Friday, September 29, 2017

വാക്കുകൾ പൂത്തിറങ്ങിയ തെരുവ്

                      



ഞായറാഴ്ച്ച രാവിലെ വാട്ട്സാപ്പിലെ 'വായനാരാമം' ഗ്രൂപ്പിൽ നിർമ്മലയുടെ മെസേജ്, "ആരെങ്കിലും 'The Word On The Street' പരിപാടിക്കു പോയതിന്റെ ഫോട്ടോയിട്ടാൽ, അസൂയ കൊണ്ടു ഞാൻ മരിക്കും ... " യ്യോ, പാവം! ആരെങ്കിലും ഒന്നു വേഗം ഫോട്ടോ ഇട്ടിരുന്നെങ്കിൽ... ! :)

അധികം വൈകാതെ, "കുഞ്ഞേച്ചി ഫ്രീയാണോ, 'The Word On The Street' കാണാൻ പോയാലോ...? "  എന്ന മുബിയുടെ സന്ദേശമെത്തി. "ഫ്രീയല്ലെങ്കിൽ, ഫ്രീയാക്കും, പോകാം..." മറുകുറി ടൈപ്പു ചെയ്തു അടുക്കളയിലേക്കോടി. ചായ ഉണ്ടാക്കിക്കുടിച്ച്, പെട്ടന്നൊരു ചോറും കൂട്ടാനും ഉണ്ടാക്കി. അടുക്കളയിലെ കോലാഹലം കേട്ടുവന്ന മോളോട് കാര്യം പറഞ്ഞപ്പോൾ, അവൾക്കുമുത്സാഹം... അങ്ങനെ, പെട്ടെന്നുതന്നെ പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടു. മുബിയെ, ഇസ്ലിങ്ട്ടൻ സബ് വേ സ്റ്റേഷനിലും നിർമ്മലയെ, യൂണിയൻ സ്റ്റേഷനിലും സന്ധിക്കാമെന്ന് കരാറാക്കി. ഇസ്ലിങ്ട്ടണിൽ നിന്നു മുബിയെയും കൂട്ടി യൂണിയനിലെത്തിയപ്പോൾ ആൾക്കൂട്ടത്തിൽ നിന്നും നിർമ്മലയതാ മുന്നിൽ.... !!




അവിടെ നിന്നു ഹാർബർഫ്രണ്ടിലെ മൈതാനത്തേക്കു നിർമ്മല വഴികാട്ടിയായി.... ചുറ്റുമുള്ള ആൾക്കൂട്ടവും ഹാർബർഫ്രണ്ടിലേക്കു തന്നെ.... അവിടുന്നു ബോട്ടിലും കപ്പലിലുമായി ഉല്ലാസയാത്രയ്ക്കു സൗകര്യമുണ്ട്. മിക്കവരുടെയും ലക്ഷ്യമതാണ്. തീ പോലെ പൊള്ളുന്ന പകൽ,  സെപ്റ്റംബറിൽ സാധാരണ പതിവില്ലാത്തതാണ്. എങ്കിലും ആ മൈതാനത്തു വാക്കുകൾ പൂത്തുലഞ്ഞു നിന്നു.... ഇലകൾ പച്ചച്ചും പൂക്കൾ മഞ്ഞച്ചും അവയങ്ങനെ തമ്പുകൾക്കുള്ളിൽ ചിതറിക്കിടന്നു.... എന്നെയെന്നെയെന്ന് പുസ്തകങ്ങൾക്കുള്ളിൽ നിന്നു നേർത്ത മർമരമായി ഹൃദയത്തെ തൊട്ടുവിളിച്ചു.... വെളുത്ത കൊച്ചുകൊച്ചു കൂടാരങ്ങൾ മൈതാനം മുഴുവൻ നിരന്നു കിടക്കുന്നു.... അവയിൽ പുസ്തകങ്ങൾ മാത്രമായിരുന്നില്ല, എഴുത്തുകാരും വായനക്കാരെ കാത്തിരുന്നിരുന്നു....           


1990 മുതൽ എല്ലാ വർഷവും സെപ്റ്റംബറിലെ ഒരു ഞായറാഴ്ചയിൽ നടത്തപ്പെടുന്ന പുസ്തകോത്സവമാണ്, 'The Word On The Street' . ടൊറന്റോ ഉൾപ്പെടെ ക്യാനഡയിലെ അഞ്ചു നഗരങ്ങളിലായി വർഷംതോറും നടക്കുന്ന ഈ ഉത്സവത്തിൽ എഴുത്തുകാരും പ്രസാധകരുമായി നൂറുകണക്കിനു പേരുണ്ടാകും. ആദ്യമൊരു  ഓട്ടപ്രദക്ഷിണത്തിലൂടെ   എന്തൊക്കെ, ഏതൊക്കെയെന്ന് മനസ്സിലാക്കി. കൂടാരങ്ങളെ ഏഴു മണ്ഡലങ്ങളായി തരംതിരിച്ചിട്ടുണ്ട്.  ഒന്റാരിയോയുടെ ഉജ്ജ്വലശബ്ദം, കനേഡിയൻ മാസികകൾ, ടൊറന്റോ പുസ്തകപുരസ്‌ക്കാരങ്ങൾ, തദ്ദേശീയശബ്ദം, ആത്മീയം, പാചകം, കുട്ടികളുടെ ശബ്ദം തുടങ്ങിയ ഓരോ മണ്ഡലങ്ങളിലും നിരവധി അനുബന്ധകൂടാരങ്ങൾ....    


                      



ആദ്യകാഴ്ചയ്‌ക്കൊടുവിൽ, ' Vibrant Voices of Ontario' യുടെ തമ്പിൽ 'Resilence' ന്റെ രചയിതാവായ Lisa Lisson, 'Love and Laughter in the time of chemotherapy' യുടെ രചയിതാവായ Manjusha Pawagi എന്നിവരുടെ പ്രഭാഷണം കേൾക്കാൻ കയറി. ദുഷ്‌കരമായ ജീവിതയാത്രയുടെ വിവിധ വഴിത്താരകളെക്കുറിച്ചായിരുന്നു മുഖ്യമായും അവർ സംസാരിച്ചത്. തുടർന്ന്, കുറ്റാന്വേഷണകഥകൾ എഴുതുന്ന Robert Rotenberg, തന്റെ പുതിയ നോവലായ ' Heart of the city' എന്ന നോവലിലെ കുറച്ചു ഭാഗങ്ങൾ വായിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു.  ഈ വഴി ആദ്യം വന്നപ്പോൾ, 'Great Gould' ന്റെ രചയിതാവായ Peter Goddard ആയിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. തമ്പിന്റെ അകത്തു കേറിയിരുന്നാലല്ലാതെ ഒന്നും കേൾക്കാനാവില്ല. അകത്താണെങ്കിൽ ഇരിപ്പിടമൊന്നും ഒഴിവുമില്ല. അതിനാൽ, തമ്പിനു പുറത്തു തൂക്കിയിട്ടിരുന്ന ലിസ്റ്റൊക്കെ നോക്കി തിരിച്ചുപോയിരുന്നു. 


അവിടുന്നിറങ്ങി കൂടാരങ്ങൾക്കിടയിലൂടെ വീണ്ടുമൊന്നു കറങ്ങി, ഞങ്ങൾ ഹാർബർഫ്രണ്ട് സെന്റർ തീയേറ്ററിലെത്തി. അവിടെ, ആമസോൺ ഡോട്ട് സിഎയുടെ ' Best sellers stage' എന്ന പരിപാടിയായിരുന്നു. ഞങ്ങളെത്തുമ്പോഴേയ്ക്കും David Zusuki' യുടെ പ്രഭാഷണം കഴിഞ്ഞുപോയിരുന്നു. അദ്ധേഹവും Ian Hanington ണും ചേർന്നെഴുതിയ 'Just Cool It' എന്ന പുസ്തകമായിരുന്നു അവിടെ പരിചയപ്പെടുത്തിയത്. Ron Sexsmith, ' Deer Life' എന്ന സ്വന്തം കൃതിയെപ്പറ്റി സംസാരിക്കുന്നതിനിടയിലാണ് ഞങ്ങൾ അകത്തു കേറുന്നത്. തുടർന്ന്, Terry Fallis, ' One Brother Shy' എന്ന പുസ്തകവും Peter Unwin, ' Searching for Petronius Totem' എന്ന പുസ്തകവും പരിചയപ്പെടുത്തുകയും വായനക്കാരുമായി സംവദിക്കുകയും ചെയ്തു. 

രാവിലെ മുതൽ, വിവിധയിടങ്ങളിലായി ധാരാളം എഴുത്തുകാർ, വായനക്കാരുമായി സംവദിക്കുകയും തങ്ങളുടെ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വളരെക്കുറച്ചു എഴുത്തുകാരെയേ ഞങ്ങൾക്കു കേൾക്കാൻ കഴിഞ്ഞുള്ളൂ... 


വീണ്ടും, തമ്പുകൾക്കിടയിലൂടെ ചുറ്റിക്കറങ്ങി, ഒരു ചായ തേടിയുള്ള അന്വേഷണവുമായി കായൽക്കരയിലെത്തി. അവിടെ, പുറപ്പെടാനൊരുങ്ങി ഒരു കൊച്ചു കപ്പൽ കിടപ്പുണ്ട്....  യാത്രക്കാർ കേറുന്ന കാഴ്ചയും നോക്കി മരത്തണലിൽ കുറച്ചുനേരം നിന്നു... പിന്നെ, വാക്കുകൾ പൂത്തിറങ്ങിയ വഴികളിലൂടെ മടങ്ങുമ്പോൾ, ഒക്ടോബറിൽ നടക്കാൻ പോകുന്ന രചയിതാക്കളുടെ അന്തർദ്ദേശീയോത്സവമായ ' International Festival of Authors' ന്റെ  ലഘുലേഖയിലെ അക്ഷരങ്ങൾ ഹൃദയത്തിലേക്കു ചേർന്നിരുന്നു പുഞ്ചിരിച്ചു. 






17 comments:

  1. ഓ.നല്ല സന്തോഷം.ഇതേക്കുറിച്ച്‌ മുബിച്ചേച്ചി എന്നാ എഴുതിയേക്കുന്നെന്ന് നോക്കട്ടെ.

    ReplyDelete
  2. വളരെ നല്ല കുറിപ്പ്. പങ്കെടുക്കാതെ പങ്കെടുത്ത ഫീൽ. ഒക്ടോബറിൽ നടക്കാനിരിക്കുന്ന രചയിതാക്കളുടെ കൂടിച്ചേരലിലും പങ്കെടുത്തു ഞങ്ങൾക്കായി അനുഭവകുറിപ്പുമായി വരണം ട്ടോ. വാക്കുകൾ പൂത്തുലയട്ടെ. അവയുടെ വർണ്ണങ്ങളും സൗരഭ്യവും ഏവരിലും പെയ്തിറങ്ങട്ടെ. ഈ
    നല്ല കുറിപ്പിന് ആശംസകൾ കുഞ്ഞൂ.

    ReplyDelete
    Replies
    1. പ്രിയ കൂട്ടുകാരി, നിറഞ്ഞ സ്നേഹം...

      Delete
  3. രാവിലെ മുതൽ, വിവിധയിടങ്ങളിലായി
    ധാരാളം എഴുത്തുകാർ, വായനക്കാരുമായി
    സംവദിക്കുകയും തങ്ങളുടെ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും
    ചെയ്യുന്നുണ്ട്. വളരെക്കുറച്ചു എഴുത്തുകാരെയേ ഞങ്ങൾക്കു കേൾക്കാൻ കഴിഞ്ഞുള്ളൂ...


    വീണ്ടും, തമ്പുകൾക്കിടയിലൂടെ ചുറ്റിക്കറങ്ങി,
    ഒരു ചായ തേടിയുള്ള അന്വേഷണവുമായി കായൽക്കരയിലെത്തി.
    അവിടെ, പുറപ്പെടാനൊരുങ്ങി ഒരു കൊച്ചു കപ്പൽ കിടപ്പുണ്ട്....
    യാത്രക്കാർ കേറുന്ന കാഴ്ചയും നോക്കി മരത്തണലിൽ കുറച്ചുനേരം നിന്നു...
    പിന്നെ, വാക്കുകൾ പൂത്തിറങ്ങിയ വഴികളിലൂടെ മടങ്ങുമ്പോൾ, ഒക്ടോബറിൽ
    നടക്കാൻ പോകുന്ന രചയിതാക്കളുടെ അന്തർദ്ദേശീയോത്സവമായ ' International Festival of Authors' ന്റെ ലഘുലേഖയിലെ അക്ഷരങ്ങൾ ഹൃദയത്തിലേക്കു ചേർന്നിരുന്നു പുഞ്ചിരിച്ചു.
    പങ്കെടുക്കാതെ തന്നെ പങ്കെടുത്ത അനുഭൂതി നൽകുന്ന എഴുത്ത്
    നിങ്ങൾ ഭാഗ്യവതികൾ തന്നെ ...!

    ReplyDelete
    Replies
    1. എനിക്കാണെങ്കിൽ നിങ്ങളുടെ ബിലാത്തി വിശേഷങ്ങൾ കേൾക്കുമ്പോ, എപ്പോഴും അസൂയയാ മുരളീഭായ്... :)

      Delete

Related Posts Plugin for WordPress, Blogger...