Monday, September 15, 2014

കനലെരിയും കാലം - കൂത്താട്ടുകുളം മേരി


അമ്മ വീടിന്റെ ഉമ്മറക്കോലായിൽ വല്യമ്മാമന്റെയും സുഹൃത്തുക്കളുടെയും സംസാരത്തിലാണ് ഇടയ്ക്കിടെ കെ.ആർ എന്നും കൂത്താട്ടുകുളം മേരി എന്നുമൊക്കെ കേട്ടിട്ടുള്ളത്. അതാരെന്ന് അടുക്കളക്കെട്ടിൽ അന്വേഷിച്ചതിന് "പെണ്ണിന് വേറൊന്നും അറിയാനില്ലേ... ? " എന്ന ചോദ്യത്തോടൊപ്പം തലക്കൊരു കിഴുക്കും കിട്ടി. അവിടുന്ന് പുറത്തേക്കിറങ്ങി വെറുതെ പറമ്പിലൂടെ നടക്കുമ്പോഴും ആ പേരുകൾ മനസ്സിൽ നിറഞ്ഞു നിന്നു. ഇനിയും ചോദിക്കാൻ പറ്റിയ ഒരാളുണ്ട്, വല്യേട്ടൻ .... !  കോളേജ് വിട്ടു വരുന്നതു വരെ കാത്തിരിക്കുക തന്നെ.... 

വല്യേട്ടൻ , വളരെ ലളിതമായി പറഞ്ഞു തന്നത് ഇന്നും തെളിമയോടെ ഓർമയിലുണ്ട്... "പാവങ്ങൾക്കായി ജീവിക്കുന്ന മനുഷ്യസ്നേഹിയായ ഒരു ചേച്ചി.... " അന്നത്തെ എന്റെ കുഞ്ഞുമനസ്സിനെ തൃപ്തിപ്പെടുത്താൻ അതു ധാരാളമാണെന്ന് വല്യേട്ടന് നന്നായി അറിയാമായിരുന്നു.

കാലങ്ങൾ പോകെ വല്യമ്മാമനും വല്യേട്ടനും പറയുന്ന കഥകളിലൂടെ കമ്യൂണിസത്തിലേക്ക് ആകർഷിക്കപ്പെടുമ്പോൾ രണ്ടു കെ. ആർമാരുടെയും ആരാധികയായിത്തീർന്നിരുന്നു.

രാജാവിനും രാജവാഴ്ചക്കുമെതിരെ ഒറ്റയാൾ സമരം പ്രഖ്യാപിച്ചു ക്ലാസ്സു വിട്ടിറങ്ങിയിടത്ത് നിന്നാണ് കൂത്താട്ടുകുളം മേരിയുടെ ചരിത്രം വേറിട്ടതായത്. പിന്നീട് സ്വാതന്ത്ര്യ സമരത്തിലും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും ത്യാഗപൂർണമായ സാന്നിദ്ധ്യമായി.... നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടിയിൽ ധീരയായ ഒളിപ്രവർത്തകയായി... ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിന്റെയും ജയിൽ ജീവിതത്തിന്റെയും ഇരയായി.... കെ. ആർ എന്റെയുള്ളിൽ വാനോളം വളരുകയായിരുന്നു.



കാലിന്റെ സർജറിയും ഫിസിയോതെറാപ്പിയും ഒക്കെ കഴിഞ്ഞ്, തിരികെ കാനഡക്ക് പോരാറായ സമയത്താണ് ചെന്നൈയിൽ നിന്നും പ്രിയ സുഹൃത്ത്‌ സുനിൽ കൃഷ്ണൻ  കാണാനെത്തിയത്. സുനിലിന്റെ സമ്മാനമായി ലഭിച്ചത് , 'കനലെരിയും കാലം' എന്ന കൂത്താട്ടുകുളം മേരിയുടെ തീക്ഷണമായ ജീവിതാനുഭവം രേഖപ്പെടുത്തിയ പുസ്തകമായിരുന്നു. യാദൃശ്ചികമാകാം , കൂത്താട്ടുകുളം മേരിയുടെ അന്ത്യം അതിന് ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു. പഴയകാല സ്മരണകളിലൂടെ കടന്നു പോകുന്ന ദിവസങ്ങളായിരുന്നത്. വല്യേട്ടന്റെ കൂടെ ഒരു സുഹൃത്തിന്റെ വീട്ടിൽ വെച്ച് ഒരിക്കൽ , ഒരിക്കൽ മാത്രം കൂത്താട്ടുകുളം മേരിയെന്ന കെ. ആറിനെ കാണാൻ ഭാഗ്യം ലഭിച്ചതൊക്കെ സ്മരണകളിൽ നിറഞ്ഞ ദിവസങ്ങളായിരുന്നു....

തൊണ്ണൂറുകളിൽ പോലും  ഊർജ്ജസ്വലയായിരുന്ന , വെറുതെയിരിക്കാൻ ഇഷ്ടപ്പെടാതിരുന്ന കെ.ആറിന് ആ രണ്ടാം ബാല്യത്തിലാണ് ചിത്രരചന ഒരു ഹരമായി മാറിയത്. 2010 ഫെബ്രുവരിയിൽ എറണാകുളത്ത് തന്റെ ചിത്രപ്രദർശനം നടത്തുകയും ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടി ഒന്നാകണമെന്ന സ്വപ്നം ബാക്കി വെച്ച് 2014 ജൂണ്‍ 22 ന് കെ. ആർ എന്ന കൂത്താട്ടുകുളം മേരി ഈ ലോകത്തു നിന്നും യാത്രയായി 


Sunday, August 17, 2014

മേപ്പിളിലകളുടെ വായനക്കൂട്ടം



മെയ് നാല് ശനിയാഴ്ച

പനി, തൊണ്ടവേദന, ശ്വാസം മുട്ടൽ എല്ലാം കൂടെ കിടക്കയിൽ തളച്ചിട്ടിട്ട് രണ്ടാഴ്ചയായി...  ദ്രാവകരൂപത്തിലെ ഭക്ഷണവും ചൂടു പിടുത്തവും ഇൻഹേലറും ഒക്കെയായി ദിവസങ്ങൾ ഇഴഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഇന്നത്തെ വായനക്കൂട്ടത്തിൽ പങ്കെടുക്കാനാവില്ലല്ലോ എന്ന ആശങ്കയും സങ്കടവുമായി ശനിയാഴ്ച നേരം പുലർന്നു. അന്നത്തെ വായനക്കൂട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു, പതിവുപോലെ ഏതെങ്കിലും ഭക്ഷണശാലയിൽ വെച്ചല്ല, നിർമല തോമസിന്റെ ഹാമിൽട്ടണിലെ വീട്ടിൽ വെച്ചാണ്. നാട്ടിൽ പോയി വന്ന നിർമല കൊണ്ടു വന്ന നാടൻ വിഭവങ്ങളുടേയും മലയാളം പുസ്തകങ്ങളുടെയുമൊക്കെ വിവരണങ്ങൾ ഫേസ്ബുക്ക് മെസേജുകളിലൂടെ  കേട്ടറിഞ്ഞു കൊതിപിടിച്ചുള്ള കാത്തിരിപ്പാണ്. പോരാത്തതിന് 'ഗോ ബസ്' എന്നറിയപ്പെടുന്ന ഇന്റർസിറ്റി ബസിലെ ആദ്യ യാത്രയുടെ ത്രില്ലും... !



മുബിയും ജൂനയുമായി യാത്രയുടെ ഒരുക്കങ്ങൾ,  ചർച്ചകൾ ഒക്കെ ഒരാഴ്ച മുൻപേ തുടങ്ങിയിരുന്നു. അതിനിടയിലാണ് പനിയുടെ താണ്ഡവം.... വെള്ളിയാഴ്ച വൈകിട്ടു വരെ പോകും എന്ന തീരുമാനത്തിൽ ഉറച്ചു നിന്നതിനാലാവണം , ശനിയാഴ്ച കിടക്കയിൽ നിന്നും എണീക്കാൻ പോലും പറ്റാതായിപ്പോയത്.


രാവിലെ തന്നെ മുബിയെ വിളിച്ചു, " എനിക്ക് എണീക്കാൻ പോലും വയ്യല്ലോ, ന്താ പ്പോ ചെയ്യാ...? "  തൊണ്ടയിടറി , കണ്ണു നിറഞ്ഞുള്ള ചോദ്യത്തിൽ മുബിയും സെന്റിയായി,  ഗോ ബസ് എന്ന സ്വപ്നം എവിടെയൊക്കെയോ ഇടിച്ചു മറിഞ്ഞു വീഴുന്ന ശബ്ദമാണോ ഫോണിൽ കേട്ടതെന്ന സംശയത്തിൽ ഫോണിനെ തുറിച്ചു നോക്കി.

കുറച്ചു കഴിഞ്ഞപ്പോൾ , നിർമലയുടെ കോൾ, " വയ്യെങ്കിൽ കുഞ്ഞൂസ് വരേണ്ട കേട്ടോ, നമുക്ക് വേറൊരു ദിവസത്തേക്ക് മാറ്റി വെക്കാം. " സാന്ത്വനത്തിന്റെ മയിൽ‌പ്പീലി കൊണ്ട് ഫോണിലൂടെ തലോടി ആശ്വാസം കൊണ്ടു നിർമല.

ഏറെ താമസിയാതെ ജോജിമ്മയുടെ ഫോണ്‍ വിളിയുമെത്തി .... " ഞാൻ ഉണ്ടാക്കി വെച്ച മട്ടൻ ബിരിയാണി , ഇനി എന്തു ചെയ്യും, തനിയെ തിന്നേണ്ടി വരുമല്ലോ ... " മട്ടൻ ബിരിയാണിയെ ഓർത്ത് ഫോണിലൂടെ ഖേദിച്ചു .



ജൂന , ഇതുവരെ വിളിച്ചില്ലല്ലോ എന്നോർത്തിക്കുമ്പോഴാണ് വീണ്ടും മുബിയുടെ വിളിയെത്തിയത്.  പനി എന്നെ ഇന്നു കിടക്കയിൽ തളച്ചിട്ട കഥയറിയാതെ , ഗോ ബസ് എന്ന സ്വപ്നത്തിന്റെ ചിറകിലേറി പുസ്തകങ്ങളും ഫോട്ടോയെടുക്കുന്ന  പുട്ടുകുറ്റിയുമായി ജൂന , രാവിലെ തന്നെ വീട്ടിൽ നിന്നിറങ്ങി മുബിയുടെ അടുത്തെത്തിയിരിക്കുന്നു.


ഇനിയെന്ത് എന്ന ചോദ്യചിഹ്നവുമായാണ് മുബിയുടെ വിളി...! അവസാനം, മുബി തന്നെ പരിഹാരവും പറഞ്ഞു, ജൂന വന്ന സ്ഥിതിക്ക് മുബിയും ജൂനയും കൂടി ഹുസൈന്റെ കാറിൽ ഹാമിൽട്ടണിലേക്ക്   പോകാം. കുഞ്ഞേച്ചിയില്ലാതെ  രണ്ടും കൂടി ബസ്സിൽ പോയിട്ട്  പിന്നാലെ അന്വേഷിച്ചു പോകുന്നതിനെക്കാൾ നല്ലത്, കൊണ്ടു  പോയി വിടുന്നതാവും എന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഹുസൈൻ ഈ സാഹസത്തിന് ഒരുങ്ങുന്നതെന്ന് പിന്നാലെ ഹുസൈൻ ഫോണ്‍ ചെയ്തു പറഞ്ഞത് വായനാക്കൂട്ടത്തിൽ  പരസ്യമായ കുഞ്ഞു രഹസ്യം... :) പോകുന്ന വഴി എന്റെ വീട്ടിൽ വന്ന് കൊണ്ടു പോകാനുള്ള പുസ്തകങ്ങൾ ശേഖരിക്കാം. ...  കുഞ്ഞേച്ചിക്കു വേണ്ടി കൂടി മട്ടൻ ബിരിയാണി തിന്നോളാമെന്ന് അവസാന ആണിയും ചങ്കിൽ തറച്ചു കേറ്റിയാണ് മുബി ഫോണ്‍ വെച്ചത്.

ഇതിനിടെ, ഞാനറിയാതെ  അണിയറയിൽ ചില കള്ളക്കളികൾ നടക്കുന്നുണ്ടായിരുന്നു....!!

ഏതാണ്ട്, ഒമ്പതര മണിയോടെ വാതിലിൽ മുട്ടു കേട്ടു. തുറന്നപ്പോൾ മുബിയും ജൂനയും ...! മട്ടൻ ബിരിയാണിയുടെയും മറ്റു വിഭവങ്ങളുടെയും പേരിൽ കുറെയേറെ സഹതാപങ്ങൾ  ചൊരിഞ്ഞു, പുസ്തകങ്ങൾ  എടുക്കന്നതിനിടയിൽ വാതിലിൽ വീണ്ടും മുട്ടു കേൾക്കുന്നു. കൂളിംഗ് ഗ്ലാസ്‌ വെച്ച രണ്ടു പർദ്ദക്കാരികൾ സമോസയും വടയും വേണോന്നു ചോദിച്ചു കൊണ്ട്...! ഈ കച്ചവടക്കാരികൾ എങ്ങിനെ  ബിൽഡിങ്ങിൽ കേറിപ്പറ്റി എന്ന ചിന്തയോടെ ഒന്നും വേണ്ടെന്നു പറഞ്ഞു.



വാതിലടച്ചു തിരിയുന്നതിനു മുൻപേ വീണ്ടും മുട്ടുന്നത് കേട്ടു തുറന്നപ്പോൾ അതേ പർദ്ദക്കാരികൾ ...! കതകടക്കാൻ തുനിഞ്ഞപ്പോഴാണ് അവരുടെ ചിരിക്കുന്ന കണ്ണുകൾ കണ്ടത്...  നല്ല പരിചയമുള്ള, ഉള്ളിൽ  സന്തോഷം  നിറക്കുന്ന കണ്ണുകൾ  ....! നിർമലയും ജോജിമ്മയും ...!

വിശ്വസിക്കാനായില്ല, ഇത്തിരി മുൻപേ വിളിച്ച് ഇനിയൊരു ദിവസം കൂടാമെന്ന് പറഞ്ഞവർ , ഇതാ വാതിൽക്കൽ ... ! ബിരിയാണിയും മറ്റു വിഭവങ്ങളും  പുസ്തകങ്ങളും കൂടാതെ നാട്ടിൽ  നിന്നും കൊണ്ടു വന്ന തൊണ്ടവേദനക്കുള്ള ത്രിഫലചൂർണവുമായി....

അങ്ങിനെ ആകസ്മികമായി വായനക്കൂട്ടം എന്റെ ഫ്ലാറ്റിൽ ....!!

വായനക്കൂട്ടത്തിന്റെ ആദ്യ അജണ്ടയായ ചിരി അപ്പോൾ മുതൽ തുടങ്ങി  .... കുറെ പൊട്ടത്തരങ്ങൾ പറഞ്ഞ് കുറെ ചിരിച്ച് , മനസ്സിനെയും ശരീരത്തേയും സ്വതന്ത്രമാക്കി .... അങ്ങിനെ ചിരിച്ചു മറിയുന്നതിനിടയിൽ ലഘു ഭക്ഷണം...



പിന്നെ വായിച്ച പുസ്തകങ്ങളുടെ അവലോകനം, പുസ്തകങ്ങൾ കൈമാറ്റം ചെയ്യൽ .... തുടർന്ന് കാര്യമായ ഭക്ഷണം.... വീണ്ടും കുറെ ചിരി....




അന്ന് , അടുക്കള  അവരെല്ലാം കൂടെ കയ്യടക്കിയതിനാൽ, ആതിഥേയയുടെ റോൾ ഉണ്ടായിരുന്നില്ല. വൈകുന്നേരത്തെ ചായ കുടിയും കഴിഞ്ഞ് , എല്ലാവരും പിരിയുമ്പോൾ   എന്റെ പനിയും പടിയിറങ്ങിക്കഴിഞ്ഞിരുന്നു.


നല്ല പുസ്തകങ്ങളുടെ വായന മാത്രമല്ല, കാനഡയിലെ തിരക്കിട്ട ജീവിതത്തിൽ അടുത്ത കുറെ ദിവസങ്ങളിലേക്ക് വേണ്ട ഊർജ്ജവും കൂടിയാണ്  ഞങ്ങളുടെ ഈ വായനക്കൂട്ടം ഓരോ തവണയും സമ്മാനിക്കുന്നത്.  അതുകൊണ്ട് തന്നെ അധികം ഇടവേളകളില്ലാതെ ഞങ്ങൾ ഒത്തു ചേരുന്നു....  


Related Posts Plugin for WordPress, Blogger...