ്ട് അവൾ വരുന്നത് കണ്ടാൽ, ഏതോ പെയിന്റിങ്ങിൽ നിന്നും ഇറങ്ങി വരികയാണെന്നേ തോന്നൂ...  അവരുടെ ആദ്യ ജോലിക്കായിട്ടാണ് എന്റെയടുത്ത് എത്തിയത്.  വളരെ മനോഹരമായി പാട്ടുകൾ പാടുമായിരുന്നു കമല. മിക്കതും നാടൻപാട്ടുകൾ....  അവർ പാടിയിരുന്നതിൽ ബാവുൾ ഗാനങ്ങൾ ഉണ്ടായിരുന്നോ എന്നറിയില്ല, വളരെ ഹൃദ്യമായതും കണ്ണു നിറയ്ക്കുന്നതുമൊക്കെയായിരുന്നു. അർത്ഥം അറിയില്ലെങ്കിലും അവർ പാടുന്നത് കേട്ടാൽ തന്നെ ഹൃദയം നിറഞ്ഞ് കണ്ണിലൂടെ പുറത്തേക്ക് തുളുമ്പുമായിരുന്നു.  സിനിമാഗാനങ്ങൾ അല്ലായിരുന്നതിനാൽ അവളുടെ പാട്ടുകൾ ഏതായിരുന്നു എന്നു പറയാൻ കഴിയുന്നില്ല. 

കണ്ണടച്ചിരുന്ന് പാട്ടു   പാടി നമ്മെ കരയിപ്പിക്കുമെങ്കിലും എപ്പോഴും പ്രസന്നവതിയായിരുന്നു കമല. കമല ജോലികൾ ചെയ്യുന്നത് നോക്കി നിൽക്കുമ്പോൾ ഭക്തിപൂർവ്വം പൂജ ചെയ്യുകയാണോ എന്ന് തോന്നിപ്പോകും. ഞാൻ ഇങ്ങിനെ ബംഗാളിയും ഹിന്ദിയും കലർത്തി  സംസാരിക്കുമ്പോൾ ചിരിച്ചു കൊണ്ട് തെറ്റു തിരുത്തിത്തരുന്ന ക്ഷമയുള്ള അധ്യാപികയായി മാറും അവൾ. 

എന്നെ ബംഗാളി പാചകം പഠിപ്പിച്ചതും കമലയാണ്. ഉരുളക്കിഴങ്ങ് ചേർത്ത് വെച്ച മീൻ കറിയോട് കേരളത്തിൽ നിന്നു ചെന്ന എനിക്ക് ഒരുമാതിരി യ്യേ ... എന്ന മനോഭാവമായിരുന്നു. പക്ഷേ, കമല അതുണ്ടാക്കി തന്നപ്പോഴാണ്‌ രുചിയുടെ മായാലോകം തീർക്കാൻ ഉരുളക്കിഴങ്ങിനും കഴിയുമെന്ന് തിരിച്ചറിയുന്നത്‌. കഷണങ്ങളാക്കിയ റൂയ് മാചറും ഉരുളക്കിഴങ്ങും  ഉപ്പും മഞ്ഞളും പുരട്ടി  വെച്ച് കടുകെണ്ണയിൽ പാതി വറുത്തെടുത്തു, അതേ എണ്ണയിലേക്ക് ജീരകം പൊട്ടിച്ച് കല്ലിൽ വെച്ച് അരച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് വഴറ്റി  അരിഞ്ഞു വെച്ച തക്കാളിയും ഉള്ളിയും ചേർത്തു വീണ്ടും വഴറ്റി മഞ്ഞൾപ്പൊടിയും മുളകുപൊടിയും ജീരകപ്പൊടിയും ചേർത്ത് നന്നായി വീണ്ടും വീണ്ടും വഴറ്റിയെടുത്ത് പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളക്കുമ്പോൾ വറുത്തു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും മീനും ചേർത്ത് അടച്ചു വെച്ച് ചെറുതീയിൽ പാകപ്പെടുത്തിയെടുക്കുന്നതിന്റെ രുചിയോർത്ത് ഇപ്പോഴും നാവിലെ രസമുകുളങ്ങൾ തരിക്കുന്നുണ്ട്.....   

ഞാൻ ഗർഭിണിയായിരുന്ന കാലത്തായിരുന്നു കമലയുടെ സ്നേഹവും ആത്മാർത്ഥതയും ഹൃദയത്തെ തൊട്ടു വിളിച്ചത്. എന്നും എന്തെങ്കിലുമൊക്കെ എനിക്കായി കൊണ്ടു വരും അവൾ. ഒന്നുമില്ലെങ്കിലും ഒരു കുഞ്ഞു പൂവെങ്കിലും വഴിയിൽ നിന്നും പറിച്ചു കൊണ്ടു വരും. വൈകുന്നേരങ്ങളിൽ നിർബന്ധിച്ചു നടക്കാൻ കൊണ്ടു പോകും. പാർക്കിലെ കുഞ്ഞുങ്ങളുടെ കളിയും ബഹളവും ഒക്കെ കണ്ട് പതിയെ ഞങ്ങൾ മടങ്ങും. അവളുടെ ഗ്രാമീണ ബംഗാളി എനിക്ക് മനസിലാകുന്നില്ല എന്നതൊന്നും കമലക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല. നല്ലൊരു ശ്രോതാവിനെ കിട്ടിയ സന്തോഷമാണോ എന്തോ അവൾ ഒരുപാട് സംസാരിച്ചിരുന്നു അന്നൊക്കെ.... 

പ്രസവത്തിനായി അമ്മയുടെ അടുക്കലേക്ക് പോയ ഞാൻ അമ്മയുടെയും അമ്മായിയമ്മയുടേയും പരിചരണങ്ങളൊക്കെ കഴിഞ്ഞു തിരിച്ചു വരുമ്പോഴേക്കും അഞ്ചെട്ടു മാസങ്ങൾ കഴിഞ്ഞിരുന്നു. വന്ന ഉടനെ കമലയെയാണ് അന്വേഷിച്ചത്. 

പതിവു പോലെ ചിരിച്ചു കൊണ്ട് കേറിവന്ന കമലക്ക് പക്ഷേ പറയാനുണ്ടായിരുന്നത്, ഒരുപാട് സങ്കടങ്ങളായിരുന്നു. അവളുടെ ഒമ്പതു വയസുകാരി മൂത്ത മകൾക്ക് കല്യാണാലോചന വന്നതും അതിനു സമ്മതിക്കാതെ ആ കുട്ടി വീടു വിട്ടോടിപ്പോയതും ഒക്കെ പറയുമ്പോൾ കമലയുടെ സ്വരത്തിൽ സങ്കടമില്ലായിരുന്നു. എന്നാൽ , മൂത്ത മകൾക്ക് പകരം എട്ടു വയസുകാരിയായ രണ്ടാമത്തവളെയായാലും മതിയെന്ന ചെക്കൻ വീട്ടുകാരുടെ നിർബന്ധത്തിന് ഭർത്താവും അച്ഛനും സമ്മതിച്ചത് പറയുമ്പോൾ അവൾ, വിങ്ങിപ്പൊട്ടുകയായിരുന്നു. 

മക്കൾക്ക് പഠിക്കാൻ കഴിയും എന്നതായിരുന്നു കൽക്കത്തക്ക് വരുമ്പോൾ കമലയുടെയും ഭർത്താവിന്റെയും സ്വപ്നം. എന്നാൽ, അച്ഛന്റെ വരുതിയിൽ നിന്നും പുറത്തു കടക്കാൻ ഭർത്താവിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം എന്നു പറഞ്ഞ് കമല, സാരിത്തലപ്പിനാൽ കണ്ണു തുടച്ചു. 

ഒക്ടോബർ 2 - ലെ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചത്.




Friday, September 4, 2015

ഗുരുക്കന്മാരുടെ പാവനസ്മരണയിൽ ...!



സെപ്റ്റംബര്‍ 5 - അദ്ധ്യാപക ദിനം:
                

ഒന്നാം ക്ളാസ്സിലെ ആദ്യ ദിനത്തിലേക്ക് അമ്മയുടെ കയ്യും പിടിച്ചു ആശങ്കയോടെ കടന്നുചെന്നത് ഇന്നലെയെന്നോണം ഓർമ്മകളിൽ നിറയുന്നു.  അമ്മയുടെ കരവിരുതിൽ വിരിഞ്ഞ വയലറ്റുപൂക്കളും പച്ചഇലകളും കൊണ്ട് മനോഹരമാക്കിയ വെള്ള കോട്ടണ്‍ ഉടുപ്പും ഇട്ട് വലിയ ഗമയിൽ വീട്ടിൽ നിന്നും ഇറങ്ങി. 

 'ഞാൻ സ്കൂളിൽ ചേരാൻ പോവാ' ന്ന് വഴിയിലെ കാക്കയോടും പൂച്ചയോടും മാത്രമല്ല, കിളികളോടും പൂക്കളോടും വരെ വീമ്പുപറഞ്ഞു... അമ്മയോടും അപ്പച്ചിയോടും അവിടെ കിട്ടാൻ പോകുന്ന പുസ്തകങ്ങളെയും കൂട്ടുകാരെയും പറ്റി ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. ... പക്ഷേ, എന്റെ പ്രതീക്ഷകൾക്കു വിപരീതമായി വിവിധ ശ്രുതികൾ ഇടകലർന്ന കരച്ചിലിന്റെ ഗാനമേളയിലേക്കാണ് കാലെടുത്തു വെച്ചത്. ആ ഗാനമേളയിൽ പങ്കു ചേരണോ വേണ്ടയോ എന്നു ശങ്കയിൽ നിൽക്കുമ്പോൾ ചന്ദനക്കുറിയൊക്കെ ഇട്ട്, മുഖം നിറയെ ചിരിയുമായി വന്ന ഒരു സുന്ദരി കൈയിൽ പിടിച്ചു കൊണ്ടുപോയി മുൻബെഞ്ചിൽ ഇരുത്തി. അടുത്ത്, ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ടിരുന്ന കുട്ടിയുടെ കവിളിൽ ഒന്നു  തലോടി ,'യ്യേ, ചുന്നരിക്കുട്ടി ങ്ങിനെ കരയ്യേ ... ' എന്നു പറഞ്ഞ് വീണ്ടും വാതിൽക്കലേക്കു  പോയി.... അതായിരുന്നു പ്രഭാവതി ടീച്ചർ ...!! പേരുപോലെ പ്രഭ പരത്തി കുട്ടികളുടെ പ്രിയ അദ്ധ്യാപികയായി മാറിയ ടീച്ചറിന്റെയും ആദ്യദിനമായിരുന്നു അതെന്നറിയാൻ പിന്നെയും വർഷങ്ങൾ ഒരുപാടു വേണ്ടിവന്നു.... കാലം ഓടിയോടി പോകുന്നതിനിടയിൽ പ്രഭാവതി ടീച്ചറുടെ ഒന്നാം ക്ലാസ്സിലൂടെ ആയിരക്കണക്കിന് കുട്ടികൾ അറിവിന്റെ ലോകത്തേക്ക് കരഞ്ഞുകൊണ്ടു  കയറി വരികയും ചിരിച്ചു കൊണ്ടിറങ്ങിപ്പോവുകയും ചെയ്തു.... !

കാലചക്രം കറങ്ങി വന്നപ്പോൾ ,അതേ സ്കൂളിൽ അദ്ധ്യാപികയായി. ആദ്യദിവസത്തെ അസംബ്ളിയിൽ കുട്ടികൾക്കു പുതിയ അദ്ധ്യാപികയെ പ്രഭാവതിടീച്ചർ പരിചയപ്പെടുത്തിയത്, 'വയലറ്റുപൂക്കളും പച്ച ഇലകളും കൊണ്ട് മനോഹരമാക്കിയ വെള്ള കോട്ടണ്‍ ഉടുപ്പും ഇട്ട് അമ്മയുടെ കയ്യിൽ പിടിച്ചു നിന്ന ബാലികയെ'പ്പറ്റി പറഞ്ഞു കൊണ്ടായിരുന്നു.... ആദ്യാക്ഷരം പകർന്നു തന്ന ഗുരുക്കൻമാരോടൊപ്പം അതേ വിദ്യാലയത്തിൽ പഠിപ്പിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു....  

തെറ്റുകൾ ചൂണ്ടിക്കാണിച്ച് തിരുത്താൻ വേണ്ടി വഴക്കു പറയുമ്പോഴും സ്നേഹവും കാരുണ്യവും ലോപമില്ലാതെ വിദ്യാർത്ഥികളിലേക്ക് ചൊരിഞ്ഞ എല്ലാ അദ്ധ്യാപകർക്കും മുന്നിൽ നന്ദിയുടെ കൂപ്പുകൈകളുമായി ... !



Monday, September 15, 2014

കനലെരിയും കാലം - കൂത്താട്ടുകുളം മേരി


അമ്മ വീടിന്റെ ഉമ്മറക്കോലായിൽ വല്യമ്മാമന്റെയും സുഹൃത്തുക്കളുടെയും സംസാരത്തിലാണ് ഇടയ്ക്കിടെ കെ.ആർ എന്നും കൂത്താട്ടുകുളം മേരി എന്നുമൊക്കെ കേട്ടിട്ടുള്ളത്. അതാരെന്ന് അടുക്കളക്കെട്ടിൽ അന്വേഷിച്ചതിന് "പെണ്ണിന് വേറൊന്നും അറിയാനില്ലേ... ? " എന്ന ചോദ്യത്തോടൊപ്പം തലക്കൊരു കിഴുക്കും കിട്ടി. അവിടുന്ന് പുറത്തേക്കിറങ്ങി വെറുതെ പറമ്പിലൂടെ നടക്കുമ്പോഴും ആ പേരുകൾ മനസ്സിൽ നിറഞ്ഞു നിന്നു. ഇനിയും ചോദിക്കാൻ പറ്റിയ ഒരാളുണ്ട്, വല്യേട്ടൻ .... !  കോളേജ് വിട്ടു വരുന്നതു വരെ കാത്തിരിക്കുക തന്നെ.... 

വല്യേട്ടൻ , വളരെ ലളിതമായി പറഞ്ഞു തന്നത് ഇന്നും തെളിമയോടെ ഓർമയിലുണ്ട്... "പാവങ്ങൾക്കായി ജീവിക്കുന്ന മനുഷ്യസ്നേഹിയായ ഒരു ചേച്ചി.... " അന്നത്തെ എന്റെ കുഞ്ഞുമനസ്സിനെ തൃപ്തിപ്പെടുത്താൻ അതു ധാരാളമാണെന്ന് വല്യേട്ടന് നന്നായി അറിയാമായിരുന്നു.

കാലങ്ങൾ പോകെ വല്യമ്മാമനും വല്യേട്ടനും പറയുന്ന കഥകളിലൂടെ കമ്യൂണിസത്തിലേക്ക് ആകർഷിക്കപ്പെടുമ്പോൾ രണ്ടു കെ. ആർമാരുടെയും ആരാധികയായിത്തീർന്നിരുന്നു.

രാജാവിനും രാജവാഴ്ചക്കുമെതിരെ ഒറ്റയാൾ സമരം പ്രഖ്യാപിച്ചു ക്ലാസ്സു വിട്ടിറങ്ങിയിടത്ത് നിന്നാണ് കൂത്താട്ടുകുളം മേരിയുടെ ചരിത്രം വേറിട്ടതായത്. പിന്നീട് സ്വാതന്ത്ര്യ സമരത്തിലും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും ത്യാഗപൂർണമായ സാന്നിദ്ധ്യമായി.... നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടിയിൽ ധീരയായ ഒളിപ്രവർത്തകയായി... ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിന്റെയും ജയിൽ ജീവിതത്തിന്റെയും ഇരയായി.... കെ. ആർ എന്റെയുള്ളിൽ വാനോളം വളരുകയായിരുന്നു.



കാലിന്റെ സർജറിയും ഫിസിയോതെറാപ്പിയും ഒക്കെ കഴിഞ്ഞ്, തിരികെ കാനഡക്ക് പോരാറായ സമയത്താണ് ചെന്നൈയിൽ നിന്നും പ്രിയ സുഹൃത്ത്‌ സുനിൽ കൃഷ്ണൻ  കാണാനെത്തിയത്. സുനിലിന്റെ സമ്മാനമായി ലഭിച്ചത് , 'കനലെരിയും കാലം' എന്ന കൂത്താട്ടുകുളം മേരിയുടെ തീക്ഷണമായ ജീവിതാനുഭവം രേഖപ്പെടുത്തിയ പുസ്തകമായിരുന്നു. യാദൃശ്ചികമാകാം , കൂത്താട്ടുകുളം മേരിയുടെ അന്ത്യം അതിന് ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു. പഴയകാല സ്മരണകളിലൂടെ കടന്നു പോകുന്ന ദിവസങ്ങളായിരുന്നത്. വല്യേട്ടന്റെ കൂടെ ഒരു സുഹൃത്തിന്റെ വീട്ടിൽ വെച്ച് ഒരിക്കൽ , ഒരിക്കൽ മാത്രം കൂത്താട്ടുകുളം മേരിയെന്ന കെ. ആറിനെ കാണാൻ ഭാഗ്യം ലഭിച്ചതൊക്കെ സ്മരണകളിൽ നിറഞ്ഞ ദിവസങ്ങളായിരുന്നു....

തൊണ്ണൂറുകളിൽ പോലും  ഊർജ്ജസ്വലയായിരുന്ന , വെറുതെയിരിക്കാൻ ഇഷ്ടപ്പെടാതിരുന്ന കെ.ആറിന് ആ രണ്ടാം ബാല്യത്തിലാണ് ചിത്രരചന ഒരു ഹരമായി മാറിയത്. 2010 ഫെബ്രുവരിയിൽ എറണാകുളത്ത് തന്റെ ചിത്രപ്രദർശനം നടത്തുകയും ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടി ഒന്നാകണമെന്ന സ്വപ്നം ബാക്കി വെച്ച് 2014 ജൂണ്‍ 22 ന് കെ. ആർ എന്ന കൂത്താട്ടുകുളം മേരി ഈ ലോകത്തു നിന്നും യാത്രയായി 


Sunday, August 17, 2014

മേപ്പിളിലകളുടെ വായനക്കൂട്ടം



മെയ് നാല് ശനിയാഴ്ച

പനി, തൊണ്ടവേദന, ശ്വാസം മുട്ടൽ എല്ലാം കൂടെ കിടക്കയിൽ തളച്ചിട്ടിട്ട് രണ്ടാഴ്ചയായി...  ദ്രാവകരൂപത്തിലെ ഭക്ഷണവും ചൂടു പിടുത്തവും ഇൻഹേലറും ഒക്കെയായി ദിവസങ്ങൾ ഇഴഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഇന്നത്തെ വായനക്കൂട്ടത്തിൽ പങ്കെടുക്കാനാവില്ലല്ലോ എന്ന ആശങ്കയും സങ്കടവുമായി ശനിയാഴ്ച നേരം പുലർന്നു. അന്നത്തെ വായനക്കൂട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു, പതിവുപോലെ ഏതെങ്കിലും ഭക്ഷണശാലയിൽ വെച്ചല്ല, നിർമല തോമസിന്റെ ഹാമിൽട്ടണിലെ വീട്ടിൽ വെച്ചാണ്. നാട്ടിൽ പോയി വന്ന നിർമല കൊണ്ടു വന്ന നാടൻ വിഭവങ്ങളുടേയും മലയാളം പുസ്തകങ്ങളുടെയുമൊക്കെ വിവരണങ്ങൾ ഫേസ്ബുക്ക് മെസേജുകളിലൂടെ  കേട്ടറിഞ്ഞു കൊതിപിടിച്ചുള്ള കാത്തിരിപ്പാണ്. പോരാത്തതിന് 'ഗോ ബസ്' എന്നറിയപ്പെടുന്ന ഇന്റർസിറ്റി ബസിലെ ആദ്യ യാത്രയുടെ ത്രില്ലും... !



മുബിയും ജൂനയുമായി യാത്രയുടെ ഒരുക്കങ്ങൾ,  ചർച്ചകൾ ഒക്കെ ഒരാഴ്ച മുൻപേ തുടങ്ങിയിരുന്നു. അതിനിടയിലാണ് പനിയുടെ താണ്ഡവം.... വെള്ളിയാഴ്ച വൈകിട്ടു വരെ പോകും എന്ന തീരുമാനത്തിൽ ഉറച്ചു നിന്നതിനാലാവണം , ശനിയാഴ്ച കിടക്കയിൽ നിന്നും എണീക്കാൻ പോലും പറ്റാതായിപ്പോയത്.


രാവിലെ തന്നെ മുബിയെ വിളിച്ചു, " എനിക്ക് എണീക്കാൻ പോലും വയ്യല്ലോ, ന്താ പ്പോ ചെയ്യാ...? "  തൊണ്ടയിടറി , കണ്ണു നിറഞ്ഞുള്ള ചോദ്യത്തിൽ മുബിയും സെന്റിയായി,  ഗോ ബസ് എന്ന സ്വപ്നം എവിടെയൊക്കെയോ ഇടിച്ചു മറിഞ്ഞു വീഴുന്ന ശബ്ദമാണോ ഫോണിൽ കേട്ടതെന്ന സംശയത്തിൽ ഫോണിനെ തുറിച്ചു നോക്കി.

കുറച്ചു കഴിഞ്ഞപ്പോൾ , നിർമലയുടെ കോൾ, " വയ്യെങ്കിൽ കുഞ്ഞൂസ് വരേണ്ട കേട്ടോ, നമുക്ക് വേറൊരു ദിവസത്തേക്ക് മാറ്റി വെക്കാം. " സാന്ത്വനത്തിന്റെ മയിൽ‌പ്പീലി കൊണ്ട് ഫോണിലൂടെ തലോടി ആശ്വാസം കൊണ്ടു നിർമല.

ഏറെ താമസിയാതെ ജോജിമ്മയുടെ ഫോണ്‍ വിളിയുമെത്തി .... " ഞാൻ ഉണ്ടാക്കി വെച്ച മട്ടൻ ബിരിയാണി , ഇനി എന്തു ചെയ്യും, തനിയെ തിന്നേണ്ടി വരുമല്ലോ ... " മട്ടൻ ബിരിയാണിയെ ഓർത്ത് ഫോണിലൂടെ ഖേദിച്ചു .



ജൂന , ഇതുവരെ വിളിച്ചില്ലല്ലോ എന്നോർത്തിക്കുമ്പോഴാണ് വീണ്ടും മുബിയുടെ വിളിയെത്തിയത്.  പനി എന്നെ ഇന്നു കിടക്കയിൽ തളച്ചിട്ട കഥയറിയാതെ , ഗോ ബസ് എന്ന സ്വപ്നത്തിന്റെ ചിറകിലേറി പുസ്തകങ്ങളും ഫോട്ടോയെടുക്കുന്ന  പുട്ടുകുറ്റിയുമായി ജൂന , രാവിലെ തന്നെ വീട്ടിൽ നിന്നിറങ്ങി മുബിയുടെ അടുത്തെത്തിയിരിക്കുന്നു.


ഇനിയെന്ത് എന്ന ചോദ്യചിഹ്നവുമായാണ് മുബിയുടെ വിളി...! അവസാനം, മുബി തന്നെ പരിഹാരവും പറഞ്ഞു, ജൂന വന്ന സ്ഥിതിക്ക് മുബിയും ജൂനയും കൂടി ഹുസൈന്റെ കാറിൽ ഹാമിൽട്ടണിലേക്ക്   പോകാം. കുഞ്ഞേച്ചിയില്ലാതെ  രണ്ടും കൂടി ബസ്സിൽ പോയിട്ട്  പിന്നാലെ അന്വേഷിച്ചു പോകുന്നതിനെക്കാൾ നല്ലത്, കൊണ്ടു  പോയി വിടുന്നതാവും എന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഹുസൈൻ ഈ സാഹസത്തിന് ഒരുങ്ങുന്നതെന്ന് പിന്നാലെ ഹുസൈൻ ഫോണ്‍ ചെയ്തു പറഞ്ഞത് വായനാക്കൂട്ടത്തിൽ  പരസ്യമായ കുഞ്ഞു രഹസ്യം... :) പോകുന്ന വഴി എന്റെ വീട്ടിൽ വന്ന് കൊണ്ടു പോകാനുള്ള പുസ്തകങ്ങൾ ശേഖരിക്കാം. ...  കുഞ്ഞേച്ചിക്കു വേണ്ടി കൂടി മട്ടൻ ബിരിയാണി തിന്നോളാമെന്ന് അവസാന ആണിയും ചങ്കിൽ തറച്ചു കേറ്റിയാണ് മുബി ഫോണ്‍ വെച്ചത്.

ഇതിനിടെ, ഞാനറിയാതെ  അണിയറയിൽ ചില കള്ളക്കളികൾ നടക്കുന്നുണ്ടായിരുന്നു....!!

ഏതാണ്ട്, ഒമ്പതര മണിയോടെ വാതിലിൽ മുട്ടു കേട്ടു. തുറന്നപ്പോൾ മുബിയും ജൂനയും ...! മട്ടൻ ബിരിയാണിയുടെയും മറ്റു വിഭവങ്ങളുടെയും പേരിൽ കുറെയേറെ സഹതാപങ്ങൾ  ചൊരിഞ്ഞു, പുസ്തകങ്ങൾ  എടുക്കന്നതിനിടയിൽ വാതിലിൽ വീണ്ടും മുട്ടു കേൾക്കുന്നു. കൂളിംഗ് ഗ്ലാസ്‌ വെച്ച രണ്ടു പർദ്ദക്കാരികൾ സമോസയും വടയും വേണോന്നു ചോദിച്ചു കൊണ്ട്...! ഈ കച്ചവടക്കാരികൾ എങ്ങിനെ  ബിൽഡിങ്ങിൽ കേറിപ്പറ്റി എന്ന ചിന്തയോടെ ഒന്നും വേണ്ടെന്നു പറഞ്ഞു.



വാതിലടച്ചു തിരിയുന്നതിനു മുൻപേ വീണ്ടും മുട്ടുന്നത് കേട്ടു തുറന്നപ്പോൾ അതേ പർദ്ദക്കാരികൾ ...! കതകടക്കാൻ തുനിഞ്ഞപ്പോഴാണ് അവരുടെ ചിരിക്കുന്ന കണ്ണുകൾ കണ്ടത്...  നല്ല പരിചയമുള്ള, ഉള്ളിൽ  സന്തോഷം  നിറക്കുന്ന കണ്ണുകൾ  ....! നിർമലയും ജോജിമ്മയും ...!

വിശ്വസിക്കാനായില്ല, ഇത്തിരി മുൻപേ വിളിച്ച് ഇനിയൊരു ദിവസം കൂടാമെന്ന് പറഞ്ഞവർ , ഇതാ വാതിൽക്കൽ ... ! ബിരിയാണിയും മറ്റു വിഭവങ്ങളും  പുസ്തകങ്ങളും കൂടാതെ നാട്ടിൽ  നിന്നും കൊണ്ടു വന്ന തൊണ്ടവേദനക്കുള്ള ത്രിഫലചൂർണവുമായി....

അങ്ങിനെ ആകസ്മികമായി വായനക്കൂട്ടം എന്റെ ഫ്ലാറ്റിൽ ....!!

വായനക്കൂട്ടത്തിന്റെ ആദ്യ അജണ്ടയായ ചിരി അപ്പോൾ മുതൽ തുടങ്ങി  .... കുറെ പൊട്ടത്തരങ്ങൾ പറഞ്ഞ് കുറെ ചിരിച്ച് , മനസ്സിനെയും ശരീരത്തേയും സ്വതന്ത്രമാക്കി .... അങ്ങിനെ ചിരിച്ചു മറിയുന്നതിനിടയിൽ ലഘു ഭക്ഷണം...



പിന്നെ വായിച്ച പുസ്തകങ്ങളുടെ അവലോകനം, പുസ്തകങ്ങൾ കൈമാറ്റം ചെയ്യൽ .... തുടർന്ന് കാര്യമായ ഭക്ഷണം.... വീണ്ടും കുറെ ചിരി....




അന്ന് , അടുക്കള  അവരെല്ലാം കൂടെ കയ്യടക്കിയതിനാൽ, ആതിഥേയയുടെ റോൾ ഉണ്ടായിരുന്നില്ല. വൈകുന്നേരത്തെ ചായ കുടിയും കഴിഞ്ഞ് , എല്ലാവരും പിരിയുമ്പോൾ   എന്റെ പനിയും പടിയിറങ്ങിക്കഴിഞ്ഞിരുന്നു.


നല്ല പുസ്തകങ്ങളുടെ വായന മാത്രമല്ല, കാനഡയിലെ തിരക്കിട്ട ജീവിതത്തിൽ അടുത്ത കുറെ ദിവസങ്ങളിലേക്ക് വേണ്ട ഊർജ്ജവും കൂടിയാണ്  ഞങ്ങളുടെ ഈ വായനക്കൂട്ടം ഓരോ തവണയും സമ്മാനിക്കുന്നത്.  അതുകൊണ്ട് തന്നെ അധികം ഇടവേളകളില്ലാതെ ഞങ്ങൾ ഒത്തു ചേരുന്നു....  


Thursday, September 1, 2011

അത്തച്ചമയം - ഓണസ്മരണ

  

     ഏകാന്തമായ ഈ  ആശുപത്രി മുറിയില്‍, കിടയ്ക്കക്ക് എതിരെയുള്ള  ജനല്‍ ചതുരത്തിലൂടെയുള്ള    കാഴ്ചകളാണ് എനിക്ക് കൂട്ടായിട്ടുള്ളത്. അടുത്തുള്ള ഷോപ്പിംഗ്‌ മാളിലേക്ക് കുട്ടികളെയും കൊണ്ട് ഷോപ്പിങ്ങിനു വരുന്നവരാണ് കൂടുതലും. എന്റെ വിരസതയില്‍ ഏറെ ആശ്വാസവും ആ കാഴ്ചകള്‍ തന്നെ. സ്കൂള്‍ തുറക്കാറായിരിക്കുന്നു . എത്ര സന്തോഷത്തോടെയാണ് പുത്തന്‍ ബാഗും ഉടുപ്പുമൊക്കെ വാങ്ങി , തുള്ളിച്ചാടി അവര്‍ തിരിച്ചു വരുന്നത്. പൂമ്പാറ്റകളെ പോലെ പാറി നടക്കുന്ന കുഞ്ഞുങ്ങളെ കാണാന്‍ എന്തൊരു ചേലാണ്...അവരെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ സമയം പോകുന്നതേ അറിയില്ല.  

  "ഇന്ന് ആരെയൊക്കെ കണ്ടു, എത്ര കുട്ടികള്‍ വഴക്കുണ്ടാക്കി....??"
സന്ദര്‍ശക സമയമായപ്പോള്‍   കടന്നു വന്ന മോളുടെ ചോദ്യമാണ് നാഴികമണിക്ക് വിശ്രമമില്ലായിരുന്നു എന്നറിയിച്ചത്.

 ഉത്സാഹത്തോടെ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. അതിനിടയില്‍,  മോള്‍ ബാഗില്‍ നിന്നും മലയാളം പേപ്പര്‍ എടുത്തു നീട്ടി.

         "ഓണം വരവറിയിച്ചു കൊണ്ട് ഇത്തവണയും 'അത്തച്ചമയം' ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെട്ടു." 

വാര്‍ത്തയും ചിത്രങ്ങളും കണ്ടപ്പോഴാണ് ഓണം പടിവാതിലില്‍ എത്തിയ വിവരം അറിയുന്നത്. അല്ലെങ്കിലും അവധി ദിവസം നോക്കി ഓണം ആഘോഷിക്കുന്ന പ്രവാസികള്‍ക്കെന്തു അത്തവും പത്തോണവും...

ഓണക്കാലമായാല്‍ പണ്ടൊക്കെ എന്തൊരുല്‍സാഹമായിരുന്നു. ഓണപ്പരീക്ഷയുടെ സമയത്തും പരീക്ഷാവേവലാതികള്‍ ഇല്ലായിരുന്നു. പൂക്കളമിടാനുള്ള പൂക്കള്‍ ശേഖരിക്കുന്നതിനെപ്പറ്റിയാവും ചിന്തകളും കൂട്ടുകാരുമായുള്ള ചര്‍ച്ചകളും... പൂക്കളൊക്കെ നേരത്തേ കണ്ടു വച്ചിരിക്കും. അത്തത്തിന്റെ തലേന്ന് മുതല്‍ എന്നും വൈകുന്നേരം കൂട്ടുകാരുമൊത്തു തൊടികളെല്ലാം കേറിയിറങ്ങി പൂ പറിക്കുന്നതും, പരസ്പരം പങ്കു വെക്കുന്നതുമെല്ലാം... അത്തം മുതല്‍ പൂക്കളം ഇട്ടു തുടങ്ങും. അന്ന് ഒരു നിറത്തിലെ പൂ മാത്രം.അത്തത്തിനു തുമ്പപ്പൂ ആണ് ഇടുക. തുമ്പപ്പൂ കുഞ്ഞുപൂവായതിനാല്‍ അന്നത്തെ പൂക്കളവും ചെറുതായിരിക്കും. രണ്ടാം ദിവസം രണ്ടു നിറം, മൂന്നാം ദിവസം മൂന്നു നിറം, അങ്ങിനെ തിരുവോണ ദിവസമായ  പത്താംനാള്‍ പത്തു തരം പൂക്കളുമായി വലിയൊരു പൂക്കളവും നടുക്ക് ചെമ്മണ്ണ് നനച്ചു,തൃകോണാകൃതിയില്‍ ഉണ്ടാക്കിയ തൃക്കാക്കരയപ്പനെയും  വെക്കും.   

അത്തം നാള്‍ പൂക്കളമിടല്‍ മാത്രമല്ല, രാവിലെ തന്നെ അത്തച്ചമയം കാണാന്‍ പോകാനുള്ള ഒരുക്കങ്ങളും തുടങ്ങും. കൂട്ടുകാരും അയല്‍വക്കത്തുള്ളവരും എല്ലാം ചേര്‍ന്ന് സംഘമായാണ് പോവുക. അന്നേ ദിവസം ബസ്‌ സര്‍വീസ് ഉണ്ടാവാത്തതിനാല്‍ നടന്നു വേണം പോകാന്‍. നേരത്തേ എത്തിയില്ലെങ്കില്‍ വഴിയോരത്തെ ഉയര്‍ന്ന സ്ഥലങ്ങളെല്ലാം കാണികള്‍ കയ്യടക്കിയിരിക്കും. മുന്നില്‍ തന്നെയോ അല്ലെങ്കില്‍ ഉയര്‍ന്ന സ്ഥലത്തോ നിന്ന് കണ്ടില്ലെങ്കില്‍ പോയത് വൃഥാ എന്ന് സങ്കടപ്പെടേണ്ടി വരും. അതിനാല്‍ രാവിലെത്തന്നെ വീട്ടില്‍ നിന്നും പുറപ്പെടും. വഴി നീളെ കാണാന്‍ പോകുന്ന കാഴ്ചകളെപ്പറ്റിയും മറ്റും സംസാരിച്ചു കൊണ്ട് നടക്കുമ്പോള്‍ ദൂരം അറിയുമായിരുന്നില്ല.  



അമ്പലങ്ങളുടെ നാടെന്നറിയപ്പെടുന്ന, എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ആണ് ഓണത്തിന് മുന്നോടിയായ ഈ ആഘോഷം  'അത്തച്ചമയം' എന്ന പേരില്‍ അറിയപ്പെടുന്നത്. വര്‍ണങ്ങള്‍ നിറഞ്ഞ ഘോഷയാത്ര നയനാനന്ദകരമാണ്. സ്കൂള്‍ കുട്ടികളുടെ ബാന്‍ഡ്, മാര്‍ച്ച്‌ പാസ്റ്റ്, ചെണ്ടമേളം, പഞ്ചവാദ്യം, ആട്ടക്കാവടി, തെയ്യം, കുമ്മി, പൊയ്ക്കാല്‍കളി തുടങ്ങിയ    നൃത്ത രൂപങ്ങള്‍, കേരളത്തനിമയുള്ള വസ്ത്രങ്ങള്‍ ധരിച്ച യുവതീയുവാക്കള്‍ , വിവിധ കലാരൂപങ്ങള്‍, അലങ്കരിച്ച ആനകള്‍, ആനുകാലിക സംഭവങ്ങളില്‍ നിന്നും ചരിത്രങ്ങളില്‍ നിന്നും   രൂപം കൊള്ളുന്ന ഫ്ലോട്ടുകള്‍ .... അങ്ങിനെ കണ്ണിനും മനസ്സിനും കുളിര്‍മ നല്‍കുന്ന പലതരം കാഴ്ചകളുടെ ഘോഷയാത്രയാണ് അത്തച്ചമയം. 


 കൊച്ചി മഹാരാജാവ് തൃക്കാക്കരയപ്പനെ ദര്‍ശിക്കാന്‍ പരിവാരങ്ങളോടൊപ്പം  പോകുന്നതിന്റെ ഓര്‍മക്കായാണ് പണ്ട് ഈ അത്തച്ചമയം ആരംഭിച്ചതെന്ന് ചരിത്രം പറയുന്നു. മഹാരാജാവിന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറയില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര തൃക്കാക്കര വാമനമൂര്‍ത്തി അമ്പലനടയില്‍ ആണ് അവസാനിച്ചിരുന്നത്. അന്നേ ദിവസം എല്ലാ പ്രജകളും  മഹാരാജാവിനെ അടുത്ത് കാണാനായി വീഥിയുടെ ഇരുവശത്തും കാത്തുനില്‍ക്കുമായിരുന്നത്രേ. രാജഭരണം അവസാനിച്ചിട്ടും തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ അത്തച്ചമയത്തെ കൈവിട്ടില്ല. ഓണാഘോഷത്തിനു മുന്നോടിയായി നടക്കുന്ന ഈ ഘോഷയാത്ര, തൃപ്പൂണിത്തുറ നഗരിയെ  വലം വെച്ച് ഗവണ്‍മെന്റ് ബോയ്സ് സ്കൂള്‍ മൈതാനത്ത്‌ എത്തിച്ചേരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ ഏറ്റെടുത്തു നടത്തുന്നതിനാല്‍ 'അത്തച്ചമയം' 'അത്താഘോഷം' ആയി മാറിയെങ്കിലും തൃപ്പൂണിത്തുറയിലും പരിസരപ്രദേശങ്ങളിലും ഉള്ളവര്‍ക്ക് ഇന്നും അത്തച്ചമയം തന്നെ ഓണാഘോഷത്തിന്റെ തുടക്കം. 


ഇന്ന് , മറ്റെല്ലാം പോലെ അത്താഘോഷവും കച്ചവടവല്ക്കരിക്കപ്പെട്ടിരിക്കുന്നു. നാടെങ്ങും മത്സരങ്ങള്‍ മാത്രം...! നന്മയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ആ നല്ല നാളുകള്‍ ഇങ്ങിനി വരാത്തവണ്ണം മഹാബലിയോടൊപ്പം പാതാളത്തില്‍ താഴ്ന്നുവോ...? അഴിമതിയും അനീതിയും കൊണ്ട് നിറഞ്ഞ നമ്മുടെ നാടിനു എന്നാണൊരു മുക്തിയുണ്ടാവുക...?


അഴിമതിയില്ലാത്ത നല്ലൊരു നാള്‍ വരുമെന്ന, മഹാബലിയെപ്പോലൊരു നീതിമാനായ ഭരണാധികാരിയെ നമുക്ക് കിട്ടുമെന്ന പ്രതീക്ഷയോടെ... എല്ലാ കൂട്ടുകാര്‍ക്കും ഓണാശംസകള്‍ ...!




   



Tuesday, June 14, 2011

ഇവര്‍ നല്ല സമരിയാക്കാര്‍ ...!




(12/ജൂണ്‍ /2011 ലെ 'വര്‍ത്തമാനം'വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.)

വര്‍ത്തമാനം പത്രത്തിലെ ‘പെണ്ണിടം’ എന്ന പംക്തിയിലേക്ക് ഒരു സ്ത്രീ എന്ന നിലയിൽ പൊതുസമൂഹത്തിൽ നിന്നുണ്ടായ നല്ലതോ  ചീത്തയോ ആയ ഒരനുഭവം എഴുതാൻ ആവശ്യപ്പെട്ടപ്പോള്‍ എന്തെഴുതണം എന്ന് ഒരുപാട് ആലോചിക്കേണ്ടി വന്നു. സത്യത്തിൽ , ‘പെണ്ണനുഭവം’ ‘പെണ്ണെഴുത്ത്’ തുടങ്ങിയ പ്രയോഗങ്ങളോട് തന്നെ വിയോജിപ്പുള്ള ഒരാളാണ്  ഞാൻ! ഒരു പെണ്ണായി എന്നതുകൊണ്ടുമാത്രം ഉണ്ടായ ചീത്ത അനുഭവങ്ങളൊന്നും എന്റെ ഓർമ്മയിലില്ല, എന്നാൽ നല്ല അനുഭവങ്ങൾ ധാരാളമുണ്ടുതാനും. എങ്കിൽ പിന്നെ ഓർമ്മയിൽ എന്നും നന്ദിയോടെ സ്മരിക്കുന്ന അത്തരം ഒരനുഭവം തന്നെയാകാം എന്നു കരുതി. പ്രത്യേകിച്ചും സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ സാധാരണ വാർത്ത മാത്രമാകുന്ന ഇക്കാലത്ത്... 

നമ്മുടെ വർത്തമാനകാല സമൂഹത്തിൽ ഏറെ പഴി കേള്‍ക്കേണ്ടി വരികയും,  തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗമാണ് ഓട്ടോറിക്ഷാ ഡ്രൈവർമാർ. അടുത്ത കാലത്ത് നടന്ന ഒന്നു രണ്ട് സംഭവങ്ങൾ അത്തരം ധാരണകളെ  ബലവത്താക്കുകയും ചെയ്തു.  ഓട്ടോറിക്ഷാ ഡ്രൈവർമാർക്കിടയിലെ ഒരു ന്യൂനപക്ഷം എങ്കിലും ആ സമൂഹത്തിനു തന്നെ അപകീർത്തികരമായ കാര്യങ്ങളിൽ ഏർപ്പെട്ട് എല്ലാവർക്കും ചീത്തപ്പേരുണ്ടാക്കുന്നു എന്ന കാര്യവും ഞാൻ വിസ്മരിക്കുന്നില്ല! പക്ഷേ ഏതു സമൂഹത്തിലും നല്ലതും ചീത്തയും ഉണ്ടാകും എന്നതുപോലെ ഇവർക്കിടയിലും വളരെച്ചെറിയ ഒരു കൂട്ടം ആൾക്കാരേ അത്തരക്കാരായുള്ളു എന്നാണെന്റെ വിശ്വാസം.

മോളുടെ ജന്മദിനം അടുത്തു... അവള്‍ക്കു ഉടുപ്പ് വാങ്ങണം.മീനമാസത്തില്‍ സൂര്യന്‍ ഉരുകിത്തിള ക്കുകയാണ്, വെയിൽ‍ അല്‍പ്പം താഴ്ന്നിട്ടു വേണം ഷോപ്പിങ്ങിനായി ഇറങ്ങാന്‍. കൂടെ മാമന്റെ വീട്ടിലും ഒന്നു കയറണം. കുറെ ദിവസമായി  മാമനെ കണ്ടിട്ട്. സുഖമുണ്ടായിരുന്നെങ്കില്‍ ഇതിനകം മാമന്‍ വീട്ടിലേക്ക്‌ വന്നേനെ... ആദ്യം മാമന്റെ വീട്ടിലേക്ക്‌ തന്നെ. അവിടെയിരുന്നു വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു, ചായ കുടിയും കഴിഞ്ഞിറങ്ങിയപ്പോള്‍ കുറെ വൈകി. ഇനി എറണാകുളത്തേക്ക് പോയാല്‍ ട്രാഫിക്കില്‍ പെട്ട് പോകുകയേയുള്ളു, ഷോപ്പിംഗ്‌ നടക്കില്ല എന്നറിയാമായിരുന്നതിനാല്‍ വൈറ്റില ബൈപാസ്സില്‍ ഉള്ള 'പ്രൈസ് ലെസ്സ്' എന്ന കടയില്‍ കയറാം എന്ന്‌ തീരുമാനിച്ചു. ഓടിപ്പിടിച്ചൊരു ഷോപ്പിംഗ്‌ നടത്തി, അത്യാവശ്യം ഉടുപ്പുകള്‍ എടുത്തു പുറത്തു വരുമ്പോഴേക്കും മണിക്കൂര്‍ ഒന്നു കഴിഞ്ഞിരുന്നു. സമയം രാത്രി ഒന്‍പതു മണിയോടടുത്തു .... റോഡിനപ്പുറം പാര്‍ക്ക്‌ ചെയ്തിരിക്കുന്ന കാറിലേക്ക് പോകാന്‍ ബൈപ്പാസ് മുറിച്ചു കടക്കണം. ആവശ്യത്തിനു വെളിച്ചമോ റോഡ്‌ കുറുകെ കടക്കാന്‍ സിഗ്നലോ ഇല്ലാത്തയിടങ്ങളിൽ, ജീവനും കയ്യില്‍ പിടിച്ചാണ് റോഡ്‌ മുറിച്ചു കടക്കേണ്ടി വരുന്നത്... കാല്‍നട യാത്രക്കാരെ പുച്ഛത്തോടെ നോക്കി കടന്നു പോകുന്ന വാഹനയാത്രക്കാർ...!

ഇടയില്‍ കിട്ടിയ ഒരു ചെറിയ ഗ്യാപ്പിലൂടെ മോളുടെ കയ്യും പിടിച്ചു റോഡിനപ്പുറത്തേക്കു ഓടി. പെട്ടന്നാണ് ഒരു ബൈക്ക് ചീറിപ്പാഞ്ഞു വന്നത്. അത് ഞങ്ങളെ ഇടിച്ചു തെറിപ്പിക്കും എന്ന തോന്നലുണ്ടായപ്പോൾ, ഒരു നിമിഷം, മോളെ വലിച്ചു പുറകിലേക്കിട്ടു. ഒഴിഞ്ഞു മാറാന്‍ സമയം കിട്ടുന്നതിനു മുന്‍പ് അതെന്നെ ഇടിച്ചിടുകയും ഒപ്പം ബാലന്‍സ് തെറ്റി ബൈക്ക് മറിഞ്ഞു വീഴുകയും ചെയ്തു . അമിത വേഗത കാരണം ബ്രേക്ക് കിട്ടാതെ പോയ ബൈക്കിനടിയില്‍പ്പെട്ട യാത്രക്കാരനെയും വലിച്ചു ഏതാനും വാര അകലെയാണ് അത് നിന്നത്. എല്ലാം ഒരു നൊടിയിടയില്‍ സംഭവിച്ചു കഴിഞ്ഞിരുന്നു. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് പിടികിട്ടാന്‍ കുറച്ചു സമയമെടുത്തു. നെറ്റിയില്‍ നിന്നും രക്തം ഒഴുകുന്നുണ്ട്... പെട്ടെന്നാണ് മോളെ ഓര്‍ത്തത്‌. പകച്ചു പോയിരുന്നു അവൾ, എങ്കിലും ഒന്നും പറ്റിയില്ല എന്നറിഞ്ഞ ആശ്വാസത്തില്‍ ഞാന്‍ വീണിടത്ത് നിന്നും എണീക്കാന്‍ ശ്രമിച്ചു ... കഴിയുന്നില്ല...കാലുകള്‍ ഇല്ലാത്തതു പോലെ... !!

ഒരു നിമിഷത്തിനുള്ളിൽ തൊട്ടടുത്ത ഓട്ടോ സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന ആളുകള്‍ ഓടിയെത്തി. അവര്‍ എന്നെ പിടിച്ചെഴുന്നേൽ‌പ്പിച്ചൂ. അപ്പോഴേക്കും വേറൊരാള്‍ ഓട്ടോയുമായി എത്തി. എന്നെയും മോളെയും ഓട്ടോയില്‍ കയറ്റി. ഞങ്ങളുടെ അടുത്തേക്ക് ഓടിയെത്തിയവരോട്,"അതാ, ബൈക്കുകാരന്‍ അവിടെ കിടക്കുന്നു, അയാളെ നോക്കു..." എന്ന്‌ മോള്‍ പറയുന്നുണ്ടായിരുന്നു. ചിലര്‍ അയാളുടെ അടുത്തേക്കും ഓടിച്ചെന്നു. മറ്റൊരു ഓട്ടോയില്‍ അയാളെയും കയറ്റി, തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോയി അവർ. രാത്രി ആണെന്നതും പതിനാല് വയസ്സുള്ള മോള്‍ കൂടെയുണ്ടെന്നതും ബോധമണ്ഡലത്തില്‍ ഉണ്ടായിരുന്നതിനാലാവാം, ആശുപത്രിയില്‍ എത്തുന്നത്‌ വരെ, അത്യാഹിത വിഭാഗത്തില്‍   കയറ്റുന്നത് വരെ ബോധം ഉണ്ടായിരുന്നു എനിക്ക്.

ആ രാത്രിയില്‍ നല്ല സമരിയക്കാരെ പോലെ എത്തിയ ഒരു കൂട്ടം ഓട്ടോ സഹോദരന്മാർ... വീട്ടില്‍ നിന്നും വേണ്ടപ്പെട്ടവര്‍ എത്തുന്നത്‌ വരെ എനിക്കും മോള്‍ക്കും കൂട്ടിരുന്നവർ, മോളെ ആശ്വസിപ്പിച്ചവർ, ആശുപത്രിയില്‍  പണം അടച്ചവർ... അവരോടുള്ള നന്ദി ഞാന്‍ എങ്ങിനെയാണ്‌ പറയുക ...? അല്ലെങ്കില്‍ ഒരു നന്ദിയില്‍ ഒതുക്കാവുന്നതാണോ ആ സുമനസ്സുകളുടെ മനുഷ്യത്വം?


ഇതിനിടയിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്, പ്രായപൂർത്തിയായ എന്റെ മകളോട് ആ സഹോദരന്മാർ കാണിച്ച മാന്യമായ പെരുമാറ്റം. ആ രാത്രിയിൽ വല്ലാതെ അമ്പരന്നു പോയ മോളെ സമാധാനിപ്പിക്കുകയും ബന്ധുക്കൾ എത്തിയപ്പോൾ സുരക്ഷിതയായി അവരെ ഏൽ‌പ്പിക്കുകയും ചെയ്തു ആ നല്ല മനുഷ്യർ. ഒപ്പം ആ അമ്പരപ്പിനിടയിലും മനസ്സാന്നിധ്യം കൈവിടാതെ എല്ലാം നേരിട്ടൂ എന്റെ മോളും. എനിക്കു നമ്മുടെ അമ്മമാരോട് പറയാനുള്ളതിതാണ് ... ഏത് ആപത്ഘട്ടത്തിലും മനസ്സാന്നിധ്യം നഷ്ടപ്പെടാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് വളർന്നു വരുന്ന പെൺകുട്ടികൾക്ക് ഉണ്ടാക്കി  കൊടുക്കേണ്ടത് അവരുടെ രക്ഷിതാക്കളാണ്. അതിനുള്ള പരിശീലനം അവരവരുടെ വീടുകളിൽ നിന്നു തന്നെ തുടങ്ങണം. അത്തരം ആത്മധൈര്യം കൈമുതലായുള്ള പെൺകുട്ടികൾ അത്ര പെട്ടെന്നൊന്നും അതിക്രമങ്ങൾക്ക് ഇരയാകുകയില്ല.

നെറ്റിയില്‍ എട്ടു തുന്നലും കാലില്‍ പ്ലാസ്റ്ററുമായി ആശുപത്രിയില്‍  കഴിഞ്ഞ ദിവസങ്ങളിലാണ്  എനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് കൂടുതൽ ആലോചിച്ചു   നോക്കിയത്. ആ ആലോചനകൾ എന്നെ കൊണ്ടെത്തിച്ചത്  ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളിലും ... 


പനി കൂടുതലായ കുഞ്ഞിനു മരുന്ന് വാങ്ങാന്‍ കഴിയുന്നത്ര വേഗത്തില്‍ വണ്ടിയോടിച്ച യാത്രക്കാരനെയോ, അതോ രാത്രിയില്‍ റോഡ്‌ മുറിച്ചു കടക്കാന്‍ ശ്രമിച്ച എന്നെ തന്നെയോ കുറ്റപ്പെടുത്തേണ്ടത് ...?  വഴിവിളക്കുകള്‍ ഇല്ലാത്ത, ഉണ്ടെങ്കില്‍ തന്നെ തെളിയാത്ത, തെളിയിക്കാത്ത വൈദ്യുതി ബോര്‍ഡിനെയോ, അതോ ട്രാഫിക് ലൈറ്റുകൾ, സ്പീഡ് ലിമിറ്റുകള്‍ എന്നിവ ഏര്‍പ്പെടുത്താത്ത ഗതാഗത വകുപ്പിനെയോ ....? അതോ ഗതാഗത നിയമ പരിപാലനത്തിലെ അനാസ്ഥയെയോ....?ആരെയാണ് കുറ്റപ്പെടുത്തേണ്ടത്...? നമ്മുടെ നാട്ടിലെ അനേകം അപകടങ്ങള്‍ക്കു കാരണം ഇതില്‍ ഏതെങ്കിലും ഒക്കെ തന്നെയോ, അല്ലെങ്കിൽ എല്ലാം തന്നെയോ അല്ലേ?


ചുരുക്കത്തിൽ, ഒരു പെണ്ണായി പിറന്നു എന്നതു കൊണ്ടു മാത്രം എപ്പോഴും ചീത്ത അനുഭവങ്ങൾ ഉണ്ടാവണമെന്നില്ല. പക്ഷേ, സമൂഹത്തിലെ കള്ളനാണയങ്ങളെ തിരിച്ചറിയാനും, പുഴുക്കുത്തേറ്റ ആ മനസ്സുകളോട് ശക്തമായി പ്രതികരിക്കാനുമുള്ള കഴിവ് സ്ത്രീകൾ ആർജ്ജിക്കണം. പിന്നെ ഈയവസരത്തില്‍ ‘മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ ദൈവം മനസ്സിൽ ജനിക്കുന്നു, മനുഷ്യൻ മനുഷ്യനെ വെറുക്കുമ്പോൾ ദൈവം മനസ്സിൽ മരിക്കുന്നു’ എന്നത് ഒരുവട്ടം കൂടി ഓർമ്മിപ്പിക്കുവാനും  ഞാൻ ആഗ്രഹിക്കുന്നു.
   

Tuesday, August 17, 2010

മേപ്പിള്‍ മരങ്ങളില്‍ ഗ്രീഷ്മം തപിക്കുമ്പോള്‍....






 അവധി ദിനത്തിന്റെ ആലസ്യം  നിറഞ്ഞ പകലുറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയ ഫോൺ കോൾ, ഉറക്കം നഷ്ടപ്പെടുത്തിയതിന്റെ ഈര്‍ഷ്യയോടെയാണ് ബാല്‍ക്കണിയുടെ അടുത്തുള്ള ആട്ടുകട്ടിലില്‍ കോഫിയുമായി വന്നിരുന്നത്. ആവി പറക്കുന്ന  കോഫിയുടെ സുഖമുള്ള മണം അല്‍പ്പം ഉണര്‍വ്വ് പകര്‍ന്നു. ജനല്‍ ഗ്ലാസ്സുകള്‍ക്ക് അപ്പുറം അപ്പോഴും തപിക്കുന്ന പകല്‍. ഈ വര്‍ഷം പതിവിലധികമാണ് ചൂട്. ഇന്നും ടി.വി.യില്‍ പറയുന്നത് കേട്ടിരുന്നു, മുപ്പത്തിയഞ്ചു  ഡിഗ്രിയാണത്രേ ചൂട്!


ഇന്നലെ ദുബായില്‍ നിന്നും കുട്ടേട്ടന്‍ ഫോണ്‍ ചെയ്തപ്പോള്‍, അവിടുത്തെ  ചൂടിനേക്കുറിച്ച്  പറഞ്ഞത് മനസ്സിലുണ്ട്, അമ്പത്തിയഞ്ച് ഡിഗ്രിയും അതിനു മേലെയും ഒക്കെയാണ്  അവിടെ അനുഭവപ്പെടുന്നത്.  ഏ. സി. യുടെ സുഖശീതളിമയിലല്ലാതെ പണി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്ന ആയിരങ്ങളെക്കുറിച്ചുള്ള ദുഃഖം കുട്ടേട്ടന്റെ  വാക്കുകളില്‍  നിറഞ്ഞു നിന്നിരുന്നത്  തനിക്കറിയാന്‍  കഴിഞ്ഞു.

ജനലിലൂടെ അധികം അകലെയല്ലാതെ കാണുന്ന റിവര്‍വുഡ് എന്ന പച്ചപ്പിന്റെ തുരുത്ത്‌.തിങ്ങി നിറഞ്ഞ മേപ്പിള്‍ മരങ്ങള്‍, കാറ്റിന്റെ ഊയലാട്ടത്തില്‍ ഇളകിക്കളിക്കുന്ന ഇലകളില്‍ ഗ്രീഷ്മരശ്മികള്‍ വെട്ടിത്തിളങ്ങുന്നു. ഏതു തപിക്കുന്ന ഗ്രീഷ്മത്തിലും മനസിനും ശരീരത്തിനും കുളിര്‍മയാണീ 'റിവര്‍ വുഡ്'. എന്നാല്‍ ഇന്നു ആ കാഴ്ചകളിലും കണ്ണും മനസ്സും ഉടക്കുന്നതേയില്ല! 

മടുപ്പ് തോന്നിയപ്പോള്‍ കൈ ടി. വി. റിമോട്ടിലേക്ക് നീണ്ടു. ചാനലുകള്‍ ഒന്നൊന്നായി മാറിക്കൊണ്ടിരുന്നു. എല്ലാം വല്ലാതെ ബോറടിപ്പിക്കുന്ന പരിപാടികള്‍. അതിനിടയിലെപ്പോഴോ ടി. വി .ഐ എന്ന  ചാനലില്‍ വര്‍ണശബളമായ വെടിക്കെട്ടിന്റെ ദൃശ്യം. ആകാശത്ത് നിറത്തിന്റെയും, വെളിച്ചത്തിന്റേയും, ശബ്ദത്തിന്റേയും ഒരു പൂരക്കാഴ്ച! കാനഡ ദിനാഘോഷത്തിന്റെ പുനസംപ്രേക്ഷ്ണ ദൃശ്യമാണ് ടി . വി. യില്‍...

മനസ്സില്‍ മറ്റൊരു വെടിക്കെട്ടിന്റെ   ഓര്‍മ്മകള്‍   തിരയിളക്കിയെത്തി. നാട്ടിലെ  ഭഗവതി ക്ഷേത്രത്തിലെ ഉത്സവം, മീനമാസത്തിലെ  താലപ്പൊലി! ആ ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണം  രണ്ടു ഭാഗക്കാര്‍ വാശിയോടെ നടത്താറുള്ള മത്സരവെടിക്കെട്ടാണ്. അമ്പലത്തിനു തൊട്ടടുത്തുള്ള സ്കൂള്‍ മൈതാനത്തിലാണ് കരിമരുന്ന് പ്രയോഗങ്ങള്‍ നടക്കുക. കാതടപ്പിക്കുന്ന ശബ്ദത്തോടെ  പൊട്ടുന്ന ഡൈനാമിറ്റുകള്‍,  പല നിലകളായി പൊട്ടി വിടര്‍ന്ന് വര്‍ണവിസ്മയം തീര്‍ക്കുന്ന നാനാതരം അമിട്ടുകള്‍, അമ്പലം ചുറ്റി കത്തിക്കുന്ന മാലപ്പടക്കത്തിന്റെ ശോഭ, അങ്ങിനെ വെടിക്കെട്ടിന്റെ മാറ്റുരക്കുന്ന നിരവധി ഐറ്റങ്ങളുമായി  രണ്ടു ദിവസങ്ങള്‍! 

വെടിക്കെട്ട്‌ സാമഗ്രികള്‍  നിര്‍മ്മിക്കുന്നതില്‍ വിദഗ്ദരായിരുന്നു രാഘവേട്ടനും കുടുംബവും. തന്റെ  വീട് നില്‍ക്കുന്ന വിശാലമായ തെങ്ങിന്‍‌പറമ്പിന്റെ അതിരിലായിരുന്നു അവരുടെ വീട്. വീടെന്നാല്‍ ചാണകം മെഴുകിയ തറയുമായി ഒരു  ചെറിയ ഓലപ്പുര. ഉത്സവകാലങ്ങളില്‍ വെടിക്കോപ്പ് നിര്‍മ്മാണവും മറ്റ് സമയങ്ങളില്‍ കൂലിപ്പണിയുമായിരുന്നു അവരുടെ ജീവിതമാര്‍ഗ്ഗം. രാഘവേട്ടന്റെ ഭാര്യ ശാന്തച്ചേച്ചി അമ്മയെ അടുക്കളപ്പണിയിലും മറ്റും സഹായിക്കാറുണ്ടായിരുന്നു. മിക്കപ്പോഴും അവരുടെ രണ്ട് കുട്ടികളും കൂടെയുണ്ടാവും.

വിഷുവിനും മറ്റും എനിക്കും ചേട്ടന്മാര്‍ക്കും അപകടമുണ്ടാക്കാത്ത ചെറിയ പടക്കങ്ങള്‍ അവര്‍ സമ്മാനിക്കുമായിരുന്നു.ചേട്ടന്മാര്‍ക്ക് എറിഞ്ഞാല്‍ മാത്രം പൊട്ടുന്ന ഏറുപടക്കവും, ചെറിയ ശബ്ദം ഉണ്ടാക്കുന്ന ഓലപ്പടക്കവും ഉണ്ടാക്കിക്കൊടുക്കുമ്പോള്‍ എനിക്ക് തന്നിരുന്നത്,കമ്പിയില്‍ വെടിമരുന്ന് പുരട്ടി ഉണ്ടാക്കുന്ന ഒരുതരം പൂത്തിരികള്‍ ആയിരുന്നു.


 'എന്തിനാ ശാന്തേ ഇതൊക്കെ'  എന്നു അമ്മ സ്നേഹപൂര്‍വ്വം ശാസിക്കുമ്പോള്‍ ഉമ്മറത്ത് നിന്ന് പൂത്തിരി കത്തിച്ച് കളിക്കുന്ന തന്നെ നോക്കി ശാന്തച്ചേച്ചി പറയും, 


‘ നോക്ക് അമ്മച്ചീ, കുഞ്ഞിന്റെ ഈ സന്തോഷം കാണാനല്ലേ.... ശാന്തയുടെ കയ്യില്‍ ഇതല്ലേയുള്ളൂ കൊടുക്കാന്‍.’

പിന്നെയും ഏറെ  ഉത്സവങ്ങള്‍ വന്നുപോയി.


അക്കൊല്ലവും ഉത്സവസമയമായി. നാടെങ്ങും ഉത്സവലഹരി. രാഘവേട്ടന്റെ വീട്ടിലും എല്ലാവരും തിരക്കില്‍. രാവും പകലും വീടിനോട് ചേര്‍ന്ന് ഓല കൊണ്ടുണ്ടാക്കിയ വെടിമരുന്ന് പുരയില്‍ രാഘവേട്ടനും, ശാന്തച്ചേച്ചിയും മക്കളും  വെടിക്കോപ്പുകളുണ്ടാക്കുന്ന തിരക്കില്‍.


ഉത്സവ ദിവസം രാവിലെ കോളേജിലേക്ക്  പോകുമ്പോള്‍ ശാന്തച്ചേച്ചി വേലിയരികിലേക്ക് വന്നു. കരി പുരണ്ട കൈകള്‍ ഉടുത്തിരുന്ന കൈലിയില്‍ തുടച്ച് അവര്‍ ചോദിച്ചു,

‘കുഞ്ഞുമോള്‍ ഇന്ന് വെടിക്കെട്ട്‌ കാണാന്‍ വരില്ലേ? ഇത്തവണ ഞങ്ങള്‍ കുറെ സ്പെഷ്യല്‍ ഐറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്,  വരണം കേട്ടോ’

  
'പിന്നെ വരാതെ, ഇന്നു നമ്മുടെ തെക്കുംഭാഗത്തിന്റെ വെടിക്കെട്ടല്ലേ... പോരാത്തതിനു ശാന്തേച്ചിയുടെയൊക്കെ  സ്പെഷ്യല്‍ ഐറ്റങ്ങളും.'


പിന്നെയും ഓരോന്ന് പറഞ്ഞു നിന്ന ശാന്തേച്ചിയോട്,

 ' യ്യോ, വര്‍ത്തമാനം പറഞ്ഞു നിന്നാല്‍ 'കല്പന' പോകും, വന്നിട്ട് ബാക്കി പറയാം ട്ടോ...'  എന്നും പറഞ്ഞു ധൃതിയില്‍ ബസ്‌സ്റ്റോപ്പിലേക്ക്  നടന്നു.


വൈകുന്നേരം ബസ്‌സ്റ്റോപ്പില്‍ വന്നിറങ്ങുമ്പോള്‍ തന്നെ എന്തോ ഒരു അസ്വാഭാവികത തോന്നി. അവിടവിടെ ആള്‍ക്കാര്‍ കൂടിനിന്ന് സംസാരിക്കുന്നു. വീടിനടുത്തെത്തുമ്പോഴേക്കും റോഡിലൊക്കെയുള്ള ആള്‍ക്കാരുടെ എണ്ണം കൂടി. രാഘവേട്ടന്റെ വീടിനു മുന്നില്‍ പോലീസ് വാഹനങ്ങളും മറ്റും. അടുത്തെത്തിയപ്പോള്‍ അന്തരീക്ഷത്തില്‍ വെടിമരുന്നിന്റെ ഗന്ധം,  രാഘവേട്ടന്റെ പറമ്പ് നിറയെ ആള്‍ക്കാര്‍...

രാഘവേട്ടന്റെ വെടിക്കെട്ട് പുരയും വീടും നിന്നിടത്തു നിന്നും അപ്പോഴും കനത്ത പുകച്ചുരുളുകള്‍ ഉയരുന്നു. മുറ്റത്ത് ഇട്ടിരുന്ന പായിലേക്ക് ഒന്നേ നോക്കിയുള്ളു, ചിതറിത്തെറിച്ച കുറെ ശരീരാവശിഷ്ടങ്ങളും കത്തിക്കരിഞ്ഞ് കരിക്കട്ടയാ‍യി തിരിച്ചറിയാനാ‍വാത്ത ശരീരങ്ങളും!!

ആരോ പറയുന്നത് കേട്ടു, ‘എങ്ങനെയാണുണ്ടായതെന്നറിയില്ല, ഉത്സവ സ്ഥലത്തേക്ക് വെടിക്കോപ്പുകള്‍ കൊണ്ടു പോകാനായി  തയ്യാറെടുക്കുമ്പോഴാണ് പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായത്. ആരേയും തിരിച്ചറിയാന്‍ പോലും പറ്റുന്നില്ല...’

അന്തരീക്ഷത്തില്‍ പച്ചമാസം കരിഞ്ഞ ഗന്ധം...!

ആ കാഴ്ചകള്‍ നല്‍കിയ ഞെട്ടലും ശവഗന്ധവും വയറ്റില്‍ നിന്ന് ശര്‍ദ്ദിലായി ഉരുണ്ടു കയറിയപ്പോള്‍ വീട്ടിലേക്ക് ഓടി...!


പിന്നെ ഉറങ്ങാനാവാത്ത , ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന  എത്രയോ നാളുകള്‍...!

‘അല്ലാ, അമ്മ ടിവിയും തുറന്നു വച്ചിരുന്നു ഉറങ്ങുകയാണോ?'

പുറത്തു നിന്നും വന്ന മോളുടെ ചോദ്യമാണ് ചിന്തകളില്‍ നിന്നുണര്‍ത്തിയത്. അപ്പോഴും പുറത്തു മേപ്പിള്‍  മരങ്ങള്‍ ഗ്രീഷ്മതാപത്താല്‍ തിളങ്ങിക്കൊണ്ടിരുന്നു...!!


Related Posts Plugin for WordPress, Blogger...