Thursday, January 21, 2010

മിന്നാമിന്നി

ഒരു മിന്നാമിന്നിയെ പോലെ, സ്നേഹത്തിന്റെ പൊന്‍ വെളിച്ചമായി അവള്‍  എന്റെ ജീവിതത്തിലേക്കു കടന്നുവന്നത് വളരെ യാദൃശ്ചികമായിട്ടായിരുന്നു....ഓര്‍ക്കൂട്ടിലെ ഒരു സ്ക്രാപ്പായിട്ടാണു അവളുടെ ആദ്യ മെസ്സേജ് എനിക്കു കിട്ടുന്നത്."അമ്മേ, എന്നോട് മിണ്ടുമോ?" എന്ന ആ മെസ്സേജ്, ഇന്നും മനസില്‍ മിഴിവാര്‍ന്നു നില്‍ക്കുന്നു. ഒരു കുഞ്ഞിന്റെ ഫോട്ടോയും...ഉള്ളില്‍ ഉറങ്ങിക്കിടന്ന മാതൃഭാവം പൊടുന്നനെ ഉണര്‍ന്ന പോലെ..!!!

എന്തായിരുന്നു എനിക്കങ്ങിനെയൊരു സ്ക്രാപ്പ് അയക്കാന്‍ അവളെ പ്രേരിപ്പിച്ചതെന്ന ചോദ്യത്തിനു, ദൈവം കാണിച്ചു തന്നതാ എന്ന മറുപടി,അവളെ കൂടുതല്‍ അറിയാന്‍ എന്നെയും പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

അനാഥാലയത്തിലെ ബാല്യത്തെയും വിവരിലെണ്ണാവുന്ന കൂട്ടുകാരെയും കുറിച്ചുള്ള വര്‍ണന....നിറം മങ്ങിയ സ്ക്കൂള്‍,കോളേജ് കാലങ്ങള്‍... എല്ലാം അവളോട്‌ എന്നെ കൂടുതല്‍ അടുപ്പിച്ചു കൊണ്ടിരുന്നു. ഓര്‍ക്കൂട്ടിലെ സ്ക്രാപ്പ് ബുക്കില്‍ നിന്നും ജീടോകിന്റെ സ്വകാര്യതയിലേക്ക് നീണ്ടു ആ ബന്ധം.

അവളുടെ നിഷ്കളങ്കമായ സംസാരം, കൊഞ്ചല്‍, ചിരി, വഴക്ക് എല്ലാം എന്നെയും ആകെ മാറ്റി. ആ നാളുകളില്‍ ഞാന്‍ ജീവിക്കുക തന്നെയായിരുന്നു,അവളുടെ അമ്മയായി, ചേച്ചിയായി, കൂട്ടുകാരിയായി ഒക്കെ...

ഒരിക്കല്‍, അവള്‍ എന്നെ ഒന്നു കാണണം എന്നാവശ്യപ്പെട്ടപ്പോള്‍  സന്തോഷത്തോടെയാണ് ഞാനത് സമ്മതിച്ചത് , ഞാനും ആ കൂടിക്കാഴ്ച അത്രമാത്രം ആഗ്രഹിച്ചിരുന്നതാണല്ലോ.

എന്നാല്‍ അവളെ കാണാന്‍ ഞാന്‍ എത്തിപ്പെട്ടതോ ശ്രീ ചിത്രായിലെ കാന്‍സര്‍ വാര്‍ഡിലും...!!!!

മരണത്തിലേക്കു  പറന്നടുക്കുന്ന ഒരു മിന്നാമിന്നിയായിരുന്നു അവള്‍ എന്നു അപ്പോഴാണ് ഞാന്‍ അറിയുന്നത് തന്നെ.കുറഞ്ഞ കാലം കൊണ്ട് ഒരുപാട് സ്നേഹവും സന്തോഷവും എനിക്കു നല്‍കിയിട്ട്, മാലാഖമാരുടെ ലോകത്തേക്ക് പോകാന്‍ അവള്‍ തയ്യാറായിരിക്കുന്ന കാഴ്ച...!!! ഒന്നും ചെയ്യാനാവാതെ അവളെ നോക്കിനില്‍ക്കേണ്ടി വന്ന നിസ്സഹായത....

ഇതിനായിരുന്നോ മോളെ നീ എന്നെ തേടി വന്നത്?

എന്റെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ഒരു ദൈവവും ഇല്ലാതായോ?

അടുത്ത ജന്മത്തില്‍ എന്റെ കുഞ്ഞായി ജനിക്കണേ എന്ന നിന്റെ പ്രാര്‍ത്ഥനയെങ്കിലും ദൈവം കേള്‍ക്കാതിരിക്കില്ല...!!!

അങ്ങിനെ ആശ്വസിക്കാനാവുമോ എനിക്ക്?

Friday, January 15, 2010

കര്‍ത്താവും ഭര്‍ത്താവും

സാമ്പത്തീക പരാധീനതകള്‍ കാരണം വിവാഹം നീണ്ടുപോയ മോളിക്ക് ഒരു ദിവസം ജ്ഞാനോദയം ഉണ്ടായി....

ഒരുനാള്‍ അതിരാവിലെ മോളിയുടെ വീട്ടില്‍നിന്നു ഉച്ചത്തിലുള്ള പ്രാര്‍ത്ഥന കേട്ടാണ് അയല്‍വാസികള്‍ ഉണര്‍ന്നത്. എന്തോ അത്യാപത്ത് സംഭവിച്ചു എന്നോര്‍ത്താണ് അവരെല്ലാം മോളിയുടെ വീട്ടിലേക്കു ഓടിയത്. 

ഓടുന്നതിനിടയില്‍ പരസ്പരം വിളിച്ചു ചോദിക്കാനും അറിയാത്തവരെ അറിയിക്കാനും അവര്‍ മറന്നില്ല. അങ്ങനെ മോളിയുടെ വീട്ടില്‍ ചെന്നപ്പോള്‍, കണ്ട കാഴ്ചയോ...? മുട്ടിന്മേല്‍നിന്നു ഉറക്കെയുറക്കെ പ്രാര്‍ത്ഥിക്കുന്ന മോളിയെ...!!! പ്രാര്‍ത്ഥനയല്ലേ എന്തിനെന്നറിയാതെ അവരും കൂടി... പെട്ടന്നാണു മോളിയുടെ പ്രഖ്യാപനമുണ്ടായത്,

"ഇന്നലെ സ്വപ്നത്തില്‍ കര്‍ത്താവു പ്രത്യക്ഷപെട്ടു പറഞ്ഞു, മോളീ നിന്നെ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്ന്....
അതെ ഇന്നുമുതല്‍ കര്‍ത്താവിനു വേണ്ടിയാണ് എന്റെ ജീവിതം. എനിക്കിനി കര്‍ത്താവു മതി....ഹാലേലൂയാ ഹാലേലൂയാ..."

ഒന്നും മനസിലാകാതെ അവരും ഏറ്റു പറഞ്ഞു, " ഹാലേലൂയാ  ഹാലേലൂയാ"

വാര്‍ത്ത‍ നാടെങ്ങും പടര്‍ന്നു...ദിവസങ്ങളും ആഴ്ചകളും കടന്നു പോയി. മോളി അങ്ങനെ മോളി മാതാവായി മാറി.

പ്രാര്‍ത്ഥനക്കായി ഓലമേഞ്ഞ ഒരു ചെറിയ ഷെഡ്‌  ഭക്തരുടെ  ശ്രമഫലമായി ആ മുറ്റത്തുയര്‍ന്നു. ഇരുപത്തിനാലുമണിക്കൂറും അവിടെ നിന്നു പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു കേട്ടു. അയല്‍ക്കാരുടെ പരാതിയും കൂടി വന്നു.

മോളിമാതാവിന്റെ പ്രശസ്തി ഗ്രാമത്തിന്റെ അതിരുകള്‍ കടന്നു.

ഭക്തരുടെ ഒഴുക്കായി, ഓലമേഞ്ഞ ഷെഡിന്റെ സ്ഥാനത്ത് കോണ്‍ക്രീറ്റില്‍ വാര്‍ത്ത‍ വലിയ ഹാള്‍. മോളിയുടെ വീടിരുന്ന സ്ഥലത്ത് മോളിമാതാവിന്റെ വിശ്രമത്തിനായി ഇരുനില ബംഗ്ലാവ് ഉയര്‍ന്നു. അയല്‍നാട്ടില്‍ നിന്നും വന്ന ഒരു ഭക്തന്‍, മോളിയുടെ അരുമശിഷ്യനായി മാറി. ഊണും ഉറക്കവുമെല്ലാം അവിടെ തന്നെ.

ഒരുനാള്‍ രാവിലെ പ്രാര്‍ത്ഥനയ്ക്കു വന്ന ജനം മാതാവിനെയും ശിഷ്യനെയും  കാണാതെ അമ്പരന്നു. എന്തു സംഭവിച്ചു എന്നറിയാതെ ഊഹാപോഹങ്ങളുമായി നിന്ന അവര്‍ക്കടുത്തേക്കു കൈയിൽ വരണ്യമാലയുമായി മോളിമാതാവും ശിഷ്യനും കാറില്‍ വന്നിറങ്ങി,മിഴിച്ചു നിന്ന ഭക്തജനത്തിനോടായി മോളിമാതാവ് പറഞ്ഞു,

 "എനിക്കിനി കര്‍ത്താവു വേണ്ടാ, ഭര്‍ത്താവു മതി"

ശിഷ്യന്റെ കൈയും പിടിച്ചു വീടിനകത്തേക്ക് കയറിപ്പോയ മോളിയെ നോക്കി ജനം വാ പൊളിച്ചു നിന്നു.


"and here after they lived happily ever" എന്നു പറയാറായിട്ടില്ല...!!!


Related Posts Plugin for WordPress, Blogger...