Tuesday, August 17, 2010

മേപ്പിള്‍ മരങ്ങളില്‍ ഗ്രീഷ്മം തപിക്കുമ്പോള്‍....






 അവധി ദിനത്തിന്റെ ആലസ്യം  നിറഞ്ഞ പകലുറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയ ഫോൺ കോൾ, ഉറക്കം നഷ്ടപ്പെടുത്തിയതിന്റെ ഈര്‍ഷ്യയോടെയാണ് ബാല്‍ക്കണിയുടെ അടുത്തുള്ള ആട്ടുകട്ടിലില്‍ കോഫിയുമായി വന്നിരുന്നത്. ആവി പറക്കുന്ന  കോഫിയുടെ സുഖമുള്ള മണം അല്‍പ്പം ഉണര്‍വ്വ് പകര്‍ന്നു. ജനല്‍ ഗ്ലാസ്സുകള്‍ക്ക് അപ്പുറം അപ്പോഴും തപിക്കുന്ന പകല്‍. ഈ വര്‍ഷം പതിവിലധികമാണ് ചൂട്. ഇന്നും ടി.വി.യില്‍ പറയുന്നത് കേട്ടിരുന്നു, മുപ്പത്തിയഞ്ചു  ഡിഗ്രിയാണത്രേ ചൂട്!


ഇന്നലെ ദുബായില്‍ നിന്നും കുട്ടേട്ടന്‍ ഫോണ്‍ ചെയ്തപ്പോള്‍, അവിടുത്തെ  ചൂടിനേക്കുറിച്ച്  പറഞ്ഞത് മനസ്സിലുണ്ട്, അമ്പത്തിയഞ്ച് ഡിഗ്രിയും അതിനു മേലെയും ഒക്കെയാണ്  അവിടെ അനുഭവപ്പെടുന്നത്.  ഏ. സി. യുടെ സുഖശീതളിമയിലല്ലാതെ പണി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്ന ആയിരങ്ങളെക്കുറിച്ചുള്ള ദുഃഖം കുട്ടേട്ടന്റെ  വാക്കുകളില്‍  നിറഞ്ഞു നിന്നിരുന്നത്  തനിക്കറിയാന്‍  കഴിഞ്ഞു.

ജനലിലൂടെ അധികം അകലെയല്ലാതെ കാണുന്ന റിവര്‍വുഡ് എന്ന പച്ചപ്പിന്റെ തുരുത്ത്‌.തിങ്ങി നിറഞ്ഞ മേപ്പിള്‍ മരങ്ങള്‍, കാറ്റിന്റെ ഊയലാട്ടത്തില്‍ ഇളകിക്കളിക്കുന്ന ഇലകളില്‍ ഗ്രീഷ്മരശ്മികള്‍ വെട്ടിത്തിളങ്ങുന്നു. ഏതു തപിക്കുന്ന ഗ്രീഷ്മത്തിലും മനസിനും ശരീരത്തിനും കുളിര്‍മയാണീ 'റിവര്‍ വുഡ്'. എന്നാല്‍ ഇന്നു ആ കാഴ്ചകളിലും കണ്ണും മനസ്സും ഉടക്കുന്നതേയില്ല! 

മടുപ്പ് തോന്നിയപ്പോള്‍ കൈ ടി. വി. റിമോട്ടിലേക്ക് നീണ്ടു. ചാനലുകള്‍ ഒന്നൊന്നായി മാറിക്കൊണ്ടിരുന്നു. എല്ലാം വല്ലാതെ ബോറടിപ്പിക്കുന്ന പരിപാടികള്‍. അതിനിടയിലെപ്പോഴോ ടി. വി .ഐ എന്ന  ചാനലില്‍ വര്‍ണശബളമായ വെടിക്കെട്ടിന്റെ ദൃശ്യം. ആകാശത്ത് നിറത്തിന്റെയും, വെളിച്ചത്തിന്റേയും, ശബ്ദത്തിന്റേയും ഒരു പൂരക്കാഴ്ച! കാനഡ ദിനാഘോഷത്തിന്റെ പുനസംപ്രേക്ഷ്ണ ദൃശ്യമാണ് ടി . വി. യില്‍...

മനസ്സില്‍ മറ്റൊരു വെടിക്കെട്ടിന്റെ   ഓര്‍മ്മകള്‍   തിരയിളക്കിയെത്തി. നാട്ടിലെ  ഭഗവതി ക്ഷേത്രത്തിലെ ഉത്സവം, മീനമാസത്തിലെ  താലപ്പൊലി! ആ ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണം  രണ്ടു ഭാഗക്കാര്‍ വാശിയോടെ നടത്താറുള്ള മത്സരവെടിക്കെട്ടാണ്. അമ്പലത്തിനു തൊട്ടടുത്തുള്ള സ്കൂള്‍ മൈതാനത്തിലാണ് കരിമരുന്ന് പ്രയോഗങ്ങള്‍ നടക്കുക. കാതടപ്പിക്കുന്ന ശബ്ദത്തോടെ  പൊട്ടുന്ന ഡൈനാമിറ്റുകള്‍,  പല നിലകളായി പൊട്ടി വിടര്‍ന്ന് വര്‍ണവിസ്മയം തീര്‍ക്കുന്ന നാനാതരം അമിട്ടുകള്‍, അമ്പലം ചുറ്റി കത്തിക്കുന്ന മാലപ്പടക്കത്തിന്റെ ശോഭ, അങ്ങിനെ വെടിക്കെട്ടിന്റെ മാറ്റുരക്കുന്ന നിരവധി ഐറ്റങ്ങളുമായി  രണ്ടു ദിവസങ്ങള്‍! 

വെടിക്കെട്ട്‌ സാമഗ്രികള്‍  നിര്‍മ്മിക്കുന്നതില്‍ വിദഗ്ദരായിരുന്നു രാഘവേട്ടനും കുടുംബവും. തന്റെ  വീട് നില്‍ക്കുന്ന വിശാലമായ തെങ്ങിന്‍‌പറമ്പിന്റെ അതിരിലായിരുന്നു അവരുടെ വീട്. വീടെന്നാല്‍ ചാണകം മെഴുകിയ തറയുമായി ഒരു  ചെറിയ ഓലപ്പുര. ഉത്സവകാലങ്ങളില്‍ വെടിക്കോപ്പ് നിര്‍മ്മാണവും മറ്റ് സമയങ്ങളില്‍ കൂലിപ്പണിയുമായിരുന്നു അവരുടെ ജീവിതമാര്‍ഗ്ഗം. രാഘവേട്ടന്റെ ഭാര്യ ശാന്തച്ചേച്ചി അമ്മയെ അടുക്കളപ്പണിയിലും മറ്റും സഹായിക്കാറുണ്ടായിരുന്നു. മിക്കപ്പോഴും അവരുടെ രണ്ട് കുട്ടികളും കൂടെയുണ്ടാവും.

വിഷുവിനും മറ്റും എനിക്കും ചേട്ടന്മാര്‍ക്കും അപകടമുണ്ടാക്കാത്ത ചെറിയ പടക്കങ്ങള്‍ അവര്‍ സമ്മാനിക്കുമായിരുന്നു.ചേട്ടന്മാര്‍ക്ക് എറിഞ്ഞാല്‍ മാത്രം പൊട്ടുന്ന ഏറുപടക്കവും, ചെറിയ ശബ്ദം ഉണ്ടാക്കുന്ന ഓലപ്പടക്കവും ഉണ്ടാക്കിക്കൊടുക്കുമ്പോള്‍ എനിക്ക് തന്നിരുന്നത്,കമ്പിയില്‍ വെടിമരുന്ന് പുരട്ടി ഉണ്ടാക്കുന്ന ഒരുതരം പൂത്തിരികള്‍ ആയിരുന്നു.


 'എന്തിനാ ശാന്തേ ഇതൊക്കെ'  എന്നു അമ്മ സ്നേഹപൂര്‍വ്വം ശാസിക്കുമ്പോള്‍ ഉമ്മറത്ത് നിന്ന് പൂത്തിരി കത്തിച്ച് കളിക്കുന്ന തന്നെ നോക്കി ശാന്തച്ചേച്ചി പറയും, 


‘ നോക്ക് അമ്മച്ചീ, കുഞ്ഞിന്റെ ഈ സന്തോഷം കാണാനല്ലേ.... ശാന്തയുടെ കയ്യില്‍ ഇതല്ലേയുള്ളൂ കൊടുക്കാന്‍.’

പിന്നെയും ഏറെ  ഉത്സവങ്ങള്‍ വന്നുപോയി.


അക്കൊല്ലവും ഉത്സവസമയമായി. നാടെങ്ങും ഉത്സവലഹരി. രാഘവേട്ടന്റെ വീട്ടിലും എല്ലാവരും തിരക്കില്‍. രാവും പകലും വീടിനോട് ചേര്‍ന്ന് ഓല കൊണ്ടുണ്ടാക്കിയ വെടിമരുന്ന് പുരയില്‍ രാഘവേട്ടനും, ശാന്തച്ചേച്ചിയും മക്കളും  വെടിക്കോപ്പുകളുണ്ടാക്കുന്ന തിരക്കില്‍.


ഉത്സവ ദിവസം രാവിലെ കോളേജിലേക്ക്  പോകുമ്പോള്‍ ശാന്തച്ചേച്ചി വേലിയരികിലേക്ക് വന്നു. കരി പുരണ്ട കൈകള്‍ ഉടുത്തിരുന്ന കൈലിയില്‍ തുടച്ച് അവര്‍ ചോദിച്ചു,

‘കുഞ്ഞുമോള്‍ ഇന്ന് വെടിക്കെട്ട്‌ കാണാന്‍ വരില്ലേ? ഇത്തവണ ഞങ്ങള്‍ കുറെ സ്പെഷ്യല്‍ ഐറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്,  വരണം കേട്ടോ’

  
'പിന്നെ വരാതെ, ഇന്നു നമ്മുടെ തെക്കുംഭാഗത്തിന്റെ വെടിക്കെട്ടല്ലേ... പോരാത്തതിനു ശാന്തേച്ചിയുടെയൊക്കെ  സ്പെഷ്യല്‍ ഐറ്റങ്ങളും.'


പിന്നെയും ഓരോന്ന് പറഞ്ഞു നിന്ന ശാന്തേച്ചിയോട്,

 ' യ്യോ, വര്‍ത്തമാനം പറഞ്ഞു നിന്നാല്‍ 'കല്പന' പോകും, വന്നിട്ട് ബാക്കി പറയാം ട്ടോ...'  എന്നും പറഞ്ഞു ധൃതിയില്‍ ബസ്‌സ്റ്റോപ്പിലേക്ക്  നടന്നു.


വൈകുന്നേരം ബസ്‌സ്റ്റോപ്പില്‍ വന്നിറങ്ങുമ്പോള്‍ തന്നെ എന്തോ ഒരു അസ്വാഭാവികത തോന്നി. അവിടവിടെ ആള്‍ക്കാര്‍ കൂടിനിന്ന് സംസാരിക്കുന്നു. വീടിനടുത്തെത്തുമ്പോഴേക്കും റോഡിലൊക്കെയുള്ള ആള്‍ക്കാരുടെ എണ്ണം കൂടി. രാഘവേട്ടന്റെ വീടിനു മുന്നില്‍ പോലീസ് വാഹനങ്ങളും മറ്റും. അടുത്തെത്തിയപ്പോള്‍ അന്തരീക്ഷത്തില്‍ വെടിമരുന്നിന്റെ ഗന്ധം,  രാഘവേട്ടന്റെ പറമ്പ് നിറയെ ആള്‍ക്കാര്‍...

രാഘവേട്ടന്റെ വെടിക്കെട്ട് പുരയും വീടും നിന്നിടത്തു നിന്നും അപ്പോഴും കനത്ത പുകച്ചുരുളുകള്‍ ഉയരുന്നു. മുറ്റത്ത് ഇട്ടിരുന്ന പായിലേക്ക് ഒന്നേ നോക്കിയുള്ളു, ചിതറിത്തെറിച്ച കുറെ ശരീരാവശിഷ്ടങ്ങളും കത്തിക്കരിഞ്ഞ് കരിക്കട്ടയാ‍യി തിരിച്ചറിയാനാ‍വാത്ത ശരീരങ്ങളും!!

ആരോ പറയുന്നത് കേട്ടു, ‘എങ്ങനെയാണുണ്ടായതെന്നറിയില്ല, ഉത്സവ സ്ഥലത്തേക്ക് വെടിക്കോപ്പുകള്‍ കൊണ്ടു പോകാനായി  തയ്യാറെടുക്കുമ്പോഴാണ് പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായത്. ആരേയും തിരിച്ചറിയാന്‍ പോലും പറ്റുന്നില്ല...’

അന്തരീക്ഷത്തില്‍ പച്ചമാസം കരിഞ്ഞ ഗന്ധം...!

ആ കാഴ്ചകള്‍ നല്‍കിയ ഞെട്ടലും ശവഗന്ധവും വയറ്റില്‍ നിന്ന് ശര്‍ദ്ദിലായി ഉരുണ്ടു കയറിയപ്പോള്‍ വീട്ടിലേക്ക് ഓടി...!


പിന്നെ ഉറങ്ങാനാവാത്ത , ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന  എത്രയോ നാളുകള്‍...!

‘അല്ലാ, അമ്മ ടിവിയും തുറന്നു വച്ചിരുന്നു ഉറങ്ങുകയാണോ?'

പുറത്തു നിന്നും വന്ന മോളുടെ ചോദ്യമാണ് ചിന്തകളില്‍ നിന്നുണര്‍ത്തിയത്. അപ്പോഴും പുറത്തു മേപ്പിള്‍  മരങ്ങള്‍ ഗ്രീഷ്മതാപത്താല്‍ തിളങ്ങിക്കൊണ്ടിരുന്നു...!!


Sunday, May 2, 2010

അമ്മ!

മകളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍ !

രാവിലെ പത്രം തുറന്നപ്പോള്‍ കണ്ട വാര്‍ത്ത‍, മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തി. എന്തായിരിക്കും ആ അമ്മയെകൊണ്ട് അങ്ങിനെയൊരു  ക്രൂരകൃത്യം ചെയ്യിച്ചത് എന്നറിയാനായി വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക് കണ്ണോടിച്ചു.അവിടെ കൊലചെയ്ത രീതിയും മറ്റും വിശദമായി വര്‍ണ്ണിച്ചിരിക്കുന്നതല്ലാതെ,  മറ്റൊന്നും കണ്ടെത്താനായില്ല. ദിവസങ്ങളോളം ആ വാര്‍ത്ത‍ മനസിനെ മദിച്ചുകൊണ്ടിരുന്നു. അങ്ങിനെയാണ് അവരെ ഒന്നു പോയി കണ്ടാലോ എന്ന ചിന്ത വന്നത്.

ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നതിലുപരി ഒരു അമ്മയുടെ വീര്‍പ്പുമുട്ടലുകള്‍ തന്നെയാണ് അവരെ തേടി പോകാന്‍ പ്രേരിപ്പിച്ചത് . സുഹൃത്ത്‌ കൂടിയായ പോലീസ് സൂപ്രണ്ടിന്റെ അനുമതിയോടെ അവരെ കാണാന്‍ ചെന്ന ആദ്യദിവസം, അവര്‍ ഒന്നും മിണ്ടാന്‍ കൂട്ടാക്കിയില്ല.എനിക്കും ഒന്നും ചോദിയ്ക്കാന്‍ തോന്നിയില്ല. വെറുതെ കുറച്ചു സമയം,അവരുടെ അടുത്തിരുന്നു.പതിയെ അവരുടെ കൈയില്‍  പിടിച്ചു. ഒരു നിമിഷം,എന്റെ കൈക്കുള്ളില്‍ ആ കൈകള്‍ വിറകൊള്ളുന്നതും അവരുടെ കണ്ണുകള്‍ ദൃതഗതം ചലിക്കുന്നതും ചുണ്ടുകള്‍ വിതുമ്പാന്‍ ഒരുങ്ങുന്നതും ഞാന്‍ അറിഞ്ഞു.എല്ലാം ഒരു നിമിഷത്തേക്ക് മാത്രം! ഉടനെ അവ ദൃഡമായി. കൂടുതല്‍ നേരം അവിടെ ഇരിക്കാന്‍ എനിക്കും ആവുമായിരുന്നില്ല.

എന്നാല്‍,രണ്ടു ദിവസം കഴിഞ്ഞു വീണ്ടും അവരെ കാണാന്‍ ചെന്നപ്പോള്‍, എന്നെ പ്രതീക്ഷിച്ചിരുന്ന പോലെ ഒരു തെളിച്ചം അവരുടെ കണ്ണുകളില്‍ മിന്നിമറഞ്ഞത്‌ എന്നിലും പ്രതീക്ഷ ഉണര്‍ത്തി. ഇത്തവണ ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പേ അവര്‍, സംസാരിക്കാനുണ്ടെന്ന് പറഞ്ഞത്, എന്നെയും സുഹൃത്തിനെയും അത്ഭുതപ്പെടുത്തി. ഞങ്ങളെ തനിച്ചു വിട്ടു, സുഹൃത്ത്‌ ഓഫീസ് മുറിയിലേക്ക് പോയി.

അവര്‍ മെല്ലെ സംസാരിച്ചു തുടങ്ങി, വളരെ അടുക്കും ചിട്ടയോടും കൂടെ ഓരോന്നായി കണ്മുന്നില്‍ കാണുന്ന പോലെ, വളരെ പതിഞ്ഞ ശബ്ദത്തില്‍ അവര്‍ പറഞ്ഞു തുടങ്ങി....

മധ്യ തിരുവിതാംകൂറിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിവാഹം ചെയ്തു എത്തിപ്പെട്ട ഒരു പെണ്‍കുട്ടി.വിവാഹശേഷം ടി ടി സി ക്കു പഠിക്കുകയും അടുത്തുള്ള പ്രൈമറി സ്കൂളില്‍ ടീച്ചര്‍ ആയി ജോലി കിട്ടുകയും ചെയ്തപ്പോള്‍,ജീവിതം സ്വര്‍ഗ്ഗതുല്യമായി എന്നു വിശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്തു. സ്നേഹധനനായ ഭര്‍ത്താവും മകളെപ്പോലെ സ്നേഹിക്കുന്ന അദ്ധേഹത്തിന്റെ അമ്മയും! ഒരു സ്ത്രീക്ക്, ജീവിതം സ്വര്‍ഗതുല്യമാവാന്‍ വേറെ എന്താണ് വേണ്ടത്?

ആ സ്വര്‍ഗത്തിലേക്ക് ഒരു മാലാഖക്കുഞ്ഞ് വിരുന്നു വന്നപ്പോള്‍, ഒരുപാട് സന്തോഷിച്ചു.  ജീവിതം സാര്‍ത്ഥകമായി എന്നു കരുതി. എന്നാല്‍ ആ സന്തോഷം അധികകാലം നീണ്ടു നിന്നില്ല.   മാസങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞു കമിഴ്ന്നു വീഴുകയോ മുട്ടില്‍ ഇഴയുകയോ ഒന്നുമുണ്ടായില്ല. സ്വാഭാവികം എന്നു എല്ലാവരും പറയുമ്പോഴും മനസ്സില്‍ നിറയെ ആശങ്കകള്‍ ആയിരുന്നു. അവസാനം,ഡോക്ടറില്‍ നിന്നും അറിഞ്ഞ ആ സത്യം ഒരു അശനിപാതം പോലെയായിരുന്നു, ഞങ്ങളുടെ ഓമന മകള്‍, അവള്‍ ഡൌണ്‍സ്സിന്‍ഡ്രോം ബാധിച്ച കുട്ടിയാണത്രെ !
കാഴ്ച്ചയില്‍ ഓമനത്വം നിറഞ്ഞ മുഖം.അതിനാല്‍ അങ്ങിനെയൊരു സംശയമേ തോന്നിയിരുന്നില്ല. ആകെ തകര്‍ന്നു പോയ ആ നാളുകളില്‍ ഭര്‍ത്താവിന്റെ സാന്ത്വനം വളരെ വലുത് തന്നെയായിരുന്നു. നമ്മുടെ ജീവിതം ഈ മോള്‍ക്ക്‌ വേണ്ടിയാണ് എന്നായിരുന്നു ശ്രീയേട്ടന്‍ എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഇനിയൊരു കുഞ്ഞു വേണ്ടയെന്നും തീരുമാനിച്ചു.അമ്മയുടെ മരണത്തോടെ മോളെ ആരെ ഏല്‍പ്പിക്കും എന്നോര്‍ത്താണ്  ജോലി രാജി വെക്കാന്‍  തുനിഞ്ഞത്. അന്ന് ശ്രീയേട്ടനാണ്‌ അതു വിലക്കിയത്. അങ്ങിനെയാണ് രണ്ടു പേരും മാറി മാറി അവധിയെടുത്ത് മോളെ നോക്കാം എന്നു തീരുമാനിച്ചത്. അദ്ദേഹം  എല്ലാം മുന്‍കൂട്ടി അറിഞ്ഞിരുന്നുവോ, അല്ലെങ്കില്‍ എന്തിനാണ് അങ്ങിനെയൊക്കെ ചെയ്യിപ്പിച്ചത്?

മോളുടെ ശാരീരിക വളര്‍ച്ച എന്നിലെ അമ്മയെ വേവലാതിപ്പെടുത്തിക്കൊണ്ടിരുന്നു. പത്തു വയസുള്ളപ്പോള്‍, പതിനഞ്ചുകാരിയുടെ ശരീരവും അഞ്ചു വയസുകാരിയുടെ മനസുമായി തന്റെ മോള്‍. ഏറെ ശ്രദ്ധയായിരുന്നു മോളുടെ കാര്യത്തില്‍, തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും.

തന്റെ വേദനകള്‍ കാണുമ്പോള്‍, ചേര്‍ത്ത് നിര്‍ത്തി എപ്പോഴും ആശ്വസിപ്പിക്കുന്ന ഭര്‍ത്താവായിരുന്നു  ശ്രീയേട്ടന്‍.  എന്നാല്‍, ആ സാന്ത്വനവും പെട്ടന്നണഞ്ഞു പോയി. ഒരു  നാള്‍ ഓഫീസില്‍ കുഴഞ്ഞു വീണായിരുന്നു അദ്ധേഹത്തിന്റെ മരണം. ഈ ലോകത്ത് , താനും മോളും ഒറ്റപ്പെട്ടു.എന്തു ചെയ്യണം എന്നറിയാതെ പകച്ചു പോയ നാളുകളില്‍, അദ്ധേഹത്തിന്റെ വാക്കുകള്‍ തന്നെയായിരുന്നു ജീവിക്കാന്‍, മോള്‍ക്ക്‌ വേണ്ടി ജീവിക്കാന്‍ പ്രചോദനമായത്.

നാട്ടിലേക്കു സ്ഥലംമാറ്റം വാങ്ങിപ്പോയത് സഹോദരന്റെ നിര്‍ബന്ധം കൊണ്ടാണ്. ആലോചിച്ചപ്പോള്‍,ശരിയാണെന്ന് തോന്നിയതിനാലാണ് അങ്ങിനെ ചെയ്തത്. അവിടെ സഹോദരനും കുടുംബവും ഉണ്ടല്ലോ. തനിക്കൊരു താങ്ങായി....

സ്കൂളില്‍ പോകുമ്പോള്‍ മോളെ തൊട്ടടുത്തു തന്നെയുള്ള സഹോദരന്റെ വീട്ടിലാക്കി, തിരിച്ചു വരുമ്പോള്‍ അവളെയും കൂട്ടി വീട്ടിലേക്ക്..... അങ്ങിനെ ജീവിതം മോള്‍ക്ക്‌ വേണ്ടി മാത്രമായി....

ദിവസങ്ങള്‍ നീങ്ങവേ, ഒരുനാള്‍ മാറിടം തൊട്ടുകാണിച്ചു മോള്‍ വേദനിക്കുന്നു എന്നു പറഞ്ഞപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. അസ്വഭാവികമായി ഒന്നും കാണാനും കഴിഞ്ഞില്ല. എന്നാല്‍ രണ്ടു നാള്‍ കഴിഞ്ഞു,വീണ്ടും മോള്‍ വേദന പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ ഒഴുകുന്നുണ്ടായിരുന്നു. മോളെ പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പോയി,മാറിടത്തില്‍ നഖക്ഷതങ്ങളും ദന്തക്ഷതങ്ങളും !

സ്വന്തം വീട്ടില്‍ പോലും എന്റെ മോള്‍ സുരക്ഷിതയല്ല എന്നുള്ള അറിവ് നെഞ്ചില്‍ ഒരു നെരിപ്പോടായി. എന്റെ കണ്ണു തെറ്റിയാല്‍ മോള്‍ പിച്ചിച്ചീന്തപ്പെടും എന്നത് എന്നെ നിസ്സഹായയാക്കി. അതു കൊണ്ടാണ് ഞാന്‍ തന്നെ അവളെ ഈ ലോകത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. വേറെ ഒരു മാര്‍ഗവും എന്റെ മോളെ രക്ഷിക്കാന്‍ ഞാന്‍ കണ്ടില്ല. ഞാന്‍ ചെയ്തത് തെറ്റാണോ? പറയൂ, ഞാന്‍ ചെയ്തത് തെറ്റാണോ?? ബുദ്ധിവളര്‍ച്ചയില്ലാത്ത, ഈ ലോകത്തിന്റെ കപടതകള്‍ തിരിച്ചറിയാനാവാത്ത  എന്റെ മോളെ ഈ നരകത്തില്‍ നിന്നും രക്ഷപ്പെടുത്തിയത് തെറ്റാണോ?
സുഹൃത്തുക്കളേ..... ഇവിടെ ഈ അമ്മക്ക് ഞാന്‍ എന്തു മറുപടിയാണ്‌ കൊടുക്കേണ്ടത്? ഈ അമ്മ തെറ്റുകാരിയോ അല്ലയോ എന്നു പോലും പറയാനാവുന്നില്ലല്ലോ എന്ന നിസ്സഹായവസ്ഥയിലാണ് ഞാനും !

Related Posts Plugin for WordPress, Blogger...