Friday, October 22, 2010

പിറന്നാള്‍ സമ്മാനം!


രോഗികളുടെ തിരക്കൊഴിഞ്ഞപ്പോഴാണ്  മീര, രാഹുലിന്റെ റൂമിലേക്ക്‌ ചെന്നത്. അവിടെ ഇനിയും ഒന്നു രണ്ടു രോഗികള്‍ കൂടെയുണ്ട്.കാന്റീനില്‍ കാണുമെന്നു  പറഞ്ഞിട്ട്  നേരെ  അങ്ങോട്ട്‌ നടന്നു. ചൂടുള്ള കോഫിയുമായി ഒഴിഞ്ഞ കോണില്‍ ഇടം പിടിക്കുമ്പോഴേക്കും രാഹുലും എത്തി.

"തനിക്കു കഴിക്കാന്‍ ഒന്നും വേണ്ടേ?"

"രാഹുല്‍ വന്നിട്ടാകാം എന്നു വച്ചു"

ശരി, എങ്കില്‍ ഞാന്‍ വാങ്ങിയിട്ട് വരാം"


ഒരു തലയാട്ടലില്‍ മറുപടി ഒതുക്കി,കാപ്പിക്കപ്പ്‌ ചുണ്ടോടു ചേര്‍ത്തു.


ട്രേയില്‍ കഴിക്കാനുള്ളതുമായി രാഹുല്‍ വന്നപ്പോഴേക്കും മീരയുടെ കോഫി തീര്‍ന്നിരുന്നു.


പതിവ് പോലെ,രാഹുലിന് ചപ്പാത്തിയും കുറുമയും, അവള്‍ക്കു വെജിറ്റബിള്‍ ഉപ്പുമാവും!


ഉപ്പുമാവിന്റെ പ്ലേറ്റ് മുന്നിലേക്ക്‌ എടുത്തു വെക്കുന്നതിനിടയില്‍ മീര ചോദിച്ചു,

"രാഹുല്‍, നാളെ നമുക്ക് അമ്മയുടെ അടുത്തൊന്നു പോയാലോ,അമ്മയുടെ പിറന്നാളാണ് നാളെ..."


 ഓ, എത്ര പെട്ടന്നാണ് ഒരു വര്‍ഷം കഴിഞ്ഞത് അല്ലെ..?ഇത്തവണ എന്തു സര്‍പ്രൈസ് ആണ് അമ്മക്ക് കൊടുക്കുക?"

"അതെനിക്കറിയില്ല" മീരയുടെ  മറുപടി രാഹുലില്‍ ഒരു പുഞ്ചിരി പടര്‍ത്തി.


"ഒരു സദ്യ ഓര്‍ഡര്‍ ചെയ്താലോ?അമ്മയുടെ ഇഷ്ട വിഭവങ്ങള്‍ ഒക്കെയായി..."


അമ്മയുടെ ഇഷ്ടവിഭവങ്ങള്‍! എന്തൊക്കെയാണവ?ഒരിക്കല്‍ പോലും അങ്ങിനെയൊന്നു തനിക്കറിയില്ലല്ലോ എന്നത് മീര കുറ്റബോധത്തോടെ ഓര്‍ത്തു.തന്റെയും അച്ഛന്റെയും ഇഷ്ടങ്ങള്‍ മാത്രമായിരുന്നല്ലോ എന്നും തങ്ങളുടെ വീട്ടില്‍....


"എന്തായാലും ഞാന്‍ അമ്മയെ ഒന്നു ഫോണ്‍ ചെയ്യട്ടെ,എന്നിട്ട് ചോദിച്ചു മനസിലാക്കാം" രാഹുലില്‍ നിറയുന്ന ഉത്സാഹം മീരയെ അത്ഭുതപ്പെടുത്തിയില്ല.രാഹുലിന് തന്റെ അമ്മ, എന്നും സ്വന്തം അമ്മയെപ്പോലെയായിരുന്നു.ഒരുപക്ഷെ തന്നേക്കാളേറെ അമ്മയെ മനസ്സിലാക്കിയതും രാഹുല്‍ ആവണം...

ഒരു കുട്ടിയുടെ ഭാവഹാവാദികളോടെ രാഹുല്‍ ഫോണില്‍ അമ്മയോട് സംസാരിക്കുന്നതും നോക്കിയിരുന്നു മീര മെല്ലെ മുന്നിലിരുന്ന ഉപ്പുമാവിലേക്ക് സ്പൂണ്‍ താഴ്ത്തി.



"എടോ, നാളെ രാവിലെ തന്നെ അങ്ങെത്തണമെന്നാണ് അമ്മ പറയുന്നത്" രാഹുല്‍ പറയുന്നത് കേട്ടു ചോദ്യഭാവത്തില്‍ ആ മുഖത്തേക്ക് നോക്കിയപ്പോള്‍, ഒരു കഷണം ചപ്പാത്തി പൊട്ടിച്ചു വായില്‍ ഇട്ടു കൊണ്ട് രാഹുല്‍ പുഞ്ചിരിച്ചു.

"നമുക്ക് നാളെ അതിരാവിലെ പോകാം അല്ലേ... നാളെ രാഹുലിന്  ഓഫ്‌ അല്ലേ,ഞാന്‍ ലീവ് എടുക്കാം", രാഹുലിന്റെ ഉത്സാഹം തന്നിലേക്കും പടരുന്നത്‌ മീര അറിഞ്ഞു.


........
കാറിലിരിക്കുമ്പോള്‍ മീര ഓര്‍ത്തു, 


അച്ഛന്റെ ഇഷ്ടങ്ങള്‍ നിറവേറ്റാനുള്ള ഒരു യന്ത്രം മാത്രമായിരുന്നു അമ്മ എന്നു മുതിര്‍ന്നപ്പോഴാണ്‌  മനസ്സിലാക്കിയത്. എം.ടി യെയും വള്ളത്തോളിനെയും ആശാനെയും പോലെ തന്നെ പോള്‍ കൊയ് ലൊയെയും ഗ്യാംസൊയെയും അമ്മ വായിച്ചിരുന്നത്, അച്ഛനെ കാണാതെയായിരുന്നു. അച്ഛന്റെ ഭാഷയില്‍ അമ്മയുടെ വായന പ്രയോജനമില്ലാത്ത കാര്യങ്ങളായിരുന്നു.


വീട്ടില്‍ വരുന്ന ഭിക്ഷക്കാര്‍ക്ക് കഴിക്കാനോ മറ്റോ കൊടുത്തുവെന്നറിഞ്ഞാല്‍ അച്ഛന്‍ കലിതുള്ളിപ്പറയും, "വല്ലവനും കഷ്ട്ടപ്പെട്ടു  കൊണ്ടു വരുന്നത് എടുത്തു കൊടുത്താല്‍ മതിയല്ലോ നിനക്കൊക്കെ"

അന്നേ ദിവസം അമ്മ പട്ടിണി ഇരുന്നിട്ടാണ്, വിശക്കുന്നവനു ആഹാരം കൊടുത്തതെന്ന് അച്ഛന്‍ ഒരിക്കലും അറിഞ്ഞില്ല!

ഒരിക്കല്‍പ്പോലും അമ്മ മറുത്തെന്തെങ്കിലും പറയുന്നതും കേട്ടിട്ടില്ല.

സഹായം ചോദിച്ചു വരുന്ന ആരെയും വെറും കയ്യോടെ അയക്കുമായിരുന്നില്ല.തന്റെ കയ്യിലുള്ളത് കൊടുക്കാന്‍ ഒരിക്കലും അമ്മ മടിച്ചിരുന്നില്ല...


ഒരിക്കല്‍ മാത്രം തന്നോട് പറഞ്ഞു,


"മോളുടെ കല്യാണം കഴിഞ്ഞാല്‍ ഏതെങ്കിലും ഒരാശ്രമത്തില്‍ പോയി ജീവിക്കണം എന്നാണ് ആഗ്രഹം"


അന്ന്, അത് കേട്ടുകൊണ്ടു വന്ന അച്ഛന്‍, അമ്മയെ പരിഹസിച്ചത്‌ ഇപ്പോഴും കാതോരത്ത് കേള്‍ക്കുന്നു.


"ആശ്രമത്തിലോ നീയോ, അവിടെ പോയി നീ എന്തു ചെയ്യാനാ?"

"വേദനിക്കുന്നവര്‍ക്ക് അല്പം ആശ്വാസം പകരാനായാല്‍....."


അര്‍ധോക്തിയില്‍  അമ്മ നിര്‍ത്തിയപ്പോള്‍, അച്ഛന്‍ പൊട്ടിച്ചിരിച്ചു.


അച്ഛന്റെ മരണ ശേഷം ഒരിക്കല്‍ രാഹുല്‍ ആണത് പറഞ്ഞത്,ഇനിയെങ്കിലും അമ്മക്കിഷ്ടമുള്ള ഒരു ജീവിതം നമുക്ക് കൊടുത്തു കൂടെ എന്ന്‌...


പതിവ് പോലെ ആ വാരാന്ത്യത്തിലും വീട്ടിലെത്തി ,  കാലില്‍ തൊട്ടു തൊഴാന്‍ കുനിഞ്ഞ മീരയെ പിടിച്ചുയര്‍ത്തി, അമ്മ മൂര്‍ദ്ധാവില്‍ മുത്തം കൊടുത്തു.

തങ്ങള്‍ക്കു പ്രിയപ്പെട്ട വിഭവങ്ങളുമായി ഊണ് കഴിഞ്ഞു.


" നമുക്ക് ഒരു യാത്ര പോകാനുണ്ട്,അമ്മ ഒരുങ്ങിക്കോളൂ" എന്നു പറഞ്ഞപ്പോള്‍, അതിനു കാത്തിരുന്നത് എന്ന പോലെ അമ്മ തയ്യാറായി വന്നത്, എവിടെക്കെന്നു ചോദിക്കാതിരുന്നത്, എല്ലാം മീരയെ അത്ഭുതപ്പെടുത്തി!


യാത്രയിലുടനീളം അമ്മയും നിശബ്ധയായിരുന്നു. എന്നാല്‍ 'സ്നേഹാശ്രമ' ത്തിന്റെ ഗേറ്റ് കടന്നപ്പോള്‍ ആ മിഴികള്‍ തിളങ്ങാന്‍ തുടങ്ങി. പതിയെ അടുത്തിരുന്ന തന്റെ കൈകളില്‍  പിടിച്ചു....  ആ മനസിന്റെ താളം കൈകളില്‍ അനുഭവിച്ചറിഞ്ഞ മീര, പെട്ടന്ന് അമ്മയുടെ കൈകള്‍ കൂട്ടിപ്പിടിച്ചു പറഞ്ഞു,


"ഇനിയുള്ള ജീവിതം അമ്മയുടെ ഇഷ്ടത്തിന് ജീവിക്കാനുള്ളതാണ്,  അമ്മക്കേറെ ഇഷ്ടമുള്ള ഇവിടെ അമ്മക്കിനി കഴിയാം"

സന്തോഷം കൊണ്ടു നിറഞ്ഞൊഴുകുന്ന ആ കണ്ണുകളില്‍ ചുംബിക്കുമ്പോള്‍ മീരയുടെ കണ്ണുകളും നിറഞ്ഞ് ഒഴുകുകയായിരുന്നു!



85 comments:

  1. ആദ്യത്തേതു എന്‍റെ വക ആയിക്കോട്ടെ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു കൊച്ചു കഥ . ഹൃദയ സ്പര്‍ശിയായ ഒന്ന്., മനോഹരമായിരിക്കുന്നു ചേച്ചി, ആശംസകള്‍

    ReplyDelete
  2. എന്നും സ്വന്തം മക്കളുടെയും കുടുംബത്തിന്റെയും സുഖം നോക്കിയിരിക്കുന്ന അമ്മമാര്‍ ഒരിക്കലും സ്വന്തം സുഖമോ സന്തോഷമോ നോക്കാറില്ല . അങ്ങനെ കഴിയുന്ന ഒരായിരം അമ്മമാര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നു ഈ കഥ.

    ReplyDelete
  3. മിക്കവാറും എല്ലാ അമ്മമാരരും ഇങ്ങിനെ തന്നെയാ..

    ReplyDelete
  4. ആ അമ്മ ഭാഗ്യവതി തന്നെ.... സ്നേഹമുള്ള ഒരു മകള്‍ .. വൈകിയാണെങ്കിലും അമ്മയുടെ ഇഷ്ടത്തിനനുസരിച്ച് ഒരു ജീവിതം ...
    കുഞ്ഞൂസ് കഥ നന്നായിട്ടുണ്ട് .. കൂടുതല്‍ വലിച്ചു നീട്ടാതെ ഒരു കൊച്ചു കാര്യം ഭംഗിയായി പറഞ്ഞു . ആശംസകള്‍

    ReplyDelete
  5. ഈ അമ്മ എന്റെ മനസ്സിലും ഒരിടം നേടി.
    ഹൃദയസ്പര്‍ശിയായ കഥ. ഇഷ്ടപ്പെട്ടു.

    ReplyDelete
  6. ആദ്യം കരുതി രോഗി ഇച്ഛിച്ചതും, വൈദ്യൻ കൽപ്പിച്ചതും ഒന്ന് - അതാണെന്നാണ്‌ ആദ്യം വിചാരിച്ചത്‌. പിന്നീടാണ്‌ കഥ മാറിയത്‌ അറിഞ്ഞത്‌.

    ReplyDelete
  7. എന്തോ എനിക്ക് ഈ കഥ അങ്ങോട്ട്‌ പൂര്‍ണമായതായി തോന്നുന്നില്ല ചേച്ചീ. എന്‍റെ മാത്രം തോന്നല്‍ ആയേക്കാം. അതോ കഥയെ നന്നായി മനസ്സിലാക്കാന്‍ എനിക്കായില്ലേ.... എന്തോ..

    ReplyDelete
  8. പിറന്നാള്‍ സമ്മാനം നന്നായി.
    രണ്ടു തരത്തില്‍ ഇതിനെ കാണേണ്ടി വരുന്നുണ്ട്.
    ആശംസകള്‍.

    ReplyDelete
  9. തരള ലളിതമായ ആഖ്യാന ശൈലിയിലൂടെ ത്യാഗത്തിന്റെയും ,സഹനത്തിന്റെയും , ആര്‍ദ്രതയുടെയും മൂര്‍ത്തീ ഭാവമായ അമ്മയെ നന്നായി അവതരിപ്പിച്ചിരിക്കുന്നു . കഥ മനസ്സില്‍ തട്ടി

    ReplyDelete
  10. ‘അമ്മ’..എനിക്കെന്നും ഒരു ദൌര്‍ബല്യമാണ്.., ഈ സ്നേഹത്തില്‍ ഞാനും കുതിര്‍ന്നു.
    .

    ReplyDelete
  11. "വേദനിക്കുന്നവര്‍ക്ക് അല്പം ആശ്വാസം പകരാനായാല്‍....."
    അമ്മ മനസ്സുകള്‍ അങ്ങനെയാണ്

    ReplyDelete
  12. ചേച്ചി...നല്ല കഥ...എനിക്കിഷ്ട്ടായി...ട്ടാ

    ReplyDelete
  13. ആ അമ്മയുടെ മാനസികാവസ്ഥയില്‍ നിന്നുകൊണ്ടാണ് ഈ കഥാരചന നടത്തിയിരികുന്നതെന്ന് കുഞ്ഞൂസിനെ അറിയുന്നവര്‍ക്കറിയാം.അതിവൈകാരികതക്ക് വളരെ സാധ്യതയുണ്ടയിട്ടും അതൊട്ടും തീണ്ടാതെ വളരെ ഒതുക്കത്തോടെ കഥനം നടത്തുവാന്‍ കാണിച്ച കയ്യടക്കത്തിനു കഥാകാരി പ്രശംസയര്‍ഹിക്കുന്നു. നിര്‍മ്മലമായ ഈ തെളിനിരുറവ നമ്മുടെ മനസ്സിലെക്ക് നന്മ്മയുടെ കുളിരും പരത്തിക്കൊണ്ട് അവിരാമം ഒഴുകുമാറാകട്ടെ.

    ReplyDelete
  14. manoharamaya kadha,,,,,,,,,,ithiri koodi munpottu pokanundu,ivide koodi varumallo...www.karyadikavitha.blogspot.com..............vijay

    ReplyDelete
  15. വാര്‍ദ്ധക്യത്തില്‍ മക്കളോടൊത്ത് ജീവിക്കണമെന്നും മക്കള്‍ സം‌രക്ഷിക്കണമെന്നും പ്രതീക്ഷീക്കുന്ന മിക്ക അച്ഛനമ്മമാര്‍ക്കും നിരാശയാകും ഫലം. അതുകൊണ്ട് സന്തോഷത്തോടെ സ്വന്തം ഇഷ്ടത്തിന് സ്നേഹാശ്രമത്തിലോ/വൃദ്ധസദനത്തിലോ വാര്‍ദ്ധക്യം ചിലവഴിക്കാന്‍ ഇനിയുള്ള കാലത്ത് അച്ഛനമ്മമാര്‍ തീരുമാനിക്കണം. വാര്‍ദ്ധക്യത്തില്‍ സ്നേഹാശ്രമത്തിലോ/വൃദ്ധസദനത്തിലോ താമസിക്കുന്നത് നാണക്കേടാണെന്നും മക്കളുടെ സ്നേഹമില്ലായ്മയാണ്‌ അതിന്റെ കാരണമെന്നും ഉള്ള സമൂഹത്തിന്റെ ചിന്താഗതി മാറണം.

    ഈ അമ്മ എല്ലാവര്‍‌ക്കും മാതൃകയാവട്ടെ.

    കുഞ്ഞൂ...നല്ല സന്ദേശമുള്ള പോസ്റ്റ്. അഭിനന്ദനങ്ങള്‍

    ReplyDelete
  16. ഈ കഥയിൽ നിറയുന്ന സ്നേഹം, കുളിർമ, മനുഷ്യനിലുള്ള വിശ്വാസം - എനിക്ക് വളരെ ഹൃദ്യമായി തോന്നി- സ്നേഹാശ്രമജീവിതത്തോടുള്ള ഒരു വ്യത്യസ്ത സമീപനവും. ആശംസകൾ!

    ReplyDelete
  17. അങ്ങനെ ആഗ്രഹിക്കുന്ന അമ്മമാരുമുണ്ടാകും അല്ലേ?

    ReplyDelete
  18. എല്ലാ അമ്മമാരുടെയും ആഗ്രഹം തന്റെ മക്കള്‍ക്ക്‌ എന്നും സുഖവും സമാധാനവും ഉണ്ടാവട്ടെ എന്നാണ്,എന്നാല്‍ മക്കളില്‍ എത്ര പേര്‍ അതുപോലെ അങ്ങോട്ട്‌ ചിന്തിക്കും?
    പതിവ് പോലെ നല്ല കഥ.
    ഭാവുകങ്ങള്‍.

    ReplyDelete
  19. അമ്മമാര്‍ എപ്പോഴും അങ്ങിനെയാണ്. മക്കളുടെയും ഭര്‍ത്താവിന്‍റെയും സുഖസൌകര്യങ്ങള്‍ മാത്രം നോക്കുന്നു. നന്നായി എഴുതി. ആശംസകള്‍

    ReplyDelete
  20. ജയരാജ്‌, ആദ്യ വായനക്കും വിശദമായ അഭിപ്രായത്തിനും ഏറെ നന്ദി.

    ഹൈനക്കുട്ടീ, അതേ മോളെ, എല്ലാ അമ്മമാരും അങ്ങിനെ തന്നെയാ...

    ഹംസ, എല്ലാ അമ്മമാര്‍ക്കും ആ ഭാഗ്യം ലഭിക്കുന്നില്ല എന്നത് സങ്കടകരം തന്നെയാ... എന്നും പ്രോത്സാഹനങ്ങളുമായി എത്തുന്ന ഈ സഹോദരനോട് നന്ദി പറയുന്നില്ല,സ്നേഹം മാത്രം.

    ചെറുവാടി
    സാബു
    ഈ അമ്മ നിങ്ങളുടെ മനസിലും ഇടം നേടിയതില്‍ വളരെ സന്തോഷം ട്ടോ...

    ആളൂസ്,വൃദ്ധസദനങ്ങളിലേക്ക് സ്വമനസാലെ, ഇഷ്ടത്തോടെ പോകാന്‍ ആഗ്രഹിക്കുന്ന അമ്മയെ പരിചയപ്പെടുത്താന്‍ നടത്തിയ ഒരു ശ്രമം ആയിരുന്നു. എന്റെ മനസിലെ ആശയം വാക്കുകളിലേക്കു സന്നിവേശിപ്പിക്കാന്‍ കഴിയാതെ പോയതിനാലാണ് പൂര്‍ണത തോന്നാത്തത്,അതെന്റെ പോരായ്മയാണ്, ക്ഷമിക്കുമല്ലോ.

    റാംജീ
    ഖാദര്‍ സാബ്
    വര്‍ഷിണീ
    ആയിരത്തിയൊന്നാംരാവ്
    റിയാസ്
    ഈ അമ്മയെ സ്നേഹിക്കുന്ന,ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി

    ReplyDelete
  21. സന്തോഷ്‌,എന്നെ നന്നായി അറിയുന്ന ഈ കൂട്ടുകാരനോട് ഞാന്‍ എന്തു പറയണം,ഇവിടെ വന്നതിനും കമെന്റ് ഇട്ടതിലും വളരെ സന്തോഷം!

    വിജയ്‌ കാര്യാടി,ആദ്യസന്ദര്‍ശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി, അങ്ങോട്ടും ഉടനെ വരുന്നുണ്ട് ട്ടോ...

    വായാടീ
    ശ്രീനാഥന്‍
    സ്നേഹാശ്രമജീവിതത്തോടുള്ള വ്യത്യസ്തമായ സമീപനരീതി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതില്‍ ഏറെ കൃതാര്‍ത്ഥയാണ് ഞാന്‍!

    കുമാരന്‍
    മെയ്‌ഫ്ലവേര്‍സ്
    കുസുമം
    ഈ അമ്മയെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷവും ഒപ്പം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിയും....

    ReplyDelete
  22. Ella Makkalkkum...!

    Manoharam, Ashamsakal...!!!

    ReplyDelete
  23. സ്നേഹാശ്രമങ്ങള്‍ തടവറകള്‍ ആണ്. അവിടെ ജീവിക്കുന്നവര്‍ക്കെ അതിന്റെ വേദന അറിയൂ...
    വാര്‍ധക്യം ചിലവഴികാന്‍ മറ്റു വഴികള്‍ ആരായേണ്ടിയിരിക്കുന്നു. ഹോ... എനിക്കു ഓര്‍ക്കാനേ ആകുന്നില്ല മുരടിച്ച ജീവിതം പോലെ തന്നെയുള്ള സ്നേഹാശ്രമാത്ത്തിന്റെ ചുറ്റുപാടുകള്‍.

    കഥ നന്നായിട്ടോ കുഞ്ഞൂസേ..

    ReplyDelete
  24. പാവം അമ്മ ആഗ്രഹം സഫലമാകാന്‍ ഇത്ര നാള്‍ കാത്തിരിക്കേണ്ടി വന്നു അല്ലെ! മാതാപിതാക്കളെ മറന്നുതുടങ്ങിയ ഒരു ലോകത്തിലൂടെയാണ് നാം ഇപ്പൊ നടന്നുകൊണ്ടിരിക്കുന്ന്ത്

    ReplyDelete
  25. ജീവിതം ഓരൊരുത്തർക്കും വച്ചു നീട്ടുന്നത് മിക്കപ്പോഴും വിചിത്രങ്ങളായ പരിണതികളായിരിക്കും.

    തനിക്കു വേണ്ടീ ഒരിക്കലും ജീവിക്കാ‍ഞ്ഞ ഒരമ്മയല്ലേ.... ഇങ്ങെനെയൊക്കെ തന്നെയേ ചിന്തിക്കൂ.

    കഥയിൽ നിറഞ്ഞുനിൽക്കുന്ന സ്നേഹവായ്പ് ഇഷ്ടപ്പെട്ടു.

    ReplyDelete
  26. നല്ലകഥ. റാംജി പറഞ്ഞ പോലെ, രണ്ട് തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന കഥ. അനാവശ്യപരാമർശങ്ങളൊഴിവാക്കിയതു് നന്നായി.

    ReplyDelete
  27. പണ്ടൊരിക്കല്‍ കുഞ്ഞൂസിന്റെ ഒരു ബ്ലോഗില്‍ , 30-35 വര്‍ഷത്തെ സംഭവങ്ങള്‍ ഒരു കഥയില്‍ ഒതുക്കരുത്‌ എന്ന് ഒരു എളിയ അഭിപ്രായം ഞാന്‍ എഴുതിയിരുന്നു. പല സ്ത്രീ ബ്ലോഗ്ഗേര്‍സിന്റെ കഥകളിലും ഇങ്ങനെ ഒരു ദൌര്‍ബല്യം കാണാനുണ്ട്. പക്ഷെ ഇപ്പൊ മനസ്സിലായി - കഥ പറയാനുള്ള ടെക്നിക് കുഞ്ഞൂസ് കയ്യടക്കി കഴിഞ്ഞു...ഇനി കുഞ്ഞൂസിനെ ആര്‍ക്കു തടയാന്‍ കഴിയും. കഥയുടെ തുടക്കത്തിലേ സീന്‍ മുതല്‍ ഭംഗിയായി ഡെവലപ്പ് ചെയ്തിരിക്കുന്നു.. ആശംസകള്‍

    ReplyDelete
  28. kunoos valiya kaaryangal kathayil paranjuvallo.
    kollam. katha nannaittund.

    ReplyDelete
  29. കൊമ്പന് പിറകെ മോഴയും എന്ന് പറയും പോലെ, അച്ഛന്റെ തനിപകര്‍പായി ആ മകനും ആയിപോകുന്നതില്‍ അത്ഭുതമില്ല. ഇന്നിന്റെ കറുത്ത സത്യം ഈ കഥയില്‍ ഒളിഞ്ഞുകിടക്കുന്നു.
    ഭാവുകങ്ങള്‍.

    ReplyDelete
  30. ""വീട്ടില്‍ വരുന്ന ഭിക്ഷക്കാര്‍ക്ക് കഴിക്കാനോ മറ്റോ കൊടുത്തുവെന്നറിഞ്ഞാല്‍ അച്ഛന്‍ കലിതുള്ളിപ്പറയും, "വല്ലവനും കഷ്ട്ടപ്പെട്ടു കൊണ്ടു വരുന്നത് എടുത്തു കൊടുത്താല്‍ മതിയല്ലോ നിനക്കൊക്കെ"

    അന്നേ ദിവസം അമ്മ പട്ടിണി ഇരുന്നിട്ടാണ്, വിശക്കുന്നവനു ആഹാരം കൊടുത്തതെന്ന് അച്ഛന്‍ ഒരിക്കലും അറിഞ്ഞില്ല!

    ഒരിക്കല്‍പ്പോലും അമ്മ മറുത്തെന്തെങ്കിലും പറയുന്നതും കേട്ടിട്ടില്ല.


    സഹായം ചോദിച്ചു വരുന്ന ആരെയും വെറും കയ്യോടെ അയക്കുമായിരുന്നില്ല.തന്റെ കയ്യിലുള്ളത് കൊടുക്കാന്‍ ഒരിക്കലും അമ്മ മടിച്ചിരുന്നില്ല...""

    ++ഇത് പോലെയുള്ള അമ്മമാരൊന്നും ഇപ്പോള് ഇല്ല. വായിക്കാന് നല്ല പോസ്റ്റ് - അല്പം വിഷമമുള്ളതാണെങ്കിലും.

    ഗ്രീറ്റിങ്ങ്സ് ടു കുഞ്ഞൂസ് ഫ്രം ട്രിച്ചൂര്

    ReplyDelete
  31. അമ്മമാര്‍ എപ്പോഴും അങ്ങിനെയാണ്, സ്വന്തം കാര്യങ്ങള്‍ എല്ലാം മാറ്റിവെച്ചു മക്കളുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു.

    ReplyDelete
  32. കുഞ്ഞൂസിനു ആശംസകള്‍....തൊട്ടുതലോടുന്ന സ്നേഹവും കരുണയും ഒക്കെ എന്നും കുഞ്ഞൂസിന്റെ കഥകളില്‍ ഉണ്ടാകട്ടെ...

    ReplyDelete
  33. ആ അച്ഛനായിരിക്കാം ഈ അമ്മ മനസ്സിനെ ഇതുപോലെ വത്യസ്ഥമാക്കിയത് അല്ലേ...
    ഈ നല്ല മനസ്സിന്റെ ഗുണം കൊണ്ടായിരിക്കാം ഇത്ര നല്ല ഒരു മരുമകനേയും,മകളേയും കിട്ടിയത്.
    ലളിതഭാഷയിൽ കലക്കനായി അവതരിപ്പിച്ചതിൽ അഭിനന്ദനം കേട്ടൊ

    ReplyDelete
  34. കുഞ്ഞൂസ്സ് ടച്ചുമായി ഹൃദയസ്പര്‍ശിയായ ഒരു കുഞ്ഞിക്കഥ.

    ReplyDelete
  35. കഥയുടെ സന്ദേശം എനിക്കെന്തോ ഉള്‍ക്കൊള്ളാനായില്ല.”സ്നേഹാശ്രമം” അമ്മയ്ക്കിഷ്ടപ്പെട്ട സ്ഥലമായിരിക്കാം എന്നാലും!.എന്റെ ചിന്ത പോകുന്നത് എന്തു കൊണ്ട് മകളും മരുമകനും അമ്മയെ കൂടെ താമസിപ്പിക്കുന്നില്ല എന്ന ചോദ്യത്തിലേക്കാണ്.കഥയെന്ന രീതിയില്‍ ആവിഷ്കാരം നന്നായെന്നു പറയാം.ഒരു കുഞ്ഞൂസ് ടച്ചൊക്കെയുണ്ട്.ആശംസകള്‍ നേര്‍ന്നു കൊണ്ട്.

    ReplyDelete
  36. കഥ ഇഷ്ടായി ..
    സ്വതന്ത്ര്യം തന്നെ അമൃതം ..
    ഓ അങ്ങിനെ ചിന്തിക്കാന്‍ പാടില്ലല്ലോ അല്ലെ..?

    ReplyDelete
  37. കുഞ്ഞൂസേ ,കുറച്ച് നാള്‍ കഴിഞ്ഞു വായിച്ച ഒരു പോസ്റ്റ്‌ അതിന്‍റെ മാധുര്യം ഇതിന്‌ ഉണ്ട് കേട്ടോ .. എനിക്ക് ഇതൊക്കെ വായിക്കുമ്പോള്‍ വളരെ വിഷമം ആണ് .പ്രവാസികളായ നമ്മള്‍ അമ്മയെ ,അച്ഛനെ നോക്കാതെ ഇവിടെ ജീവിക്കുന്ന വിഷമം നല്ലപോലെ ഉണ്ട് ..നാട്ടില്‍ പോകുമ്പോള്‍ നമ്മുടെ കൂടെ ഇവിടേയ്ക്ക് വരാന്‍ പറഞ്ഞാല്‍ നാടും ,വീടും ,വിട്ട് വരാനുള്ള മടി ...എന്നാലും ജീവിക്കുന്ന കാലം മക്കളുടെ കൂടെ നില്ക്കാന്‍ അവരുടെ മനസ് സമ്മതിക്കില്ല ,അതിലും സന്തോഷം വീട്ടില്‍ തനിച്ച് ആയാലും അവിടെ തന്നെ കഴിഞ്ഞു കൂടണം .

    ഈ കഥ വായിച്ചപോളും
    അമ്മക്ക് ഇഷ്ട്ടമുള്ള ജീവിതം ..അമ്മമാരുടെ ഇഷ്ട്ടകള്‍ ..അതൊക്കെ ഓര്‍ക്കാന്‍ ആര്‍ക്ക് ആണ് നേരം ,അല്ലേ ?

    ReplyDelete
  38. വളരെ നല്ലൊരു കഥയാണ്... ത്യാഗത്തിന്റെ, സഹനശക്തിയുടെ പ്രതിബിംബമായ അമ്മയെ നനായി അവതരിപ്പിച്ചിരിക്കുന്നു... ആശംസകള്‍..

    ReplyDelete
  39. എല്ലാ അമ്മമാരും സ്വന്തം ഇഷ്ടതിനെക്കാള്‍ കുഞ്ഞുങ്ങളുടെയും ഭര്‍ത്താവിന്റെയും കാര്യത്തിനാണ് പ്രാധാന്യം കൊടുക്കുക.അതു ഞാനും കുഞ്ഞുസ്സും അടക്കമുള്ള ഈ തലമുറയിലെ അമ്മമാരും അങ്ങനെ തന്നെ അല്ലെ......നല്ല കഥ കുഞ്ഞുസ്സെ...

    ReplyDelete
  40. കുഞ്ഞുസ് ഞാന്‍ പറയുന്നത് കൊണ്ട് എന്നോട് വിഷമം തോന്നരുത് ...ഇത് വായിച്ചപ്പോള്‍ എനിക്ക് കരച്ചിലാണ് വന്നത് ..കുട്ടിക്ക പറഞ്ഞപോലെ എനിക്ക് ഇതിന്‍റെ അവസാനത്തോട് എനിക്ക് അത്ര യോജിക്കാന്‍ കഴിഞ്ഞില്ല ...ഞാന്‍ മീരയുടെ സ്ഥാനത്ത് ആണെങ്കില്‍ ഒരിക്കലും അമ്മയെ സ്നേഹശ്രമത്തില്‍ വിടില്ല ...തനിച്ചു ...ഒരിക്കലും ...അതിനു കഴിയില്ല ..അമ്മക്ക് മറ്റുള്ളവരെ സ്നേഹിക്കാന്‍ സഹായിക്കാന്‍ നമ്മുടെ വീടിനെ തന്നെ "സ്നേഹശ്രമം " ആക്കി കൂടെ ...വരുന്നവരെ സ്നേഹിക്കാനും സ്വീകരിക്കാനും നമ്മള്‍ കൂട്ടു നിന്നാല്‍ പോരെ ...അമ്മയുടെ ഇഷ്ട്ടത്തിന്റെ ഭാഗം നമ്മള്‍ക്കും ആയികുടെ ...അമ്മയെ തനിച്ചക്കാതെ ...അമ്മ അച്ഛനും മക്കള്‍ക്കും ചെയിതത് അത് തന്നെയല്ലേ ...സ്നേഹം കൊടുക്കുക ..സ്വയം എരിഞ്ഞുകൊണ്ട്...അത് തന്നല്ലേ അമ്മ ഇനിയും ചെയ്യാന്‍ പോകുന്നത് ...മക്കളുടെ ശരിക്കുള്ള ആത്മാര്‍ഥമായ സ്നേഹം കിട്ടിയാല്‍ ഒരമ്മയും ആഗ്രഹിക്കില്ല ഇങ്ങിനെ ...മീരയും രാഹുലും പോലെയുള്ള മക്കള്‍ ,മരുമക്കള്‍ ഇത്തരം പ്രവണതകളെ സ്നേഹം എന്ന പരിവേഷം നല്‍കുന്നത് കൊണ്ടാണ് ഇന്ന് വൃദ്ധസധനങ്ങളും മറ്റും പെരുകുന്നത് ...
    " യാത്രയിലുടനീളം അമ്മയും നിശബ്ധയായിരുന്നു. എന്നാല്‍ 'സ്നേഹാശ്രമ' ത്തിന്റെ ഗേറ്റ് കടന്നപ്പോള്‍ ആ മിഴികള്‍ തിളങ്ങാന്‍ തുടങ്ങി. പതിയെ അടുത്തിരുന്ന തന്റെ കൈകളില്‍ പിടിച്ചു.... ആ മനസിന്റെ താളം കൈകളില്‍ അനുഭവിച്ചറിഞ്ഞ മീര, പെട്ടന്ന് അമ്മയുടെ കൈകള്‍ കൂട്ടിപ്പിടിച്ചു പറഞ്ഞു,

    "ഇനിയുള്ള ജീവിതം അമ്മയുടെ ഇഷ്ടത്തിന് ജീവിക്കാനുള്ളതാണ്, അമ്മക്കേറെ ഇഷ്ടമുള്ള ഇവിടെ അമ്മക്കിനി കഴിയാം"

    സന്തോഷം കൊണ്ടു നിറഞ്ഞൊഴുകുന്ന ആ കണ്ണുകളില്‍ ചുംബിക്കുമ്പോള്‍ മീരയുടെ കണ്ണുകളും നിറഞ്ഞ് ഒഴുകുകയായിരുന്നു!"

    മീര അമ്മയെ സ്നേഹത്തിന്റെ പേരും പറഞ്ഞു വിട്ടുകൊടുക്കരുത്‌...വേണമെങ്കില്‍ മീരക്ക് അമ്മയെയും കുട്ടി ദിവസവും സ്നേഹശ്രമത്തില്‍ വന്നുകുടെ ...അമ്മ അവരുമായി സ്നേഹം പങ്കിടട്ടെ ആഗ്രഹ പ്രകാരം ..പക്ഷെ ജീവിതം മീരക്കും രാഹുലിനും ഒപ്പം മതി ...അതല്ലേ സ്നേഹം ..അമ്മയില്ലാതെ മകള്‍ക്ക് ജീവിക്കാന്‍ കഴിയില്ല എന്ന ബോധം മീര അമ്മക്ക് കൊടുക്കണം ...അങ്ങിനെ ഒന്നുണ്ടോ എന്ന് പരീക്ഷിച്ചതാനെങ്കിലോ ആ അമ്മ ? ഇത്രയും നാള്‍ മീരയുടെ അമ്മ നിങ്ങള്‍ക്ക് വേണ്ടി ജീവിച്ചു..ഇനി മീര അമ്മക്ക് വേണ്ടി ജീവിക്കണം ....അതിന്റെ കാലം വരുമ്പോള്‍ സ്നേഹം സ്വാതന്ത്ര്യം എന്ന് പറഞ്ഞു അമ്മയെ തനിച്ചാക്കല്ലേ മീര ..മീരക്ക് അമ്മയുടെ ഇഷ്ട്ട വിഭവങ്ങള്‍ പോലും അറിയില്ല ...മാതൃസ്നേഹം മീരയില്‍ നിഴലിക്കുന്നുന്ടെങ്കില്‍ അമ്മയെ ആ സ്നേഹശ്രമത്തില്‍ നിന്നു തിരിച്ച് കൊണ്ട് വരൂ ..അമ്മയെ അറിയാന്‍ ശ്രമിക്കു ..അമ്മയുടെ ഇഷ്ട്ടങ്ങളെയും മറ്റും ... .ഇത്ര മാത്രം പറയുന്നു !!!

    [കുഞ്ഞുസ് ക്ഷമിക്കുമല്ലോ ...]എന്തൊക്കെയായാലും കഥയുടെ എഴുത്ത് രീതി എനിക്ക് ഇഷ്ട്ടമായി [എപ്പോഴത്തെയും പോലെ ]....

    ഒരു സ്നേഹാശ്രമം അവിടുത്തെ സ്നേഹ ജീവിതങ്ങള്‍ ,അവരുടെ സ്നേഹശ്രുക്കള്‍ മീര നിനക്കായി . ഇനി നീ തന്ന പറ മീര വിട്ടു കൊടുക്കണോ അമ്മയെ സ്നേഹത്തിന്റെ പേരും പറഞ്ഞു ..ഇത്തരം ആശ്രമങ്ങള്‍ക്ക്...ഇല്ല ഈ കൂട്ട്കാരി അതിനു മാത്രം മീരയോടൊപ്പം കൂട്ടുനില്‍ക്കില്ല ....ക്ഷമിക്കു മീര !!!

    ReplyDelete
  41. നല്ല കൊച്ചുകഥ. ഇതിന്റെ അവസാനം വ്യത്യസ്തതകൊണ്ട് എനിക്കിഷ്ടായി. അവസാനകാലത്തെങ്കിലും സ്വന്തം ഇഷ്ടം സാധിച്ചല്ലോ അവര്‍ക്ക്. :)

    ReplyDelete
  42. ചേച്ചി നല്ല കഥ എനിക്കിഷ്ട്ടാമയി അഭിന്ധങ്ങള്‍

    ReplyDelete
  43. എല്ലാ സ്ത്രീകളുടെ ഉള്ളിലും കാണും സ്വാതന്ത്യ മോഹം..
    പക്ഷെ, സമൂഹത്തിന്റെ കെട്ടുപ്പാടനുസരിച്ച് നീങ്ങിയില്ലെങ്കിൽ
    എല്ലാം ത്വജിച്ച് നേടുന്ന സ്വാതന്ത്യം ഒടുവിൽ, ഒന്നുമല്ല എന്നു തോന്നും..

    ഈ അമ്മയും വൃദ്ധസദനത്തിൽ പോയി സ്ഥിരതാമസമാക്കാതെ, ഇടക്കിടെ അവിടെ സന്ദർശ്ശിച്ച് തിരിച്ച് വരുന്നതാവും നല്ലത്..

    ഒരു മകൾ അമ്മയെ വൃദ്ധസദനത്തിൽ കൊണ്ടാക്കി അമ്മയെ സ്വതന്ത്രയാക്കീന്ന് സമാധാനിക്കുന്നതൊക്കെ സിനിമാ കഥയ്ക്ക് കൊള്ളാം..
    പ്രായോഗിക ജീവിതത്തിൽ രണ്ടുപേരും തെറ്റുകാരാവും..

    ഇങ്ങിനെയൊക്കെ എഴുതിയെങ്കിലും എന്റെ ഉള്ളിലും പണ്ടേ ഉണ്ട് ഇങ്ങിനത്തെ മോഹങ്ങൾ..പക്ഷെ, അക്കരപ്പച്ച പോലെ ആകില്ലേ എന്നൊരു സംശയം..! :)

    ReplyDelete
  44. "അച്ഛന്റെ ഇഷ്ടങ്ങള്‍ നിറവേറ്റാനുള്ള ഒരു യന്ത്രം മാത്രമായിരുന്നു അമ്മ എന്നു മുതിര്‍ന്നപ്പോഴാണ്‌ മനസ്സിലാക്കിയത്."
    അച്ഛന്റെ ഇഷ്ടാനിഷ്ടങ്ങള്‍ എന്താണെന്ന് മക്കള്ക്ക് നന്നായി അറിയും, എന്തേ അമ്മയുടെ ഇഷ്ടങ്ങള്‍ അറിയാതെ വരുന്നത്? പോയ്പോയ തലമുറയിലെ പല അമ്മമാരും ഇങ്ങനെ തന്നെ ആയിരുന്നു. വേറിട്ട ഒരു വ്യക്തിത്വം ഇല്ലാതെ സ്വന്തമിഷ്ടാനിഷ്ടങ്ങളില്ലാതെ ത്യാഗത്തിന്റെ, നിസ്വാര്‍ത്ഥതയുടെ പര്യായമായി ജീവിതം ജീവിച്ചു തീര്‍ത്ത മിണ്ടാപ്രാണികള്‍.
    പിന്നെ ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെടുമെന്ന് അറിയുമ്പോള്‍ മറ്റാര്‍ക്കും ഒരു ബുദ്ധിമുട്ടാവാതെ സമപ്രായക്കരുടെ ഒപ്പം സ്നേഹസദനമെന്ന് പേരുള്ള ഏതെങ്കിലും ഒരു കൂരക്ക് താഴെ പ്രത്യേകിച്ച് ഒന്നും ആഗ്രഹിക്കുന്നില്ല എന്നു ഭാവിച്ച് ഒരു തരത്തില്‍ പറഞ്ഞാല്‍ വാനപ്രസ്ഥം നയിക്കാന്‍ എല്ലാം ത്യജിച്ച് പുഞ്ചിരിയോടെ പുറപ്പെടുന്ന ഈ 'അമ്മ' മറ്റുള്ളവര്‍ക്ക് മാതൃകയാവട്ടെ....
    കുഞ്ഞൂസ് പറഞ്ഞ കാമ്പുള്ള കഥ വളരെ ഇഷ്ടമായി നന്മകള്‍ നേരുന്നു....

    "....എം.ടി യെയും വള്ളത്തോളിനെയും ആശാനെയും പോലെ തന്നെ പോള്‍ കൊയ് ലൊയെയും ഗ്യാംസൊയെയും അമ്മ വായിച്ചിരുന്നത്, അച്ഛനെ കാണാതെയായിരുന്നു. അച്ഛന്റെ ഭാഷയില്‍ അമ്മയുടെ വായന പ്രയോജനമില്ലാത്ത കാര്യങ്ങളായിരുന്നു...." ..... :) :)

    ReplyDelete
  45. ഇങ്ങിനെ ആഗ്രഹിക്കുന്ന അമ്മമാരും കാണും എന്ന് പ്രത്യാശിക്കാം.. അല്ലേ?

    ReplyDelete
  46. ജീവിതം എത്ര വേഗമാണു വഴിമാറിപ്പോകുന്നത് ! പറക്കമുറ്റുന്ന കുഞ്ഞുങ്ങള്‍ ആകാശത്തിന്റെ അനന്ത വിശാലതയിലേക്ക് ചിറകടിച്ച് പറക്കുമ്പോള്‍ താഴെയെങ്ങോ ഒരു തള്ളക്കിളി ആകാശത്തേക്ക് കണ്ണും നട്ടിരിക്കുന്നുവെന്ന് ആരെങ്കിലും അറിയുന്നുണ്ടോ ആവോ? സ്നേഹം പുരട്ടി ആ തള്ളക്കിളി തന്ന ആഹാരത്തിന്റെ സ്വാദ് ചുണ്ടില്‍ നിന്ന് എന്നെങ്കിലും മറയുമോ? എങ്കിലും കുഞ്ഞിക്കിളികള്‍ക്ക് വേണ്ടത് ആകാശത്തെ കീഴടക്കലാണ്..ആ ശ്രമത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഒരിക്കലും കീഴടക്കാനാവാത്ത ആകാശം പോലെ നിറസ്നേഹവുമായി ഒരാള്‍ കാത്തിരിക്കുന്നു എന്ന് ആരോര്‍ക്കാന്‍ ??

    മനോഹരമായ കഥ
    ആശംസകള്‍ കുഞ്ഞൂസ് !

    ReplyDelete
  47. സ്വാഭാവികമായി നടക്കുന്ന സംഭവങ്ങള്‍ അസ്വാഭിവകമായി പറഞ്ഞാലും അസ്വാഭാവിക മായാത് സ്വാഭാവിക മായി പറഞ്ഞാലും സാഹിത്യമാകും ...
    ഈ കഥയിലെ അമ്മ സ്വതന്ത്രമായ ഒരു ലോകത്തെ സ്നേഹിക്കുന്ന ഒരാളാണ് ..അതാണ്‌ കുഞ്ഞൂസ് പറയാന്‍ ശ്രമിച്ചതും ..അങ്ങനെ യുള്ള വരും ലക്ഷത്തിനു ഒന്ന് എന്ന അനുപാതത്തിലെങ്കിലും ഉണ്ടാവും ..പക്ഷെ അച്ഛന്റെ കടുംപിടുത്തം ഇല്ലാത്ത സ്ഥിതിയില്‍ ആ അമ്മയെ കൂടെ നിര്‍ത്തി അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കി സംരക്ഷിക്കാംആയിരുന്നു ...
    പിന്നെ അവിടെ പൊറിഞ്ചു രണ്ടാം ലക്കം റെഡി ..വന്നോ ളു

    ReplyDelete
  48. എന്നാലും ആ അമ്മയെ അവരുടെ കൂടെ താമസിപ്പിക്കാമായിരുന്നു....നല്ല കഥയാ ഇത്

    ReplyDelete
  49. നല്ല കഥ...അഭിനന്ദനങ്ങള്‍

    ReplyDelete
  50. ഇതൊക്കെ എല്ല അമ്മമാരും പറയണതല്ലേ.. . തന്റെ സ്നേഹത്തിന്റെ വിലയറിയാത്ത അച്ചനോടുള്ള മടുപ്പില്‍ നിന്നും ഉയര്‍ന്ന ഒരു പ്രസ്താവന മാത്രമല്ലെ അതു എന്നു തോന്നി..
    അതിനു ആശ്രമത്തില്‍ കൊണ്ടാക്കുമോ മക്കള്‍ എന്നെനിക്കാദ്യം ശുണ്ടി വന്നു...
    പിന്നെ ആലോചിച്ചു.. സ്വന്തം വീട്ടില്‍ ഒറ്റയ്ക്ക് ...എപ്പൊഴെങ്കിലും എത്തുന്ന മക്കളെ കാത്തിരിക്കുന്നതിനെക്കാള്‍... നല്ലത്..
    മകളുടെം മരുമകന്റെം നാട്ടില്‍ പോയാലും.. അവര്‍ ജോലിക്കു പോയിക്കഴിഞ്ഞാല്‍ പിന്നെ ശൂന്യമായ ആ വീട്ടില്‍ അവര്‍ തിരക്കൊഴിഞ്ഞു വരും വരെ കാത്തിരിക്കുന്നതിനേക്കാള്‍ നല്ലത്..
    സമ പ്രായക്കാരുടെ ഒപ്പം, മനസ്സിലെ ജ്നാനത്തിന്റെയും, സ്നേഹത്തിന്റെയും വെളിച്ചം അതു ആവശ്യമുള്ളവര്‍ക്കു പകരുന്നതിലല്ലെ ആ അമ്മയ്ക്കു ഏറെ സന്തോഷമുണ്ടാവുക?
    കാരണം അച്ച്ന്റെ അതൃപ്തികള്‍ക്കു മുന്നില്‍ കണ്ണീരൊലിപ്പിച്ചിരുന്ന... അല്ലെങ്കില്‍ എതിര്‍ത്ത് കയര്‍ത്തിരുന്ന ഒരമ്മയല്ല ഇത്... സ്നേഹം ചോദിച്ചു വാങ്ങാനോ... ലഭിക്കത്തതില്‍ പരാതി പറയാനോ കൂട്ടാക്കാത്ത അമ്മയുടെ മാതൃത്വം...ഒരു മകളിലൊ.. മരുമകനിലോ ഒതുങ്ങേണ്ടതല്ല!

    ReplyDelete
  51. ഇന്ന് വായിച്ച കഥകളൊക്കെയും അമ്മയെ പറ്റിയാണല്ലോ..
    നന്നായിട്ടുണ്ട് ..

    ReplyDelete
  52. കഥയായിട്ടില്ല. കുറച്ചു റിപ്പോര്‍ട്ടഡ് സ്പീച്ചില്‍ കാര്യം തീര്‍ത്തു.

    ആശംസകള്‍
    :-)
    ഉപാസന

    ReplyDelete
  53. എഴുതിയ രീതി വളരെയധികം ഇഷ്ടപ്പെട്ടു...നല്ല ഭാഷയുണ്ട്..
    പക്ഷെ കഥയുടെ അവസാനഭാഗം വായനക്കാര്‍ക്ക് നല്‍കുന്ന മെസ്സേജിനോട് തീരെ യോചിക്കാന്‍ കഴിയില്ല..
    അനാഥാലയത്തിന്റെ പടിവാതില്‍ക്കല്‍ പുറമേ ചിരിക്കുമ്പോഴും അകമേ കരയുന്ന ആ അമ്മയുടെ കണ്ണുനീര്‍ കഥാകാരി കാണാനാവാതെ പോയതില്‍ സങ്കടമുണ്ട്..
    അഭിനന്ദനങ്ങള്‍.. ആശംസകള്‍..!!!

    ReplyDelete
  54. അമ്മ ഒരു വ്യക്തിയാണെന്നും അവര്‍ക്കും ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടെന്നും ആ മകള്‍ തിരിച്ചറിഞ്ഞതിന്റെ ഫലമായാണ്, അമ്മയെ സ്നേഹാശ്രമത്തില്‍ കൊണ്ടുപോയി ആക്കുന്നത്. അമ്മയെ, അവരുടെ ഇഷ്ടത്തിന് വിടാതെ കൂടെ നിര്‍ത്തുന്നത്, ഒരു തരത്തില്‍ മക്കളുടെ സ്വാര്‍ത്ഥത തന്നെയല്ലേ?അല്ലെങ്കില്‍ സമൂഹം തങ്ങളെ പഴിക്കുമോ എന്ന ഭയവും ആകാം.... എന്നാല്‍ ഇവിടെ, അമ്മയുടെ മക്കളോടുള്ള സ്നേഹം നിലനില്‍ക്കുമ്പോള്‍ തന്നെ, സഹജീവികളോടും വേദനിക്കുന്നവരോടും ഒപ്പം,അവരെ ശുശ്രൂഷിച്ചും മറ്റും ജീവിക്കണം എന്നാഗ്രഹിക്കുന്ന അമ്മയെ,ആ അമ്മയുടെ വ്യക്തിത്വത്തെ തിരിച്ചറിയുന്ന മകളും മരുമകനും ഒരു ഭാഗ്യം തന്നെയാണ്...

    ഇവിടെ വന്നു, എന്റെ ഈ ചിന്ത വായിക്കുകയും പ്രതികരിക്കുകയും ചെയ്ത എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി!

    ReplyDelete
  55. ഇതു വായിച്ചില്ലെങ്കില്‍ നഷ്ടം എനിക്കായിരുന്നേനെ..............നല്ലൊരു കഥ കുഞ്ചൂസെ, പിന്നെ ഇത്രമാത്രം ആള്‍ക്കാര്‍ വായിക്കാനെത്തുന്നല്ലൊ!! ഭാഗ്യം, എന്റെ ബ്ലൊഗൊന്നും ആരും വായിക്കാറുപോലുമില്ല.

    ReplyDelete
  56. എന്റെ ഈ ചെറിയ ചിന്താശകലം പ്രിയ സുഹൃത്ത്‌ ഭാനുവിന് ഒരു കവിത രചിക്കാന്‍ ഇടയാക്കി എന്നറിഞ്ഞതില്‍ വളരെ കൃതാര്‍ത്ഥയാണ്....

    "മരണത്തിനു കടന്നു പോകാന്‍ ഒരു തടവറ" എന്ന ആ കവിത ഇവിടെ വായിക്കാം.

    ReplyDelete
  57. ഈ കഥ എന്തോ എനിക്ക് നന്നായി തോന്നിയില്ല. പാവങ്ങളെ സഹായിക്കാന്‍ കൊതിച്ച അമ്മയെ അത്തരം സല്പ്രവര്‍ത്തികളില്‍ നിന്നും വിലക്കിയിരുന്നത് അച്ഛന്റെ കാര്‍ക്കശ്യമായിരുന്നു. അത്തരം ഒരു ഘട്ടത്തില്‍ അമ്മ പറഞ്ഞ വാക്കുകളാണ് തനിക്കു സ്നേഹാശ്രമത്തില്‍ പോകണം എന്നത്. എന്നാല്‍ ഇന്ന് വരെ അമ്മയുടെ ഇഷ്ടങ്ങള്‍ ഒന്നും ആരായാതിരുന്ന മകള്‍ ഒരു നേരത്തെ അമ്മക്ക് ഇഷ്ടമുള്ള വിഭവങ്ങള്‍ നല്‍കി അമ്മയുടെ ആഗ്രഹം എന്ന ഭാവേനെ വൃദ്ധസദനത്തില്‍ തള്ളുന്ന കഥ ആധുനിക അമ്മ മക്കള്‍ ബന്ധത്തിന്റെ ദുര്‍ബലതയെയാണ് യാണ്, മക്കളുടെ സ്നേഹ ശൂന്യതയെയാണ് കാണിക്കുന്നത്. കഥ പറയാന്‍ ഉദ്ദേശിച്ചത് അങ്ങിനെയല്ല എന്നതിനാല്‍ ഉദ്ദേശിച്ച രീതിയില്‍ കഥ പറഞ്ഞവസാനിപ്പിക്കാന്‍ കഥാകാരിക്ക് കഴിഞ്ഞില്ല എന്ന് പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു.

    മാതാപിതാക്കളെ വൃദ്ധസദനത്തില്‍ തള്ളുന്ന ഓരോ മക്കളും പറയുന്ന ന്യായം ഇത് തന്നെയാണ്. അമ്മക്ക് അവിടെയാണ് സുഖം, അമ്മയുടെ ആഗ്രഹമായിരുന്നു അത്, അമ്മക്കവിടെ സമപ്രായക്കരുമായി നേരം പോക്കാമല്ലോ എന്നൊക്കെ. ഇവിടെ മകള്‍ അമ്മക്ക് വീട്ടില്‍ തന്നെ അഗതി മന്ദിരമൊ അഗതികളെ സഹായിക്കാനുള്ള സൌകര്യമോ ഉണ്ടാക്കി കൊടുത്തിരുന്നു എങ്കില്‍ കഥ അല്പം കൂടെ നന്നാകുമായിരുന്നു എന്ന് തോന്നുന്നു. ഒരഭിപ്രായം മാത്രമാണ് കേട്ടോ.

    എഴുത്തുപുരയില്‍ സജീവമായി നില്‍ക്കുന്ന കുഞ്ഞൂസിന്റെ വളരെ നല്ല കഥകള്‍ ഈ ബ്ലോഗില്‍ ഞാന്‍ വായിച്ചിട്ടുട്നു . കഥാകാരിയുടെ സര്‍ഗ്ഗഭാവനയില്‍ വിരിയുന്ന നല്ല സൃഷ്ടികള്‍ വായിക്കാന്‍ വീണ്ടും വരാം. എഴുത്ത് തുടരുക.

    ReplyDelete
  58. കുടുംബമെന്ന സങ്കല്പം സ്വാര്‍ത്ഥതയീലധിഷ്ടിതമല്ലേ.അപ്പോപിന്നെ മക്കള്‍ക്കു വേണ്ടിയും മക്കള്‍ രക്ഷിതാക്കള്‍ക്കു വേണ്ടിയും ത്യാഗം ചെയ്യുന്നതെന്തിനാ ? പിന്നെ ഈ പറയുന്നവരില്‍ എത്രപേര്‍ അഗതി മന്ദിരവും അനാഥാലയവും സ്വന്തം വീട്ടില്‍ പണിയും ? എല്ലാം സ്വാര്‍ത്ഥതാല്പര്യത്തിനായുള്ള നീക്കുപോക്കുകളല്ലേ ...

    കഥ നന്നായി.യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍കുന്നെന്നു തോന്നി.

    ReplyDelete
  59. സ്നേഹമൂറുന്ന കഥ! കഥയിലെ അമ്മയുടെ വിഷാദഭാവം കുഞ്ഞുസ് നന്നായി അവതരിപ്പിച്ചു..

    ReplyDelete
  60. varan tamasichathil njanum kshema chodikkunnu............nalla katha.....

    ReplyDelete
  61. മകളെക്കാള്‍ ഏറെ സ്നേഹശ്രമം അമ്മ ഇഷ്ടപ്പെട്ടെങ്കില്‍ അതാരുടെ തെറ്റാകാം . വൃദ്ധ സദനങ്ങളില്‍ കൂടുതലും ദുഃഖം മറച്ചു വയ്ക്കുന്ന അമ്മമാര്‍ ആണ് . ആയുസ്സുള്ള എല്ലാവര്ക്കും വാര്‍ദ്ധക്യവും ഉണ്ട് . കഥ എനിക്ക് ഇഷ്ടമായി

    ReplyDelete
  62. ഇവിടെ ”രോഗി ഇഛിച്ചതും വൈദ്യൻ കൽ‌പ്പിച്ചതും പാല്..”എന്നു തന്നെയേ പറയാനാകൂ....

    കഥ നന്നായി.
    ആശംസകൾ...

    ReplyDelete
  63. തന്നെ തരിമ്പും സ്നേഹിക്കാത്ത, തെണ്ടികള്‍ക്കു ഭക്ഷണം കൊടുക്കുന്നതില്‍ പോലും കയര്‍ക്കുന്ന ഭര്‍ത്താവ്. അത്തരം ഒരാളുടെ സ്വഭാവത്തില്‍ മനം നൊന്തു അവര്‍ തിരഞ്ഞെടുത്ത വഴിയായിരുന്നു ആശ്രമ ജീവിതം. അച്ചന്‍റെ മരണത്തോടെ ആ ജീവിതം അവര്‍ ഒരു പക്ഷെ വിസ്മരിച്ചതായിരുന്നു. എന്നാല്‍ മക്കളും അവരുടെ ഇഷ്ട്ടം ചോദിക്കാതെ അതാ അവരെ ആശ്രമ ജീവിതത്തിലേക്ക് തള്ളി വിടുന്നു.

    മാതൃത്വത്തിന്റെ മഹിമ വിളിച്ചോതുന്ന കഥ..!

    ReplyDelete
  64. എത്രയൊക്കെ ആണെങ്കിലും അമ്മയെ ആശ്രമത്തില്‍ ഒറ്റയ്ക്ക് നില്ല്കാന്‍ അനുവദിക്കുക എന്ന് പറഞ്ഞാല്‍ അതിനെ ഉള്‍ക്കൊള്ളാന്‍ ആവുന്നില്ല...

    നല്ല കഥ...അപ്ക്ഷേ അവസാനം വേറെ ഏതെങ്കിലും രീതിയില്‍ ആകാമായിരുന്നു

    ReplyDelete
  65. അമ്മ എന്‍റെ അമ്മ
    എന്‍റെ സ്വന്തം അമ്മ
    അമ്മ തന്നു ഉമ്മ
    എന്‍റെ കവിളിലുമ്മ
    nice story
    u can see a kavitha about amma in my blog and it is in july

    ReplyDelete
  66. കഥയില്‍ പോലും ഉള്‍കൊള്ളാനാവാത്ത ക്ലൈമാക്സ്!

    ReplyDelete
  67. എഴുത്തുകാരിയുടെ ബ്ലോഗ്ഗിലും ഏതാണ്ട് ഇതുപോലെ ഒരു സമഭവം വായിച്ചു. അഛനമ്മമാർ മക്കൾക്ക് വേണ്ടി നിൽക്കണം എന്നത് വിട്ട് മക്കൾ പ്രായമായവരുടെ ഇഷ്ടട്ട്തിനു നിൽക്കുന്നു എന്ന ഒരു മഹിമ ഇതിനുണ്ട്. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ എന്ന ഒരു മറുവായന കൂടി ഉണ്ട്.

    പക്ഷേ തീരെ ദുർബ്ബലമായ ഒരു പ്രമേയമല്ലേ ഇത്. മലയാളികൾ കഥയിലും ജീവിതത്തിലും എത്രയോ തവണ ഇത് ചർച്ച ചെയ്തിരിക്കുന്നു. കഥ പറയുന്നതിലും അത്ര പുതുമ അവകാശപ്പെടാനില്ല.പറഞ്ഞു പഴകിയ വിഷയങ്ങൾ വീണ്ടും പറയുമ്പോൾ നമുക്ക് ആകെ പരീക്ഷിക്കാനുള്ളത്, ക്രാഫ്റ്റിന്റെ കാര്യം മാത്രമാണ്. അതിൽ കുഞ്ഞൂസ് ശ്രദ്ധിച്ചില്ല.കഥപറച്ചിലിൽ ഇടയ്ക്ക് മുറിവും വന്നു. ശ്രദ്ധിക്കുക. കഥയുടെ മാനുഷികതയിൽ ഞാൻ തൃപ്തനാണ്.

    ReplyDelete
  68. കുഞ്ഞൂസ്,
    ആദ്യമായാണ് ഈ വഴി. വളരെ സന്തോഷം.
    ഈ കഥ വായിച്ചു കൊണ്ടായത്തില്‍ അതിലും സന്തോഷം.
    യാതൊരു വിധ കോലാഹലങ്ങലുമില്ലാത്ത എഴുത്ത്, ലളിത സുന്ദരമായ എഴുത്ത്.
    ആജീവനാന്ത മെംബെര്‍ഷിപ്‌ എടുത്തുട്ടോ. ഫോളോ ചെയ്തു. ഇനി കുഞ്ഞൂസിന്റെ കൂടെയാകട്ടെ യാത്ര.

    ആകെ ആ അറിയിപ്പ് മാത്രമല്ലെ വായിച്ചുള്ളൂ. ഇതും കൂടി നോക്കൂ

    ReplyDelete
  69. റാംജി പറഞ്ഞത് പോലെ കഥക്ക് രണ്ടു തലമുണ്ട്‌. നല്ല രീതിയില്‍ തന്നെ ഉള്‍ക്കൊള്ളുന്നു...
    നന്നായി പറഞ്ഞു.

    ReplyDelete
  70. അച്ഛന്റെയും മക്കളുടെയും ഇടയില്‍ അമ്മയ്ക്ക് അര്‍ഹിച്ച സ്ഥാനം പലപ്പോഴും കിട്ടാറില്ല... കുടുംബത്തിന്റെ താളം നിലനിര്‍ത്തുന്ന അമ്മയുടെ കഴിവുകള്‍ക്ക് പലപ്പോഴും അംഗീകാരം കിട്ടുന്നില്ല
    നല്ല കഥ..... എന്റെ അഭിനന്ദനങ്ങള്‍

    ReplyDelete
  71. ഈ അമ്മയും മകളും എല്ലാവര്‍ക്കും ഒരു മാതൃക ആവട്ടെ ചേച്ചി

    ReplyDelete
  72. പുതിയ പോസ്റ്റ്‌ വരട്ടെ. ഞങ്ങള്‍ കാത്തിരിക്കുന്നു

    ReplyDelete
  73. ആത്മാവിന്‍ കോവിലിലാദ്യം നിവേദിച്ച പൂജ മലരാണമ്മ.....

    കഴിഞ്ഞ പതിനേഴു വര്‍ഷമായി അമ്മയെ വല്ലപ്പോഴും മാത്രമേ കാണുവാന്‍ സാധിക്കാറുള്ളൂ.... ഞാന്‍ മടങ്ങുകയാണ് 2011 ആഗസ്തില്‍ അമ്മയുടെ അടുത്തേക്ക്.... ഇനി അമ്മയുടെ കൂടെ...മതിയായി അലച്ചില്‍.

    നല്ല കഥ...അഭിനന്ദനങള്‍.

    എന്‍റെ ബ്ലോഗിലേക്ക് വരൂ.

    ReplyDelete
  74. "മോളുടെ കല്യാണം കഴിഞ്ഞാല്‍ ഏതെങ്കിലും ഒരാശ്രമത്തില്‍ പോയി ജീവിക്കണം എന്നാണ് ആഗ്രഹം"

    അമ്മക്കിങ്ങനെയൊരാഗ്രഹം...?

    ReplyDelete
  75. ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍, ചേച്ചീ

    ReplyDelete
  76. നല്ല പോസ്റ്റ്‌ .ക്രിസ്തുമസ്- പുതുവത്സരാശംസകള്‍.

    ReplyDelete
  77. എന്നാലും ആശ്രമം... അമ്മയ്ക്കവിടെ സ്വസ്ഥമണോ എന്ന് മീര പിന്നെ അന്വേഷിച്ചാവോ.. ?

    ReplyDelete
  78. കഥാസങ്കല്പം എങ്ങിനേയും മെനയാം...ആശ്രമാന്തരീക്ഷം കൊതിക്കുന്ന അമ്മയാണെന്ന് വരികിലും,സ്ഥിരവാസത്തിന്‍ അനുവദിക്കാനാവില്ല...ഒരമ്മയേയും..!

    കൃസ്തുമസ്-ന്യൂഇയര്‍ ആശംസകള്‍.

    ReplyDelete
  79. കുഞ്ഞൂസിന്റെ ഒരു നല്ല കുഞ്ഞിക്കഥ... നന്നായിരിക്കുന്നു...ആശംസകള്‍ ....

    ReplyDelete
  80. കുഞ്ഞിക്കഥ നന്നായി കുഞ്ഞൂസേ ..പുതുവത്സരാശംസകള്‍ ..

    ReplyDelete
  81. 'എന്‍റെ പാരന്റ്സ് ആഗ്രഹിച്ച മകളാകാന്‍ എനിക്ക് പറ്റിയില്ല. അങ്ങിനെ ഒരു അവസ്ഥയില്‍ വരാന്‍ എനിക്ക് ആഗ്രഹവും ഇല്ല. അതു കൊണ്ടു ഞങ്ങള്‍ കുട്ടികള്‍ വേണ്ട എന്ന് വച്ചു' - എന്ന് പറഞ്ഞ കൂട്ടുകാരിയെ ഓര്‍ത്തു പോയി...

    ReplyDelete
  82. ശാന്തി ശാന്തി

    ReplyDelete

Related Posts Plugin for WordPress, Blogger...