Friday, September 21, 2018

ടെറി ഫോക്സ്‌ - പ്രതീക്ഷയുടെ ഓട്ടക്കാരന്‍


 


കാനഡയില്‍ തൊഴിലാളിദിനം കഴിഞ്ഞു വരുന്ന രണ്ടാമത്തെ ഞായറാഴ്ച. കനേഡിയന്‍ ജനത എല്ലാ വര്‍ഷവും കാത്തിരിക്കുന്ന ദിനം.   ടെറി  ഫോക്സ് എന്ന യുവാവ് തന്റെ 143 ദിവസത്തെ മാരത്തോണ്‍ ഓട്ടം അവസാനിപ്പിച്ച ദിവസം. വര്‍ഷങ്ങളായി ഒരു ജനത  ആ ഓട്ടം മുഴുമിപ്പിക്കാന്‍ നടത്തുന്ന ശ്രമം. അതാണ്‌ ടെറി ഫോക്സ് മാരത്തോണ്‍ ഓട്ടം. 



ആരാണീ ടെറി ഫോക്സ് എന്നാവും ല്ലേ ...? സൈമണ്‍ ഫ്രേസര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയും ദീര്‍ഘദൂര ഓട്ടക്കാരനും ബാസ്ക്കറ്റ്ബോള്‍ കളിക്കാരനുമായിരുന്നു ടെറി ഫോക്സ്. മറ്റേതൊരു യുവാവിനെയും പോലെ ടെറിക്കുമുണ്ടായിരുന്നു സ്വപ്‌നങ്ങള്‍. നല്ലൊരു ബാസ്ക്കറ്റ്ബോള്‍ കളിക്കാരന്‍ ആയിത്തീരണം... എന്നാല്‍ വെറും അഞ്ചടി മാത്രമുണ്ടായിരുന്ന ടെറിക്ക് അതസാദ്ധ്യവുമായിരുന്നു. ടെറിയുടെ കോച്ചാവട്ടെ, ആ കുട്ടിയെ അത്ലറ്റിക് വിഭാഗത്തിലേക്ക് തിരിച്ചു വിടുകയും ചെയ്തു. എന്നിട്ടും ടെറി, അത്ലറ്റിക് പരിശീലനം കഴിഞ്ഞുള്ള സമയം ബാസ്ക്കറ്റ്ബോളിലെ തന്റെ പരിശീലനം തുടര്‍ന്നു. അവസാനം ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിയുന്നതിനു മുന്‍പ് സ്കൂള്‍ ടീമിന്റെ അവിഭാജ്യഘടകമായി.

1977 -ഇൽ കാലിനുണ്ടായ അസഹ്യമായ വേദനയെത്തുടർന്നാണ് ടെറിയുടെ അർബുദം ഭിഷഗ്വരന്മാർ കണ്ടെത്തുന്നത്. കീമോതെറാപ്പിയടക്കം പല ചികിത്സകളും ചെയ്‌തെങ്കിലും അവസാനം കാൽ മുറിച്ചുമാറ്റേണ്ടി വന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ ടെറി പൊരുതി. മൂന്നാമത്തെ ആഴ്ചയിൽ കൃത്രിമക്കാൽ ഉപയോഗിച്ചു നടക്കാനും അച്ഛൻറെ കൂടെ ഗോൾഫ് കളിക്കാനും തുടങ്ങി. തുടർന്ന്, വീൽച്ചെയർ ബാസ്‌ക്കറ്റ്ബോൾ പരിശീലിക്കുകയും എഡ്‌മൺഡൺ ടീമിനോടൊപ്പം മൂന്നു തവണ ദേശീയചാമ്പ്യൻഷിപ്പ് നേടുകയും ചെയ്തു.

1980 - ല്‍ ടെറി, കാന്‍സര്‍ റിസേര്‍ച്ചിനുള്ള  ഫണ്ട്‌ ശേഖരിക്കാന്‍ വേണ്ടിയുള്ള ക്രോസ് കണ്‍ട്രി ഓട്ടം  തുടങ്ങി. കാനഡയിലെ അന്നത്തെ ഇരുപത്തിനാലുമില്യണ്‍ ജനങ്ങളില്‍ നിന്നും ഓരോ ഡോളര്‍ വീതം ശേഖരിക്കുക എന്ന പ്രതീക്ഷയോടെ തുടങ്ങിയ ആ ഓട്ടം തണ്ടര്‍ബേയില്‍ അപൂര്‍ണമായി നിര്‍ത്താന്‍ ടെറി നിര്‍ബന്ധിതനായത് ശ്വാസകോശത്തിലേക്കും കാന്‍സര്‍ പടര്‍ന്നതിനാലാണ്. അപ്പോഴേക്കും ഒരു ജനത മുഴുവനും ആ ഓട്ടക്കാരന്റെ പ്രതീക്ഷകളെ, സ്വപ്നങ്ങളെ നെഞ്ചേറ്റിക്കഴിഞ്ഞിരുന്നു. ഒന്‍പതുമാസങ്ങള്‍ക്ക് ശേഷം മരണത്തിലേക്ക് നടന്നു കയറിപ്പോഴും കാന്‍സറിനു ചികിത്സ ഉണ്ടാവും എന്ന പ്രതീക്ഷ കൈവെടിഞ്ഞിരുന്നില്ല ആ ചെറുപ്പക്കാരന്‍....
1958 ജൂലൈ 28 മുതല്‍ 1981 ജൂണ്‍ 28 വരെയുള്ള ഹൃസ്വദൂര ജീവിതമായിരുന്നു ടെറിയുടെതെങ്കിലും തന്റെ മനശക്തി കൊണ്ട് ലോക മനസ്സുകള്‍ കീഴടക്കി 60 രാജ്യങ്ങളിലെ ജനങ്ങളിലൂടെ ക്യാന്‍സറിനു വേണ്ടിയുള്ള ഫണ്ട് ശേഖരണത്തിനായി ഇന്നും ഓടിക്കൊണ്ടിരിക്കുന്നു....    2018 സെപ്റ്റംബര്‍ 16 - നായിരുന്നു ഈ വര്‍ഷത്തെ ടെറി ഫോക്സ് ദിനം. 

Saturday, August 4, 2018

"നേരമെന്തായിക്കാണും ....? " മരുന്നുകൾ സമ്മാനിക്കുന്ന മയക്കത്തിൽ നിന്നുണരുമ്പോൾ റിച്ചാർഡിന്റെ മനസ്സിലേക്കെത്തിയ ചോദ്യം ശബ്ദമായി പുറത്തേക്കെത്തിനോക്കി. ഒരു മറുപടി ശബ്ദത്തിനായി കണ്ണുകളും കാതുകളും ചുറ്റും പരതി. ജീവിതത്തിൽ നിന്നുള്ള വിരമിക്കലിനു മുന്നോടിയായി,  ജീവിതത്തെ പറിച്ചുനട്ട 'റിട്ടയർമെന്റ് ഹോമി'ന്റെ ചുവരുകളിൽ തട്ടി വീണ തന്റെ ശബ്ദത്തെ ദയവോടെ നോക്കി റിച്ചാർഡ് കട്ടിലിൽ എണീറ്റിരുന്നു. മുറിക്കുള്ളിലെ വെളിച്ചം വൈദ്യുതിയോ സൂര്യപ്രകാശമോ എന്നു തിരിച്ചറിയാതെ പകച്ച മിഴികൾ മേശപ്പുറത്തെ ഘടികാരത്തിലേക്ക് നീണ്ടു. ആറു മണി ...! പകലോ രാത്രിയോ...? 

എണീല്ക്കാനും ബാത്‌റൂമിൽ പോകാനും വല്ലാതെ മടി തോന്നുന്നു.... കട്ടിലിന്റെ ക്രാസ്സിയിലേക്ക്  തല ചായ്ക്കുമ്പോൾ  അറിയാതെ കണ്ണുകൾ തുളുമ്പി...!


"ഇല്ല, വയ്യ ... ബാത്‌റൂമിൽ പോണം ... " വീണ്ടും എണീറ്റു . എപ്പോഴും സഹചാരിയായ വാക്കറേയും കൂട്ടി ബാത്‌റൂമിൽ പോയി വന്നു. ജനലിനടുത്തു ചെന്ന് പയ്യെ കർട്ടൻ നീക്കിയിട്ടു. എതിരെയുള്ള വീടുകളിൽ ക്രിസ്മസ് അലങ്കാരങ്ങൾ , ലൈറ്റുകൾ, റൈൻ ഡീറുകൾ, സാന്ത .....

കാഴ്ചകൾ മനസ്സു നിറക്കുന്നു, കണ്ണും....  പാതയ്ക്കപ്പുറത്തെ വീട്ടിൽ നിന്നും  ഒരു യുവാവും യുവതിയും മോനും പുറത്തേക്കിറങ്ങി വന്നപ്പോൾ, റിച്ചാർഡിന്റെ മനസ്സിൽ ഭൂതകാലത്തിൽ നിന്നും ഒരു കുടുംബം അയൽവക്കത്തെ വീട്ടിൽ പുനർജ്ജനിക്കുകയായിരുന്നു  .... 

ഇത്തവണ വൈറ്റ് ക്രിസ്മസ് ആയിരിക്കണേ എന്നു പ്രാർത്ഥിക്കുന്ന എറിക്.... ആഗോളതാപനം ശിശിരത്തിലെ മഞ്ഞുരുക്കുന്നതിനാൽ ക്രിസ്മസിന് സാന്തക്ക് സ്ലെഡ്‌ജറിൽ വരാൻ പറ്റില്ലത്രേ... സാന്തയില്ലാതെ ക്രിസ്മസ് ഇല്ലല്ലോ... ! എറിക്കിന്റെ കുഞ്ഞു മനസ്സിന്റെ ആശ്വാസത്തിനായി ലിസയും പ്രാർത്ഥനയിൽ കൂടി. മഞ്ഞു പെയ്യുമ്പോൾ എറിക് തുള്ളിച്ചാടി.

സ്ലോവേക്യയിൽ നിന്നും എട്ടു വയസുകാരന്റെ കൈയും പിടിച്ചു കാനഡയിൽ വന്ന 'അമ്മ, മകനു വേണ്ടി മാത്രം ജീവിച്ചു മരിച്ച 'അമ്മ. എന്നെങ്കിലും ഒരിക്കൽ ഒരു തിരിച്ചു പോക്ക് സ്വപ്നം കണ്ടിരുന്നു. സ്വന്തക്കാരും ബന്ധുക്കളും ജീവിക്കുന്ന നാട്ടിലേക്ക്... അതിനിടയിൽ, നാണം കുണുങ്ങിയായ മകന് ഒരു കൂട്ടുകാരിയെ  കണ്ടുപിടിച്ചതും 'അമ്മ തന്നെ.... ലിസ, ജീവിതത്തിന് അർത്ഥവും വെളിച്ചവുമായി... 

 വർത്തമാനകാലത്തിന്റെ ചവിട്ടുപടിയിൽ നിന്ന് ആരോ വാതിലിൽ തട്ടുന്ന ശബ്ദം , ഭൂതകാലത്തിൽ നിന്നും റിച്ചാർഡിനെ  കൈപിടിച്ചിറക്കി. റിസപ്‌ഷൻ മാനേജർ ജൂഡിത്ത് നിറഞ്ഞ ചിരിയോടെ സായാഹ്‌ന വന്ദനം പറഞ്ഞു.വർണ്ണകടലാസിൽ പൊതിഞ്ഞ ഒരു പെട്ടി  , റിച്ചാർഡിന്റെ കൈയിലേൽപ്പിച്ചു. 'പാഴ്‌സലിൽ വന്ന ക്രിസ്മസ് സമ്മാനം' .ആശ്ചര്യമായിരുന്നത്, ലിസയും എറിക്കും പോയതിനു ശേഷം ഇന്നുവരെ ആരും ഒരു സമ്മാനവും തന്നിട്ടില്ല. അങ്ങനെ തരാൻ ആരുമുണ്ടായിരുന്നില്ല എന്നതാണു സത്യം. ലിസയുടെ കൂട്ടുകാരായിരുന്നു തങ്ങൾക്കു ചുറ്റുമുണ്ടായിരുന്നത്. ലിസയും എറിക്കും വാഹനാപകടത്തിൽ ഒന്നിച്ചു പടിയിറങ്ങിയപ്പോൾ കൂട്ടുകാരും ആ വഴി മറന്നു. 

"പൊതിയഴിച്ചു നോക്കൂ മിസ്റ്റർ. റിച്ചാർഡ്..."  അലസത കണ്ടാവാം, ജൂഡിത്ത് ഉത്സാഹിപ്പിച്ചു. പൊതിയഴിച്ചതും അവർ തന്നെ. ഒരു മാലാഖയുടെ രൂപം, ജൂഡിത്ത് കൈയിൽ തന്നു. തിരിച്ചും മറിച്ചും നോക്കി, അവരെ തിരിച്ചേൽപ്പിച്ചു. അവരതിലെ ബട്ടൺ അമർത്തിയപ്പോൾ മനോഹരശബ്ദത്തിൽ ജിങ്കിൾ ബെൽ ഗാനം അതിൽ നിന്നുയർന്നു.....

ആരാണത് അയച്ചതെന്നറിയാൻ അവർക്കായിരുന്നു കൂടുതൽ ആകാംക്ഷയെന്നു തോന്നി. പെട്ടിയിൽ നിന്നെടുത്ത കാർഡും തന്റെ മൗനാനുവാദത്തോടെ അവർ തന്നെയാണു തുറന്നത്. കഴിഞ്ഞയാഴ്ച ബില്ലടയ്‌ക്കാൻ വിളിച്ചപ്പോൾ, സംസാരിച്ച കുട്ടിയോട് അറിയാതെ മനസ്സു തുറന്നിരുന്നു. ചിലരങ്ങനെയാണ്, മനസ്സിന്റെ ഉള്ളറകൾ തുറന്നു കേറിവന്നു സ്നേഹൗഷദത്താൽ തലോടിപ്പോകും.

കാർഡിൽ നോക്കിയിരിക്കെ കണ്ണു നിറഞ്ഞതിനാലാവും, ഓർമ്മകളിൽ അലയാൻ വിട്ടു  ശുഭരാത്രി നേർന്ന് ജൂഡിത്ത് വേഗം പോയത്... !












Related Posts Plugin for WordPress, Blogger...